Tuesday, 14 July 2020

കേരള മോഡൽ

എന്താണ് കേരള മോഡൽ?

ഇന്ത്യയിലേയോ അല്ലെങ്കിൽ ലോകത്തിലെ തന്നെയും മലയാളികളോ അല്ലാത്തവരുമായ മനുഷ്യരെ ആകര്‍ഷിക്കാനുതകുന്ന. അല്ലെങ്കിൽ, ഏവര്‍ക്കും മാതൃകയാക്കാൻ തോന്നൂമാറ് ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടുന്ന ചില കേരളീയ രീതികള്‍ അല്ലെങ്കിൽ, സവിശേഷതകളെയാണല്ലോ കേരള മോഡൽ എന്ന് വിളിക്കുന്നത്. യാഥാര്‍ത്ഥത്തിൽ, ഈയിടെ നമ്മുടെ നാട്ടില്‍ രൂപപ്പെട്ടൊരു സംഗതിയാണോ അത്? അല്ലെങ്കിൽ, പ്രത്യേകമായ ചില നടപടികളിലൂടെ കൃത്രിമമായോ പൂർവ്വ നിർമ്മിതമായോ രൂപം കൊണ്ടതാണോ അത്? എന്നിരുന്നാലും, 'കേരള മോഡൽ' എന്ന മാതൃകയുടെ ഒടുവിലത്തെ അടയാളങ്ങളെ ലോക രാജ്യങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാമിന്നുള്ളത്. അതേസമയം അതിനെ ഹൈജാക്ക് ചെയ്യുവാനുള്ള കുത്സിത പ്രവണതകളും പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ബിബിസിയുടെ വാര്‍ത്ത കുറിപ്പില്‍ കൊറോണ വൈറസിനെ കേരളം നേരിടുന്ന രീതിയെക്കുറിച്ച് ഒഴുക്കൻ മട്ടില്‍ പരാമര്‍ശിപ്പിക്കുന്നുണ്ടങ്കിലും, വാഷിംഗ്ടൺ പോസ്റ്റ് അതിനെ നോക്കികാണുന്നത് കേരളത്തിലെ ലെനിനിസത്തിലധിഷ്ടിതമായ കമ്യൂണിസ്റ്റ് ഭരണത്തിന്റെ വിജയം കണക്കേയാണ്. കഴിഞ്ഞ ദിവസം മേല്‍ വാര്‍ത്ത അവരുടെ പത്രത്തിൽ വന്നപ്പോൾ കേരള സര്‍ക്കാരിലെ ഒരു മന്ത്രി പോലും കാര്യമറിയാതെ അതെടുത്ത് പരാമര്‍ശിക്കുന്നത് കാണാനിടയായി. എന്തായാലും ഒരു കാര്യമുറപ്പാണ്. കാലങ്ങളായി നമ്മുടെ നാട് സ്വായത്തമാക്കിയ ഒരു സ്വഭാവ സവിശേഷതയെ നമ്മൾ വിളിക്കുന്ന പേരാണ് കേരള മോഡൽ. അത് പുതുതായുണ്ടായ ഒരു സംജദയല്ല. അതിപുരാതനവുമല്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന... തലമുറകള്‍ കൈമാറ്റം ചെയതതിനൊടുവിൽ അതിന്റെ വാഹകരായി മാറിയിരിക്കുക മാത്രമാണ്‌ നാം.

അങ്ങനെയെങ്കിൽ എന്താണീ കേരള മോഡൽ? എങ്ങനെയാണിത് നമ്മിലേക്ക് എത്തിപ്പെട്ടത്? അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചാലക ശക്തികൾ എന്തൊക്കെയാണ്‌? ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും ചർച്ച നടത്തുന്നതും സന്ദര്‍ഭോചിതമായിരിക്കുമെന്ന് തോന്നുന്നു.

ശിലാശാസനങ്ങളിലെ കേരളം

കേരളത്തെക്കുറിച്ച് പരാമര്‍ശമുള്ള ആദ്യത്തെ ശിലാരേഖ പാട്ലീപുത്ര കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന മൗര്യ ചക്രവര്‍ത്തി മഹാനായ അശോകന്റേതാണ്. അദ്ദേഹത്തിന്റെ രണ്ടാം ശിലാശാസനത്തില്‍ പറയുന്നത് കാണുക. 'അശോക സാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറം കേരള പുത്രർ അഥവാ മലയാളികള്‍ അധിവസിക്കുന്ന പ്രദേശത്ത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ധര്‍മാശുപത്രികള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനായി റോഡരികില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ജലാശയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നു' എന്ന്. ഉത്തരേന്ത്യയിലെ ആറ് സ്ഥലങ്ങളിലാണ് ഈ ശിലാശാസനം സ്ഥാപിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. അഥവ, 2000 വർഷങ്ങൾക്ക് അപ്പുറമുള്ള ചോള പാണ്ഡ്യ ചേര ഭരണകാലത്ത് പോലും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് വേണ്ടിയുള്ള ഒരുപാട്‌ നല്ല കാര്യങ്ങൾ കേരളത്തിൽ ചെയതു വന്നിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഇതേ കാലഘട്ടത്തിൽ തന്നെയാണ് ജാതീയത പോലെയുള്ള അപരിഷ്കൃതമായ വ്യവസ്ഥിതികളും അതിനോടനുബന്ധിച്ചുള്ള സമൂഹിക ഉച്ഛനീചത്വങ്ങളും കേരളത്തിൽ അരങ്ങു തകർത്തിരുന്നത്. എങ്കിലും, ദക്ഷിണേന്ത്യക്ക് മുകളിലുള്ള ഒരു സമൂഹത്തിന്‌ ഇവിടുത്തെ അക്കാലത്തെ പരിഷ്കൃതമായ രീതികള്‍ ഏറെ ആകര്‍ഷകമായിരുന്നു എന്ന് വേണം കരുതാന്‍. അതുകൊണ്ടുകൂടിയാണ് തന്റെ രാജ്യത്തെ പൗരന്മാർക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കെ അശോകനത് ശില ഫലകങ്ങളിലെഴുതി രാജ്യത്തുടനീളം പരസ്യപ്പെടുത്തിയത്.

ബത്തൂത്ത കണ്ട കേരളം

ബത്തൂത്ത ഈജിപ്തിൽ
മൊറോക്കോയിൽ ജനിച്ച ഇബ്​നു ബത്തൂത്ത ഡൽഹി സുൽത്താൻ മുഹമ്മദ്​ ബിൻ തുഗ്ലക്കിന്റെ കാലത്താണ്​ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്​താൻ വഴി ഇന്ത്യയിലെത്തുന്നത്​. ഡൽഹിയിൽ തന്റെ ഭരണം ദൃഢമാക്കുന്നതിനായി തുഗ്ലക്ക്​ പല ഇസ്​ലാമിക പണ്ഡിതന്മിരേയും രാജ്യത്തേക്കും തന്റെ ദര്‍ബാറിലേക്കും വരുത്തിയിരുന്നു. ഇബ്​നു ബത്തൂത്തയുടെ പാണ്ഡിത്യത്തേയും ലോകപരിചയത്തെയും മാനിച്ച്​ അദ്ദേഹത്തിന് രാജ്യത്തെ ഒരു പ്രധാന ന്യായാധിപസ്ഥാനം തന്നെ മുഹമ്മദ് ബിന്‍ തുഗ്ലക്ക് നൽകുകയുണ്ടായി. എങ്കിലും, സ്ഥാനമാനങ്ങളുമായി അവിടെ ഒതുങ്ങി കൂടാനല്ല ബത്തൂത്ത തീരുമാനിച്ചത്. അദ്ദേഹം തന്റെ യാത്രകള്‍ വീണ്ടും തുടര്‍ന്നു. പ്രസിദ്ധനായ ഒരു സഞ്ചാരിയെന്ന പേരിലാണ് അദ്ദേഹം പിന്നീട്‌ ലോകത്തറിയപ്പെട്ടത്​. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരിയായിരുന്നു ഇബ്​നു ബത്തൂത്ത. ആറ് തവണയാണ് അദ്ദേഹം കേരളം സന്ദർശിച്ചിട്ടുള്ളത്. 1355ൽ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ 'ലോക നഗരങ്ങളെപ്പറ്റിയും വിസ്മയകരമായ യാത്രകളെപ്പറ്റിയും ചിന്തിക്കുന്നവർക്കുള്ള സമ്മാനം' എന്ന പുസ്തകം 'യാത്ര' അഥവാ 'റിഹ്‌ല' എന്ന പേരിലാണറിയപ്പെടുന്നത്‌. ഇതിലെ ചില ഭാഗങ്ങൾ സാങ്കൽപ്പികമാണങ്കിലും, പതിനാലാം നൂറ്റാണ്ടിലെ ലോകത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റേതായ ഒരു പൂർണ്ണ വിവരണം അതിൽ നിന്നും ലഭ്യമാകുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

'മുലൈബാർ' എന്നാണ്‌ അദ്ദേഹം കേരളത്തെ സൂചിപ്പിച്ചിരിക്കുന്നത്‌. നിറയെ വൃക്ഷങ്ങളും കൃഷിയുമുള്ള ഒരു പ്രദേശമെന്ന് ഇബ്നു ബത്തൂത്ത കേരളത്തെപ്പറ്റി എഴുതിയിരിക്കുന്നു. സഞ്ചാരികളെ ആദിത്യമര്യാദയോടെ അവിടുത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നുവെത്രെ. കോഴിക്കോടെത്തിയ ഇബ്നു ബത്തൂത്ത അതൊരു മികച്ച തുറമുഖപട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുള്ള വ്യാപാരികളേയും സഞ്ചാരികളേയും അദ്ദേഹമവിടെ കണ്ടന്നും അതിൽ പറയുന്നുണ്ട്. കള്ളന്മാർക്കും കൊള്ളക്കാർക്കും കടുത്ത ശിക്ഷ നൽകിയിരുന്നതിനാൽ മലബാറിലൂടെയുള്ള യാത്ര അത്യന്തം സുരക്ഷിതമായിരുന്നെന്നും, മലബാറിനെപ്പോലെ ഇത്രയും നിർഭയമായി സഞ്ചരിക്കാവുന്ന പാതകൾ ലോകത്തൊരിടത്തും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹമതിൽ പറഞ്ഞ്‌ വെക്കുന്നു. കള്ളന്മാർക്കും കൊള്ളക്കാർക്കും ഇത്രയും കടുത്ത ശിക്ഷകൾ നൽകുന്ന രാജ്യങ്ങൾ വളരെ വിരളമാണന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നുണ്ട്. നാളികേരമോ, പഴമോ വീണു കിടക്കുന്നുണ്ടെങ്കിൽ അതിന്റെ ഉടമസ്ഥൻ കാണുന്നതുവരെ അതവിടെത്തന്നെ കിടക്കും. മറ്റാരും തന്നെ അതെടുക്കുകയില്ല. ആരെങ്കിലും എടുത്തതായി അറിയുകയാണെങ്കിൽ കടുത്തതും മാതൃകാപരവുമായ ശിക്ഷ നൽകാൻ രാജാവൊരിക്കലും അമാന്തിച്ചിരുന്നില്ല എന്നും ഇബ്നുബത്തൂത്ത പതിമൂന്നാം നൂറ്റാണ്ടിലെ മലബാറിനെക്കുറിച്ച് എഴുതിയിരിക്കുന്നു. അത് കൂടാതെ, ഈ പ്രദേശത്തിന്റെ പ്രസക്തിയെ ഉള്‍ക്കൊള്ളുന്ന ധാരാളകണക്കിന് വരികള്‍ അദ്ദേഹത്തിന്റെ വിവരണങ്ങളിൽ പിന്നേയും കാണാൻ കഴിയും. കപ്പലുകളിൽ നിറക്കുന്ന കച്ചവട ചരക്കുകൾ കപ്പലുകള്‍ തകർന്ന് നഷ്ടപ്പെട്ടാൽ മലബാറിലല്ലാതെ മറ്റൊരിടത്തു നിന്നും വണിക്കുകൾക്കത് തിരിച്ചു ലഭിച്ചിരുന്നില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന സാമൂതിരിയുടേയും അതുവഴി ഈ നാടിന്റെയും യശസ്സ് ലോകത്തിനു മുന്നില്‍ ഉയർത്തപ്പെട്ടു.

1442ല്‍ കോഴിക്കോട് സന്ദര്‍ശിച്ച പേര്‍ഷ്യന്‍ രാജാവിന്റെ പ്രതിനിധി അബ്ദുറസാഖും ഇത്തരത്തിലെ ചില വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.

