മധ്യകാലഘട്ടത്തിൽ കേരളം മലബാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിനാ പേര് നല്‍കിയത് അറബികളായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശം കാണാം. മല എന്ന മലയാളം വാക്കിനോട് നാട് എന്നര്‍ത്ഥം വരുന്ന ബാർ ചേര്‍ന്നാണീ പ്രദേശത്തിന് മലബാര്‍ എന്ന പേര് ലഭിച്ചത് എന്നവർ വാദിക്കുന്നുണ്ടെങ്കിലും ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബർ (തീരം) എന്ന അറബി പദത്തിൽ നിന്നാണ് നിഷ്പന്നമായത് എന്നാകുന്നു. അറബികളുടെ വ്യപാര സഞ്ചാര ഭൂപടത്തില്‍ വലിയ സ്ഥാനമാണീ പ്രദേശത്തിന് ഉണ്ടായിരുന്നത് എന്നതിനാല്‍ അവരുടെ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്രദേശം വലിയ തോതില്‍ പാത്രമാവുകയുണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, മലബാർ ഇസ്ലാമിനെ സ്വയം സ്വീകരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ജാതി വിവേചനങ്ങൾ അനുഭവിച്ചിരുന്ന ഒരു ജനതക്കുള്ള ആശ്വാസ കേന്ദ്രമായിരുന്നു മാര്‍ഗ്ഗം കൂടല്‍ അഥവാ ഇസ്ലാം മതവിശ്വാസം സ്വീകരിക്കൽ. അതോടുകൂടി, സമൂഹത്തിലെ ഉയർന്ന് ശ്രേണിയിലവർ എത്തിചേരുന്നു. വിശേഷപ്പെട്ടത് അല്ലെങ്കിൽ പുതിയത് എന്നൊക്കെ സൂചന നല്‍കുന്ന മാപ്പിള എന്ന പേരങ്ങനെയാണ് അവര്‍ക്കിടയില്‍ രൂപപ്പെട്ടത്. സുദീര്‍ഘമായ വ്യപാര യാത്രകളുടെ ഭാഗമായി കേരള തീരത്തേക്കെത്തുന്ന അറബ് വ്യാപാരികളുമായുള്ള വിവാഹ ബന്ധങ്ങളിലൂടേയും മലബാറിൽ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുകയുണ്ടായി. കൂടാതെ, മുസ്ലിങ്ങളുടെ വിട്ടുവീഴ്ച്ചയില്ലാത്ത നീതി ബോധത്തെ രാഷ്ട്രസുരക്ഷയുടെ ഭാഗമാക്കി മാറ്റാമെന്നു കണ്ട സാമൂതിരി മുക്കുവ കുടുംബങ്ങളില്‍ ഒരു കുട്ടിയെ എങ്കിലും മുസ്ലീമാക്കിയിരിക്കണമെന്ന പോലുള്ള നിയമങ്ങളും മുസ്ലിം ജനസംഖ്യാ വര്‍ധനവിന് അനുകൂലമായ ഘടകങ്ങളായിരുന്നു.
കേവലമൊരു പ്രദേശം എന്നതിൽ കവിഞ്ഞ് മേല്‍ മാപ്പിള സമുദായം കൂട്ടമായി വസിക്കുന്ന സ്ഥലമെന്ന നിലയില്‍ മുസ്ലിം സമാജത്തിനോട് ചേര്‍ത്ത് കൊണ്ടാണ് മലബാറിനെ പ്രത്യേകിച്ചും മലപ്പുറത്തെ പരിഗണിച്ച് വരുന്നത്. സഹോദര മതവിശ്വാസികള്‍ അനേകമീ പ്രദേശത്ത് താമസമുണ്ടങ്കിലും പോര്‍ച്ചുഗീസ് കാലം തൊട്ട് ഇക്കാലം വരെയും മലബാര്‍ എന്നാൽ മുസ്ലിം എന്നൊരു പരികൽപ്പന രൂപപ്പെട്ട വന്നതോടു കൂടിയാണ് പ്രദേശം സാമ്രാജ്യത്വത്തിന്റേയും ഫാസിസ്റ്റുകളുടേയും കണ്ണിലെ കരടായി മാറിയത്. അതുകൊണ്ട് തന്നെ പ്രദേശത്തെ കുറിച്ചുള്ള ഏത് ചര്‍ച്ചകളിലും മാപ്പിളമാരും സ്വാഭാവികമായും കടന്ന് വരുന്നു. മാപ്പിളമാരുടെ അനീതിക്കെതിരായ പോരാട്ട വീര്യവും ലോക രാഷ്ട്രീയ ചലനങ്ങളും മലബാര്‍ വിവേചനത്തിന്റെ അടിസ്ഥാന കാരണമാണങ്കിലും കാലങ്ങള്‍ക്കിപ്പുറത്ത് ഇന്നാ ചരിത്രം ചില കേന്ദ്രങ്ങളില്‍ നിന്നും മായ്ക്കാൻ ശ്രമിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. അധിനിവേശത്തിന്റെ തുടക്ക നാളുകള്‍ തൊട്ട് ആധുനിക മോഡി യുഗം വരെയുള്ള കാലത്തില്‍ ഈ പ്രദേശത്തിനും ഇവിടത്തെ ജനതക്കും നേരിടേണ്ടി വരുന്ന അനീതിക്കും വിവേചനത്തിനും തുല്യമായതൊന്ന് ലോകത്ത് മറ്റൊരിടത്തും കാണുക വയ്യ. അടിമത്തത്തിന് പോലും ചരിത്രം പ്രാദേശികമായൊരു വിവേചനം കല്‍പ്പിച്ചിരുന്നോ എന്ന് സംശയമാണ്. കറുത്ത വര്‍ഗ്ഗക്കാർ ധാരാള കണക്കിന് അതിവസച്ച് വരുന്ന... അവരുടെ പോരാട്ട കഥകളനേകം ഉറങ്ങുന്ന അമേരിക്കയാണ് പിന്നീട് മുതലാളിത്തത്തിന്റെ ഈറ്റില്ലമായി മാറുന്നത് എന്ന് നാം കണ്ടു. എന്നാൽ, മലബാറിൽ ഒരു ജനത നൂറ്റാണ്ടുകളായി ഭൗതിക വികസന കാര്യങ്ങളിൽ നിന്നു പോലും വെട്ടി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ത്യാഗോജ്ജ്വലമായ ചരിത്രങ്ങളിൽ പോലും വിഷം കലക്കി അരികു വല്‍ക്കരിക്കാൻ ശ്രമിക്കുന്നത് ആ ജനത താണ്ടിയ വൈതരണിയിലെ ചില അസുലഭ മുഹൂര്‍ത്തങ്ങൾ കൊണ്ടാണന്ന് അഭിമാനത്തോടെ തന്നെ നമുക്ക് പറയാൻ കഴിയും.
