Saturday, 25 August 2018

കത്തും മറുപടികത്തും

07/ 12/ 2010
പ്രിയ സന്തോഷ് ജോർജ്ജ് കുളങ്ങര,
ഞാനിതെഴുതുന്നത് മലപ്പുറം ജില്ലയിലെ ശാന്തപുരം എന്നൊരു കൊച്ചു ഗ്രാമത്തിൽ നിന്നുമാണ്‌. എന്റെ മുറിയിലൊരു കസേരയില്‍ സുമുഖനായങ്ങനെ ഇരുന്ന് തെല്ലൊരു അഭിമാനത്തോടെയാണ് ഞാനീ കത്ത് എഴുതികൊണ്ടിരിക്കുന്നത്. കാരണം, എന്റെ മേശപ്പുറത്ത്‌ എതാനും സിഡികളിരിപ്പുണ്ട്. 3000 രൂപ നല്‍കി പ്രത്യേകമായി മരങ്ങാട്ടുപിള്ളിയിൽ നിന്നും വരുത്തിച്ച വിശ്വവിഖ്യാതമായ സഞ്ചാരം സിഡികൾ. കേരളത്തിലെ ഒരു കുഗ്രാമത്തിൽ കിടക്കുന്ന എന്നെ പോലുള്ള അനേകം പേര്‍ക്ക് ലോകത്തിന്റെ വെത്ത്യസ്ഥവും ആവേശകരവുമായ കാഴ്ച്ച സമ്മാനിച്ച നിധികളിണതൊക്കെ എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ ഇങ്ങനെയിരുന്ന് ചൈനയിലെ വന്‍ മതിലിന്റെ കാഠിന്യവും... ന്യൂയോര്‍ക്ക് നഗരത്തിന്റെ ജനത്തിരക്കും... ജപ്പാനിലെ തീവണ്ടികളുടെ വേഗതയും അനുഭവിച്ച് വരുന്നു. ഭൂട്ടാന്റെ സ്വച്ഛതയും... സ്വിസ് നഗരങ്ങളിലെ തണുപ്പും... മാലദ്വീപിലെ കടലോരത്തെ ട്യൂണ മത്സ്യത്തിന്റെ രുചിയും ഞങ്ങളറിയുന്നു. യാത്രകള്‍ തുടരുക. എല്ലാ ആശംസകളും നേരുന്നു. മറുപടി പ്രതീക്ഷിച്ചുകൊണ്ട്.
സ്നേഹത്തോടെ
പ്രിയ ശിഷ്യന്‍... നവീന്‍ ഷറഫ്.


4/ 1/ 2011,
പ്രിയ സുഹൃത്തേ,
ക്ഷേമമെന്ന് കരുതുന്നു. ജീവിത തിരക്കുകൾക്കിടയിലും മുടങ്ങാതെ സഞ്ചാരം കാണുന്നു എന്നറിയുന്നതിൽ ആഹ്ലാദമുണ്ട്. താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനത്തില്‍ നിന്നുള്ള പ്രചോദനമാണ് സഞ്ചാരത്തെ മുന്നോട്ട് നയിക്കുന്നത്. ഇപ്പോൾ 70 രാജ്യങ്ങൾ പിന്നിട്ട് കഴിഞ്ഞു. 7 ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ചു. ഇന്ത്യയുടെ ആദ്യ സ്പേസ് ടൂറിസ്റ്റെന്ന നിലയില്‍ ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നു. കാണാത്ത നാടുകളിലെ കാഴ്ച്ചകൾ തേടി ക്യാമറയുമായുള്ള സഞ്ചാരവും. നമ്മുടെ ഊഷ്മളമായ സൗഹൃദം കാലാതീതമാകട്ടെ.
ചെറിയൊരു സ്നേഹോപഹാരമായി ഞാന്‍ രചിച്ച ബാൾട്ടിക്ക് ഡയറിയുടെ ഒരു കോപ്പി ഇതോടൊപ്പം അയക്കുന്നു. സ്വീകരിക്കുക.
താങ്കൾക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കൾക്കും നവവത്സരാശംസകള്‍ നേരുന്നു.
ഹൃദയപൂര്‍വ്വം
സന്തോഷ് ജോർജ്ജ് കുളങ്ങര.


22/ 2/ 2011,
പ്രിയ സന്തോഷ് ജോർജ് കുളങ്ങര,
താങ്കൾ അയച്ച മറുപടിക്കും പുസ്കങ്ങൾക്കും ഒരായിരം നന്ദി. താങ്കളുടെ യാത്രകളിൽ നിന്നും പ്രചോദനമുൾകൊണ്ടുള്ള എന്റെ കേരള യാത്രകൾ പുരോഗമിക്കുന്നതായി ഞാൻ അറിയിച്ചുകൊള്ളുന്നു. സന്ദര്‍ശിക്കുന്ന നാടിന്റെ ചരിത്രവും സംസ്കരവും ചിന്തിച്ചുകൊണ്ടുളള ഇത്തരം ഏകാന്ത യാത്രകൾ മനസ്സിന് ഏറെ ആനന്ദം നല്‍കുന്നതും വിജ്ഞാന പ്രധവുമാണ്. വലിയ യാത്രകള്‍ക്ക് അതിന്റെതായ സമാനതകളില്ലാത്ത മുല്ല്യമുണ്ട് എന്നുള്ളത് അവിതർക്കമായ കാര്യമാണ്. എങ്കിലും, താങ്കൾ പ്രാഗും വെനീസും ഡമാസ്കസും സന്ദർശിച്ചപ്പോൾ താങ്കളിലുണ്ടായ ഒരാത്മ സംപ്രപ്തിയുണ്ടല്ലോ അതെനിക്കീ കൊച്ചു കേരളം സന്ദര്‍ശിക്കുമ്പോഴും ലഭിക്കുന്നു. സ്ഥലകാല വെത്ത്യാസങ്ങൾക്കപ്പുറം യാത്രകളെ വെത്ത്യസ്തമാക്കുന്നത് അതിനെ ആസ്വദിക്കാനുള്ള  കഴിവിന്റെ അടിസ്ഥാനത്തിലാണന്നാണ് ഞാനിതിൽ നിന്നും മനസ്സിലാക്കുന്നത്.
എന്നാൽ, ചില യാത്രകളെനിക്ക് വലിയ മനപ്രയാസങ്ങള്‍ നല്‍കാറുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. അത്തരം യാത്രകളില്‍ വഴിവക്കിലും തൊട്ടരികിലുമൊക്കെ കാണുന്ന സഹജീവികളുടെ ദെെനതയാർന്ന മുഖങ്ങൾ മനസ്സിൽ വല്ലാത്ത ദുഃഖം ജനിപ്പിക്കാറുണ്ട്. അപ്പോഴൊക്കെയും സഞ്ചാരത്തെ പാതിവഴിലുപേക്ഷിച്ച് മടങ്ങുവാനോ കശ്ടതകളനുഭവിക്കുന്ന ആ മനുഷ്യര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാനോ എന്റെ മനസ്സെന്നോട് മന്ത്രിക്കും. യാത്രകൾ മനുഷ്യന്റെ മുൻധാരണകൾ അകറ്റുമെന്ന് പറയുന്നത് എത്ര ശരിയാണ്.
കൂടുതൽ ദീർഘിപ്പിച്ച് മുശിപ്പിക്കുന്നില്ല. മലപ്പുറം പെരിന്തല്‍മണ്ണ വഴി വരികയാണങ്കിൽ സമയം അനുവദിച്ചാൽ എന്റെ ആതിഥ്യം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ വിലാസവും നമ്പറും താഴെ ചേര്‍ത്തിട്ടുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം അതിന്നായി സര്‍വ്വശക്തനോട് ആത്മാർത്ഥമായി പ്രാത്ഥിച്ചുകൊണ്ട് നിർത്തുന്നു.
പ്രിയത്തില്‍
നവീന്‍ ഷറഫ്.


14/ 3/ 2011
പ്രിയപ്പെട്ട നവീന്‍,
സ്നേഹ പൂര്‍വ്വം അയച്ച് കത്ത് കിട്ടി. പഠനവും ജോലിയും തുടരുമ്പോള്‍ തന്നെ യാത്രകള്‍ ചെയ്യാനുള്ള താങ്കളുടെ അഭിനിവേശത്തെ ആദ്യമേ അഭിനന്ദിക്കട്ടെ.
യാത്രകള്‍ നമ്മുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ചെറിയ രീതിയിലെങ്കിലും ഒരു യാത്രക്കാരനായി കഴിഞ്ഞ നവീന് ഇക്കാര്യം വ്യക്തമായിട്ടുണ്ടാവുമെന്ന് കരുതട്ടെ. വിശാലമായ ലോകം വലിയ അറിവുകൾ ആണ് പകര്‍ന്നു നല്‍കുന്നത്.
നന്മതിന്മകളും വിജയപരാജയങ്ങളും വന്‍വികസനങ്ങളും നമുക്ക് യാത്രകളിലൂടെ നേരില്‍ കണ്ടറിയാനാകും. ചൈന സന്ദര്‍ശിച്ച വേളയില്‍ ആ രാജ്യം നടത്തുന്ന വികസന കുതിപ്പ് കണ്ട് ഞാന്‍ അത്ഭുദപ്പെട്ടു നിന്നിട്ടുണ്ട്. അടുത്തിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ചപ്പോൾ ആ നാടിന്റെ അധോഗതി ദര്‍ശിച്ച് നൊമ്പരപ്പെട്ടിട്ടുണ്ട്. യാത്രകള്‍ കാഴ്ചപ്പാടുകളെ മാത്രമല്ല വ്യക്തിത്വത്തന്നെയാണ് സംസ്കരിച്ചെടുക്കുന്നത് എന്നാണ്‌ ഞാന്‍ കരുതുന്നത്.
താങ്കളുടെ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു. താങ്കളുടെ സ്നേഹത്തിൽ ചാലിച്ച ക്ഷണത്തിന് നന്ദി. അവസരം കിട്ടുമ്പോൾ നമുക്ക് ഒത്തുകൂടാമെന്ന് കരുതുന്നു. കൂടാതെ, താങ്കളുടെ കേരള യാത്രക്കിടയിൽ കോട്ടയം സന്ദര്‍ശിക്കുകയാണങ്കിൽ ചുരുങ്ങിയ സമയത്തെ ഒരു കണ്ടു മുട്ടൽ നമുക്ക് സാധ്യമാകുമെന്ന് കരുതട്ടെ. അതിന്‌ വേണ്ടി ലേബർ ഇന്ത്യ ഓഫീസിലേക്ക് വിളിച്ച് നേരത്തെ സമയം നിശ്ചയിക്കുന്നത് നന്നായിരിക്കും.
സ്നേഹ പൂര്‍വ്വം
സന്തോഷ് ജോർജ്ജ് കുളങ്ങര.