ആദിരാജ മറിയുമ്മ ബീവി
"കോഴിക്കോട് നഗരം പുറത്ത് നിന്ന് വരുന്ന സമുദ്ര വ്യാപാരികള്‍ക്ക് ഏറ്റവും സുരക്ഷിതത്വവും നീതിയും ഉറപ്പ് വരുത്തിയിരുന്നു. കപ്പലില്‍ കൊണ്ടുവരുന്ന ചരക്കുകള്‍ തീരത്തിറക്കി സുരക്ഷിതമായി സൂക്ഷിക്കാനുള്ള പാണ്ടികശാലകളും, അവക്ക് കാവല്‍ക്കാരും, കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. ചരക്കുകള്‍ വിറ്റാല്‍ നാല്‍പതില്‍ ഒരു ഭാഗം ചുങ്കമായി നല്‍കണം. വിറ്റില്ലെങ്കില്‍ നല്‍കേണ്ടതുമില്ല"

പെണ്‍താവഴിയുടെ തങ്കപ്പെരുമ

കേരളത്തിലെ രാജകുടുംബങ്ങളിൽ ഒരു കാലത്ത് വ്യാപകമായുണ്ടായിരുന്ന ഒരു രീതിയായിരുന്നു മരുമക്കത്തായം. കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി വരുന്ന ഇത് ഇന്ത്യയില്‍ തന്നെ അത്യപൂര്‍വ്വമായൊരു അധികാര കൈമാറ്റ രീതിയാണ്. ചരിത്രപരമായ ചില മുഹൂര്‍ത്തങ്ങള്‍ ഈ രീതിയെ നമുക്കിടയിൽ നിന്നും മായ്ച്ച് കളഞ്ഞെങ്കിലും കുടുംബത്തിലെ സ്ത്രീകള്‍ക്ക് അല്ലെങ്കിൽ, രാജാവിന്റെ പെങ്ങള്‍ വഴിയുള്ള സന്താനങ്ങൾക്ക് ഇത്രമേല്‍ പ്രാധാന്യം നല്‍കിയിരുന്ന മറ്റൊരിടവും ഇന്ത്യയില്‍ തന്നെ ഇല്ല എന്നു പറയാൻ കഴിയും. അതിലെ കേവലമൊരു അധികാര കൈമാറ്റത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞ്‌ വരുന്നത്. മറിച്ച്, കേരളത്തിന്റേതായൊരു മാതൃക ഉള്‍ച്ചേർന്നു കിടക്കുന്ന ഈ സാമ്പ്രദായത്തിലെ സ്ത്രീ പ്രധാന്യത്തെ കുറിച്ചാണ്. സ്ത്രീകളെ അന്തപ്പുരങ്ങളിലെ ഭോഗ വസ്തുവായി മാത്രം കണ്ടിരുന്ന, അല്ലെങ്കിൽ സതി പോലുള്ള അതിക്രൂരമായ അനുഷ്ഠാനങ്ങൾ അവരുടെ മേലിൽ അടിച്ചേൽപ്പിച്ചിരുന്ന ഒരു കാലത്താണ്‌ ഇത്തരം രീതികള്‍ കേരള പൊതു മണ്ഡലങ്ങളിൽ വ്യാപകമായിരുന്നെന്ന് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ രാജകുടുംബാംഗങ്ങളിൽ തൊട്ട് നായര്‍, നമ്പൂതിരി, തിയ്യ കുടുംബങ്ങളില്‍ വരെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോടെയെങ്കിലും നിലനിന്നിരുന്ന മരുമക്കത്തായം ബൃഹത്തായ ഒരു പഠന ശാഖയാണ്. അതിലെ സവിശേഷമായ അറക്കല്‍ രീതി മാത്രമാണ്‌ ഞാനിവിടെ പരിഗണിക്കുന്നത് എന്ന് പ്രത്യേകം പ്രസ്താവിക്കുന്നു.

അറക്കല്‍ സ്വരൂപത്തിലെ വനിതാ സാരഥ്യത്തിന്റെ സവിശേഷമായ  മുഖം ഒരുപക്ഷേ, മുസ്‌ലിംസമൂഹത്തിന്റെ യാഥാസ്തിഥിക മനസ്സിനെ മാത്രമല്ല, മുസ്‌ലിംകളിലെ ആധുനിക സ്ത്രീപദവി വാദത്തെപ്പോലും വിസ്മയപ്പെടുത്തുന്നതാണ്. ആ ഭരണ കാലഘട്ടത്തില്‍ മൂന്നിലൊന്നും സ്ത്രീകൾ കൈയാളിയ സ്ഥിതിവിശേഷം ഇസ്ലാമിക ചരിത്രത്തിൽ മാത്രമല്ല ലോക ചരിത്രത്തിലും, ആധുനിക ജനാതിപത്യത്തിലും വരെ വിരളമാണന്ന് നമുക്ക് കാണാൻ കഴിയും. അറക്കല്‍ സ്വരൂപത്തില്‍ പുരുഷന് നേടിയെടുക്കാനാവാത്ത പലതും സ്ത്രീകള്‍ കരസ്ഥമാക്കി. യുദ്ധവും, സന്ധിയും, വ്യാപാരവും, അന്താരാഷ്ട്ര വിനിമയവും എന്നു വേണ്ട, നാട്ടു കോടതികളിലെ നീതി പാലകർപ്പോലും സ്ത്രീ സാരഥിയുടെ മേല്‍നോട്ടത്തിലായിരുന്നു ഉണ്ടായിരുന്നത് എന്ന് നമുക്ക് കാണാം. അറക്കല്‍ സ്വരൂപം ബീവിമാരുടെ കീഴില്‍ അക്ഷരാര്‍ഥത്തില്‍ ഭരിക്കപ്പെടുകയായിരുന്നു. ഇക്കാലത്ത്, താവഴി സ്ഥാനാരോഹണമെന്ന നിലയിൽ മാത്രമാണ്‌ ബീവിമാരുടെ നിയോഗമെങ്കിലും അന്ന് ഏറ്റവും വലിയ നാട്ടുരാജ്യമെന്ന നിലയില്‍ കൊളോണിയല്‍ സാമ്രാജ്യങ്ങൾക്ക് മുന്നിലുടെ നടന്നു നീങ്ങുകയായിരുന്നു ബീവിമാര്‍.
പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപം തട്ടിയെടുക്കാന്‍ വട്ടമിട്ട് പറന്ന കാലഘട്ടത്തില്‍  ഒരു വലിയ പങ്ക് ബീവിമാരുടെ ഭരണത്തിൻ കീഴിലായിരുന്നുവെന്നത് കൗതുകമോ അല്ലെങ്കിൽ രാഷ്ട്രീയമോ ആയി അറക്കലിന്റെ ദൗര്‍ബല്യമായിരുന്നു എന്ന് വേണമെങ്കിൽ കരുതാം. കാരണം, ബീവിമാരുടെ സ്ത്രീസഹജമായ ദൗര്‍ബല്യത്തില്‍ ചവിട്ടിയാണ് സാമ്രാജ്യത്വം അതിന്റെ പല ചതിപ്പയറ്റുകളും അടവു നയങ്ങളും ആവിഷ്‌കരിച്ചത്. എങ്കിലും, പുരുഷനെക്കാള്‍ ചങ്കൂറ്റത്തോടെയായിരുന്നു ബീവിമാര്‍ കോളോണിയലിസത്തെ നേരിട്ടത് എന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. ഇവ്വിഷയകമായി മലബാര്‍ മാന്വലിൽ ഇപ്രകാരം വിവരിക്കുന്നു...

ചാലിയത്തെ കോട്ടാവശിഷ്ടം
"അങ്ങനെ ഇന്ത്യയുടെ കടലോരങ്ങളിൽ ആദ്യമായി യൂറോപ്പ്യന്മാരെ സ്വാഗതം ചെയ്ത കണ്ണൂര്‍ ബ്രിട്ടീഷ് അധിനിവേശ സൈന്യത്തിന് കീഴടങ്ങിയ മലബാറിലെ അവസാന കേന്ദ്രങ്ങളിലൊന്നായി"

കേരളത്തിന്റെ പുകൾപ്പെറ്റ നാവിക പാരമ്പര്യം

മതപരമായി സമുദ്രയാത്ര ഹിന്ദു രാജാക്കന്മാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവർ ഇന്ത്യയുടെ നാലതിരുകൾക്കുള്ളിൽ നിന്നു കൊണ്ടാണ്‌ ശത്രുക്കളുമായി പടവെട്ടിയത്. മുഗള്‍-ഡെല്‍ഹി സുല്‍ത്താനേറ്റ് കാലത്ത്‌ വലിയ അളവിലുള്ള നാവിക അക്രമണങ്ങളെയോന്നും തന്നെ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ ശക്തമായൊരു നാവിക സേന സാന്നിധ്യം അവര്‍ക്കുണ്ടായിരുന്നില്ല എന്ന് കരുതാം. 15 മുതൽ 17 വരെ നൂറ്റാണ്ടുകളിൽ ഇന്ത്യയെ പിടിച്ചടക്കാനുള്ള വിദേശ ശക്തികളുടെ നാവിക ആക്രമണത്തിനു മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നത് ഹിന്ദു രാജസ്വരൂപങ്ങളുടെ കീഴിലെ കുഞ്ഞാലി മരക്കാറെപ്പോലുള്ള നാവികരും, അറക്കലിനെ പോലുള്ള മുസ്ലിം നാട്ടുരാജ്യങ്ങളുമായിരുന്നു. അതുകൊണ്ട്‌ തന്നെ കേരള അതിര്‍ത്തിക്കപ്പുറം ഗോവ പോണ്ടിച്ചേരി വരെ മാത്രമേ അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞൊള്ളൂ. പിന്നീട്, രാഷ്ട്രീയപരമായ ചില കാരണങ്ങൾ കൊണ്ട്‌ തകർന്ന ആ നാവിക പ്രതിരോധത്തിന്റെ അവശിഷ്ടങ്ങളിലൂടെയാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് കടന്ന് വരുന്നത്. തുടർന്നുണ്ടായ ശക്തമായ കരയുദ്ധങ്ങളിലൂടേയും, രാഷ്ട്രീയ നീക്കുപോക്കുകളിലൂടേയും, മനുഷ്യത്വ രഹിതമായ തന്ത്രങ്ങളിലൂടേയുമാണ് അവർ ഇന്ത്യയെ മൊത്തമായി ഗ്രസിച്ചത് എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും.

1498ൽ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയതു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കൊച്ചു നാട് എങ്ങനെയാണ് അവരോടേറ്റുമുട്ടി വിജയം കരസ്ഥമാക്കിയതെന്ന് നമുക്ക് ബോധ്യമാകും. കോഴിക്കോട് രാജ്യം നിരന്തരം പറങ്കികൾക്കെതിരെ കടലിലും, കരയിലും പട നയിച്ചു. കൊതുമ്പ് വള്ളങ്ങളിൽ മിന്നലാക്രമണം നടത്തി അപ്രത്യക്ഷമാകുന്ന കുഞ്ഞാലി മരക്കാര്‍മാരാരുടെ ഗറില്ലാ യുദ്ധതന്ത്രങ്ങൾക്ക് മുന്നില്‍ പറങ്കികൾ തീര്‍ത്തും നിസ്സഹായാരായി പോയി എന്നുള്ളതാണ് യാഥാർത്ഥ്യം. അക്കാലത്ത് ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളില്‍ നിന്ന് പോലും വ്യാപാര താല്‍പര്യങ്ങള്‍ക്കപ്പുറം സാമൂതിരിക്ക് ഉന്നത സൈനിക സഹായങ്ങൾ ലഭിച്ചിരുന്നുവത്രെ. ലോകത്തിന്റെ ഒരു പൊതുശത്രു എന്ന നിലയില്‍ പോര്‍ച്ചുഗലിനെതിരെ പടപൊരുതാൻ അവരും സാമൂതിരിക്കൊപ്പം ചേര്‍ന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. മുസ്ലിം രാജാക്കന്മാരുടെ സൈനിക സഖ്യത്തിനിടയിലെ ഹിന്ദു രാജാവ്‌ എന്നായിരുന്നു അന്ന് ലോകരാഷ്ട്രങ്ങളിൽ സാമൂതിരി അറിയപ്പെട്ടിരുന്നതു തന്നെ (മൂറിസ് കിങ്ങ്). ഇന്ത്യയിലെ ഏതൊരു നാട്ടുരാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര വിപുലമായിരുന്നു സാമൂതിരി രാജാവിന്റെ ഖ്യാതിയും അദ്ദേഹത്തിന് വേണ്ടി പടക്കളത്തിൽ പൊരുതി നിന്ന മുസ്ലീങ്ങളുടെ എണ്ണവും. പോര്‍ച്ചുലിലിനെ നേരിടാന്‍ തുര്‍ക്കിയിലെ ഖലീഫ പറഞ്ഞയച്ച ഈജിപ്ഷ്യൻ പട്ടാളക്കാര്‍ക്ക് കഴിയാന്‍ പൊന്നാനി വലിയ ജമാഅത്ത് പള്ളിക്കു സമീപം നിർമ്മിച്ച നമസ്കാര പള്ളി പ്രശസ്തമാണല്ലോ. ഇന്നുമത് 'മിസ്രി പള്ളി' എന്നപേരിലാണ് അറിയപ്പെടുന്നത് എന്നത് പ്രത്യേകം പ്രസ്താവനയർഹിക്കുന്നു.