അടിച്ചമര്‍ത്തലിനും ചൂഷണ സംവിധാനത്തിനുമെതിരെയുള്ള പോരാട്ട കഥകളുടെ സ്മരണയെ എല്ലാക്കാലത്തും ഫാസിസ്റ്റുകൾ ഭയപ്പെട്ടിരുന്നു. അത്തരം ഓര്‍മ്മകളില്‍ നിന്നും ലഭിക്കുന്ന നിലക്കാത്ത ഊര്‍ജ്ജം സിംഹാസനങ്ങളെ പോലും പിടിച്ചു കുലുക്കാന്‍ പര്യാപ്തമാണന്നാദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. ഒരുപക്ഷേ, പോര്‍ച്ചുഗീസ് വിരുദ്ധ കലാപങ്ങളുടെ സ്മാരകങ്ങൾ അതുയർന്ന് വന്ന പ്രദേശങ്ങളിൽ ഒരു കല്ല് പോലും അവശേഷിക്കാതെ നാശോന്മുഗമായത് അവരുടെ ആ ഭയത്തില്‍ നിന്നായിരിക്കാം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ബാക്കി പത്രങ്ങളായ ചാലിയം കോട്ട, കുഞ്ഞാലി മരക്കാര്‍ കോട്ട, കുഞ്ഞാലി മരക്കാര്‍മാരുടെ ഖബറുകൾ തുടങ്ങി അനേകം സ്മാരകങ്ങള്‍ കാലാന്തരത്തില്‍ അപ്രത്യക്ഷമായത് ബ്രിട്ടീഷുകാരുടെ മേല്‍ ജാഗ്രതയിൽ നിന്നാണ്. കുഞ്ഞാലി മരക്കാര്‍മാരുടെ കുടുംബ ഗൃഹം, പോര്‍ച്ചുഗീസ് വൈസ്രോയി അല്‍ ബുക്കര്‍ക്ക് അക്രമിച്ച മിശ്കാൽ പള്ളി ചുമരുകള്‍, പോര്‍ച്ചുഗീസുകാർ നശിപ്പിച്ച് പിന്നീട് സാമൂതിരി പുതുക്കി പണിത ബേപ്പൂരിലെ പുഴക്കര പള്ളി തുടങ്ങിയവ കാലത്തെ വെല്ലുവിളിച്ച് ഇന്നും നിലനില്‍ക്കുന്നത് ഈ നാടിന്റെ ചരിത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണെന്ന് നിസ്സംശയം പറയാൻ കഴിയും. മമ്പുറം തങ്ങന്മാരുടെ കാലത്ത് അവരെ സന്ദര്‍ശിക്കുന്നത് തടഞ്ഞ് കൊണ്ടും... അവരുടെ കാല ശേഷം ആ മഹാന്മാരന്ത്യ വിശ്രമം കൊള്ളുന്ന ഖബറിടം സന്ദര്‍ശിക്കുന്നത് തടഞ്ഞ് കൊണ്ടും വെള്ള പട്ടാളം നിരന്തരം അഴിഞ്ഞാടിയത് ജനതയെ ചരിത്ര ബോധമില്ലാത്തവരാക്കി ശണ്ഡീകരിക്കാനായിരുന്നെന്ന് നിസംശയം പറയാം.
ജനങ്ങളുടെ മറവി ഏത് കാലത്തും അധികാര വര്‍ഗ്ഗത്തിന്റെ കരുതലാണ്. നിരന്തരമുറക്കം തൂങ്ങുന്ന ജനതയാണ് ചൂഷണത്തിന്റെ പ്രധാന ഇന്ധനം. അതിനാൽ, ഉറക്കം തൂങ്ങാനും മറക്കാൻ സന്നദ്ധമാകാത്ത ജനതയെ വഴി തെറ്റിക്കാൻ ചരിത്രത്തിന്റെ വക്രീകരണമാണ് അവര്‍ക്ക് മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം. അതാണ് നിലവിലവർ ചെയത് വരുന്നതും. എന്നാൽ, പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ നിത്യ സാക്ഷിയായ മിശ്കാൽ പള്ളി ചുമരുകള്‍ പോലെ... ചാലിയം കോട്ടയുടെ കല്ലുകൾ കൊണ്ട് പണിത പുഴക്കര പള്ളി എടുപ്പ് പോലെ... നിരന്തര ജാഗ്രതകൊണ്ട് നമുക്കാ വെട്ടി മാറ്റലിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് നിസംശയം പറയാം. നിരന്തരോർമ്മയാണ് അതിനുള്ള ഒരേയൊരു പോംവഴി.