12/ 04/ 2011
പ്രിയ സന്തോഷ് ജോർജ് കുളങ്ങര,
താങ്കളയച്ച മറുപടി കത്ത് കിട്ടി. താങ്കളുടെ ക്ഷണത്തിന്‌ നന്ദി അറിയിക്കുന്നു. ചൈനയിലും മ്യാന്‍മറിലും താങ്കൾ നടത്തിയ ആ യാത്രകളുടെ അനുഭവം ഞങ്ങൾ ചാനലിരുന്ന് കണ്ടപ്പോൾ വലിയ അത്ഭുദം തോന്നി എന്ന്‌ പറയേണ്ടതില്ലല്ലോ. എന്റെ സമീപത്തിരുന്ന് അത് കണ്ടിരുന്ന എന്റെയൊരു സുഹൃത്തിന്‌ ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല... ഈ യാത്രകളൊക്കെയും താങ്കൾ തനിച്ചാണോ നടത്തുന്നതെന്ന്. തീര്‍ത്തും അപരിചിതമായ വഴിത്താരകളിലൂടെ, നാടുകളിലൂടെ, മനുഷ്യര്‍ക്കിടയിലൂടെ താങ്കളൊഴുകി നീങ്ങുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ആരിലുമുയരുന്ന സന്ദേഹം.
പിന്നെ മറ്റൊരു കാര്യം. സംഗതിയല്‍പ്പം മത സംബന്ധമാണ്. കാര്യമിങ്ങനെ... യാത്രകളെ കുറിച്ച് എന്റെ മതം വല്ലാതെ വാചാലമാകുന്നുണ്ട്. ദൈവത്തിന്റെ ഭൂമി എത്ര വിശാലവും സുന്ദരമാണെന്ന് ബോധ്യപ്പെടാനായി മാത്രമല്ല ഇസ്ലാം യാത്രയെ പ്രോത്സാഹിപ്പിച്ചു കാണുന്നത്. മറിച്ച്, ജനങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും കാറ്റില്‍ പറത്തികൊണ്ട് താന്‍ പെരുമ നടിച്ച് ഈ ഭൂമിക്ക് മുകളിലൂടെ നടന്ന് നീങ്ങിയ ഒരുപറ്റം നേതാക്കന്മാരുടെ പര്യവസാനം എങ്ങനെ ആയിരുന്നു എന്ന് നിരീക്ഷിക്കാനും അവരിന്ന് കഴിയുന്നതെവിടെയാണന്ന് ബോധ്യപ്പെടാനും കൂടിയാണ്‌ ഇസ്ലാം യാത്രയെ പ്രോത്സാഹിപ്പിച്ചു കാണുന്നത്. കൂടാതെ, യാത്രകള്‍ മനുഷ്യന്റെ തെറ്റുകളെ മായ്ച്ച് കളയുമെന്നും ഇസ്ലാം അനുശാസിക്കുന്നു. കാരണം, യാത്രകള്‍ക്കിടയിലുണ്ടാകുന്ന പ്രയാസങ്ങളൊരു സ്ഥായിയായ സത്യമാണ്. അത്തരം പ്രയാസങ്ങളിലൂടെ കടന്ന് പോകുന്ന ഒരു മനുഷ്യനെ അവന്‍ ചെയ്യുന്ന തെറ്റുകളുടെ പേരില്‍ വീണ്ടും പ്രയാസപ്പെടുത്തരുതന്ന് ദൈവം തീരുമാനിച്ച് കാണണം.
എന്തായാലും, മുശിപ്പിച്ചില്ല എന്ന് വിശ്വസിക്കട്ടെ. ഇനിയും ഏറെ ഉയരങ്ങളിലേക്ക് താങ്കള്‍ക്ക് എത്തിച്ചേരാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തട്ടെ. പ്രാര്‍ത്ഥിച്ചുകൊണ്ട്...
പ്രിയത്തില്‍
നവീന്‍ ഷറഫ്.


09/ 05/ 2012
ശ്രീ നവീന്‍ ഷറഫ്
മലപ്പുറം
സുഹൃത്തേ,
അയച്ച ആശംസ സന്ദേശം കൈപ്പറ്റി. അഭിനന്ദനങ്ങള്‍ക്കും പ്രാർത്ഥനക്കും നന്ദി.
താങ്കളുടെ കേരള യാത്രകള്‍ പുരോഗമിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അതിന്‌ എന്റെ സഞ്ചാരം പ്രചോദനമായിട്ടുണ്ട് എന്ന അറിവ് കൂടുതൽ ആഹ്ലാദകരമായ കാര്യം. യാത്രകള്‍ തുടരുക. അങ്ങനെ വിജ്ഞാനത്തിന്റെയും മാനവികതയുടേയും മണ്ഡലത്തെ കൂടുതൽ വിപുലമാക്കുക.
ആശംസകൾ
സന്തോഷ് ജോർജ്ജ് കുളങ്ങര.


തിരക്കോട് തിരക്ക് പിടിച്ച ഒരു രാജ്യാന്തര പര്യവേക്ഷകൻ... യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്ര പരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെ ആൾ. മലയാളത്തിൽ നിർമ്മിതമായ ആദ്യ ദൃശ്യയാത്ര വിവരണമായ സഞ്ചാരം 7 ഭൂഖണ്ഡങ്ങളിലുള്ള 130 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സമഗ്രമായി ചിത്രീകരിച്ച വ്യക്തി... സ്നേഹത്തോടെയാണങ്കിലും ഞാനയക്കുന്ന കത്തുകൾക്കൊക്കെയും ഒട്ടുമേ പ്രതീക്ഷിക്കാതെ ചറപറ അദ്ദേഹം മറുപടികളയക്കുന്നു. ആശംസ സന്ദേശങ്ങൾ കൈമാറുന്നു. താന്‍ മേനേജിംഗ് ഡയറക്ടറായ ഇന്ത്യയിൽ തന്നെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ 'പോണ്ട്‌ഷോർ' റിസോർട്ട്‌, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ അറിയിപ്പുകളടങ്ങിയ ബ്രോഷറുകൾ എത്തിക്കുന്നു. കൂടാതെ, പുസ്തകങ്ങളയക്കുന്നു. പുസ്തകങ്ങളെന്ന് വെച്ചാൽ ഇതുവരെ ഒന്നിനൊന്ന് മെച്ചപ്പെട്ട 3 പുസ്തകങ്ങൾ! അത്ഭുദം തോന്നാം. പക്ഷേ, സമയത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്ന ഏതൊരു മനുഷ്യനും സാധ്യമാകുന്ന കാര്യങ്ങളാണിതൊക്കെ എന്ന് നിസ്സംശയം പറയാൻ കഴിയും. അത് കൊണ്ടാണ്‌. എങ്ങോ കിടന്ന് സ്വപ്നം കാണുന്ന ഈ എന്നെപ്പോലും നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹത്തിന് പരിഗണിക്കാൻ കഴിയുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
സഞ്ചാരം പരിപാടിക്കായി യാത്ര ചെയ്യുന്നതും, കാഴ്ചകൾ ഷൂട്ട് ചെയ്യുന്നതും, ദൃശ്യങ്ങൾ എഡിറ്റു ചെയ്യുന്നതും അദ്ദേഹം തനിച്ചാണന്ന് കേട്ടിട്ടുണ്ട്. ഈ പ്രത്യേകത മൂലം 'ലിംക ബുക് ഓഫ് റെക്കോർഡ്‌സിലും' അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് ഞാനീയിടെ വായിച്ചറിഞ്ഞു.

യഹോവയുടെ സാക്ഷികൾ

ഒരു തൊടി മാഹാത്മ്യം പറയാം...

തെക്കന്‍ മലയുടെ ചെരുവിൽ എന്റെ പിതാവിന്റെ പേരിലുള്ള 9 സെന്റ് സ്ഥലത്താണ് ഞങ്ങളുടെ പുരയിടം സ്ഥിതി ചെയ്യുന്നത്. ജില്ലി കല്ലുകൾ വിരിച്ച് മനോഹരമാക്കിയ മുറ്റത്ത് ഏകദേശം ഇടത്തുമാറി ഞങ്ങളുടെ ഇരു നില വീടും, അതിന്റെ വലത് വശത്ത് ചാടി കടക്കാൻ പാകത്തിലുള്ളൊരു തിണ്ടു കെട്ടിയതിനപ്പുറം തൊടിയും സ്ഥിതി ചെയ്യുന്നു. ഏകദേശം 3 സെന്റിൽ കൂടാത്ത സ്ഥലമേ അവിടെയുള്ളൂ. തൊടിയുടെ ഒരു ഭാഗത്ത് ഭൂനിരപ്പിന് താഴെ ഒരു വലിയ സെപ്റ്റിക് ടാങ്കാണുള്ളത്. കോണ്‍ക്രീറ്റ്‌ ഭീമുകൊണ്ട് മറച്ച അതിനു മുകളിലല്‍പ്പം മണ്ണുയർത്തി വെച്ചിട്ടുണ്ടങ്കിലും ചില അലപലാതി കളകളൊഴിച്ച് കാര്യമായൊന്നും ആ ഭാഗത്ത് വളരുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ. അതിന്‌ തൊട്ടടുത്താണ് നിറയെ തേങ്ങകളുമായി ഉമ്മയുടെ സ്വന്തം തെങ്ങ് സ്ഥിതിചെയ്യുന്നത്. തെങ്ങിന് വളരെ ചെറിയ പ്രായമാണ്.