കേരളത്തിൽ നിന്നും പറങ്കികളെ തുരത്തിയ ചാലിയം യുദ്ധം ഇതിലെടുത്ത് പറയാവുന്ന കാര്യമാണ്. തന്ത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ചാലിയം. വടക്ക് ബേപ്പൂർ പുഴയും തെക്ക് കടലുണ്ടി പുഴയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ദ്വീപ് പോലെ തോന്നിക്കുന്ന ചാലിയത്ത് അറബി കടലിലൂടെയുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുവാനും ആക്രമിച്ച് തകർക്കാനും പറ്റിയ സുരക്ഷിത താവളം എന്ന നിലക്കാണ് 1531ൽ ഒരു കോട്ട പണിയാൻ പോർച്ചുഗീസുകാർ പ്രത്യേകം താൽപര്യമെടുത്തത്. ചാലിയം കോട്ട സാമൂതിരിയുടെ മുഴുവൻ വാണിജ്യത്തേയും ബാധിക്കുന്നതായിരുന്നു. സാമൂതിരിയുടെ രാജ്യത്തേക്ക് യുദ്ധം നയിക്കാനുള്ള ഒരു അടിത്തറയാണ് ഇതിലൂടെ പോർച്ചുഗീസുകാർക്ക് ലഭിച്ചത്. പോർച്ചുഗീസുകാരുടെ ചതിക്ക് പലതവണ ഇരയായിട്ടും വളരെ തന്ത്രപ്രധാനമായൊരു സ്ഥലത്ത് കോട്ടകെട്ടാൻ സാമൂതിരി അനുമതി നൽകിയത് അക്കാലത്തെ സാമൂതിരിയുടെ അമിത മദ്യസേവയും പ്രായാധിക്ക്യവും കാരണമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ചാലിയം യുദ്ധമായപ്പോഴേക്കും കോട്ട കെട്ടാൻ അനുമതി നൽകിയ സാമൂതിരിപ്പാട് മരണപ്പെട്ടു. തുടർന്ന് അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ അനന്തിരവൻ നമ്പ്യാതിരിയുടെ നേതൃത്വത്തില്‍ കുറ്റിച്ചിറ വലിയ പള്ളിയില്‍ യോഗം ചേരുകയും, രാജ്യം നേരിടുന്ന ഈ പോർച്ചുഗീസ് ക്രൂരതകൾക്കവസാനം കാണുന്നതിനായി ചാലിയം കോട്ട പിടിച്ചെടുക്കൽ അത്യന്താപേക്ഷിതമാണന്ന തീരുമാനത്തിലവർ എത്തിച്ചേരുകയും ചെയ്തു. ഈ സാമൂതിരിയുടെ നേതൃത്ത്വത്തിലാണ് 1571ൽ ചാലിയം യുദ്ധം നടക്കുന്നത്.

കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യം കടലിൽ നിന്നും, സാമൂതിരിയുടെ നായർ കാലാൾ കരയിൽ നിന്നും ചാലിയം കോട്ട വളഞ്ഞു. പീരങ്കികളും വെടിക്കോപ്പുകളുമായി പറങ്കി സൈന്യം സാമൂതിരി സൈന്യത്തെ ശക്തമായി എതിരിട്ടു. യുദ്ധവും ഉപരോധവും 4 മാസം നീണ്ടു നിന്നു. കോട്ടക്കകത്ത് കുടുങ്ങിയ പോർച്ചുഗീസ്‌ സൈനികർക്ക് ഭക്ഷ്യ ദൗർബല്യം നേരിടാൻ തുടങ്ങിയതോടെ അവരുടെ നില പരുങ്ങലിലായി. ഉപരോധം ഭേദിക്കാനെത്തിയ പോർച്ചുഗീസ്‌ യുദ്ധക്കപ്പലുകളെ കുഞ്ഞാലി മരക്കാരുടെ സൈന്യം കനത്ത ആക്രമണത്തിൽ നശിപ്പിച്ചു. തുടർന്നുള്ള നാളുകളിൽ യുദ്ധഗതി മാറുകയും യുദ്ധത്തിൽ കോഴിക്കോട് സൈന്യം വിജയശ്രീലാളിതരാവുകയും ചെയ്തു. കോട്ടക്കകത്ത്‌ കയറിയ സാമൂതിരിയുടെ സൈന്യം കീഴടങ്ങിയ മുഴുവൻ പോർച്ചുഗീസ്‌ പടയാളികളെയും ബന്ധനത്തിലാക്കി. ശേഷം, ചാലിയം കോട്ട പൂർണ്ണമായും ഇടിച്ചു നിരത്തി നശിപ്പിക്കുവാനും, കോട്ടയുടെ വസ്തുക്കൾ പോർച്ചുഗീസുകാർ മുന്നേ നശിപ്പിച്ച പ്രദേശത്തെ പുഴക്കര പള്ളി, കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി എന്നിവയുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കുവാനും സാമൂതിരി കൽപ്പിച്ചു. കോട്ടയുടെ നഷ്ടത്തോടെ മലബാർ തീരത്തെ പോർച്ചുഗീസ് സ്വാധീനം പൂർണ്ണമായും ഇല്ലാതായി. പതിനാറാം നൂറ്റാണ്ടിൽ കടലിലെ ലോകശക്തിയായി വിശേഷിപ്പിക്കപ്പെട്ട പോർച്ചുഗീസ് സൈന്യത്തിന്റെ ശക്തിദുർഗ്ഗം സഖ്യസൈന്യമില്ലാതെ ഒറ്റക്ക് കീഴ്പ്പെടുത്തിയ കോഴിക്കോടിന്റെ സൈനിക വീര്യം ലോകമൊട്ടുക്കും തന്നെ അന്ന് സംസാര വിഷയമായിരുന്നന്ന് കാണാം. ചാലിയം യുദ്ധവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഫത്ഹുൽ മുബീൻ തുടങ്ങിയ കൃതികളിൽ സാമൂതിരിയേയും, ചാലിയം കോട്ട യുദ്ധത്തിൽ സാമൂതിരി നേടിയ വിജയത്തേയും വരച്ചു കാട്ടുന്നുണ്ട്.

പതിനാറാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയുന്നത്ര ശക്തമായ നാവികപ്പടയുടെ അവകാശികളായി അറക്കല്‍ രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട്, ആ നാവിക ശക്തിയുടെ വീര്യത്തിലാണ് ലക്ഷദ്വീപ്, മാലദ്വീപ് മുതൽ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള പ്രദേശം അറക്കലിനു കീഴെ വന്ന് ഭവിക്കുന്നതും. പോര്‍ച്ചുഗല്‍ ലോകത്തൊരിടത്തും അനുഭവിക്കാത്ത പ്രതിരോധമാണ് മലബാറിന്റെ മണ്ണില്‍ അന്നനുഭവിച്ചത് എന്ന് നിസ്സംശയം പറയാം. സാമൂതിരിയുടെ കുഞ്ഞാലി മരക്കാര്‍മാര്‍ നേതൃത്വം കൊടുക്കുന്ന നാവികപ്പടയും, അറക്കലിന്റെ നാവിക സൈന്യവും നിരന്തരം നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ്‌ അവരെ ഗോവന്‍ തീരത്തേക്കാട്ടി പായിക്കാൻ കഴിഞ്ഞത്. അതായിരുന്നില്ല അന്ന് സംഭവിച്ചിരുന്നതെങ്കിൽ ഇന്നീ പ്രദേശം മുഴുവന്‍ ഗോവന്‍ നഗരങ്ങളെപോലെ പാശ്ചാത്യ സംസ്കാരത്തില്‍ ഗ്രസിച്ചില്ലാതായാകുമായിരുന്നു. പോര്‍ച്ചുഗലിന്റെ പിന്നാലെ വന്ന ഡച്ചുകാർക്കും അത്തരമൊരു അധോഗതിയാണിവിടെ സംഭവിച്ചത്. എന്നാൽ, അവര്‍ക്കേറ്റവും കൂടുതൽ പ്രതിരോധം നേരിടേണ്ടി വന്നത് കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ വച്ചാണ്. 1741ൽ കുളച്ചലിൽ വച്ച്. അന്ന് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ സേനക്ക് മുന്നില്‍ ഡച്ചുകാർക്ക് അടിപതറുമ്പോൾ ഇന്ത്യയില്‍ വിദേശ സേനയോട് വിജയിച്ച രണ്ടാമത്തെ യുദ്ധമായി അത് മാറി.

ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് രൂപപ്പെട്ട സവിശേഷതയായൊരു സാഹചര്യത്തിലാണ് കേരളത്തിന്റെ, പ്രത്യേകിച്ച് കോഴിക്കോടിന്റെ നാവിക പ്രാധാന്യത്തിന് അസ്തമയമുണ്ടാക്കുന്നത്‌. അതോടൊപ്പം അറക്കലിന്റെ നാവിക ശക്തി സൈനികപരമെന്ന നിലയില്‍ നിന്നും വ്യപാര താല്‍പര്യത്തിലേക്ക് മാറ്റപ്പെടുകയും ചെയതു. പിന്നീട്, ടിപ്പുവിന്റെ പതനത്തോടെ രംഗം കൈക്കലാക്കിയ ബ്രിട്ടീഷുകാർ സമ്പൂര്‍ണ്ണമായ സൈനിക രാഹിത്യമാണ് മേഖലയില്‍ ആദ്യമേ നടപ്പിൽ വരുത്തിയത്. അറക്കലിന്റെ ഉള്‍പ്പെടെയുള്ള കടൽ വ്യാപാരത്തിനു പോലും അവർ പിന്നീട് തടയിട്ടു എന്ന് കാണാൻ കഴിയും. ഒരുപക്ഷേ, ആ നാവിക ശക്തി കേരള തീരത്തെ സംരക്ഷിച്ചുകൊണ്ട് ബ്രിട്ടീഷ് കാലത്തും നിലനിന്നിരുന്നുവെങ്കിൽ ഈ നാടിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് നിസ്സംശയം പറയാം.

കേരളത്തിന്റെ വിദേശ ബന്ധങ്ങൾ

പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് സാമൂതിരി പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമുമായി ബന്ധപ്പെടുകയും, ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം ഭരണാധികാരികളുടെ സഹകരണം തേടാന്‍ അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സാമൂതിരിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം തുര്‍ക്കി സുല്‍ത്താനടക്കം പലര്‍ക്കും കത്തുകള്‍ എഴുതി. ഇന്ത്യക്ക് പുറത്തുള്ള മുസ്‌ലിം ഭരണാധികാരികളുടെ പിന്തുണ സാമൂതിരിക്ക് ലഭിക്കാനാണ് ശൈഖ് സൈനുദ്ദീന് ഒന്നാമന്‍ 'തഹ്‌രീള്' എന്ന അറബി കാവ്യവും, ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ 'തുഹ്ഫതുല്‍ മുജാഹിദീന്‍' എന്ന ചരിത്ര ഗ്രന്ഥവും, ഖാദി മുഹമ്മദ് 'ഫത്ഹുല്‍ മുബീന്‍' എന്ന ചാലിയം യുദ്ധ ചരിത്രവും രചിച്ചത്. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ സാമൂതിരി-മുസ്‌ലിം രാജ്യ സഖ്യം രൂപപ്പെട്ട് വരുന്നതില്‍ ഇത്തരം രചനകള്‍ക്ക് വലിയ പങ്കുണ്ട്. ഈ പണ്ഡിത-പോരാളികളുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന മുസ്‌ലിം ഭരണാധികാരികള്‍ സാമൂതിരിയുമായി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സഖ്യമുണ്ടാക്കിയത്. ഈജിപ്ത്, പേര്‍ഷ്യ മുതലായ രാജ്യങ്ങളും കോഴിക്കോടും നയതന്ത്ര പ്രതിനിധികളെ കൈമാറിയിരുന്നു. ശൈഖ് സൈനുദ്ദീനും മരക്കാരുമാരുമെല്ലാം സാമൂതിരിയുടെ ദൂതന്‍മാരായി മുസ്‌ലിം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തിലെ സുല്‍ത്താന്‍ ബഹദൂര്‍ ഷാ, ബീജാപൂര്‍ സുല്‍ത്താനായ ആദില്‍ ഷാ, അഹമ്മദ് നഗര്‍ ഭരണാധികാരിയായ നൈസാം ഷാ തുടങ്ങിയവര്‍ പലപ്പോഴും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിയുമായി സഖ്യം ചെയ്തു. സാമൂതിരി ഈജിപ്തുകാരുടെ സഹായത്തോടുകൂടി വീരരായന്‍പണം എന്നപേരിൽ പണം അടിച്ചിറക്കിയിരുന്നു എന്നും ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.