മുന്‍കാല കേരള സമൂഹം
പോര്‍ച്ചുഗീസുകാര്‍ക്ക് മുന്നേ വളരെ ശാന്തമായി ഒഴുകി കൊണ്ടിരുന്ന ഒരു ജനതയായിരുന്നു മലബാറിലുണ്ടായിരുന്നത്. സമൂഹത്തില്‍ ജാതീയമായ വേര്‍തിരിവുകളും അതിര്‍ വരമ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അത്തരം സമൂഹിക സാഹചര്യങ്ങളെ തരണം ചെയ്യുവാനുള്ള മേല്‍ സംവിധാനങ്ങളെ വളരെ സാമാന്യമായാണവർ കൈകാര്യം ചെയ്തിരുന്നത്. മതം മാറുക അതിലൂടെ സമൂഹികമായ ഉന്നതി കരസ്ഥമാക്കുക, പൊതുവഴിയിലൂടെ നടക്കാൻ സാധിക്കുക, മേല്‍ വസ്ത്രം ധരിക്കാൻ സാധിക്കുക തുടങ്ങി അക്കാലത്തെ ആഭിജാത്യത്തിന്റെ അടയാളമായ തലപ്പാവ് അണിയാനുള്ള അവകാശം വരെ അതിലൂടെ നേടിയെടുക്കാൻ സാധിക്കുമായിരുന്നു. മതം മാറുന്നവർക്ക് അത് വക വെച്ചു നൽകാൻ അന്നത്തെ സമൂഹം സന്നദ്ധമായിരുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി. മേല്‍ സാഹചര്യം മലബാര്‍ പ്രദേശത്ത് സാധ്യമായത് വിദേശ കച്ചവടക്കാരായ അറബികളുമായുള്ള കച്ചവടം കൊണ്ടും അതിലൂടെ സമുദായം നേടിയെടുത്ത ആര്‍ജ്ജവം കൊണ്ടുമായിരുന്നെന്ന് പറയാം. അറബികള്‍ കാലു കുത്തുന്നത് ഐശ്വര്യമായി കണ്ടിരുന്ന ആ ജനത അവര്‍ക്കായി കാത്തിരുന്നു. ആധുനിക വ്യപാര നിയമങ്ങളോട് കിടപിടിക്കുന്ന സ്വതന്ത്ര വ്യാപാര സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ട് അക്കാലത്ത് കടന്ന് വന്ന അറബികളെക്കുറിച്ച് അക്രമത്തിന്റേതായോ പിടിച്ചടക്കലിന്റേതായോ ഒരു കഥയും ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തേണ്ടി വന്നില്ല എന്ന വസ്തുത ഇത് സംബന്ധമായി പ്രത്യേകം പ്രസ്താവ്യമാണ്. 1442ല്‍ കോഴിക്കോട് സന്ദര്‍ശിച്ച പേർഷ്യൻ രാജാവിന്റെ പ്രതിനിധി അബ്ദു റസാക്ക് പറയുന്നത് കാണുക...
"കോഴിക്കോട് നഗരം പുറത്ത് നിന്ന് വരുന്ന വ്യപാരികള്‍ക്ക് ഏറ്റവും സുരക്ഷിതത്തവും നീതിയും ഉറപ്പ് വരുത്തുന്നു. കപ്പലില്‍ കൊണ്ട് വരുന്ന ചരക്കുകൾ നിരത്തിലിറക്കി സുരക്ഷിതമായി സൂക്ഷിക്കാനുള്ള പാണ്ടികശാലകളും അവക്ക് കാവല്‍കാരും കണക്കുകൾ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ ഉണ്ടായിരുന്നു. ചരക്കുകൾ വിറ്റാൽ നാല്‍പതിൽ ഒരു ഭാഗം ചുങ്കമായി നല്‍കണം. വിറ്റില്ല എങ്കിൽ നല്‍കേണ്ടതുമില്ല"
വെട്ടിമാറ്റലിന്റെ തുടക്കം
അറബികളും കേരള സമൂഹവും തമ്മിലുള്ള ഈ കൊടുക്കൽ വാങ്ങലിന്റേതായ ശാന്ത പ്രകൃതിയിലേക്കാണ് 1498ൽ വാസ്കോഡ ഗാമ കടന്നു വരുന്നത്. മലബാറിന്റെ വെട്ടി മാറ്റല്‍ പ്രക്രിയക്ക് ഔദ്യോഗികമായ തുടക്കം കുറിക്കുന്നത് അവിടം മുതലാണന്ന് പറയാൻ സാധിക്കും. ലാഭത്തിനപ്പുറം നീതിക്കും ന്യായത്തിനും പ്രാധാന്യം നല്‍കി ഒരു ദൈവികാരാധനയായി കച്ചവടത്തെ കണ്ടിരുന്ന മൂറുകളെന്ന മുസ്ലീം വിശ്വാസികളെ ഈ മേഖലയില്‍ നിന്നും അകറ്റി നിര്‍ത്തിയാല്‍ മാത്രമേ ചൂഷണാധിഷ്ഠിതമായ തങ്ങളുടെ സര്‍വ്വാധിപത്യം നാടുകളില്‍ സ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്ന ഗൂഢചിന്തയില്‍ നിന്നുമാണ് പോര്‍ച്ചുഗീസ് രാജാവ് ഇമ്മാനുവൽ 'നാട് കണ്ടത്തൽ' യാത്രക്ക് ഉത്തരവിറക്കുന്നത്. എന്നാൽ മിക്ക പ്രദേശങ്ങളിലും അവര്‍ക്ക് നേരിടാനുണ്ടായിരുന്നത് മൂറുകളെ തന്നെയായിരുന്നു. തങ്ങളുടെ സ്വത്തിനും ജീവനും ഹാനി വരുത്തുന്ന നടപടികളുമായി കടന്ന് വരുന്ന ആരെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ദൈവികാരാധനയുടെ ഭാഗം തന്നെയാണെന്ന് വിശ്വസിച്ചിരുന്ന ആ ജനത ഖോർഫുക്കാൻ ഒമാൻ തീര പ്രദേശങ്ങളില്‍ പോര്‍ച്ചുഗീസ് നാവികരുമായി അസാധാരണമായ പോരാട്ടം കാഴ്ച്ചവെച്ചു.