മധുര പതിനേഴ്

അതിനാല്‍ തന്നെ ഏവരെയും അത്ഭുദപ്പെടുത്തിയെന്നോണം നല്ല മാധുര്യവും കഴമ്പുമുള്ള ധാരാള കണക്കിന്‌ തേങ്ങകൾ അത് ഞങ്ങൾക്ക് നല്‍കുന്നു. തെക്കന്‍ മലയില്‍ നിന്നും ഇടക്കിറങ്ങി വരുന്ന കുരങ്ങന്മാർ താഴ്‌വാരത്തെ തെങ്ങുകളിൽ നിന്നൊക്കെയും തേങ്ങകൾ തുരന്ന് വെള്ളമകത്താക്കാറുണ്ടങ്കിലും മഹത്തായ ഞങ്ങളുടെ തെങ്ങിലേക്ക് മാത്രം അവരുടെ ദൃഷ്ടി പതിഞ്ഞിട്ടില്ല. അത് കൊണ്ട്‌ തന്നെ തേങ്ങകൾ സുലഭമായി ലഭിച്ച് വരുന്നു. തെങ്ങിനെ കൂടാതെ എന്റെ ഓരോ ഒഴിവ് കാലത്തും ഞാന്‍ നട്ട് പിടിപ്പിച്ചതും തനിയെ വളര്‍ന്നതുമായ അനവധി നിരവധി മരങ്ങളാണ് തൊടിയിലങ്ങനെ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. ഞാൻ മാത്രമല്ല... ഉപ്പയും ഉമ്മയും അതിനായി വിയര്‍പ്പൊഴുക്കിയിരിക്കുന്നു.

വാഴ 15
പ്ലാവ് 2
മൂച്ചി 2
വേപ്പ് വലുത് 1
തേക്ക് 1
മുള 1
പേര 2
ലക്ഷ്മി തരു 1
പപ്പായ 3
മുരിങ്ങാ വലുത് 1
അരി നെല്ലി 1
പുളി 1
ഈനാമ്പഴം 1

ഇതൊക്കെയാണ് ആ മരങ്ങൾ. എന്നിരുന്നാലും, അങ്ങനെ വീണ്ടുമൊരൊഴിവ് ദിനത്തിലാണ് ഞാനിന്നുള്ളത്. വിരസമായ ദിനങ്ങള്‍. സദാസമയവും തൊടിയിൽ ചിലവഴിക്കാനാണ് എനിക്കിഷ്ടം... അതിന്‌ സാധ്യമാകാറില്ലെങ്കിലും. മരങ്ങള്‍ക്ക് ചുറ്റും മണ്ണ് മാന്തിയിടുക, അനാവശ്യ ചില്ലകള്‍ മുറിച്ച് മാറ്റുക, കള പറിച്ച് നിലമടിച്ചുവാരി വൃത്തിയാക്കുക, ചെമ്മലയിൽ തീയിടുക, പുതിയ തൈകൾ നട്ട് പിടിപ്പിച്ച് വെള്ളമൊഴിക്കുക. അങ്ങനെ അനേകമനേകം ജോലികള്‍. മനസ്സിനും ശരീരത്തിനും അത് എന്തെന്നില്ലാത്ത ഊർജ്ജമാണ് പകര്‍ന്നു നല്‍കുന്നതെന്ന പറയേണ്ടതില്ലല്ലോ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചിരകാല ബന്ധത്തിന്റെ തെളിവുപോലെയാണ് ആ അനുഭവം.

"എന്തിനാ മകനെ നീ അവിടെ കിടന്നങ്ങനെ കഷ്ടപ്പെടുന്നത്" ഉമ്മയുടെ ശബ്ദമപ്പോൾ ഉയരും.

വീട്ടില്‍ വിരുന്ന് പാര്‍ക്കാൻ വരുന്നവര്‍, ഉമ്മയുടെ അടുത്ത് വൈകുന്നേരത്തെ വെടി പറച്ചിലിന് വരുന്നവര്‍, വെറുതെ സന്ദര്‍ശനത്തിന് വരുന്നവര്‍ തുടങ്ങിയവർകൊക്കെയും തൊടിയിൽ വളരുന്ന ആ വിഭവങ്ങൾ അഭിമാനത്തോടെയവർ കാണിച്ചു നല്‍കുന്നത് കാണാറുണ്ടങ്കിലും ഞാന്‍ തൊടിയിലേക്കിറങ്ങുന്നത് തീരെ അവർക്കിഷ്ടമല്ല. ശരീരത്ത് മണ്ണ് പുരളുക, ക്ഷീണിച്ച് വിയര്‍ത്തൊലിക്കുക, ആയുധങ്ങളെന്തെങ്കിലും ശരീരത്ത് കൊണ്ട് മുറിപ്പെടുക, വെയിലടിച്ച് കരുവാളിക്കുക എന്നിത്യാദികളെന്തെങ്കിലുമെനിക്ക് സംഭവിച്ചേക്കുമോ എന്നാണ്‌ അവരുടെ ഭീതി.

"എനിക്ക് വേണ്ടിയല്ലുമ്മ... മക്കള്‍ക്ക്... അവരുടെ മക്കള്‍ക്ക്... അവരുടെ മക്കളുടെ മക്കള്‍ക്ക് ഒക്കെ വേണ്ടിയുള്ളതാണിത്" ഞാന്‍ വെറുതെ ഉമ്മയോട് കസറും.

അങ്ങനെ തൊടിയിലോരോ പ്രവര്‍ത്തനങ്ങളുമൊക്കെയായി അങ്ങനെ നില്‍ക്കുമ്പോഴാണ് ഗയ്റ്റ് കടന്ന് ഏതാനും പേർ കടന്നു വരുന്നത് ഞാന്‍ കണ്ടത്. ഇൻസൈഡ് ചെയ്ത ഷർട്ടും പേന്റുമാണവരുടെ വേഷം. തനി പരിഷ്കാരികൾ. കയ്യിലേതാനും പുസ്തകങ്ങളും തോളിലൊരു സഞ്ചിയും. ഞാൻ കൈകാൽ കഴുകി അവരുമായി അകത്തേക്കിരുന്നു. അവർ അവരെ സ്വയം പരിചയപ്പെടുത്തി.

"യഹോവയുടെ സാക്ഷികൾ"

യഹോവ,

സകല ലോക ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിച്ച് മടക്കി വിളിക്കുന്ന ഏകദൈവവും, സ്രഷ്ടാവും, സർവ്വശക്തനുമായവൻ. മുസ്ലീങ്ങളുടെ അല്ലാഹുവും, ജൂതന്മാരുടെ യഹോവയും, ക്രൈസ്തവരുടെ പിതാവും അവനാകുന്നു. ആദിപരാ ശക്തി. ഈ ലോകവും പ്രപഞ്ചവും ഉണ്ടായി തീരുന്നതിന് മുന്നേ... അറ്റമില്ലാത്തൊരു കാലത്തിന്റെ അധീശൻ. എല്ലാത്തി​ന്റെ​യും സ്രഷ്ടാവ്‌. പ്രവാ​ച​ക​ന്മാ​രാ​യ അബ്രാ​ഹാ​മും മോശ​യും യേശു​വും ആരാധിച്ച ദൈവം. പിന്നീട് പ്രവാചകൻ മുഹമ്മദ് ആരാധിച്ച അല്ലാഹുവും അവന്‍ തന്നെ. ഏതെങ്കി​ലും ഒരുകൂ​ട്ടം ആളുക​ളു​ടെ മാത്രമല്ല ഭൂമി​യി​ലു​ള്ള സകലരു​ടെ​യും ദൈവമാണ്‌ യഹോവ.

യഹോവയുടെ സാക്ഷികൾ ക്രെെസ്തവ മതത്തിലെ ഒരു സ്വാതന്ത്ര്യ പ്രബോദക സംഗമാണ്. 100ൽ കുറയാത്ത വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലോ മറ്റോ ആണ്‌ അവരുടെ ജനനമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ക്രെെസ്തവ മതത്തിലെ തികച്ചും വെത്ത്യസ്തമായൊരു വിഭാഗം. കുരിശാരധന, ത്രിത്വസങ്കൽപ്പം പോലുള്ള ചില പ്രധാന വിഷയങ്ങളിൽ മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും അവർ ശക്തമായ അകലം പാലിച്ച് വരുന്നു. കൂടാതെ, ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവക്ക് മതത്തിൽ സ്ഥാനമേയില്ല എന്നവർ വാദിക്കുന്നു. അക്കൂട്ടരിലെയൊരു പ്രതിനിധി സംഗമാണ് ഇന്നെന്റെ വീട്ടിൽ വന്ന മേല്‍ സുഹൃത്തുക്കൾ. പ്രബോധനാവശ്യാർത്ഥം അവരുടെയൊരു പരിപാടിയിലേക്ക് ക്ഷണിക്കലായിരുന്നു ഉദ്ദേശ്യം.