മിസ്‍രി പള്ളി
സാമൂതിരിമാരും കോഴിക്കോട്ടെ വിവിധ തുറകളിലുള്ള വണിക്കുകളും നടത്തിയ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയാണ് കോഴിക്കോട് സത്യത്തിന്റെ നഗരമായത് എന്ന് കാണാം. വിദേശരാജ്യങ്ങളില്‍നിന്നുമെത്തുന്ന ചരക്കുകള്‍ സൂക്ഷിക്കുന്നതിലും, കൈകാര്യം ചെയ്യുന്നതിലും ഭരണകൂടം പുലര്‍ത്തിയ ഈ കണിശത ഫ്രഞ്ച് സഞ്ചാരിയായ പിറാര്‍ദ് ദ ലവാല്‍ അദേഹത്തിന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അതിങ്ങനെ.

"കടല്‍ തീരത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്‍മാര്‍ക്കായി മൂന്ന് കെട്ടിടങ്ങളുണ്ട്. അവയില്‍ ഒന്നില്‍ കപ്പലിറക്കിയ ചരക്കുകള്‍ സൂക്ഷിക്കും. മറ്റൊന്നില്‍ ഇറക്കിയ സാധനങ്ങളുടെ എണ്ണവും തൂക്കവും പരിശോധിച്ച് ആ വിവരം എഴുതി വെക്കും. മൂന്നാമത്തേത് കണക്കെടുത്ത ശേഷം കൊണ്ടുപോയി ഇടാനുള്ള പാണ്ടികശാലയാണ്. ഓരോ വാതിലിലും ഓരോ പാണ്ടികശാലയിലും സൂക്ഷിച്ചുവെച്ചിട്ടുള്ള സാധനങ്ങളുടെ പേരുവിവരം പതിക്കും. ഓരോ മുറിക്കും ഈരണ്ട് താക്കോലുകള്‍കൊണ്ട് പൂട്ടുണ്ടാവും. ഒരു താക്കോല്‍ രാജാവിന്റെ ഉദ്യോഗസ്ഥനും മറ്റൊന്ന് ചരക്കിന്റെ ഉടമസ്ഥനും കൈവശം വെക്കുന്നതിനാല്‍ ആര്‍ക്കും ഒറ്റക്ക് മുറി തുറക്കാന്‍ പറ്റില്ല"

കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയുടെ കാരണം കൊണ്ട്‌ മാത്രമല്ല. മറിച്ച്, ചേരമാന്‍ പെരുമാളിന്റെ അറേബ്യന്‍ യാത്രയുടെ കഥയും ഒരു പരിധി വരെ കേരളത്തിന്റെ വിദേശ ബന്ധങ്ങളുടെ ദൃഢത വർദ്ധിപ്പിക്കാൻ കാരണമായെന്ന് പറയാൻ കഴിയും. 'വിദേശത്തു നിന്നും മടങ്ങി വന്നേക്കാവുന്ന തങ്ങളുടെ അമ്മാവൻ വരുന്നത് വരെ രാജ്യഭാരം ഏറ്റെടുക്കുന്നു' എന്നും പറഞ്ഞാണ് കോഴിക്കോട്ടെ സാമൂതിരി അടക്കമുള്ള രാജാക്കന്മാര്‍ അരിയിട്ടു വാഴ്ച്ചയെന്ന തങ്ങളുടെ അധികാരമേൽക്കല്‍ ചടങ്ങ് നടത്താറുള്ളത്. അതിന്റെ സ്വാധീനം കൊണ്ട്‌ കൂടിയായിരിക്കാം അറബികളുമായുള്ള വ്യാപാരം കൂടുതൽ ശക്തിപ്പെട്ടതും കേവലമായ വാണിജ്യ താല്‍പര്യങ്ങള്‍ക്കപ്പുറമായി അത് വളര്‍ന്ന് പന്തലിച്ചതും. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ വെച്ചേറ്റവും പ്രധാന്യം കോഴിക്കോടിനുണ്ടായിരുന്നു. കോഴിക്കോട് പട്ടണത്തിന്റെ സാമ്പത്തിക ഭദ്രതക്കും, സാമൂതിരിപ്പാടന്‍മാരുടെ പ്രൗഢിക്കും, പ്രതിഭക്കുമുള്ള കാരണം അറബികള്‍ മുഖാന്തരം അന്താരാഷ്ട്രതലത്തിലുള്ള കച്ചവടമായിരുന്നു. ഈ കച്ചവടത്തിന്റെ ഖ്യാതികൊണ്ടു മാത്രമാണ് പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇന്ത്യയില്‍ എത്തിച്ചേരുന്നത്.

സമൂഹിക മാറ്റങ്ങൾ ടിപ്പുവിന്റെ നേതൃത്വത്തിൽ

ഇതുവരെ പറഞ്ഞ്‌ വന്നത് കേരളത്തിലെ രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങളെ കുറിച്ചാണ്‌. എന്നാൽ, ഇതേസമയം മറ്റുചില രംഗങ്ങൾ പല കാരണങ്ങൾ കൊണ്ടും പുകഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. മത, സാംസ്കാരിക, ആചാര രംഗങ്ങളിലായിരുന്നു കൂടുതലും അത് പ്രകടമായിരുന്നത്. കേരളത്തിൽ ആര്യന്മാരുടെ കടന്ന് വരവിന് ശേഷമുണ്ടായ ഉച്ചനീചത്വങ്ങളുടേയും കീഴാള അടിമത്തത്തിന്റേതുമായ പരിസ്ഥിതിയിലേക്കാണ് മൈസൂര്‍ സുല്‍ത്താന്മാരുടെ കടന്നുവരുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്ത് ഒട്ടേറെ പുരോഗമനപരമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ടിപ്പുവിന് സാധിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ മേഖലയിലെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍. കാലോചിതവും പുരോഗമനപരവും വൈദേശികാധിപത്യത്തെ ചെറുത്തുനിന്നുകൊണ്ടുമുള്ള അദ്ദേഹത്തിന്റെ ഭരണരീതി ശത്രുക്കളില്‍പ്പോലും മതിപ്പുളവാക്കാന്‍ പോന്നതായിരുന്നു. മൈസൂരിന്റെ 1799 മുതൽ 1792 വരെയുള്ള കേരള അധിനിവേശ കാലത്താണ് ഈ സമൂഹിക മാറ്റങ്ങള്‍ക്ക് കേരളം സാക്ഷിയായത്. വളരെ കുറഞ്ഞ കാലയളവിലാണെങ്കിലും അക്കാലത്തെ ഇന്ത്യയിലെ മറ്റേതൊരു നട്ടുരാജ്യങ്ങളിലെ സാഹചര്യങ്ങളേയും മുന്നില്‍ വെക്കുമ്പോൾ വിപ്ലവകരമായ മുന്നേറ്റമായിരുന്നു അതൊക്കെയെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

അക്കാലത്തെ ഒരു കുടുംബ ഫോട്ടോ
നമ്പൂതിരി-നായര്‍ കുടുംബങ്ങളില്‍ വ്യാപകമായിരുന്ന സംബന്ധം, നായര്‍-കീഴാള കുടുംബാംഗങ്ങളിലെ ബഹുഭര്‍തൃത്വം, അവയില്‍ നിന്നും രൂപപ്പെട്ട പിതാക്കളാരന്ന് തിരിച്ചറിയാൻ കഴിയാത്ത തലമുറകൾ, നമ്പൂതിരി സ്ത്രീകളല്ലാത്തവർക്ക് മാറു മറക്കാനുള്ള സ്വതന്ത്രമില്ലായ്മ തുടങ്ങിയ ജീവിത സാഹചര്യം കാരണം സ്ത്രീയെന്നത് പുരുഷന്റെ ആസ്വാദനത്തിനും ഉപഭോഗത്തിനും മാത്രമുള്ളതാണെന്നും, 'തന്തയില്ലായമ' എന്നത് അപമാനകരമായ ഒരു സംഗതിയേ അല്ലന്നുമുള്ള സ്ഥിതിയിലേക്ക് കേരളീയ സാമൂഹിക ചുറ്റുപ്പാട് മാറ്റപ്പെട്ടിരുന്നു. നമ്പൂതിരി മേലാളന്മാരുടെ ഭൂമിക്ക് മുകളിലുള്ള കുത്തകാവകാശം, ലഹരി പദാര്‍ഥങ്ങളുടെ അമിതോപയോഗം, തൊട്ടലും തീണ്ടലും തുടങ്ങി 'നിയമ' ലംഘിക്കുന്നവർക്ക് നല്‍കുന്ന ക്രൂരവും അവിവേകമായ ശിക്ഷാ രീതികള്‍ വരെ കേരളീയ പൊതുമണ്ഡലത്തെ മലിനമാക്കി.

ഈ സാഹചര്യത്തിലേക്കാണ് മൈസൂരിന്റെ ആഗമനം സംഭവിക്കുന്നത്. അവർ ബഹുഭര്‍തൃത്വം നിരോധിക്കുകയും, കേരളീയ സാമൂഹ്യഘടന സമൂലമായി പുനസംഘടിപ്പിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. മാറ് മറക്കാതെയുള്ള സ്ത്രീകളുടെ സാമൂഹ്യജീവിതം, യൗവ്വന യുക്തകളായ സ്ത്രീകളെ വീട്ടുപണിക്ക് നിര്‍ത്തുന്ന രീതി തുടങ്ങിയവ സദാചാര നിഷ്ഠ തകര്‍ക്കുന്ന എല്ലാതരം ജാതീയാചാരങ്ങളും അവർ 1788ലെ കുറ്റിപ്പുറം വിളംബരത്തോടെ നിര്‍ത്തലാക്കി. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന കലാപങ്ങളെല്ലാം അവസാനിപ്പിച്ച് സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാനും, നികുതികളെല്ലാം യഥാസമയം ഒടുക്കി നല്ല പ്രജകളായി ജീവിതം നയിക്കാനും ടിപ്പു അവരെ ഉദ്ബോധിപ്പിക്കുന്നുണ്ട്. അപരിഷ്‌കൃതവും, സദാചാരബോധത്തിനു നിരക്കാത്തതുമായ സകല അനാചാരങ്ങളും ഉപേക്ഷിച്ച് പരിഷ്‌കൃതനായ മനുഷ്യനെപ്പോലെ ജീവിക്കേണ്ടതിന്റെ ആവശ്യകത ടിപ്പു വിളംബരത്തില്‍ എടുത്ത് പറയുന്നു. മലബാറിലെ വയനാടന്‍ പ്രദേശത്തും, മറ്റുമലയോര മേഖലകളിലുമുള്ള ഗിരിവര്‍ഗക്കാര്‍ പൂര്‍ണനഗ്നരായാണ് കഴിഞ്ഞുകൂടുന്നതെന്നു മനസ്സിലാക്കിയ സുല്‍ത്താന്‍ മൂപ്പനെ വിളിച്ചുപദേശിക്കുകയും ദാരിദ്ര്യമാണ് കാരണമെങ്കില്‍ സൗജന്യത്തുണി വിതരണം ഏര്‍പ്പാടാക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്യുന്ന സംഭവവും നമുക്ക് ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. 

ധാര്‍മികതയുടെ തകര്‍ച്ചക്ക് മുഖ്യകാരണമായ മദ്യവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും 1787ഓടെ അദ്ദേഹം കര്‍ശനമായി നിരോധിച്ചു. രാജ്യത്തൊരു സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തി അന്യായമായ കൈവശഭൂമി കണ്ടുകെട്ടി പുതിയ നികുതി നിര്‍ണയം നടത്തി. കാര്‍ഷികരംഗത്ത് പ്രത്യേക ആജ്ഞകള്‍ പുറപ്പെടുവിച്ച് പല പരിഷ്‌കാരങ്ങളും അദ്ദേഹം നടപ്പാക്കി. മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജെമീന്താരി സമ്പ്രദായത്തിന്റെ പകര്‍പ്പായ ജന്മി സമ്പ്രദായത്തിനാണ് ഇതുമുഖേന ഉലച്ചില്‍ പറ്റിയത്. കൃഷിഭൂമിയില്‍ ടിപ്പു സുല്‍ത്താന്‍ ആരംഭിച്ച ഉല്‍പ്പാദന വിപ്ലവം മലബാറിലെ ജന്മിമാരുടെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിവിട്ടത്. കൃഷിക്കാര്‍ക്ക് വാര്‍ഷിക കടം കൊടുക്കുക, ഫലസമൃദ്ധി തിട്ടപ്പെടുത്തി നികുതി നിശ്ചയിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിച്ചുറപ്പിക്കുക, വിനാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തുകൊടുക്കുക, അറ്റാദായത്തിന്റെ ചെറിയ ശതമാനം നികുതിയായി അടക്കുവാന്‍ അനുമതി നല്‍കുക എന്നിവയായിരുന്നു കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ ചിലത്.