മൊറോക്കൻ തീരം മുതൽ മലബാറിന്റെ ഉള്‍നാടുകള്‍ വരെ നീളുന്ന ക്രൂരതയും മനുഷ്യത്വമില്ലായ്മയും കൈമുതലായുണ്ടായിരുന്ന പറങ്കികൾ അവരുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്ന മുസ്ലീങ്ങളെ തന്നെയായിരുന്നു അവര്‍ക്ക് മലബാറിലും നേരിടാനുണ്ടായിരുന്നത്. ചിന്തയിലും ആദര്‍ശത്തിലും സമാനത പുലർത്തുന്നവരായിരുന്നു അവർ. പറങ്കികൾക്കെതിരെ മാപ്പിളമാരോടൊപ്പം ചേര്‍ന്ന് പോരാടിയതിന്റെ പേരില്‍ 'മൂറുകൾക്കിടയിലെ ഹിന്ദു രാജാവ്' എന്നായിരുന്നു സാമൂതിരിമാർ പോലും അക്കാലത്തെ പറങ്കി രേഖകളില്‍ അറിയപ്പെട്ടിരുന്നത് എന്ന് വാരികയാല്‍ എത്ര സൂക്ഷ്മതയോടെയാണ് അവരത് നിരീക്ഷിച്ചു വന്നിരുന്നതെന്ന് നമുക്ക് ബോധ്യമാകും. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത പറങ്കികൾക്കെതിരിൽ സാമൂതിരിക്കൊപ്പം ചേര്‍ന്ന് പോരാടേണ്ടത് മുസ്ലീങ്ങളുടെ ബാധ്യത എന്നല്ല നിര്‍ബന്ധ ബാധ്യതയാണന്നായിരുന്നു പൊന്നാനി വലിയ പള്ളിയില്‍ നിന്നും സൈനുദ്ദീന്‍ മക്തൂം തങ്ങൾ തന്റെ കൃതിയായ തുഹ്ഫത്തുൽ മുജാഹിദീനിലൂടെ മാപ്പിളമാർക്ക് നല്‍കിയ നിര്‍ദ്ദേശം. അതിനാല്‍ തന്നെ ഗോവയും കൊച്ചിയും പറങ്കികൾക്ക് വലിയ സ്വീകരണം നല്‍കി സ്വയം കീഴടങ്ങിയപ്പോൾ കുഞ്ഞാലി മരക്കാര്‍മാരുടെയും കോഴിക്കോട് ഖാസിമാരുടേയും നേതൃത്വത്തിൽ മലബാര്‍ മണ്ണവര്‍ക്ക് ഇരിക്കപ്പൊറുതി നല്‍കിയിട്ടില്ല. ഒരു വിദേശ ശക്തി ഇന്ത്യയിൽ നിര്‍മ്മിക്കുന്ന ആദ്യ കോട്ടയെന്ന ഖ്യാതിയുമായി ഇമ്മാനുവല്‍ കോട്ട കൊച്ചിയിലന്ന് ഉയർന്ന് വരുമ്പോൾ ആ കോട്ടക്കെതിരെ പ്രതിരോധം തീർക്കാൻ പട്ടു മരക്കാരുടെ നേതൃത്വത്തില്‍ ശക്തമായ മരക്കാര്‍ കോട്ട മലബാറിലും ഉയർന്നു വന്നു.
ഒരു വിദേശ ശക്തി എന്ന നിലയില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നത് ഭരണ കൂടത്തിൽ നിന്ന് മാത്രമായിരുന്നില്ല. മറിച്ച്, സ്വദേശം ആക്രമിക്കാൻ വരുന്ന ഏത് കൂട്ടര്‍ക്കുമെതിരേയും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലാക്കാക്കി വിശുദ്ധ യുദ്ധം നയിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യയാണണന്ന് വിശ്വസിക്കുന്ന ഒരു ജനതയിൽ നിന്ന് കൂടിയായിരുന്നു. അതിനാല്‍ സാമ്രാജ്യത്വ ശക്തികളുടെ ശത്രു പക്ഷത്ത് ഭരണ കൂടത്തേക്കാൾ നിലയുറപ്പിക്കേണ്ടി വന്നത് മുസ്ലിമിനായിരുന്നു. ആയുധബലം കൊണ്ട് മാത്രം ജനതകളെ കീഴ്പ്പെടുത്താമെന്ന് കരുതിയ പോര്‍ച്ചുഗീസുകാർക്ക് അവരില്‍ നിന്നേറ്റ കനത്ത പ്രതിരോധത്തിന്റെ ഫലമാണവർ ഗോവയിലും കൊച്ചിയിലും മാത്രമായി ഒതുക്കപ്പെട്ടത്. അതുകൊണ്ട് കൂടിയാണ് മലബാര്‍ ചരിത്രത്തിന്റെ വെട്ടി മാറ്റൽ പ്രക്രിയയിൽ ഇസ്ലാം വിരുദ്ധതയുടെ അംശം പ്രകടമായി കാണുവാന്‍ സാധിക്കുന്നത്. എന്നാൽ, 1921 മലബാര്‍ സമരം പോലെ 15 16 നൂറ്റാണ്ടുകളിൽ പോര്‍ച്ചുഗീസുകാർക്കെതിരെ രൂപപ്പെട്ട സമരം വർഗ്ഗീയിലധിഷ്ഠിതമാണന്നൊരു പരികല്‍പ്പന അന്ന് രൂപപ്പെട്ട വരാത്തതിന്റെ പ്രധാന കാരണം വിപ്ലവ നേതാക്കളുടെ നിതാന്ത ജാഗ്രത കൊണ്ട് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രം വിലപോവാത്തതുകൊണ്ടാണ്. എന്നാൽ, കോഴിക്കോട് പറങ്കി പോരാട്ടങ്ങളുടെ അവസാന കാലത്തത് വിജയം കണ്ടു എന്നുള്ളത് വിസ്മരിക്കുന്നില്ല.