അവർ അവരുടെ മതത്തെക്കുറിച്ച് ഏറെ സംസാരിച്ചു. അവരുടെയും എന്റേയും വിശ്വാസങ്ങളിലെ ചില പൊതുധാരകളെക്കുറിച്ച് ഞങ്ങൾ വാചാലരായി. എന്റെ ചില സംശയങ്ങൾക്കവർ മറുപടി നല്‍കി. ചിലവയുടെ ഉത്തരം പിന്നീട് പഠിച്ച് അറിയിക്കാമെന്നേറ്റു. എന്നുവെച്ചാൽ, അവരെ അനങ്ങാൻ സമ്മതിക്കാത്ത കുറേ കനപ്പെട്ട ബുദ്ധിജീവി ചോദ്യങ്ങളൊന്നും ആയിരുന്നില്ല അത്. എന്നിരുന്നാലും, ഒരു ഔദ്യോഗിക സംവാദം കണക്കേ ശാന്തവും ഗംഭീരവുമായിരുന്നു അതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. വായിച്ചഭിപ്രായം അറിയിക്കണമെന്നപേക്ഷിച്ച് എതാനും പുസ്തകങ്ങളും അവരെനിക്ക് സമ്മാനിച്ചു. ഞാൻ സ്വീകരിച്ചു. സന്തോഷം... സംസാര മധ്യേ ഒരു ചിത്രം അവരെനിക്ക് കാണിച്ചു നല്‍കിക്കൊണ്ട് പറഞ്ഞു.

"ഇതാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്ന നീതിയുടെ ലോകം"

ഒരു സിംഹവും, അതിന്റെ സമീപത്ത് അരുമയോടെ അതിനെ തലോടിയെന്നോണം ഒരു ചെറിയ കുഞ്ഞും... അതായിരുന്നു ആ ചിത്രം.

സകല തിന്മകളുടേയും... അസൂയ കുശുമ്പ് തുടങ്ങി അനീതിയന്യായങ്ങളുടേയും ഉച്ഛനീചത്വങ്ങളുടേയും ഏറ്റവും ഉയർന്ന പ്രാഗ് രൂപമാണ് മൃഗരാജനായ സിംഹത്തിലവർ പ്രതിഫലിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. ആ അതിഭയങ്കരനായ സിംഹരാജന്റെ അടുത്ത് സാഹോദര്യം കൊണ്ടും പരസ്പര സഹകരണ മനോഭാവം കൊണ്ടും മാത്രം നേടാൻ കഴിയുന്ന സവിശേഷമായൊരു സാഹചര്യത്തിന്റെ ഫലമായൊരു കുഞ്ഞ് നില്‍ക്കുന്നു.

എന്നാൽ, മേലുദ്ദേശത്തിന്റെ ഒരു പ്രതിഫലനവും ആ ചിത്രത്തിലില്ല എന്നെനിക്ക് തോന്നി. പരമ നിഷ്കളങ്കയായ ആ കുഞ്ഞിന്റേയും സിംഹത്തിന്റേയും സ്ഥാനത്ത് മനുഷ്യരാകുന്നതായിരുന്നു ഉചിതമെന്ന് ഞാൻ വെറുതെ ചിന്തിച്ചു. കാരണം, വര്‍ഗ്ഗ ശത്രുക്കൾ മനുഷ്യരും മൃഗങ്ങളും തമ്മിലല്ലല്ലോ മനുഷ്യരും മനുഷ്യരും തമ്മിലാണല്ലോ.

ലോകത്ത് നടമാടുന്ന ഇന്നത്തെ സകല ഉഛനീചത്വങ്ങൾക്കും പരിഹാരം യഹോവയുടെ അഥവ ദെെവത്തിന്റെ പരമാധികാരം ഭൂമിയില്‍ നടപ്പിൽ വരുത്തുക മാത്രമാണന്നവർ പറഞ്ഞ്‌ വെച്ചു. ഇപ്പോൾ നാം ജീവിക്കുന്നത് ഒരന്ത്യകാലത്താണെന്നും വളരെ പെട്ടെന്നു തന്നെ യഹോവയായ ദൈവം ഈ ഭൂമിയെ കീഴ്മേല്‍ മറിക്കുമെന്നും അവർ വിശ്വസിക്കുന്നു.

അതിശയസംഭ്രമമായ ലോകാവസാനം...

സ്വാഭാവികമായി ചലിച്ച് കൊണ്ടിരിക്കുന്ന ഒരു ദിനത്തിന്റെ അന്ത്യത്തില്‍ എവിടെനിന്നോ ഒരു കാഹള ശബ്ദമുയരുന്നത് കേള്‍ക്കുന്നതോടു കൂടിയാണ്‌ ലോകാവസാനത്തിന്റെ തുടക്കം. ഒരു പക്ഷേ, ഭൂനിവാസികള്‍ മുഴുക്കെയും ഒരേ സമയം കേള്‍ക്കുന്ന ആദ്യ നാദമതായിരിക്കാം അത്. മഹാ വിസ്മയകരമായ അത്ഭുദ നാദം. സൈറൺ പോലെ. അതാകുന്നു അന്തിമ കാഹളം. അതോടു കൂടി മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാതാകും. തന്റെ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് പോലും ഇറങ്ങിയോടുന്ന നിമിഷം. എന്നാൽ, ഒരുകൂട്ടർ മാത്രം അന്ന് തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുന്നത് കാണാൻ കഴിയുമത്രെ.

"ആരാണവർ?" ഞാന്‍ ചോദിച്ചു.

"മരങ്ങൾ നട്ടു പിടിപ്പിക്കുന്നവർ. അതിൽ വെള്ളം ഒഴിക്കുന്നവർ... തടം കെട്ടി കൊണ്ടിരിക്കുന്നവർ". അവർ പറഞ്ഞു നിർത്തി.

ഒടുവിൽ... ഒരോ ക്ലാസ് നാരങ്ങ വെള്ളം കുടിച്ച് പിന്നീട് കാണാമെന്ന് പറഞ്ഞ്‌ യാത്ര പറഞ്ഞവരിറങ്ങുന്ന വേളയില്‍ ഞാനെന്റെ ലെെബ്രറിയൽ നിന്നും 'ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും' എന്ന ഗ്രന്ഥം അവര്‍ക്ക് സമ്മാനിച്ചു. എന്റെ സ്വകാര്യ ഗ്രന്ഥാലയത്തിന്റെ ഏറ്റവും ഉചിതമായ ഉത്തരവാദിത്ത നിര്‍വ്വഹണമാണതെന്നാണ് എനിക്ക് തോന്നിയത്.

ഈ രാജ്യത്തിന്റെ ഭരണഘടന ഒരോ പൗരനും നൽകിയ ആശയം കൈമാറ്റത്തിനുള്ള സ്വാതന്ത്രം എത്ര തന്മയത്വത്തോടെയാണ് ഞങ്ങളുപയോഗിച്ചത്. ഒരു കമ്മ്യൂണിസ്റ്റിന് തൊഴിലാളി വർഗ്ഗ സിദ്ധാന്തം പ്രചരിപ്പിക്കാൻ അവകാശമുള്ളപോലെ, ഒരു നാസ്തികൻ മതനിഷേധം ഉദ്ഘോഷിക്കുവാൻ അവകാശമുള്ളത് പോലെ, ഓരോ ക്രിസ്ത്യാനിക്കും മുസ്ലിമിനും ഹിന്ദുവിനും സൗഹൃദ സംഭാഷണങ്ങൾ പോലെ അവരുടെ വിശ്വസവും മറ്റുള്ളവർക്ക് പകർന്ന് നൽകുവാൻ സാധിക്കേണ്ടതുണ്ടന്ന് എനിക്ക് തോന്നി. അതിനെ തടയിടാൻ ശ്രമിക്കുന്നവരാരായാലും, അവർ ആശയദാരിദ്രം അനുഭവിക്കുന്നവരല്ലാതെ മറ്റാരുമാകാൻ തരമില്ല.

ഞാൻ വീണ്ടും ചെറിയ തിണ്ട് കടന്ന് തൊടിയിലെ മരതണലിലേക്ക് നടന്നു.

Tuesday, 7 August 2018

ഇസ്‌ലാമിലെ ജാതിഭേദം

ഇസ്‌ലാമിൽ ജാതിഭേദങ്ങളുണ്ടോ? ഇല്ല എന്നാണ് ഒറ്റയടിക്ക് പറയാൻ കഴിയുക. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ശക്തമായ ജാതിയിലധിഷ്ഠിതമാണ് ഇന്നത്തെ ഇസ്‌ലാമെന്ന് നമുക്ക് ബോദ്ധ്യമാകും. ലോക ഇസ്‌ലാമിനെ മൊത്തമായെടുത്ത് അതിൻ്റെ ആദ്യകാല ചരിത്രങ്ങളും അദ്ധ്യാപനങ്ങളും പഠനവിധേയമാക്കിയാൽ ഇസ്‌ലാം തീർത്തും ജാതിമുക്തമാണെന്ന് മാത്രമല്ല അതിനെതിരെ ശക്തമായി നിലപാടെടുത്ത മതം കൂടിയാണന്ന് നമുക്ക് മനസ്സിലാകും. എന്നാൽ, കേരള സാമൂഹിക മണ്ഡലത്തിലേക്ക് വന്നാൽ ചിത്രം മറ്റൊന്നാണ്. കേരളത്തിലെ കഴിഞ്ഞ കാലത്തെ സവിശേഷ സാമൂഹിക സാഹചര്യത്തിനോടൊപ്പം ഒഴുകിയത് കൊണ്ട് തന്നെ അതിൻ്റേതായ പലവിധത്തിലുള്ള കൂട്ടിച്ചേർക്കലുകളും കേരളീയരുടെ ഇസ്‌ലാമിക വീക്ഷണങ്ങളിലും വന്നതായി കാണാൻ സാധിക്കും. കർമ്മശാസ്ത്രപരമായി ശക്തമായ അച്ചടക്കവും മറ്റ് കൂടിച്ചേരലുകളെ അകറ്റികൊണ്ടുള്ള നിതാന്ത ജാഗ്രതയും വച്ചുപുലർത്തുമ്പോൾ തന്നെ ഹിന്ദുമതങ്ങളിൽ നിന്നുള്ള പലജാതി ആചാരാനുശ്ഠാനങ്ങളും കേരളത്തിലെ ഇസ്‌ലാമിക വിശ്വാസ ധാരയുമായി കൂടിക്കലർന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് അത്യന്തം അപകടകരമായ ജാതി ചിന്തകളും ഇസ്‌ലാമിൽ തലപൊക്കപ്പെട്ടത്. യഥാർത്ഥ ഇസ്ലാമിക വിശ്വാസ രൂപകങ്ങളാണ് അതെല്ലാമെന്ന് തെറ്റിദ്ധരിച്ച് അതിനെ നിലനിർത്തിപ്പോരുമ്പോഴും ഒരു സെമിറ്റിക് ലോക മതമെന്ന നിലയിൽ ഇസ്‌ലാമിൽ എന്തുകൊണ്ട് കേരളത്തിൽ മാത്രമായി ഇങ്ങനെയുള്ള അനാചാരങ്ങളെന്ന് ചിന്തിക്കുന്നവരെയും ഇന്ന് സർവ്വ സാധാരണമായി കാണാൻ സാധിക്കും.