ടിപ്പു സുൽത്താൻ
ഈ കാലത്ത് മലബാറിലുണ്ടായ സാമ്പത്തിക പുരോഗതി ബ്രിട്ടീഷ് ചരിത്രകാരന്‍ എഡ്‌വേഡ് മൂര്‍ രേഖപ്പെടുത്തുന്നു.

''മലബാറിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സമൃദ്ധമായ കൃഷിസ്ഥലങ്ങള്‍ കാണാം. ഇവിടുത്തെ പട്ടണങ്ങളിലെ ജനത്തിരക്കും, സാമ്പത്തികാഭിവൃദ്ധിയും കാണുമ്പോള്‍ പ്രഗത്ഭനായ ഒരു ഭരണാധിപന്റെ കീഴിലുള്ള രാജ്യമാണിതെന്ന് വേഗത്തില്‍ ബോധ്യപ്പെടും''

ടിപ്പുവിന്റെ മലബാര്‍ വിജയം സാമ്പത്തികവും സാമുദായികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി. അക്കാലത്ത് ഇന്ത്യയില്‍ മുഴുക്കെയും വ്യാപകമായിരുന്ന ബ്രാഹ്മണിക്കൽ മേല്‍ക്കോയ്മയെ തുടച്ചുമാറ്റാനും, അനാചാരങ്ങളും, ഉച്ഛനീചത്വങ്ങളും ഇല്ലായ്മ ചെയ്യാനും ഇത് സഹായകമായി എന്ന് കരുതാം. ജന്മിത്വത്തിന് അയവുവന്നതോടെ മാപ്പിളമാരുൾപ്പെടെയുള്ള താഴെ തട്ടിലുള്ള ജനങ്ങൾ ഭൂസ്വത്തിനുടമകളായിത്തീരുകയും ചെയ്തു. ടിപ്പു എയ്തുവിട്ട സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഫലങ്ങള്‍ ജാതി അധീശത്വത്തിന്റെ ഉന്മൂലനമായും, റോഡുകളായും, കാര്‍ഷിക രംഗത്തെ പുരോഗതിയുമൊക്കെയായി ഇപ്പോഴും കേരള മോഡലുകളായിവിടെ നിലനില്‍ക്കുന്നു.

ഒന്നാം സ്വതന്ത്രസമര കാലത്തെ കേരളം

ഉത്തരേന്ത്യയിലെ വിവിധ നാട്ടുരാജാക്കന്മാരായ നവാബുമാർ, റാണമാർ, റാണിമാർ തുടങ്ങിയവർ അവശിഷ്ട മുഗള്‍ ഭരണത്തിന്റെ നേതാവായ ബഹദൂര്‍ഷാ സഫറിന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ പോരാട്ടമായി പരിഗണിക്കുന്ന സമരമാണ്‌ ഒന്നാം ഇന്ത്യൻ സ്വതന്ത്രസമരമെന്ന് പുകൾപ്പെറ്റ ശിപായി ലഹള. മലപ്പുറം വലിയങ്ങാടി പള്ളിയിലെ ഖത്തീബായിരുന്ന ഇമ്പിച്ചി കോയ തങ്ങൾ വെള്ളിയാഴ്ച പ്രഭാഷണത്തില്‍ ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ ശക്തമായി മുന്നേറികൊണ്ടിരുന്ന ആ പോരാട്ടത്തെക്കുറിച്ച്  പ്രസ്താവിച്ചിരുന്നു. രാജ്യത്തിന് വേണ്ടി പോരാടികൊണ്ടിരിക്കുന്ന സമരസേനാനികളുടെ ആയുരാരോഗ്യത്തിന് വേണ്ടിയും, കൊളോണിയല്‍ ശക്തികളുടെ തോല്‍വിക്കു വേണ്ടിയും അന്നവിടെയവർ പ്രാര്‍ത്ഥിച്ചിരുന്നു എന്നും ചരിത്രത്തിൽ കാണാൻ സാധിക്കും. അക്കാലത്തു തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധവും സ്വാതന്ത്ര്യാഗ്രഹത്തിൽ അധിഷ്ഠിതവുമായ മുന്നേറ്റങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു. ഡച്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും എതിരായ തദ്ദേശീയ പോരാട്ടങ്ങളെ മുന്നില്‍ നിന്നും നയിച്ച പാരമ്പര്യമാണ് കേരളത്തിനതുവരെ ഉണ്ടായിട്ടുള്ളതെന്ന് കാണാൻ കഴിയും. മതപരവും വിശ്വാസപരവുമായി സങ്കീര്‍ണ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ സ്വസ്ഥമായ സാമൂഹിക നിലനില്‍പ്പ് അസാധ്യമാക്കുകയും ചെയ്യുന്ന ബാഹ്യമായ ഇടപെടല്‍ എന്ന നിലക്കാണ് കേരളം ഈ വിദേശാധിനിവേശ നീക്കങ്ങളെ കണ്ടുവന്നിട്ടുള്ളത്. രാഷ്ട്രീയവും മതവും വിശ്വാസവും കൂടിക്കുഴയുന്ന നിരവധിയായ പോരാട്ടങ്ങളാണ് അവർ ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍ തുടങ്ങി ബ്രിട്ടീഷുകാര്‍ വരെയുള്ളവർക്കെതിരെ നടത്തേണ്ടിവന്നത്. ആ പോരാട്ടങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കങ്ങളും.

1921ൽ പിടിക്കപ്പെട്ട ദേശാഭിമാനികൾ
അക്കാലത്തെ കേരളത്തിന്റെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് മാത്രമേ അതിലെ ഉന്നതമായ കേരള മോഡലിനെ അഥവാ മാതൃകയെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ബ്രിട്ടീഷ് സാമാന്തന്മാരായി തങ്ങളുടെ രാജ്യം ഭരിച്ച് വന്നിരുന്ന തിരുവിതാംകൂര്‍ രാജ്യത്തിനും, കൊച്ചി രാജ്യത്തിനും ബദലായി മലബാര്‍ പ്രദേശത്തിന് ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. പ്രദേശത്തെ സമര പ്രവര്‍ത്തനങ്ങളിൽ മലബാറിലെ നാട്ടു രാജാക്കന്മാര്‍ പോലും പങ്കാളികളായി എന്നുള്ളത് എടുത്ത് പറയത്തക്ക സവിശേഷതയാണ്. അവരുടെ കൂടെ മുസ്ലിം പണ്ഡിത നേതൃത്വവും അവരാൽ പ്രചോദിതരായ സാധാരണക്കാരും അണിനിരന്നു. അത് കൊണ്ട്‌ തന്നെ ആ കാലത്തിന്റെ വായന അധിനിവേശ ശക്തികള്‍ക്കെതിരെ മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ നിറം പ്രകടമാകുന്നത് യാദൃശ്ചികമല്ല. വെളിയങ്കോട് ഉമര്‍ഖാദിയെ പോലുള്ള ധീര ദേശാഭിമാനികൾ ഈ കാലയളവില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് മുന്നേറി. പട്ടിണിയും ദാരിദ്ര്യവും കാരണം കഷ്ടപ്പെട്ട് ജീവിക്കുന്ന മാപ്പിളമാര്‍ക്ക് നികുതി പീഢനം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെ അദ്ദേഹം ശബ്ദിക്കുകയും, ഗാന്ധിജിക്ക് മുന്നേ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. തന്‍റെ ഭൂമിക്ക് മറ്റൊരാള്‍ക്ക് എന്തിന്‌ നികുതി കൊടുക്കണം എന്നായിരുന്നു ഉമര്‍ ഖാളിയുടെ ഭാഷ്യം. അദ്ദേഹത്തെ കൂടാതെ, അധിനിവേശ കാല്‍വെപ്പുകള്‍ക്കെതിരെ പോരാടിയ അക്കാലത്തെ വീരയോദോദ്ധാക്കള്‍ അനേകമാണ്. ദേശസ്നേഹം എന്നത് ഏതൊരു പൗരനും അവകാശമാണ്. എന്നാല്‍ മുസ്ലിം പോരാളികള്‍ക്കത് ആവേശമായിരുന്നു. അധിനിവേശ പടയുടെ കണ്ണിലെ കരടായിരുന്ന എളംപുതുശ്ശേരി മൂസ ഒന്നാം സ്വാതന്ത്ര്യസമര കാലത്തെ മായ്ക്കപ്പെടാൻ കഴിയാത്ത സാന്നിദ്ധ്യമാണ്.

നിലക്കാത്ത അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ

മമ്പുറം തങ്ങന്മാരുടെ ധീരമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ കടന്ന് പോയി 1921ലെ ഐതിഹാസികമായ മലബാര്‍ സമരത്തിലെത്തി നില്‍ക്കുമ്പോഴും കേരളത്തിന്റേതായി മാത്രമുള്ള പല സവിശേഷതകളുമതിൽ വായിച്ചെടുക്കാൻ കഴിയും. ഒന്നാം ലോക മഹായുദ്ധത്തിലെ മുസ്ലിം പ്രാതിനിധ്യത്തിന് ബ്രിട്ടീഷുകാർ നല്‍കിയ വാഗ്ദാനമായിരുന്നു മുസ്ലീങ്ങളുടെ ആത്മീയ രാഷ്ട്രീയ ഗേഹമായിരുന്ന ഇസ്താംബുളിലെ ഖിലാഫത്തിനെ ഞങ്ങളൊരു സാഹചര്യത്തിലും ഉലച്ചിൽ തട്ടിക്കുകയില്ല എന്ന ഉറപ്പ്. എന്നാൽ, യുദ്ധാനന്ദരം ഖിലാഫത്തിനെ മുച്ചൂടും തകർത്തു എന്നു മാത്രമല്ല അതിന്റെ കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളും സഖ്യകക്ഷികള്‍ പങ്കിട്ടെടുക്കുകയാണുണ്ടായത്. ഇസ്ലാമിക ലോകത്ത് വിപുലമായ അധികാരമുണ്ടായിരുന്ന ഖലീഫയെ സ്ഥാനഭംഗം  വരുത്തി, പകരം മതവിരുദ്ധരായ ഒരു വിഭാഗത്തെ തലസ്ഥാനത്തേക്കാനയിച്ച് സാമ്രാജ്യത്വം അതിന്റെ സ്വതസിദ്ധമായ വിശ്വസ വഞ്ചന തുടർന്നു. അതിനെതിരിൽ രൂപപ്പെട്ടൊരു പ്രതികാരം എന്ന നിലയിലാണ് ഇന്ത്യയുടെ സ്വതന്ത്രം മാത്രം ലാക്കാക്കി 1921ലെ സമരം രൂപപ്പെടുന്നത്. വിദേശിയമായ ഒരു പ്രചോദനത്തിൽ നിന്നും രൂപപ്പെട്ട സ്വദേശിയമായൊരു സ്വതന്ത്ര ദാഹമായിരുന്നു അതെന്ന് ഒറ്റവരിയിലതിനെ സൂചിപ്പിക്കാം.

അങ്ങ് തുര്‍ക്കിയില്‍ നടന്ന ഒരു സംഭവ വികാസത്തെ പോലും എങ്ങനെയാണ് കേരളത്തെ ജനങ്ങൾ അവര്‍ക്കും രാജ്യത്തിനും അനുകൂലമായ സാഹചര്യം രൂപപ്പെടുത്താൻ ഉപയോഗപ്പെടുത്തിയതെന്ന കാര്യം ഇന്ത്യയെ സംബന്ധിച്ച് വലിയ മാതൃക തന്നെയാണ്. വിദേശ വ്യപാര ശൃംഖലയുമായി ചേര്‍ന്ന് നിന്ന ഒരു വലിയ പാരമ്പര്യം അവകാശപ്പെടാനുള്ളതു കൊണ്ടോ കേരളത്തിന്റേതായ ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ടോ മാത്രമല്ല അങ്ങനെ സംഭവിച്ചത്. മറിച്ച്, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വെത്ത്യസ്ഥമായി ലോകത്തിന്റെ വിശാലതക്കൊപ്പം ചേര്‍ന്നു നില്‍ക്കാനുള്ള കേരളീയ സമാജത്തിന്റെ സവിശേഷമായ സ്വഭാവം കൊണ്ടു കൂടിയാണങ്ങനെ സംഭവിച്ചതെന്ന് കാണാൻ കഴിയും.