വക്രീകരിക്കുന്ന ടിപ്പുവിന്റെ ചരിത്രം
പോര്‍ച്ചുഗീസുര്‍ക്ക് ശേഷം കടന്ന് വന്ന ഫ്രഞ്ചുകാരും ഡച്ചുകാരും തുലോം ശാക്തിക ചേരിയായി എതിർ പക്ഷത്ത് നിലയുറപ്പിക്കാത്തതിനാൽ അവരുമായി വലിയ തോതിലുള്ള സംഘട്ടനമോ പ്രതിരോധമോ നടന്നതായി മലബാർ ചരിത്രത്തിൽ രേഖപ്പെടുത്തി കണ്ടിട്ടില്ല. എന്നാൽ, പറങ്കി കാലത്തെ നിരന്തരമായ സംഘട്ടനം മൂലവും വ്യപാര സാധ്യതകൾ അടഞ്ഞത് മൂലവും അരക്ഷിതമായ സാഹചര്യലേക്ക് നടന്നടുക്കുകയായിരുന്ന മാപ്പിള-അടിയാളരെ കൂടുതൽ പടുകുഴിയിലേക്ക് തള്ളി വിടുന്ന സാഹചര്യങ്ങളിലേക്കാണ് കേരള സമൂഹിക മണ്ഡലം പിന്നീട് നടന്നടുത്തത്. അവർ പുതുതായി രംഗപ്രവേശനം ചെയ്ത സവര്‍ണ്ണ ഭൂപ്രഭുക്കൾക്ക് കീഴിലെ അടിയാളരായി മാറി. രാജാക്കന്മാര്‍ക്കു കീഴെ ഏകീകൃതമായ വ്യപാര ചട്ടക്കൂടിള്ളില്‍ കഴിഞ്ഞ് വന്നിരുന്ന മാപ്പിളമാര്‍ കൃഷി വൃത്തിയിലേക്ക് കടന്നതോടെ ഭൂപ്രഭുക്കളുടെ നിരന്തര ചൂഷണത്തിനവർ പാത്രമായി മാറ്റപ്പെട്ടു. കാണം പാട്ടം സമ്പ്രദായത്തിലെ ഭീകരമായ അനീതിയെ കണ്ടില്ലെന്ന് നടിച്ച അധികാര വര്‍ഗ്ഗത്തിനേറ്റ പ്രതിഷേധത്തിന്റെ ഒടുവിലത്തെ തിരമാലയായിരുന്നു 1921 ലെ മലബാര്‍ സമരം.
സാമൂതിരിയുടെ ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം ലാക്കാക്കി പാലക്കാട്ട് രാജയുടെ ക്ഷണ പ്രകാരമാണ് 1756 ഓടെ മൈസൂര്‍ മലബാറിലേക്ക് കടന്ന് വരുന്നത്. രാജാക്കന്മാരില്‍ നിന്നും ഭൂപ്രഭുക്കളിലേക്കെത്തിയ കൃഷി ഭൂമി അക്കാലത്ത് ചൂഷണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു. ചെറിയ കൂലിക്കായി രാവന്തിയോളം പണി എടുക്കുന്ന മനുഷ്യരെ നാനാവിധത്തിലുള്ള ചൂഷണ നിയമങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് സവര്‍ണ ഭൂപ്രഭുക്കൾ തടിച്ച് കൊഴുത്ത് നിൽക്കുമ്പോളാണ് ആ സകല നിയമങ്ങളേയും നിർത്തൽ ചെയത് കൊണ്ട് പിന്നീട് ടിപ്പു സുല്‍ത്താന്‍ രംഗ പ്രവേശം ചെയ്യുന്നത്. സവര്‍ണ്ണരിൽ നിന്നും ഭൂമി പിടിച്ച് എടുത്ത് കൊണ്ട് പാടത്ത് പണി എടുക്കുന്ന പാവപ്പെട്ട കൃഷിക്കാരെ സഹായിക്കുന്ന നിലപാടിയിരുന്നു ടിപ്പുവിന്റേത്. സവര്‍ണ്ണ മേല്‍ക്കോയമക്കേറ്റ ഈ കനത്ത ആഘാതം അവരെ ടിപ്പു സുല്‍ത്താനെതിരെ തിരിയിക്കുകയും അധിനിവേശകർക്കൊപ്പം ചേര്‍ന്ന് ടിപ്പുവിനെതിരെ പട നയിക്കാനവരെ പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ, നമ്പൂതിരി-നായര്‍ കുടുംബങ്ങളില്‍ വ്യാപകമായിരുന്ന സംബന്ധം, നായര്‍-കീഴാള കുടുംബാംഗങ്ങളിലെ ബഹുഭര്‍തൃത്വം, നമ്പൂതിരി സ്ത്രീകളല്ലാത്തവർക്ക് മാറു മറക്കാനുള്ള സ്വതന്ത്രമില്ലായ്മ തുടങ്ങി ലഹരി പദാര്‍ഥങ്ങളുടെ അമിതോപയോഗം, തൊട്ടലും തീണ്ടലും, നിയമ ലംഘകർക്ക് നല്‍കുന്ന അവിവേകമായ ശിക്ഷാ രീതികള്‍ വരെ കേരളീയ പൊതുമണ്ഡലത്തെ മലിനമാക്കി. ഈ സാഹചര്യത്തിലേക്കാണ് മൈസൂരിന്റെ ആഗമനം സംഭവിക്കുന്നത്. സമൂഹത്തിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തി കൊണ്ട് പുറപ്പെടുവിച്ച 1788ലെ കുറ്റിപ്പുറം വിളംബരം, ധാര്‍മികതയുടെ തകര്‍ച്ചക്ക് കാരണമായ മദ്യവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കിയ 1787ലെ നിയമം തുടങ്ങി കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പാക്കി.
ഈ കാലത്ത് മലബാറിലുണ്ടായ സാമ്പത്തിക പുരോഗതി ബ്രിട്ടീഷ് ചരിത്രകാരന്‍ എഡ്‌വേഡ് മൂര്‍ രേഖപ്പെടുത്തുന്നത് കാണുക...
''മലബാറിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധമായ കൃഷിസ്ഥലങ്ങള്‍ കാണാം. ഇവിടുത്തെ പട്ടണങ്ങളിലെ ജനത്തിരക്കും, സാമ്പത്തികാഭിവൃദ്ധിയും കാണുമ്പോള്‍ പ്രഗത്ഭനായ ഒരു ഭരണാധിപന്റെ കീഴിലുള്ള രാജ്യമാണിതെന്ന് വേഗത്തില്‍ ബോധ്യപ്പെടും''
എന്നാൽ, ടിപ്പുവിന്റെ മേല്‍ നന്മകളെ പാടെ വിസ്മരിക്കുന്ന പ്രചാരണങ്ങൾക്കാണ് പിന്നീട് കേരളം സാക്ഷിയാകുന്നത്. അക്കാലത്തെ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഒളിച്ചിരിക്കുന്ന ജന്മീ പടയാളികളെ അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് നേരിട്ട ചരിത്ര വസ്തുതകളെ ചൂണ്ടിക്കാട്ടി ടിപ്പുവിനെ ഒരു മതഭ്രാന്തനാണന്ന് വരുത്തി തീർക്കാനുള്ള ശ്രമവും ഇസ്ലാം പേടിയും വ്യാപകമായി അഴിച്ചു വിട്ടു. അതിന് മുന്നില്‍ ടിപ്പുവിന്റെ വിപ്ലവകരമായ കാര്‍ഷിക നിയമങ്ങൾ, വികസന കുതിപ്പുകള്‍, മതവിത്യാസങ്ങൾക്ക് അപ്പുറത്തുള്ള മൂല്യങ്ങൾ തുടങ്ങിയ ജനക്ഷേമ നടപടികള്‍ മാത്രമല്ല... ഹിന്ദു ക്ഷേത്രങ്ങൾക്ക് നല്‍കി വന്ന പ്രത്യേകം ആനുകൂല്യങ്ങള്‍, തന്റെ പടയാളികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലുമുള്ള മുസ്ലീമിതര മതസ്ഥരുടെ എണ്ണം തുടങ്ങിയ എല്ലാ കാര്യങ്ങളും വിസ്മരിക്കപ്പെട്ടു. ടിപ്പുവിന് മുമ്പ് നൂറ്റാണ്ടുകളോളം അതിക്രൂരമായി ഇന്ത്യ മുഴുക്കെയും ഭരണം നടത്തിയ സാമ്രാജ്യത്വ മതം എന്തു കൊണ്ടാണവർ പ്രതിസ്ഥാനത്ത് നിര്‍ത്താതെ പോയതെന്ന് ചോദ്യം അപ്പോഴും ബാക്കിയാവുന്നു. യുദ്ധത്തിന്റെ ഒടുവിലെ വിജയം അധിനിവേശകർക്കായിരുന്നു എന്നതിനാലും... ഭിന്നിപ്പിച്ചു ഭരിക്കലിന്റെ 'കാര്യക്ഷമത' മനസ്സിലാക്കിയവരായിരുന്നു അവർ എന്നതിനാലും പിന്നീട് ബ്രിട്ടീഷുകാരതേറ്റുപിടിച്ച് പ്രചരിപ്പിച്ചതാണ് ടിപ്പു ഭയവും അതിലൂടെ ഇസ്ലാം വിരുദ്ധതയും... ഈ പ്രദേശത്തിന്റെ ധീരവും സുദീര്‍ഘവുമായ പോരാട്ട ചരിത്രത്തിന്റെ വെട്ടിമാറ്റലിനുള്ള ശ്രമങ്ങളും സംഭവിക്കുന്നത്.
ടിപ്പു ഒരു തികഞ്ഞ മതഭ്രാന്തനായിരുന്നു എന്ന് വരുത്തി തീർത്തുകൊണ്ട് തങ്ങൾക്കൊരു വിമോചന വീരന്‍മാരുടെ പ്രതിച്ഛായ ഉണ്ടാക്കി തങ്ങളുടെ ഭരണം അരക്കെട്ടുറപ്പിക്കാനുള്ള സാമ്രാജ്യത്വ ഗൂഢതന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. ആ ഇന്ധനത്തിലാണ് ഇന്ത്യ മുഴുക്കെയും ബ്രിട്ടീഷകാര്‍ക്ക് അവരുടെ കൈപിടിയിലൊതുക്കാൻ കഴിഞ്ഞത്.
കാര്‍ഷിക കലാപങ്ങളുടെ കാലം
മലബാര്‍ കേന്ദ്രീകരിച്ചായിരുന്നു ടിപ്പു തന്റെ കേരള ഭരണം നിര്‍വ്വഹിച്ച് വന്നിരുന്നത് എന്നതിനാലും... മലബാര്‍ പ്രദേശത്ത് വ്യാപകമായുള്ള മതത്തിൽപ്പെട്ട ആളാണ് ടിപ്പു എന്നതിനാലും... ടിപ്പുവിന്റെ ഭരണ കാലത്തിന്റെ നന്മയുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്ന നിലയില്‍ മലബാറും പ്രതിസ്ഥാനത്ത് വരികയുണ്ടായി. ബ്രിട്ടീഷ് ഭരണ വര്‍ഗ്ഗവും അവരെ പിന്തുണക്കുന്ന സവര്‍ണ്ണ മാടമ്പിമാരും ഒരുതരം സംശയത്തോടേയും അവജ്ഞയോടെയുമാണ് മലബാര്‍ പ്രദേശത്തെ നോക്കികണ്ടത്. അതിനാല്‍, ഏത് സമയത്തും പൊട്ടിപുറപ്പെട്ടേക്കാവുന്ന ഒരു അധിനിവേശ വിരുദ്ധ സമരത്തെ പ്രതീക്ഷിച്ചിരുന്ന ബ്രിട്ടീഷുകാർ അതിനെ ചെറുക്കാൻ പ്രദേശത്തെ സാമ്പത്തികമായി ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ചൂഷണ കാര്‍ഷിക നിയമങ്ങൾ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയവ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടു വരികയുണ്ടായി. ഒരു കാലത്ത് വ്യാപാരത്തിലുടെ കരുത്തരായിരുന്ന ഒരു വിഭാഗം ചൂഷണ വാഹകരായി മാറി. ആ അസമത്വം പല വിധത്തിലുള്ള കലാപങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഒരുപക്ഷേ, നൂറ്റാണ്ട് കാലത്തെ അധിനിവേശ വിരുദ്ധ സമരത്തിൽ നിന്നുള്ള ഊർജ്ജം മാപ്പിളമാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് നില്‍ക്കുന്നതിനാലാവാം കൃഷി സ്ഥലത്തെ ഈ അനീതിക്കും ആക്രമണത്തിനുമെതിരെ കൈവിരലുകളുയർത്തി പ്രതിഷേധിക്കാനവരെ പ്രേരിപ്പിച്ചത്.