പ്രവാചക കുടുംബമായ ബനൂ ഖുറൈശിലെ ഹാഷിം കുടുംബം അഥവാ സയ്യിദ് കുടുംബമാണ് ഇസ്‌ലാമിക ജാതി വ്യവസ്ഥയിലെ ഒരറ്റമെങ്കിൽ മറ്റൊരറ്റം ഇസ്‌ലാമിലെ പ്രധാന മതചടങ്ങുകളായ ചേലാകർമ്മം, നവജാത ശിശുവിന്റെ ആദ്യത്തെ തലമുണ്ഡനം തുടങ്ങി സാധാരണ മുടിവെട്ടലുകളെല്ലാം നിർവഹിക്കുന്ന ഒസ്സാന്മാരുമാണ്. ഇവർക്ക് രണ്ടുപേർക്കുമിടയിലെ സാധാരണ വിശ്വാസികളെയെല്ലാം മൂന്നാം ജാതിയായും കാണാം. ആധുനിക കാലത്തെ ജാതിവ്യവസ്ഥയെ പോലെ ഇവർ തമ്മിലും നേരിട്ടുള്ള സംഭാഷണം, സൗഹൃദം, സഹകരണം, തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും ആ പരിധിക്കപ്പുറം പരസ്പരം കല്യാണം കഴിക്കുവാനോ മറ്റു രീതിയിൽ കുടുംബ ബന്ധം സ്ഥാപിക്കാനോ ഇവർ ശ്രമിക്കാറില്ല. സയ്യിദുമാർ അഥവാ തങ്ങന്മാർ എന്ന വിഭാഗം പ്രവാചകന്റെ കുടുംബ പാരമ്പരയാണെന്ന് അവകാശപ്പെടുന്നത് കൊണ്ട് തന്നെ ഹിന്ദുമതത്തിൽ ബ്രാഹ്മണ വിഭാഗങ്ങൾക്ക് നൽകുന്നത് പോലുള്ള ഒരുന്നത സ്ഥാനം ഇവർക്കും നൽകിയതായി കാണാം. ആത്മീയ സ്ഥാനീയരെന്ന പേരിൽ തികഞ്ഞ വിനയത്തോടും ഭക്ത്യാദരവോടും കൂടി മാത്രം അവരെ കാണുമ്പോൾ ക്ഷുരകർ അഥവാ ഒസ്സാന്മാരെ അവരുടെ ജോലിയുമായി ബന്ധപ്പെടുത്തി താഴ്ന്നവരായി കണ്ട് അകറ്റി നിർത്താനാണ് സാധാരണ ശ്രമിക്കാറ്.

എന്താണ്‌ ജാതി?

ജാതി എന്നാൽ 'ജനനം' എന്നർത്ഥം. പ്രാചീന ഗ്രന്ഥങ്ങളിൽ വളരെ അപൂർവമായി മാത്രമേ ജാതിയെക്കുറിച്ച് സൂചിപ്പിക്കുന്നുള്ളൂ. ജാതി വർണ്ണത്തിൽനിന്നും വ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വർണ്ണം നാലേയുള്ളൂ. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിവ. എന്നാൽ, ജാതികൾ ആയിരത്തിൽ കൂടുതലുണ്ട്. ചിലർ ജാതി ഒരു തൊഴിൽ സംബന്ധമായ വിഭജനമാണെന്ന് കരുതുന്നുവെങ്കിലും യഥാർത്ഥത്തിൽ ജാതി അതിൻ്റെ അംഗത്തെ അയാൾ ജനിച്ച 'ജാതി തൊഴിലിൽ' നിന്നും മാറി മറ്റൊരാൾ തൊഴിൽ ചെയ്യുന്നതിൽ നിന്നും വിലക്കുന്നില്ലെന്ന് പ്രശസ്ത സമൂഹിക ശാസ്‌ത്രജ്ഞൻ ജിനിൽ ഫ്ലാവർ നിരീക്ഷിക്കുന്നു. എങ്കിലും, തങ്ങളുടെ തൊഴിലുമായി ബന്ധപ്പെടുത്തി സാമൂഹിക മണ്ഡലത്തിൽ ഓരോരുത്തരുടെയും സ്ഥാനമുറപ്പിക്കൽ കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ നാടുകളിലുണ്ടായിരുന്ന ഒരേർപ്പാടാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ആദിവാസി വിഭാഗങ്ങളിലെല്ലാം വെത്യാസ്ഥ രൂപത്തിൽ ജാതി നിലനിന്നു വരുന്നു. ഇവരിൽ വ്യക്തമായ ഒരു ക്രമം ജാതിയുടെ കാര്യത്തിൽ കാണാൻ കഴിയില്ല. കേരളത്തിലെ സാമൂഹിക വ്യവസ്ഥയിലേക്ക് വരുമ്പോൾ നമ്പൂതിരി, തമ്പുരാൻ തുടങ്ങിയവർ മേൽത്തട്ടിലും നായർ, മേനോൻ, പിള്ള  തുടങ്ങിയ അനേകം വിഭാഗങ്ങൾ തുടർന്നും തിയ്യർ, പറയർ, ചെറുമർ തുടങ്ങിയ ധാരാളം ജാതികളെ താഴെയായും കാണാം. അതിലെ ആദ്യത്തെ രണ്ട് വിഭാഗങ്ങൾ യഥാക്രമം പൗരോഹിത്യത്തിലും  ഭരണത്തിലും ഏർപ്പെട്ടു വരുമ്പോൾ രണ്ടാം വിഭാഗം യുദ്ധം ചെയ്യുവാൻ മേൽജാതിയെ സഹായിക്കുന്നത് മുതൽ കച്ചവടോദ്യോഗ തലത്തിലും സേവനം ചെയ്ത് വരുന്നതായും കാണാം. മേല്‍ജാതിക്കാർക്കിടയിൽ തീർത്തും അകറ്റി നിർത്തപ്പെട്ടവരായിട്ടാണ് മൂന്നാം വിഭാഗത്തെ കണ്ടിരുന്നത്. കൃഷിയും അതിനോടനുബന്ധിച്ച നാടൻ പണികളുമാണ് അവർ ചെയ്തുവന്നിരുന്നത്. അത്തരം തൊഴിലുമായി ബന്ധപ്പെട്ട കായികാധ്വാനങ്ങളുടെ പ്രയാസങ്ങൾ കൂടാതെ നിരന്തരം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്നവരിയിരുന്നു അവർ. ഒരു മുസ്ലിമിനെ സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥത്തിലെ അധ്യാപനങ്ങളും പ്രവാചകന്‍ തിരുമേനിയുടെ ചര്യയും ഉപദേശങ്ങളുമാണ് മറ്റെന്തിനേക്കാളും പ്രാധാന്യം. അത് പ്രകാരം നാട്ടുനടപ്പും പ്രാദേശികമായ മാമൂലുകളുമൊക്കെ മാറ്റി വച്ചുകൊണ്ട് ഈ വിഷയത്തിൽ ഇസ്‌ലാമിന് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.

തങ്ങന്മാർ യഥാർത്ഥത്തിൽ പ്രവാചകന്റെ പാരമ്പരയോ?

പ്രവാചകൻ മരിക്കുമ്പോൾ അദ്ദേഹത്തിന് ആൺ കുട്ടികളാരും തന്നെ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. തന്റെ പിതാവിന്റെ സഹോദരൻ അബീത്വാലിബിന്റെ മകൻ അലിയിബ്‌നു അബീത്വാലിബിന് വിവാഹം ചെയ്തു നൽകിയ ഫാത്തിമ സുഹ്‌റ എന്നിവരുടെ മക്കൾ പരമ്പരയെയാണ് റസൂലിന്റെ പരമ്പരയെന്ന് പറഞ്ഞ്‌ വരുന്നത്. യഥാർത്ഥത്തിൽ നബി തങ്ങളുടെ പിതാവിന്റെ അനിയൻ അബീത്വാലിബ് ബിൻ അബ്ദുൽ മുത്ത്വലിബിന്റെയോ അലിയിബ്‌നു അബീത്വാലിബിന്റെയോ പിന്മുറയാണവരെന്നാണ് ചരിത്രം പഠിച്ചാൽ നമുക്ക് ബോദ്ധ്യമാവുക. ഈ പരമ്പരയിലെ ആദ്യകാല കണ്ണിയും പ്രവാചകപുത്രി ഫാത്ത്വിമ സുഹ്റയുടെ മക്കളുമായ ഹസൈൻ, ഹുസൈൻ എന്നിവരുടെ പിതാവ് അലിയും പിന്നെ അദ്ദേഹത്തിൻ്റെ പിതാവ് അബീത്വാലിബിലേക്കും ആ കുടുംബത്തെ ചേർക്കുന്നതിന് പകരം അലിയുടെ ഭാര്യയിലേക്കും അതുവഴി നേരെ പ്രവാചകനിലേക്കും അഥവാ ഭാര്യ പിതാവിലേക്കും കൂട്ടിച്ചേർത്തതായാണ് ഇവിടെ കാണാൻ കഴിയുക. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം പിതാവ് വഴിക്കുള്ള ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമാണ് ചരിത്രകാലം മുതലേ അത് നൽകി വരുന്നത്. അതിനാലാണ് അറബ് നാമങ്ങളുടെ കൂടെ പിതാവിന്റെയും പിതാവിന്റെ പിതാവിന്റെയുമൊക്കെ നാമം ചേർത്ത് വിളിക്കപ്പെടുന്നത്. അത് പ്രകാരം എത്ര കാലഘട്ടങ്ങൾക്ക് പിന്നിലും തങ്ങളുടെ പൂർവികരെ എളുപ്പത്തിൽ അവർക്ക് കണ്ടെത്തുവാൻ സാധിക്കുന്നു. അതിനെ പൊതുവിൽ 'സനദ്' എന്നാണ് പറയുന്നത്. അത് മാത്രവുമല്ല, സാധാരണ നമുക്കിടയിൽ നിലവിലുള്ള; പെണ്മക്കളുടെ കൂടെ ഭർത്താവിന്റെ നാമം ചേർക്കുന്ന പരിപാടിയെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അഥവാ അവിടെയും ഉയർത്തപ്പെടുന്നത് പിതാവ് വഴിക്കുള്ള മനുഷ്യപരമ്പരകളുടെ നിലനില്‍പ്പിന്റെയും ബന്ധങ്ങളുടേയും ദൃഢതയെയാണ്. എന്നാൽ, 'തങ്ങൾ' വിഷയത്തിൽ ഇസ്‌ലാമിന്റെ ശക്തമായ ഈ നിലപാട് തലകുത്തി നിർത്തപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