വാരിയംകുന്നൻ സിനിമയിൽ നിന്നും
1921മായി ബന്ധപ്പെട്ട ചരിത്ര വായനയിൽ ഒരിക്കലും വിട്ടു കളയാന്‍ പാടില്ലാത്ത അധ്യായമാണ് 'മലയാള രാജ്യ'മെന്ന ഷഹീദ്‌ സുല്‍ത്താന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടക്കം കുറിച്ച സ്വതന്ത്ര രാഷ്ട്രം. 1921 ആഗസ്റ്റ് മുതൽ 1922 ഫിബ്രവരി വരെ മലബാർ കേന്ദ്രീകരിച്ച് 5200 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നിലനിന്നിരുന്ന ഒരു രാജ്യമോ സ്വയംഭരണ പ്രദേശമോ ആയിരുന്നു മലയാള രാജ്യം. ഏറനാട്ടിൽ പൊട്ടിപ്പുറപ്പെട്ട വിമോചന വിപ്ലവത്തെ തുടർന്ന് ബ്രിട്ടീഷുകാരുടെ അധീനതയിൽപ്പെട്ട മദ്രാസ് പ്രെസിഡെൻസിയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുന്നൂറ്റമ്പത്തി ആറോളം വില്ലേജുകൾ കേന്ദ്രീകരിച്ച് പിറന്ന ഈ സ്വതന്ത്ര രാജ്യത്തിന്റെ യഥാർത്ഥ നാമം 'ദൗലത്തുൽ ഖിലാഫ'യാണെന്നാണ് കൊളോണിയൽ രേഖകൾ വാദിക്കുന്നത്. മുപ്പത് രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ജനകീയ സായുധ പോരാട്ടത്തിലൂടെ വിഘടിച്ച് സ്വയംഭരണം നടത്തിയ ആദ്യത്തേതും അവസാനത്തേതുമായ ഒരു ദേശമെന്ന നിലയില്‍ മലയാള രാജ്യം കേരള മോഡലിന്റെ മകുടോദാഹരണം തന്നെ ആയിരുന്നെന്ന് പറയാതിരിക്കാൻ കഴിയില്ല. ബ്രിട്ടീഷ് സംവിധാനത്തിന് സമാനമായ കലക്ടർ, ഗവർണർ, വൈസ്രോയി, രാജാവ് തുടങ്ങിയ അധികാര കേന്ദ്രങ്ങളിലൂടെയായിരുന്നു ഭരണ നിവ്വഹണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കൂടാതെ, രാജ്യത്തിന് സ്വന്തമായി സേനയും, പരിശീലനകേന്ദ്രവും, അതിർത്തി രക്ഷാ സംവിധാനങ്ങളും, നികുതി കേന്ദ്രവും, ഭക്ഷ്യസംഭരണ കേന്ദ്രങ്ങളും, പോലീസും കോടതിയുമടങ്ങുന്ന നിയമ നീതി സംവിധാനങ്ങളും, പാസ്പോർട്, കറൻസി, പതാക പോലുമുണ്ടായിരുന്നു എന്നതിൽ നിന്നും ഈ രാഷ്ട്ര സംവിധാനത്തിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നെന്ന് മനസ്സിലാക്കാൻ കഴിയും.

സ്വയം ഭരണം പ്രഖ്യാപിക്കപ്പെട്ട് ആറുമാസം പൂർത്തിയാകുന്നതിന് മുമ്പേ ഈ പ്രദേശങ്ങൾ തിരിച്ചു പിടിച്ചു ബ്രിട്ടീഷ് ഇന്ത്യയിൽ ലയിപ്പിക്കാൻ വെള്ളക്കാർക്കായെങ്കിലും, കേരള ജനതയുടെ ധീരതയെ പ്രതിരോധിക്കാൻ ഇംഗ്ലീഷ് പട്ടാളത്തിന്റെ പാതിഭാഗത്തെ തന്നെയും അന്നിവിടെ നിയോഗിക്കപ്പെട്ടിരുന്നു എന്നുള്ളത് മലബാറിന്റെ പോരാട്ട വീര്യത്തേയാണ് സൂചിപ്പിക്കുന്നത്. ഡോർസെറ്റ്, കരെൻ, യനിയർ, ലിൻസ്റ്റൺ, രജതപുത്താന, ഗൂർഖ, ഗർവാലെ, ചിൻ കച്ചിൻ തുടങ്ങി എണ്ണം പറഞ്ഞ ബ്രിട്ടീഷ് സൈനിക റെജിമെന്റുകൾ മുഴുവനന്ന് മലബാറിലെത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായിയാതിനെ കണക്കാക്കുന്നവരുമുണ്ട്. അന്ന് മലയാള രാജ്യത്തിന്റെ നേതാക്കന്മാർ ഒന്നൊഴിയാതെ ബ്രിട്ടീഷ് സൈന്യത്താൽ കൊല്ലപ്പെട്ടുവെങ്കിലും, സമാന്തര ഭരണകൂടം നിർമ്മിക്കാൻ സഹായിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം ജയിൽവാസത്തിന് വിധേയരായ വ്യക്തികളുടെ പേരു വിവരങ്ങൾ കേട്ടാല്‍ 1921ന്റേയോ മലയാള രാജ്യത്തിന്റെയോ ഉള്ളടക്കം വര്‍ഗ്ഗീയമാണന്നൊരിക്കലും പറയാൻ കഴിയില്ല. എടപ്പോള കുട്ടൻ പണിക്കർ, ചേനപ്ര അച്ചു പണിക്കർ, വലിയവീട്ടിൽ അച്ചു പണിക്കർ, പെരുമനത്ത് അഷ്ടമൂർത്തി നമ്പൂതിരി, വൈക്കോത്ത് ദാമോദര പണിക്കർ, അച്ചുള്ള കേശവൻ നായർ, വേഴപ്പള്ളി കോരുനായർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ, പൂക്കോട്ടൂർ കുഞ്ഞിക്കോയ തങ്ങൾ, ഒടയപുറത്ത് ചേക്കുട്ടി സാഹിബ്, മോഴകുന്നത് ബ്രഹ്മദത്തൻ നമ്പൂതിരി, എം പി നാരായണമേനോൻ തുടങ്ങി വെത്ത്യസ്ഥ മതത്തിന്റെ ഭാഗമായിരുന്നവർ അതിന്റെ ഭാഗമായിരുന്നെന്ന് കാണാൻ കഴിയും.

ആധുനികതയിലെ കേരള മോഡലുകൾ

ഉത്തര കേരള പ്രദേശത്ത് അഥവാ മലബാര്‍ ജില്ലകളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സുസംഘടിതമായ സമരപ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോയിരുന്ന അതേ കാലയളവില്‍ തന്നെ തിരുവിതാംകൂര്‍-കൊച്ചി മേഖലയിലെ ജനജീവിതം സമൂലമായ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയായിരുന്നു. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയതിന്റെ അടിത്തറയാകാൻ നിയോഗിക്കപ്പെട്ട അതിലെ നിരവധി പുരോഗമനപരമായ കാര്യങ്ങൾ കേരള മാതൃകയുടെ അല്ലെങ്കിൽ മോഡലിന്റെ മകുടോദാഹരണങ്ങൾ തന്നെയായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരായ മാര്‍ത്താണ്ഡ വര്‍മ്മ മുതലിങ്ങോട്ടുള്ള അനേകം ഭരണാധികാരികളിലൂടെയാണ് അതീദേശത്ത് സാധ്യമായത്. കേരളത്ത് ഒരു വശത്ത് ബ്രിട്ടീഷുകാർക്കെതിരിൽ സന്ധിയില്ലാ സമരം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു വശം ബ്രിട്ടീഷുകാരുടെ സഹകരണത്തോടെ സമൂലമായ സാമൂഹിക മാറ്റത്തിന്‌ പത്രമായികൊണ്ടിരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ കരുതാം. അതിന്റെ രാഷ്ട്രീയമായ വിലയിരുത്തലുകൾ മറ്റൊരു വിഷയമാണ്.

സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത്‌ 1834ല്‍ തന്നെ തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാലയങ്ങളും ധർമ്മാശുപത്രിയും തുടക്കം കുറിച്ചിരുന്നു. അതിനെ തുടർന്ന് രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ ആശുപത്രികളും വിദ്യാലയങ്ങളും തുറക്കപ്പെട്ടു. ആയുരാരോഗ്യ രംഗത്തെ കേരളത്തിന്റെ ഇന്നത്തെ കുതിപ്പിന്റെ തുടക്കം അവിടെ നിന്നുമായിരുന്നു എന്ന് കരുതാം. അതേകാലയളവില്‍ 1837ലാണ് തിരുവനതപുരത്തൊരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. ശാസ്ത്രീയാന്വേഷണ രംഗത്ത് യൂറോപ്യന്‍ രാഷ്ട്രങ്ങളോടൊപ്പം കിടപിടിക്കത്തക്ക പുരോഗതിയായാണ് ചരിത്രം അതിനേയും അതിനെ തുടർന്നുണ്ടായ ശാസ്ത്രീയ ഗവേഷണങ്ങളേയും വിലയിരുത്തുന്നത്. സ്വാതിതിരുനാളിനു ശേഷം പിന്‍ഗാമി ഉത്രംതിരുനാളിന്റെ കാലത്താണ്‌ അടിമത്തം നിര്‍ത്തലാക്കികൊണ്ടും വസ്ത്രധാരണത്തിന് പരിപൂര്‍ണ്ണാവകാശം ഇല്ലാതിരുന്ന ജാതികാർക്ക് അതിനുള്ള അവകാശം നല്‍കിയും ഉത്തരവാകുന്നത്. 1855 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്ത്‌ അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും ദക്ഷിണ കേരളത്ത് സ്ഥാപിക്കപ്പെട്ടു. ഇവിടുത്തെ വിദ്യാഭ്യാസ രംഗം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണന്ന്‌ 1920ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ജനകീയ നിയമ നിര്‍മ്മാണ സംവിധാനമായ ശ്രീമൂലം അസംബ്ലിയും രൂപപ്പെടുന്നത് ഈ കാലയളവില്‍ തന്നെയാണ്. പിന്നീട്, ക്ഷേത്ര പ്രവേശ വിളംബരം, വ്യവസായ-കാര്‍ഷിക പുരോഗതികൾ, പൊതുഗതാഗത രംഗത്തെ കുതിപ്പ് തുടങ്ങിയവയൊക്കെ കേരളം കണ്ടു. ഒടുവില്‍, സ്വതന്ത്രന്ത്യയിലെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങൾക്കൊടുവിൽ കേരള സംസ്ഥന രൂപീകരണവും, അവിടെ ലോക ചരിത്രത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാർ അധികാരത്തിലേറുന്നതിനും നമ്മൾ സാക്ഷിയായി.

ഇന്നും കേരളത്തിന്റേതായ ആ വ്യതിരിക്തതയിലൂടെ ഈനാട് കുതിച്ചു കൊണ്ടേയിരിക്കുകയാണ്.

കാലഗമനത്തിനനുസരിച്ച് ഈ പ്രദേശം കൈവരിക്കുന്ന സ്വാഭാവികമായൊരു വികസനത്തിനപ്പുറം കേരളത്തിന്റേതായ ചില അടയാളപ്പെടുത്തലുകൾ അതിന്റെ സര്‍വ്വ മേഖലകളിൽ കൂടിയും കടന്ന് പോയിട്ടുണ്ടെന്നുള്ളത് നിസ്സംശയം പറയാൻ കഴിയും. 'ഇന്ത്യയിലാദ്യമായി, ലോകത്താദ്യമായി, അപൂര്‍വ്വമായി' എന്നിങ്ങനെയൊക്കെയുള്ള അളവ് കോലുകൊണ്ടതിനെ അടയാളപ്പെടുത്താൻ കഴിയുമെങ്കിലും, കേരളീയരുടെ സഹജമായ ഒരു രീതി കൊണ്ടാണ്‌ അത് സാധ്യമാകുന്നതെന്ന് പറയാം. അതിപുരാതന കാലം തൊട്ട് തുടങ്ങിയ വിദേശ വ്യപാര ബന്ധങ്ങൾ, മത ചിന്തകള്‍ക്കതീതമായ പാരസ്പര്യ ബന്ധങ്ങൾ, ഒരുഭാഗം മുഴുവന്‍ കടലിലേക്ക് തുറന്ന നിലയിലുള്ള തീര പ്രദേശത്തിന്റെ ബാഹുല്യം, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങളൊക്കെ അതിനെ സ്വാധീനിച്ചിട്ടുണ്ടന്ന് കാണാം. അതിന്റെയൊക്കെ തുടർച്ച തന്നെയാണ്‌ 'കേരള മോഡൽ' എന്ന് പുകൾപ്പെറ്റ പുതിയ കാലത്തെ ഈ സമ്പ്രദായങ്ങളും രീതികളും. സ്വതന്ത്രാനന്ദരം മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം തന്നെ ആരോഗ്യരംഗമുൾപ്പെടെയുള്ള അതിന്റെ എല്ലാ മേഖലയിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കാതെ കടന്ന് പോയിട്ടില്ല. അത് കേവലം ഏതെങ്കിലുമൊരു പാർട്ടിക്കോ, സ്ഥാപനത്തിനോ, വ്യക്തിക്കോ അവകാശപ്പെടാൻ കഴിയാത്ത തക്ക രീതിയില്‍ പരന്ന് പടര്‍ന്നിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.