അക്കാലത്ത് അനേകം സവര്‍ണ്ണ വിരുദ്ധ സമരങ്ങൾ മലബാര്‍ മണ്ണില്‍ ഉണ്ടായിത്തീർന്നു. മേല്‍ കലാപങ്ങളുടെയൊക്കെ മുഖ്യകാരണം കാര്‍ഷിക അസമത്വങ്ങളും ചൂഷണങ്ങളുമായിരുന്നു എങ്കിൽ മറ്റൊരു വശത്ത് സാമൂഹികമായ ഇന്നതി ലഭിക്കുന്ന അടിയാളരുടെ മതം മാറ്റത്തിന് ലഭിച്ച സംരക്ഷണം കൂടി ആയിരുന്നു. ബ്രിട്ടീഷിന്ത്യയില്‍ സമാനതയില്ലാത്ത അസ്വസ്ഥതകളാണ് ഇതുമൂലം അധികാരികളിലുണ്ടാക്കിയത്. കേരളത്തിലെ കൊച്ചി തിരുവിതാംകൂര്‍ നാട്ടു രാജ്യങ്ങളും മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലാ ഒഴിച്ചുള്ള ഭൂഭാഗങ്ങളിലും ബ്രിട്ടീഷ് മേല്‍ക്കോയ്മക്കു കീഴെ പരമപുച്ഛമടക്കി അടിമ ജീവിതം നയിച്ച് വന്നിരുന്ന കാലത്ത് മലബാര്‍ പ്രദേശം മാത്രം സാമ്രാജ്യത്വ ജന്മിവിരുദ്ധാധിഷ്ഠിതമായ ധീരസമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു എന്ന ഒറ്റ ഉദാഹരണം മതി മേല്‍ പ്രദേശം സാമ്രാജ്യത്തിന്റേയും അതുവഴി സവര്‍ണ്ണ മേലാളന്മാരുടെയും കണ്ണിലെ കരടായി മാറിയതിന്റെ കാരണമെന്താണെന്ന് ബോധ്യപ്പെടാൻ.
പ്രസിദ്ധമായ 1857ലെ ഒന്നാം സ്വതന്ത്രസമര കാലത്ത് ഉത്തരേന്ത്യയില്‍ ഒരിടത്ത് നടക്കുന്ന കേവലമൊരു പോരാട്ടം എന്നതിൽ കവിഞ്ഞ് മലബാറിന്റെ മണ്ണാ പോരാളികള്‍ക്ക് വലിയ തോതിലുള്ള ഐക്യദാര്‍ഢ്യം അര്‍പ്പിച്ചിരുന്നു. തലശ്ശേരിയിലും പൊന്‍മലയിലുമായിരുന്നു ഒന്നാം സ്വതന്ത്രസമര സഖാക്കൾക്കുള്ള ഐക്യദാര്‍ഢ്യം സമരം നടന്നിരുന്നൈന്ന് ചരിത്രത്തിൽ കാണാൻ കഴിയും. കൂടാതെ, മലപ്പുറം പള്ളിയിലെ മിമ്പര്‍ അഥവ പ്രസംഗപീഠം പോലും സമരത്തിനനുകൂലമായി ഉപയോഗിക്കപ്പെട്ടത് ബ്രിട്ടീഷുകാരിൽ വല്ലാത്ത നടുക്കമുണ്ടാക്കിയത്.
നിലക്കാത്ത അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ
മമ്പുറം തങ്ങന്മാരുടെ ധീരമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ കടന്ന് പോയി 1921ലെ ഐതിഹാസികമായ മലബാര്‍ സമരത്തിലെത്തി നില്‍ക്കുമ്പോഴും മലബാറിന്റേത് മാത്രമുള്ള പല സവിശേഷതകളുമതിൽ വായിച്ചെടുക്കാൻ കഴിയും. ഒന്നാം ലോക മഹായുദ്ധത്തിലെ മുസ്ലിം പ്രാതിനിധ്യത്തിന് ബ്രിട്ടീഷുകാർ നല്‍കിയ വാഗ്ദാനമായിരുന്നു മുസ്ലീങ്ങളുടെ ആത്മീയ രാഷ്ട്രീയ ഗേഹമായിരുന്ന ഇസ്താംബുളിലെ ഖിലാഫത്തിനെ ഞങ്ങളൊരു സാഹചര്യത്തിലും ഉലച്ചിൽ തട്ടിക്കുകയില്ല എന്ന ഉറപ്പ്. എന്നാൽ, യുദ്ധാനന്ദരം ഖിലാഫത്തിനെ മുച്ചൂടും തകർത്തു എന്നു മാത്രമല്ല അതിന്റെ കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളും സഖ്യകക്ഷികള്‍ പങ്കിട്ടെടുക്കുകയാണുണ്ടായത്. ഇസ്ലാമിക ലോകത്ത് വിപുലമായ അധികാരമുണ്ടായിരുന്ന ഖലീഫയെ സ്ഥാനഭംഗം വരുത്തി, പകരം മതവിരുദ്ധരായ ഒരു വിഭാഗത്തെ തലസ്ഥാനത്തേക്കാനയിച്ച് സാമ്രാജ്യത്വം അതിന്റെ സ്വതസിദ്ധമായ വിശ്വസ വഞ്ചന തുടർന്നു. അതിനെതിരിൽ രൂപപ്പെട്ടൊരു പ്രതികാരം എന്ന നിലയിലാണ് ഇന്ത്യയുടെ സ്വതന്ത്രം മാത്രം ലാക്കാക്കി 1921ലെ സമരം രൂപപ്പെടുന്നത്. വിദേശിയമായ ഒരു പ്രചോദനത്തിൽ നിന്നും രൂപപ്പെട്ട സ്വദേശിയമായൊരു സ്വതന്ത്ര ദാഹമായിരുന്നു അതെന്ന് ഒറ്റവരിയിലതിനെ സൂചിപ്പിക്കാം.