പ്രവാചകന്റെ മരണ ശേഷം, 'ഖുലഫാഉ റാശിദീങ്ങൾ' അഥവാ സച്ചരിതരായ ഖലീഫമാരായി അറിയപ്പെടുന്ന 4 ഭരണാധികാരികളുടെ കാലത്ത് അന്നത്തെ മുസ്ലിം ജനസമാജത്തിൽ രൂപപ്പെട്ട ഒരു രാഷ്ട്രീയ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ ഈ വിഷയത്തിന്റെ അപകടം എത്രത്തോളമാണെന്ന് നമുക്ക് ബോധ്യമാകും. അന്ന് ഭരണം മുന്നോട്ടു കൊണ്ടുപോകുവാനുള്ള അവകാശം പ്രവാചക കുടുംബത്തിന് മാത്രമാണെന്ന പേരിൽ 'ഷിയത്തു അലി' അഥവാ, അലിയിബ്നു അബീത്വാലിബിന്റെ പാർട്ടിക്കാർ പ്രത്യക്ഷപ്പെടുകയും അതൊരു വമ്പിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് കാരണമാവുകയും ചെയ്തതായി ചരിത്രത്തിൽ കാണാം. അതിൻ്റെ ബാക്കിപത്രമായാണ് മൂന്നാം ഖലീഫ ഉസ്മാൻ ഇബ്നു അഫ്ഫാന്റെ വധം വരെ സംഭവിച്ചത്. നേത്യത്വം നല്‍കാനുള്ള അവകാശം പ്രവാചക കുടുംബത്തിന് മാത്രമാണെന്ന്‌ അവകാശ വാദത്തെയാണ് അന്ന് വിശ്വാസികള്‍ ചോദ്യം ചെയ്തതെന്ന് സാരം.

തന്റെ പ്രവർത്തികൾ അഥവാ സുന്നത്തുകള്‍ ജീവിതത്തിൽ പകർത്തുന്നവരും യഥാർത്ഥ ദൈവമായ അല്ലാഹുവിനെ കറകളഞ്ഞ മനസ്സോടെ അനുസരിക്കുന്നവരും മാത്രമാണ് തന്റെ അനുയായികളെന്നും അവരും താനും ഇരുവിരലുകൾ പോലെ ആയിരിക്കുമെന്നും പറയുന്ന കൂട്ടത്തിൽ പ്രവാചകൻ തന്റെ കുടുംബത്തിന് മാത്രമായി അതിൽ പ്രത്യേക ആനുകൂല്യങ്ങളിൽ ചിലത് ലഭിക്കുമെന്ന് പറയുകയുണ്ടായിട്ടില്ല. മാത്രമല്ല, കാലങ്ങള്‍ക്ക് മുമ്പേ തീർത്ഥാടന കേന്ദ്രമായിരുന്ന മക്കയിലെ വിശുദ്ധ കഅബയുടെ നിയന്ത്രണാധികാരം കുത്തകയാക്കി വച്ചിരുന്ന ബനൂ ഖുറൈശ് കുടുംബത്തിൽ നിന്നും എഡി 630  ജനുവരി 11 ന് പ്രവാചകനും അനുയായികളും നിയന്ത്രണാധികാരം ഏറ്റെടുക്കുകയും(മക്കാ വിജയം) തുടർന്ന് ആദ്യമായി കഅബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് ഒരു ആഫ്രിക്കൻ അടിമയായിരുന്ന ബിലാൽ ഇബ്നു റബാഹിനെയായിരുന്നു. ശേഷം കഅബാലയത്തിന്റെ താക്കോൽ നല്‍കിയതാകട്ടെ തന്റെ കുടുംബത്തിൽ നിന്നും ബനൂശൈബ ഗോത്ര പ്രതിനിധിക്കും. പിന്നീട്, മരണാസന്നനായി കിടന്നിരുന്ന അവസരത്തിൽ തന്റെ പിൻഗാമിയായി രാജ്യത്തെ നയിക്കാൻ പ്രവാചകൻ ആഗ്രഹം പ്രകടിപ്പിച്ചതാകട്ടെ തന്റെ സുഹൃത്തും ഭാര്യാ പിതാവുമായ അബൂബക്കർ (റ)വിനേയും. തന്റെ കുടുംബങ്ങളും രക്ത ബന്ധുക്കളും തന്റെ അനുയായി വൃത്തത്തില്‍ നിൽക്കുമ്പോഴായിരുന്നു പ്രവാചകന്റെ ഈ നടപടികളെന്ന് പ്രത്യേക പ്രസ്താവ യോഗ്യമാണ്. അഥവ, അവിടെയൊന്നും പ്രവാചകന്‍ കുലീനമായ തന്റെ കുടുംബത്തിന്റെ മഹിമയായിരുന്നില്ല ഉയർത്തി പിടിച്ചത്. മറിച്ച്, നിസ്വാർത്ഥമായ ദൈവഭക്തിക്കും കഴിവിനും മാത്രമായിരുന്നു എന്ന് സാരം.

ലോകത്ത് ഇന്ന് പ്രവാചക കുടുംബം ശക്തമായി നിലനിൽക്കുന്നതും അവരുടെ പാരമ്പര്യമാവകാശപ്പെടാൻ കഴിയുന്നവരും അറേബ്യയിലുടനീളമുള്ള ഖുറൈശ് കുടുംബങ്ങളാണ്. മക്ക, മദീന തുടങ്ങിയ പ്രദേശങ്ങൾ തൊട്ട് സൗദി അറേബ്യ മുതൽ മിക്ക അറബ് നാടുകളിലും അവരുടെ സാന്നിധ്യം കാണാൻ കഴിയും. എന്നാൽ, അവർക്കിടയിലൊന്നും കാണാത്ത വിവിധ തരത്തിലുള്ള മാമൂലുകളും അനുഷ്ഠാനങ്ങളുമാണ് കേരളത്തിലെ പ്രവാചക കുടുംബമെന്ന് അവകാശപ്പെടുന്നവർ കാട്ടിക്കൂട്ടുന്നത്. അവരോടുള്ള ഈ അമിതമായ ഭക്ത്യാദരവിന്റെ ഫലമായി സമൂഹത്തിൽ അവർക്ക് ഉന്നത സ്ഥാനം തരപ്പെടുകയും അവർ പോലുമറിയാതെ ഒരു ജാതിയെപ്പോലെയോ ജാതിയായോ മാറ്റപ്പെടുകയും ചെയ്തതായാണ് ഇവിടെ കാണാൻ കഴിയുക. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് 'തങ്ങൾ വിഭാഗങ്ങൾക്ക്' മാത്രമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം. അതിനെ ലോക ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ സംഭവമായിതന്നെ കാണാം. എല്ലാവരും പഠിക്കേണ്ടതും അനുഷ്ഠിക്കേണ്ടതും ഒരേ കർമ്മങ്ങൾ തന്നെയായിരിക്കെ തങ്ങന്മാർക്കായി പ്രത്യേക സ്ഥാപനം തുറന്നത് അവരെ ചിലത് അധികമായി പഠിപ്പിക്കേണ്ടതിനല്ല എന്ന് വ്യക്തമാണ്. മറിച്ച് പുരാതന കാലത്തെ ബ്രാഹ്മണ വിദ്യാഭ്യാസ സമ്പ്രദായ ശൈലിയിൽ സാധാരണക്കാരിൽ നിന്നും വ്യതിരിക്തരാണ് അവരെന്ന് വരുത്തി തീർത്ത് ജാതിവേരുറപ്പിക്കാൻ മാത്രമാണതെന്ന് പറയേണ്ടി വരും.