Wednesday, 8 July 2020

ശകലം ചായ

ഒരു പേനകൊണ്ട് ലോകം കീഴടക്കാനിറങ്ങിതിരിച്ച്... ലോകത്തിന്റെ 'തനതായ' അനീതിക്കും സ്വാര്‍ത്ഥതക്കുമെതിരിൽ അക്ഷരങ്ങൾകൊണ്ട് പോരിനിറങ്ങിയ ഒരെഴുത്തുകാരന്റെ കഥകൾ വായിച്ച് 'ഭ്രാന്തുപിടിച്ച' അനേകം പേരിലൊരാളാണ് ഞാന്‍. ആ അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുള്ളവരുടെ മനസ്സിന്റെ കോണിലെവിടെയെങ്കിലും കാണാം ആ കഥകൾ വിരിഞ്ഞ ഈ ആകാശ കീറിനു താഴത്തെ ആ ഭൂമിയുടെ കഷ്ണമൊന്ന് കാണാൻ. കാരണം, അവിടെ മാത്രമാണ്‌ ആ കഥാപാത്രങ്ങളെ നമുക്ക് തൊട്ടറിയാൻ സാധിക്കുന്നത്. ഒരു വായനാനുഭവം നല്‍കുന്ന ഏറ്റവും വലിയ അനുഭൂതിയാണത്രെ അത്.

ഈ സംഭവം നടക്കുന്നത് ആ കഥാകാരന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'അതിപുരാതീനകാലത്താണ്'.

ചാലിയത്തെ ചരിത്രം തലോടിയ സ്ഥലങ്ങളിലൂടെയുള്ള ദീര്‍ഘമായൊരു യാത്ര കഴിഞ്ഞതിനൊടുവില്‍ ജങ്കാർ തീരത്തെത്തിയിരിക്കുകയാണ് ഞാൻ. കടലിന്റെ വിശാലതയിലേക്ക് കണ്ണും നട്ട് ഏറെ നേരമവിടെ ഞാന്‍ ചിലവഴിച്ചു. ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ട ചാലിയത്തെ കാഴ്ച്ചകളെ ചരിത്രത്തിൽ ലയിപ്പിച്ചു ചേർത്ത് ഞാനെന്റേതായ ഭാവനയിലവിടെ മുഴുകി നിന്നു. ചൂളമടിച്ച് നമ്മെ കടന്ന് പോയ ചാലിയം തീവണ്ടിയാപ്പീസിന്റെ ഗതകാല സ്മരണകളിലൂടെയും, പോര്‍ച്ചുഗീസുകാരെ ഈ നാട്ടില്‍ നിന്നും കെട്ടുകെട്ടിച്ച ചാലിയം യുദ്ധത്തെകുറിച്ചും, യുദ്ധാനന്തരം കുളംതോണ്ടപ്പെട്ട ചാലിയം കോട്ടയുടെ അവശിഷ്ടങ്ങള്‍കൊണ്ട് പുതുക്കി പണിത പുഴക്കര പള്ളിയെക്കുറിച്ചും ഞാന്‍ ചിന്തിച്ചു. ഫത്ത്ഹുൽ മുബീനെന്ന കാവ്യം രചിച്ച് ജനങ്ങളെ പോരാട്ട വീഥിയിലേക്ക് നയിച്ച ഖാദി മുഹമ്മദിന്റെ മണ്ണിലൂടെ ചാലിയാർ പുഴ കുതിച്ചുവന്ന് ചാലിയത്തേയും ബേപ്പൂരിനേയും പരസ്പരം പകുത്ത് മുന്നോട്ട് നീങ്ങുന്നു. ഒരു പുഴ കടലിലേക്ക് വിലയം പ്രാപിക്കുന്ന മനോഹരമായ കാഴ്ച്ച ഇവിടെ നിന്നാൽ വ്യക്തതയോടെ കാണാന്‍ കഴിയും. ഓളങ്ങളിൽ ജങ്കാറുകൾ ഇടത്തടവില്ലാതെ പോയിയും വന്നുകൊണ്ടുമിരിക്കുന്നു. മനുഷ്യന്മാർ, മനുഷ്യത്തികൾ, വാഹനങ്ങൾ, ആടുമാടുകൾ, ജീവിതനപാധികളായ പലവിധ സംഗതികൾ അങ്ങനെ പലതും അതിലുണ്ട്.

ഇനി എന്താണ് അടുത്ത പരുപാടി. ഞാൻ ആലോചിച്ചു...

ഈ പ്രദേശത്തെ പരമാവധി കാഴ്ച്ചകൾ ഞാൻ ഇതിനാൽ കണ്ടുതള്ളിയിരിക്കുന്നു. നേരമാണങ്കിൽ ഏറെ ബാക്കിയുണ്ട് താനും. പ്രത്യേകിച്ച് ഇവിടെയിനി ഒന്നും തന്നെ കാണാനുമില്ല. അതിനാല്‍, അടുത്തതെന്ത്. തല്‍കാലം, കടുപ്പത്തിൽ ഒരു ചായ കുടിച്ചു കളയാം. അതിൽ നിന്നുമുയരുന്ന ചിന്തയിൽ എന്തെങ്കിലും ഒരു പരിഹാരം ഉരുത്തിരിയുമായിരിക്കും. ആ ഒരു പ്രതീക്ഷയില്‍ സമീപത്തു കണ്ടൊരു ചായ കടയിലേക്ക് ഞാന്‍ ചെന്നു കയറി.

"ഒരു ചായ... ലൈറ്റ് വിത്തൗട്ട്". ഞാൻ ഓര്‍ഡര്‍ ചെയ്തു.

ഈ 'ലൈറ്റ് വിത്തൗട്ട്' ചായകളിലെ ഒരു താഴ്ന്ന ജാതിക്കാരനാണന്ന വിവരം സാന്ദര്‍ഭികമായി ഞാനുണർത്തുന്നു. നിറമില്ലാത്ത അഥവാ വിവർണ്ണനായ, മധുരമില്ലാത്തവനാണല്ലോ അവന്‍. 'ഒരാഢ്യനായിട്ട്' പോലും എനിക്കത് കുടിക്കേണ്ടി വരുന്നതിന്റെ യഥാർത്ഥ കാരണക്കാരൻ ഞാനല്ല. സർവ്വശക്തനായ റബ്ബുൽ ആലാമീനായ തമ്പുരാനാണ്. അവന്‍ ഈ ഭൂമിയിലെ എന്തൊക്കെ വിഭവങ്ങൾ നമുക്ക് വിലക്കുന്നുണ്ടോ... അതൊക്കെയും നാളെ അവന്റെയടുക്കൽ  കൊട്ടകണക്കിന്‌ നമുക്ക് ലഭിക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ, കടുപ്പത്തിലുള്ള നല്ല മധുരമുള്ള കണ്ണന്‍ ദേവന്‍ ചായ തന്നെ എനിക്കവിടെ കാത്തിരിപ്പുണ്ടാകും.

അല്ലാഹുമ്മ എശ്ഫുക്ക്... എല്ലാ അസുഖങ്ങളിൽ നിന്നും അവന്‍ നമുക്ക് രക്ഷ നല്‍കട്ടെ.

ചായ എത്തി. നല്ല കലക്കൻ ബഹു ജോർ... ഉച്ചവെയിൽ താഴ്ന്ന സമയമാണെങ്കിൽ പോലും ചായയയുടെ ചൂട് ലവലേശം അസഹ്യമാകുന്നില്ല. കൂടുതൽ ഊർജ്ജസ്വലനായി ഓരോ കവിളുകളും മോത്തി കുടിച്ചുകൊണ്ട് ഞാനെന്റെ ചിന്തകൾ തുടർന്നു. ഇവിടെ ഇനിയെന്തുണ്ട് കാണാൻ... വിപുലമായ സാമയത്തിനുടമസ്ഥനായ റഹ്മാനായ റബ്ബെനിക്ക് കനിഞ്ഞു നല്‍കിയ ഈ നിമിഷങ്ങളെ അറബികടലിന്റെ ഓളപരപ്പിലെ ഉപ്പുവള്ളത്തിൽ അലിയിച്ചു കളഞ്ഞാലോ എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു. ആയുസ്സിൽ ഒന്നും ചെയ്യാൻ കഴിയാതെ വിട്ടു കളഞ്ഞേക്കാവുന്ന കുറെ മണിക്കൂറുകളിതാ എന്റെ മുന്നിൽ നീണ്ട് പരന്നങ്ങനെ കിടക്കുന്നു... ഒരെത്തും പിടിയും അന്തവും കിട്ടാതെ.

ഞാൻ ചായയെ കുറിച്ച് ചിന്തിച്ചുകളയാം എന്ന് തീരുമാനിച്ചു. എന്തായിരിക്കാം ഈ ചായയുടെ ചരിത്രം? ആരായിരിക്കാം ഇതാദ്യമായി കിനാവും കണ്ടിരുന്ന് കുടിച്ചിട്ടുണ്ടായിരിക്കുക? എവിടെനിന്നായിരിക്കാം ഇന്നാട്ടിലിത് എത്തിപ്പെട്ടിരിക്കുക? പറങ്കികളാണോ, അതോ ലന്തക്കാരോ. അല്ലെങ്കിലവർക്ക് മുന്നേ ഈ നാട്ടില്‍ വന്ന് പൊറുതി തുടങ്ങിയ ചീനാരോ, യവനാരോ? നമുക്ക് നേരമിരുട്ടും വരേക്കും ചായയെപ്പറ്റി ചിന്തിക്കാം. അങ്ങനെ കനത്ത കാഴ്ച്ച ദാരിദ്ര്യം കാരണം ചായയെക്കുറിച്ച് ചിന്തിക്കാനുറച്ച് ഞാനവിടെ തന്നെ ഇരുന്നു.

അപ്പോഴേക്കും ഗ്ലാസ്സ് കാലി. ഒരു ഗ്ലാസ്സുകൂടി വരുത്തിയേക്കാം എന്നുറച്ച് കടക്കാരനെ തലയുയർത്തി നോക്കി, ചൂണ്ടു വിരൽ പൊക്കി ഒന്നുകൂടി ഓർഡർ ചെയ്തു.

"ഒരു ശകലം ചായ കൂടി"

ശകലം...

പെട്ടന്ന് ആ വാക്കെന്റെ മനസ്സിൽ ഉടക്കി നിന്നു. അതെവിടെയോ ഞാന്‍ കേട്ടിട്ടുണ്ട്. വളരെ സുപരിചിതം. പക്ഷേ, ഓര്‍മ്മ കിട്ടുന്നില്ല. എന്റെ ചിന്ത വഴിമാറി ഒഴുകി. ഒന്നുറപ്പാണ്. ഏതോ ഒരു മഹാമനീഷിയുടെ ഏതോ സാഹിതിയിലെ വാക്കുകളാണത്. 'ശകലം ചായ... ശകലം ചായ' എന്റെ ചിന്ത മുഴുക്കെയും അതിനെ കുറിച്ചായി. ആരായിരിക്കുമത്? ഒടുവില്‍ ഞാനതോര്‍മ്മയില്‍ നിന്നും ചികഞ്ഞെടുക്കുക തന്നെ ചെയതു.