അനേക വർഷത്തെ സ്വതന്ത്ര ദാഹം ശമിപ്പിക്കാൻ ഒരു ജനത രക്തവും ജീവനും പകരം നല്‍കി പോരാടുമ്പോൾ ആ സമരത്തിനെതിരെ അധിനിവേശകരോടൊപ്പം ചേര്‍ന്ന് രാജ്യത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച സവര്‍ണ്ണ ഭൂപ്രഭുക്കളെ നേരിടേണ്ട വണ്ണം നേരിട്ടപ്പോൾ അതിനെ ഹിന്ദു വിരുദ്ധ ആക്രമണമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ നാളെ ആ അധിനിവേശ സമരവും വലിയൊരു തെറ്റായിരുന്നെന്ന വിധി എഴുതുമായിരിക്കും. അതുവഴി രാജ്യത്തെ മോചിപ്പിക്കാൻ വന്ന മോശയായി ചിത്രീകരിച്ചു കൊണ്ട് സാമ്രാജ്യത്വത്തിനെ വിശുദ്ധരാക്കി മാറ്റിയെടുക്കാനും അവർ ശ്രമിച്ചേക്കാം. മുസ്ലിം സമൂഹത്തെ അപരവല്‍ക്കരിച്ച് കൊണ്ട് മലബാര്‍ പ്രദേശത്തേയും അവിടുത്തെ ധീര ചരിത്രത്തേയും മറക്കാൻ ശ്രമിക്കുന്നവരലീ അവിശുദ്ധ കൂട്ടുകെട്ട് നമുക്ക് കാണുവാന്‍ സാധിക്കും. അന്ന് അധിനിവേശകര്‍ക്ക് ഓശാന പാടിയ ക്രൈസ്തവ മേലധ്യക്ഷന്മാരും... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഏതാനും വരി മാപ്പിലൂടെ ഒറ്റികൊടുത്ത ഹിന്ദുത്വ ശക്തികളും ഇത്തരത്തിലുള്ള ഒരു വെട്ടിമാറ്റൽ വിവേചനം നേരിടുന്നില്ല എങ്കിൽ മലബാര്‍ മക്കളുടെ സമരത്തിന്റെ തീക്ഷ്ണത കണ്ട് സാമ്രാജ്യത്വം തൊടുത്തുവിട്ട വെട്ടി മാറ്റൽ പ്രക്രിയയാണ് ഇപ്പോഴും അഭംഗുരം തുടർന്ന് കൊണ്ടേയിരിക്കുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും. കാരണം, മലബാര്‍ സമരമെന്ന അധിനിവേശ വിരുദ്ധ സമരത്തെ ഏതാനും ബ്രിട്ടീഷ് ചാരന്മാരിലൂടെ ഒരു വർഗ്ഗീയ/കൊള്ള കലാപമാക്കി മാറ്റാൻ ശ്രമിച്ചത് മുതൽ ഷഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരൂടേയും നേതൃത്വത്തില്‍ ഏതാനും മാസങ്ങൾ പ്രവർത്തിച്ച മലയാള രാജ്യമെന്ന ഭരണകൂടത്തിന്റെ സകല ഇടപാട് രേഖകളും കോട്ടകുന്നിൽ ദഹിപ്പചച്ചു കളയാൻ ബ്രിട്ടീഷുകാർ ശ്രദ്ധിച്ചതും ആ സമരത്തിന്റെ സുഗന്ധം ജനമനസ്സുകളിൽ നിന്നും തടയാൻ വേണ്ടി മാത്രമായിരുന്നല്ലോ.
മലബാര്‍ സമരത്തെ കേവലം രാഷ്ട്രീയ വർഗ്ഗീയ ലഹളയോ കലാപമോ ഒക്കെ ആക്കി ഒതുക്കി തീർക്കാൻ ശ്രമിക്കുമ്പോൾ… അധിനിവേശകർക്ക് മുന്നില്‍ രാജ്യത്തെ ഒറ്റികൊടുത്ത ഖാന്‍ ബഹാദുര്‍മാരുടേയും റാവുബഹാദുര്‍മാരുടേയും സ്ഥാനം ചരിത്രത്തിൽ എവിടെയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയർന്ന് വരുന്നു. മതഭ്രാന്തിന്റെ മൂര്‍ത്തി രൂപമായി ടിപ്പു സുല്‍ത്താന്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരെ ചിത്രീകരിക്കുമ്പോള്‍ അവരുടെ കാലത്തെ ചൂഷണ മുക്തമായ ആ സമൂഹിക ചുറ്റുപാടനുഭവിച്ച… സമൂഹത്തിന്റെ അടിത്തട്ടിൽ വസിച്ച് നമ്മെ കടന്നുപോയ ആ പച്ചമനുഷ്യരുടെ ആത്മാവിഷ്കാരത്തിന്റെ സ്വാദും വൈകാരികതയും ചരിത്രത്തിൽ എവിടെയാണ് രേഖപ്പെടുത്തി വെക്കുക എന്ന ചോദ്യം എന്തുകൊണ്ടാണവരെ അസ്വസ്ഥമാക്കാത്തത്.