ഒസ്സാന്മാർ

കേരളം സമൂഹത്തിൽ ജാതിഭേദം അതിൻ്റെ പരമകാഷ്ഠയിൽ കത്തിനിന്നിരുന്ന കാലഘട്ടത്തിൽ ഒരു താഴ്ന്ന ജാതിക്കാരന് തന്റെ ജീവിത നിലവാരത്തിൽ ഒരു മാറ്റത്തിന് സാധ്യമാകണമെങ്കിൽ അന്നത്തെ സാഹചര്യത്തിൽ ഒരൊറ്റ മാർഗമേ അവര്‍ക്കു മുന്നിലുണ്ടായിരുന്നുള്ളൂ. മതം മാറുക. അത് ഇസ്‌ലാമിലേക്കാകുമ്പോൾ പ്രതാപത്തോടെ തന്നെ തുടർന്നുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ അവര്‍ക്ക് സാധിക്കുമിയിരുന്നു. അന്നേവരെ അവർക്ക് മുന്നിൽ നിന്നും വെട്ടിമാറ്റിയ വഴികളിലൂടെ അവർക്ക്  നടക്കാനാകുന്നു.. അവർക്ക് മുന്നിൽ കൊട്ടിയടച്ച വാതിലുകള്‍ തുറക്കപ്പെടുന്നു.. മേൽജാതിക്കാരൻ വരുമ്പോൾ നിശ്ചിത അളവിൽ വിട്ടുനിൽക്കേണ്ട നിയമത്തിൽ നിന്നും മാറി മേൽ ജാതിക്കാരനൊത്ത് തന്നെ അവർക്ക് നടക്കാനും സംസാരിക്കാനും സാധ്യമാകുന്നു. മറ്റ് മതങ്ങളെ അപേക്ഷിച്ച് ജാതിചിന്തകൾ തീരെ കാണാത്ത ഇസ്‌ലാമിൽ അവർ വിമോചകനെ കണ്ടപ്പോൾ തന്നെ ഇസ്‌ലാമിലെ ജാതി ചിന്തകൾക്ക് തുടക്കം കുറിച്ചതും മേല്‍ സാഹചര്യത്തില്‍ നിന്നായിരുന്നു എന്നുള്ളതാണ്‌ യാഥാർഥ്യം. ഇത്തരമൊരു സമൂഹിക പശ്ചാത്തലത്തില്‍ നിന്നു തന്നെയാണ് ഒസ്സാൻ വിഭാഗവും ഒരു ജാതിയായി രൂപപ്പെട്ടത്. ഭൂമിയിലുള്ള അനേകം തൊഴിലുകൾക്കിടയിലെ ഒന്ന് മാത്രമാണ് മുടിമുറിക്കലും അതിനോടനുബന്ധിച്ച മറ്റു ജോലികളും. എന്നാൽ ഒരു തയ്യൽക്കാരനോ വൈദ്യനോ ആശാരിയോ അനുഭവിക്കാത്ത ഒരു വിവേചനം ഒസ്സാന്മാർ അനുഭവിക്കുന്നുവെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇസ്‌ലാം മതത്തിലികുമ്പോൾ പ്രത്യേകിച്ചും. ഹിന്ദു വിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന പഴയ ജാതിഭേദങ്ങൾ ചരിത്രത്തിന്റെ കടം വീട്ടൽ പോലെ മാഞ്ഞു തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സവിശേഷ കാലഘട്ടത്തിലും കേരളത്തിലെ മുസ്ലിം നാമധാരികൾ 'തനിമയോടെ' ഇത്തരം ചിന്തകളെ നിലനിർത്തിക്കൊണ്ടുപോകുന്നത് വേദനാജനകമാണ്.

സ്വജാതി വിവാഹം

ജാതി പാരമ്പര്യമായി നിലനിൽക്കുന്ന ഒന്നാണെന്നും അതിനാൽ തന്നെ സ്വജാതി വിവാഹങ്ങളെ പാടുള്ളൂ എന്നുമാണ് പൊതുവെ സമൂഹത്തില്‍ കരുതപ്പെടുന്നത്. അത്തരം ചിന്തകൾ എവിടെ രൂപപ്പെടുന്നുവോ അവിടെ ജാതി രൂപപ്പെടുന്നു എന്ന് സാരം. അതിനാൽ തന്നെ ഇതൊരു ശരിയായ ഏർപ്പാടാണെന്ന് പറയാൻ കഴിയില്ല. പ്രശസ്ത സമൂഹിക ചരിത്രകാരിയായ സൂസൻ ബേലീയുടെ വാക്കുകളിൽ ജാതിയുടെ ഒരു പ്രധാന സ്വഭാവം അതിലെ അംഗങ്ങളുടെ ഇടയിലെ സ്വജാതിവിവാഹമാണ് എന്ന് സമര്‍ത്ഥിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിൽ ജനിച്ച മിക്ക ആളുകളും സ്വാഭാവികമായി അവരുടെ ജനിച്ച ജാതിയിൽനിന്നു തന്റെ പങ്കാളിയെ പ്രതീക്ഷിക്കുന്നു.

വിവാഹം പോലുള്ള അവസരങ്ങളിൽ ഒസ്സാൻ കുടുംബത്തിൽ നിന്നും ഒരു ബന്ധത്തിന് സമ്മതം മൂളാൻ നമുക്കിടയിൽ എത്ര പേർക്കുണ്ട് ധൈര്യം? എത്ര സയ്യിദ് കുടുംബങ്ങൾ ഒസ്സാൻമാരിൽ നിന്നോ ഒസ്സാൻ ഇതര വിഭാഗങ്ങളിൽ നിന്നോ വിവാഹം കഴിക്കാൻ തയ്യാറാകും. നിങ്ങൾ നിങ്ങൾക്കിടയിലെ സത്യവിശ്വാസികളും വിശ്വാസിനികളുമായ പവിത്രമതികളെ വിവാഹം ചെയ്യുക എന്നതിനപ്പുറം ഒസ്സാന്മാർ ഒസ്സാന്മാരെയും എന്റെ കുടുംബങ്ങൾ അവരെയും മാത്രം തേടികൊൾകയെന്ന് ഒരിക്കലും പ്രവാചകന്‍ പറയുകയുണ്ടായില്ലല്ലോ. അദ്ദേഹം വിവാഹം കഴിച്ചതാകട്ടെ ഹാഷിം കുടുംബമെന്നോ ഖുറൈശിന്നോ നോക്കിയായിരുന്നില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അക്കാലത്തെ ആവശ്യങ്ങളെ മുന്‍നിർത്തി യുദ്ധങ്ങളിൽ പങ്കെടുത്ത് മരണപ്പെട്ടവരുടെ അനാഥമാക്കപ്പെട്ട ഭാര്യമാരെയും മറ്റുമൊക്കെയായിരുന്നു ആ മഹാനുഭാവൻ വിവാഹം വരിച്ചത്. രക്തവിശുദ്ധിയുടെ പേരിൽ വിവാഹങ്ങളെ വിലക്കുന്നവരറിയുന്നുണ്ടോ പ്രവാചകന്‍ തിരുമേനിയുടെ ഈ വിഷയത്തിലെ ചര്യയെയും നിലപാടുമൊക്കെ.

പരിസമാപ്തി

ജ്യോതിറാവു ഫൂലെ പറയുന്നു പക്ഷി മൃഗാതികളിൽ ജാതി സമ്പ്രദായം നിലനിൽക്കുന്നില്ല. മനുഷ്യരിൽ മാത്രമെന്തിനാണ് ഇത്തരം ചിന്തകളെന്ന്. തൊഴിൽ ജാതിയെ ഉണ്ടാക്കുന്നില്ല. ജാതികൾ തൊഴിലുകളും നിർണ്ണയിക്കുന്നില്ല. അശുദ്ധമായ ജോലികൾ ചെയ്യുന്ന ഒരാൾ താഴ്ന്ന ജാതിയാകുന്നില്ല. അനുശ്ഠാന കർമ്മങ്ങൾ, പ്രവർത്തി എന്നിവ ഒരാളെയും ഉയർത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. സമൂഹത്തിൽ ചില വിഭാഗങ്ങള്‍ പ്രത്യേക ചതുരത്തിനകത്ത് തന്നെ നിർത്തപ്പെടുന്നതിനുള്ള പ്രധാന കാരണം മനുഷ്യ ബന്ധങ്ങൾ രൂപപ്പെടുന്നതിനുള്ള മാർഗമായ വിവാഹം പോലുള്ള കാര്യങ്ങളിലെ തിരഞ്ഞെടുപ്പാണ് എന്ന് കാണാം. അതിനാൽതന്നെ ഇസ്‌ലാമിലെ ജാതി ചിന്തകൾ നുള്ളിക്കളയാൻ എല്ലാ അപ്രഖ്യാപിത വിഭാഗങ്ങളും പരസ്പരം വിവാഹം കഴിക്കുകയും അതുവഴി കുടുംബബന്ധങ്ങൾ രൂപപ്പെടുത്തുകയും ചെയ്യപ്പെടേണ്ടതുണ്ട്. അപ്രകാരം രക്തമഹിമയെ വഴിയിൽ കളഞ്ഞ് ഒത്തൊരുമയോടെ മുന്നോട്ടുപോകാൻ നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു.

Saturday, 4 August 2018

സയ്യിദ്

കോഴിക്കോട് തളി ക്ഷേത്ര കുളം. അതിന്റെ കരയില്‍ വെറുതെ ഇരിക്കുകയാണ് ഞാന്‍. അതി പുരാതനവും വിശാലവുമായ ക്ഷേത്രകുളം. അരികിലായി പ്രശസ്തവും സാമൂതിരിമാരുടെ ആസ്ഥാന കോവിലുമായ തളി ക്ഷേത്രം. സമചതുരമാണ് കുളത്തിന്റെ രൂപം. കൂടാതെ നല്ല ആഴവും കാണുമായിരിക്കുമതിന്.

അഗാധമായ ആഴം.

ഈ ഭൂമിയിലെ ഏറ്റവും ആഴം കൂടിയ ഭാഗം മനുഷ്യന്‍ കീഴടക്കിയിട്ടുണ്ടോ. അത്ഭുദ വിശാലമായ സമുദ്രത്തിലാണത് സ്ഥിതി ചെയ്യുന്നതെന്നെനിക്കറിയാം. സമുദ്രത്തിന്റെ അടിത്തട്ടിൽ നിശബ്ദനായങ്ങനെ അവന്‍ കഴിഞ്ഞ് വരുന്നു. സംശയം ഗൂഗിൾ ഗുരുവിനോട് ചോദിച്ചു. ഉത്തരമിതാ കിടക്കുന്നു.

'മാറിയ ട്രഞ്ച്'

അവിടുത്തെ കാണാ താഴ്ചയിലെ ഏതോ ഒരു നിഗൂഢ പ്രതലത്തിനെ ശാസ്ത്ര ലോകം 'മറിയ ട്രഞ്ച്' എന്നാണ്‌ പേരിട്ട് വിളിക്കുന്നതെന്ന് സാരം.

കുളത്തിന്റെ മറു കരയില്‍ ആരൊക്കെയോ മുങ്ങി കളിക്കുന്നുണ്ട്. ചിലര്‍ വസ്ത്രം അലക്കുന്നതും കാണാം. വെള്ള പുതളയിൽ മുങ്ങിയ വസ്ത്രങ്ങൾ കുളകരയിലെ കല്ലില്‍ ദേഷ്യത്തോടെ എന്നോണം ആഞ്ഞാഞ്ഞയാൾ തല്ലുന്നു.

പ്രശാന്ത സുന്ദരമായ ഈ വൈകുന്നേരം ഈ മനോഹര കുള കടവില്‍ ഞാന്‍ എത്തിയത് രാവിലെ മുതൽ തുടങ്ങിയ അലച്ചിലിനൊടുവിലാണ്. ചില ആവശ്യങ്ങള്‍ക്കായി നഗരത്തിൽ എത്തി ചേര്‍ന്നതായിരുന്നു ഞാന്‍. പരിപാടികളൊക്കെ കഴിഞ്ഞ വേളയില്‍ ഒരല്‍പ്പം ശുദ്ധ വായു ശ്വസിക്കാനിവിടെ... ഈ കുളക്കടവില്‍ വന്നു ചേർന്നിരിക്കുന്നു. കൂടെ അല്‍പം ചരിത്രത്തെ കൂടി മനസ്സിന്റെ ഭാവന ലോകത്തേക്കാനയിച്ചാനന്ദിക്കാം എന്ന് ഞാന്‍ കരുതി. ചരിത്ര മന്ദിരങ്ങളോട് ചേര്‍ന്നുള്ള പ്രകൃതി സുന്ദരമായ ഇത്തരമിടങ്ങള്‍ എന്തു കൊണ്ടുമതിന്‌ പറ്റിയതാണ്. ചരിത്രം നടന്ന് നീങ്ങിയ വഴിത്താരകളിലൂടെയതും ചിന്തിച്ച് നടക്കുന്നതിനേക്കാൾ മറ്റെന്ത് ആനന്ദമാണീ ഭൂവിലുള്ളത്.

അങ്ങനെ ചിന്തകൾ മനസ്സിനുള്ളിലൂടെ നില്‍ക്കാതെ പ്രവഹിച്ചു കൊണ്ടിരുന്നു. വീട്, ജോലി, പഠനം, എന്നെ ഉപദ്രവിച്ച ചില കാശ്മളന്മാർ, കാശ്, കൂടുതൽ സമാധാനം, സൗന്ദര്യം... പലതിനെ കുറിച്ചുമങ്ങനെ ഗഹന മനോഹരമായി ചിന്തിച്ചിരിക്കുമ്പോഴാണ് കുളത്തിന്റെ ഇടത്തേ കരയില്‍ കല്‍ക്കെട്ടിനോട് ചേര്‍ന്ന് പാടിത്തുയർത്തിയൊരു കെട്ടിടമെന്റെ ശ്രദ്ധയിൽ വരുന്നത്. ഒരു വേദ പഠന കേന്ദ്രം. ഒരു ചെറിയ ക്ലാസിക് രൂപത്തിലുള്ള ബോർഡിൽ സ്ഥാപനത്തിന്റെ പേരും വിലാസവും എഴുതിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഘനഗംഭീരമായ ആ പേര്‌ ഞാനോര്‍ക്കുന്നില്ല. എന്തായാലും അവിടുന്നെനിക്കുണ്ടായ ഒരു ചെറിയ അനുഭവമാണ് ഞാനീ കഥയില്‍ അല്ലെങ്കിൽ കുറിപ്പില്‍ പറയാൻ പോകുന്നത്.

അങ്ങനെ ഞാന്‍ നടന്നവിടെ ആ സ്ഥാപനത്തിന്റെ നേരെ മുന്നില്‍ എത്തിച്ചേർന്നിരിക്കുന്നു. ബ്രാഹ്മണ സമൂഹം വേദ പഠന കേന്ദ്രം. ഒരു ചരിത്ര മന്ദിരത്തിന്റേതായ എല്ലാ കെട്ടിലും മട്ടിലുമത് സംരക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണെനിക്ക് തോന്നിയത്‌. നല്ല വൃത്തിയിലും വെടുപ്പിലുമത് സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഞാൻ പടിവാതില്‍ കടന്നകത്തേക്ക് കയറി അവിടെ കണ്ടൊരാളോട് വെറുതെ സൊറ പറയാന്‍ തുടങ്ങി. മൂപ്പരവിടുത്തെ സർവസ്വനാണ്. എന്നുവെച്ചാ... വാച്ച് മേനൊക്കെ മാതിരി ഒരു പുള്ളി.

പ്രധാനമായും സംസ്കൃതം, വേദം, ക്ഷേത്രാനുഷ്ഠാനങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയവയൊക്കെയാണ് അവിടെ പഠിപ്പിച്ചു വരുന്നതെന്നയാളെന്നോട് പറഞ്ഞു. വളരെ വിപുലവും ഗഹനുവുമായ പാഠ്യരീതികളിലൂടെയാണത്രേ അതിവിടെ പഠിപ്പിക്കുന്നത്. സംസാരമധ്യേ ഞാനയാളോട് വെറുതെ ചോദിച്ചു.

"ഇവിടെ ബ്രാഹ്മണർക്കു മാത്രമാണോ പ്രവേശനമനുവദിക്കുക... അതോ"

പ്രതീക്ഷിച്ചൊരു ചോദ്യം പോലെ തലയുയർത്തി അയാളെനിക്കുത്തരം നല്‍കി.

"ആദ്യകാലങ്ങളിൽ ക്ഷേത്രാതി കര്‍മ്മങ്ങളിൽ ബ്രാഹ്മണർക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് കഥയാകെ മാറിയല്ലോ... മറ്റുളളവർക്കും അതാകാമെന്ന് വന്നിരിക്കുന്നു. അതിനാൽ, ഈ വാതിലുകളിന്ന് എല്ലാവർക്കുമായാണ് തുറന്നിരിക്കുന്നത്".

എന്നു മാത്രമല്ല വേദ പഠനത്തിന് തയ്യാറായി താങ്കൾ വന്നാലും തങ്ങൾ സ്വീകരിക്കുമെന്നും അയാളെന്നോട് അഭിമാനത്തോടെ പറഞ്ഞു.

മാറിയ കാലത്ത് വന്ന ഈ തിരിച്ചറിവ്‌ എത്ര മനോഹരമായിരിക്കുന്നു എന്ന് ഞാന്‍ വെറുതെ ആലോചിച്ചു. ചരിത്രത്തിന്റെ കൗശലപൂര്‍ണ്ണമായൊരു പകരം വീട്ടല്‍ പോലെ.

ദൈവമേ എത്ര എത്ര ചെവികള്‍... ഈയം ഉരുക്കി ഒഴിക്കപ്പെട്ട എത്ര എത്ര അവർണ്ണ ചെവികള്‍. അതായിരുന്നുവത്രെ പോന്നു തമ്പുരാക്കന്മാരുടെ ഏകാധിപത്യ കാലത്ത്‌ വേദം കേള്‍ക്കാനിടയാകുന്ന അവർണ്ണന് ലഭിച്ചിരുന്ന ശിക്ഷ. ഉരുകി ഒലിക്കുന്ന ഈയം ചെവിക്കുള്ളിലേക്കൊഴിക്കുക.

ഹാ... എന്തായാലും ചരിത്രമിവിടെയും നല്ല അസ്സലായി തന്നെ പകരം ചോദിച്ചിരിക്കുന്നു. വളരെ നല്ലത്.

വേദ പഠന ശാലയിൽ നിന്നും മടങ്ങുമ്പോൾ ഞനോർത്തത് മറ്റൊരു കാര്യത്തെക്കുറിച്ചായിരുന്നു. പൂക്കോട്ടൂരിലുള്ള എന്റെയൊരു സഹോദരന്റെ മനപ്രയാസത്തെ കുറിച്ച്.

വളരെ വളരെ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവനായിരുന്നു അവന്‍. ഒരിക്കല്‍, തന്റെ കുഞ്ഞിന്റെ തുടർ പഠനാവശ്യത്തിന്നായി വീടിന്‌ സമീപത്ത് തന്നെയുള്ള 'മഅദിൻ സാദത്ത് അക്കാദമി' എന്ന വിദ്യാലയത്തിലേക്കവന്‍ ചെന്നുവത്രെ. പഠനം വീടിന്‌ തൊട്ടാകുമ്പോൾ യാത്ര, ഭക്ഷണം എന്നിത്യാദികളുടെയൊക്കെ ചിലവ് നിയന്ത്രിക്കാമല്ലോ എന്നായിരിക്കാം അവന്‍ ചിന്തിച്ചത്. 

അവിടെ ചെന്നുസ്താദിനോട് കാര്യം പറഞ്ഞു. ചോദ്യം മുഴുമിക്കുന്നതിന് മുമ്പേ ഉസ്താദവനോട് തലയുയർത്തി ചോദിച്ചു.

"താങ്കൾ സയ്യിദാണോ". എന്ന്
(ഒരു തരം മുസ്ലീം ജാതി... ലേശം ഉയർന്നത്!).

"മുസ്ലിമാണ്... ഒരു മനുഷ്യനും" അവനുത്തരം നല്‍കി.

"ഓഹോ... എങ്കിൽ മറ്റേതെങ്കിലും സ്ഥാപനം താങ്കൾ തേടികൊൾക. ഇവിടെ സയ്യിദുമാരെ മാത്രമേ പഠിപ്പിക്കൂ. സാധാരണക്കാരെ പഠിപ്പിക്കില്ല".

ശുഭം സുന്ദരം.