"വൈക്കം മുഹമ്മദ് ബഷീർ"

മലയാളത്തിൽ സമാനതകളില്ലാത്ത സാഹിത്യ ലോകം രചിച്ചയാൾ. വൈക്കത്തെ തലയോലപ്പറമ്പിൽ ജനിച്ച്, നാട് ചുറ്റി, 'ഭ്രാന്തിളകി' നടന്നതിനൊടുക്കം ബേപ്പൂരിലെ ഈ തീരപ്രദേശത്ത് വന്നടിഞ്ഞ് ഈ ദേശത്തിന്റെ സുല്‍ത്താനായി മാറിയ കഥാകാരൻ. ബേപ്പൂരിലെ സുൽത്താൻ... ബേപ്പൂര്‍ സുല്‍ത്താന്‍... ബേപ്പൂർ...

എന്റെ മുന്നിലുള്ള ഈ ചാലിയം പുഴ കടന്നാൽ കാണുന്ന ആ പ്രദേശമാകുന്നു ബേപ്പൂര്‍. ചാലിയം അറബി കടലിൽ ലയിച്ചില്ലാതാകുന്ന ഓളം പരപ്പിലൂടെ തെന്നി നീങ്ങുന്ന ആ ജങ്കാറുകൾ ബഷീർ സുൽത്താന്റെ രാജ്യത്തേക്കുള്ളതാണ്. സുൽത്താന്റെ കൊട്ടാരവും, അനുബന്ധ സ്ഥാവര-ജംഗമ വസ്തുക്കളും അവിടെ കാണുമായിരിക്കും. ചിലപ്പോൾ ഒരുപക്ഷേ അദ്ദേഹത്തെ തന്നെയും. ഞാൻ പറഞ്ഞില്ലേ... ചിരഞ്ജീവികളായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ. എന്നാപിന്നെ, യാത്ര അങ്ങോട്ടേക്കാക്കാമെന്ന് ഞാൻ തീരുമാനിച്ചു. അപ്പോഴേക്കും ഓർഡർ ചെയ്ത ചായയെത്തി. പക്ഷെ, കുടിക്കാൻ നിന്നില്ല. അത് കുടിച്ചിരിക്കാൻ സമയം വല്ലതും കയ്യിലുണ്ടോ. എങ്കിലും, ഞാനതിന്റെയുൾപ്പെടെ പണം നൽകി സലാം പറഞ്ഞ്‌ പുറത്തിറങ്ങി.

തീരത്തൊരു ജങ്കാർ എനിക്ക് വേണ്ടിയെന്നോണം കാത്തിരിപ്പുണ്ടായിരുന്നു. മനുഷ്യർ, വാഹനങ്ങൾ, ആട്, പശു, പൂച്ച എന്നിത്യാദികളെല്ലാം ആരെയോ പ്രതീക്ഷിച്ചെന്നോണം അതിൽ കാത്തിരിക്കുന്നു. തന്നെ പ്രവേശിപ്പിക്കാത്തതിലുള്ള മനോവിഷമവുമായി ഒരു പട്ടി വെളിയിലും കാത്തുനിൽക്കുന്നുണ്ട്. ഞാൻ ജങ്കാറിലേക്ക് കയറിപ്പറ്റി. ആകെക്കൂടി തിരക്ക്. എങ്കിലും, പുറത്തെ കാഴ്ച്ചകൾ സുന്ദരമായി കാണാൻ കഴിയുന്ന രൂപത്തിൽ സൗകര്യ പ്രധാനമായൊരിടത്ത് ഞാന്‍ ഇരിപ്പുറച്ചു. ജങ്കാറിന്റെ വിഹക വീക്ഷണം ലഭിക്കത്തക്ക രീതിയിലൊരു ഫോട്ടോ എടുക്കാൻ ഞാന്‍ ശ്രമിച്ചപ്പോൾ ക്യാമറക്കുള്ളിൽപ്പെട്ട ഒരു കോങ്കണിയെന്നെ തുറിച്ച് നോക്കുന്നത് ഞാന്‍ കണ്ടു. പേടിച്ചരണ്ട് ക്യാമറ താഴ്ത്തി ഒന്നുമറിയാത്ത മട്ടിൽ ചാലിയം പുഴയുടെ തുമ്പത്തേക്ക് നോക്കി ഞാന്‍ ചുമ്മാ നിന്നു.

ജങ്കാർ പുറം കടലിലേക്ക് നീങ്ങുമ്പോൾ ഒരു സമ്മേളത്തിനുള്ള ആളുകൾ അതിനകത്ത് കയറി കൂടിയിട്ടുണ്ട്. അവർ കലപില ശബ്ദങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്നു. തീരാത്ത വർത്തമാനങ്ങൾ... അകന്ന് പോയി കൊണ്ടിരിക്കുന്ന ചാലിയം തീരത്തെക്കുറിച്ചോ, അവിടെ പണ്ടു നടന്ന അതിഭയങ്കരമായ യുദ്ധങ്ങളെക്കുറിച്ചോ, നിരന്നു നിൽക്കുന്ന പുരാതനത്വം തുളുമ്പുന്ന കെട്ടിടങ്ങളെക്കുറിച്ചോ ചിന്തിക്കാനില്ലാത്ത കുറെയധികം കഷ്മളന്മാർ, കഷ്മളയത്തികളും. അങ്ങകലെ ഞങ്ങളുടെ മുന്നില്‍ കാണുന്ന ബേപ്പൂരിനെക്കുറിച്ചോ കടലിലേക്ക് നീണ്ട തുമ്പിക്കൈ പോലെയുള്ള അവിടുത്തെ പുലിമൂട്ടിനെക്കുറിച്ചോ ചന്തിക്കാത്തവരാകുമോ അവർ. ജങ്കാറിലെ അപൂർവ്വം ചിലർ മാത്രമാണ് ബഷീറിന്റെ സാമ്രാജ്യത്തിന്റെ അനന്തതയിലേക്ക് നോക്കി ചിന്തിച്ചു നിൽക്കുന്നത്.

ഒടുവിൽ, ബേപ്പൂർ തീരത്തെ കരയിലേക്ക് ജങ്കാറൊട്ടി ചേര്‍ന്നു നിന്നു. വാഹനങ്ങൾ, മനുഷ്യർ, ആട്, പശു, പൂച്ച എന്നിത്യാഗികളൊക്കെ പുറത്തിറങ്ങാൻ തിക്കും തിരക്കും കൂട്ടി. മുന്നിലെ മനുഷ്യരെയും വാഹനങ്ങളെയും ഭയപ്പെടുത്തിയെന്നോണം വലിയ ശബ്ദത്തില്‍ ഫ്രീക്കന്മാർ അവരുടെ 'അത്യാധുനിക' ബൈക്കുകൾ റൈസാക്കികൊണ്ടിരിന്നു. അതിന്റെ പുകയിലൂടെ ഞാനും ബേപ്പൂരിന്റെ തീരത്തിറങ്ങിയെങ്കിലും സുൽത്താന്റെ വീട്ടിലേക്കുള്ള വഴിയെകുറിച്ചെനിക്ക് ഒരു നിശ്ചയമുണ്ടായിരുന്നില്ല. ഞാൻ മെയിൻ റോഡിലേക്ക് കയറി. അവിടെ ബസ്റ്റോപ്പിൽ ജോലിയൊക്കെ കഴിഞ്ഞെന്നോണം വിശ്രമിക്കുന്ന ചില യൂണിയൻക്കാരെ കാണാം. തലയിലെ കെട്ട് ചുവപ്പാണ്... കമ്മ്യൂണിസ്റ്റുകൾ. അവരെന്നെ കൈകാണിച്ചഭിവാദ്യം ചെയ്തു. ഞാനൊരു പുഞ്ചിരി അവര്‍ക്കും നല്‍കി. അപ്പോഴേക്കും ഓരോട്ടോ പറന്ന് വന്നെന്റെ മുന്നില്‍ സഡൻ ബ്രേക്കിട്ടു നിന്നു.

"വി.എം ബഷീറുമായി ബന്ധപ്പെട്ട എവിടേക്കെങ്കിലും വിടൂ" ഞാൻ ഓട്ടോകാരനോട് പറഞ്ഞു.

അയാൾക്കൊരു ശങ്ക... ആരാണീ വി.എം ബഷീർ.

"വൈക്കം മുഹമ്മദ് ബഷീർ.... സുൽത്താൻ ഓഫ് ബേപ്പൂർ" ഞാൻ നീട്ടി പരത്തി പറഞ്ഞു നൽകി.

"മൂപ്പരുമായി ബന്ധപ്പെട്ട ഒരു ബസ്റ്റോപ്പുണ്ടിവിടെ! അങ്ങോട്ടേക്കാണോ? ശ്രീ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ബാസ്സു കാത്തിരിപ്പു കേന്ദ്രം".

"ഏയ് അതല്ല. ബഷീറുമായി ബന്ധപ്പെട്ട മ്യൂസിയം, പഠന കേന്ദ്രം, വീട് എന്നിത്യാദി എവിടേക്കെങ്കിലും വിടൂ" ഞാനയാളോട് പറഞ്ഞു.

"വീടുണ്ട്. വൈലാലിൽ വീട്" അയാൾ പറഞ്ഞു നിർത്തി.

"ഹാ... സുൽത്താന്റെ കൊട്ടാരം... എന്നാലങ്ങോട്ട് തന്നെ ശീഘ്രം പോട്ടെ" സന്തോഷത്തോടെ ഞാന്‍ മറുപടി നല്‍കി.

മെയിൻ റോഡ് വഴി അൽപ്പം മുന്നോട്ട് പോയി ഏതോ വഴിയിലേക്കയാൾ വാഹനം തിരിച്ചു. പിന്നെ, ഒരിടവഴിക്ക് മുന്നിൽ വണ്ടി നിർത്തിയിട്ടയാൾ ഓട്ടോയിൽ നിന്നും പുറത്തേക്ക്‌ കൈ ചൂണ്ടി കാണിച്ചെന്നോട് പറഞ്ഞു.

"അതാ... അതാണാ വീട്. അങ്ങോട്ടേക്ക് വണ്ടി പോകില്ല. അവിടെ വഴിയിലൊരു ചാല് കുഴിച്ചിരുക്കുന്നു".

ലോക പ്രശസ്തനായ ഒരു 'ഇമ്മിണി വലിയ  സാഹിത്യകാരന്റെ' കൊട്ടാരത്തിലേക്കുള്ള ഈ യാത്രയെ തടഞ്ഞുകൊണ്ട് ചാല് പണിത ഈ വഴി മുടക്കിയാരപ്പ എന്ന് പ്രാകി കൊണ്ട്‌ ഞാനാ ഓട്ടോയിൽ നിന്നും പുറത്തിറങ്ങി.

നല്ല സ്വയമ്പൻ മൺപാത. ഒത്ത നടുക്ക് മാരകമായൊരു കുഴി. സര്‍ക്കാരിന്റെ വേലയാകുമതെന്ന് ഞാന്‍ ചിന്തിച്ചു. ബഷീർ തന്റെ കൃതികളിലൂടെ എത്രയോ തവണ വർണ്ണിച്ച പാതയാണ് എന്റെ മുന്നിലീ നീണ്ടു പരന്ന് കിടക്കുന്നത്. അതിന്റെ അങ്ങേ തലക്കൽ ഒരു ഇരുമ്പ് ഗേറ്റ് കാണാം. ബഷീർ 'സുന്ദരമായി കെട്ടിച്ച' ആ പഴയ വേലിയൊക്കെ മാറ്റി ഇപ്പോൾ കനത്ത മതിലാണ് അവിടെയുള്ളത്. ഞാൻ കൂലി നൽകി ഓട്ടോകാരനെ യാത്രയാക്കി മുന്നോട്ട് നടന്നു.

ബഷീറിന്റെ 'കേശുമൂപ്പൻ' എന്ന കഥയിലെ പിച്ചക്കാരൻ കേശുമൂപ്പൻ മരിച്ചു വീണുകിടന്നിരുന്ന സ്ഥലമാണിത്. സംഭവമിങ്ങനെ...

അന്നൊരിക്കല്‍ ബഷീർ തന്റെ തെർമോ ഫ്ലാസ്കിൽ നിന്നും പകർന്ന് നൽകിയ ഒരു കപ്പ് ചായയും കുടിച്ച്, ഒരു ബീഡിയുമായി നടന്നകന്ന കേശുമൂപ്പൻ ഇവിടെ മരിച്ചു വീഴുകയായിരുന്നു. ആരോരും ശ്രദ്ധിക്കാനില്ലാത്ത പാവങ്ങളുടെ ജനനത്തേയും ജീവിത്തേയും മരണത്തേയും കുറിച്ചാണ് അന്നാ കഥയില്‍ ബഷീർ വരഞ്ഞിട്ടത്. അയാൾ വഴിയില്‍ മരിച്ചു കിടക്കുന്ന വാര്‍ത്തയറിഞ്ഞയുടനെ ഇവിടെയെത്തിയ ബഷീർ കേശുമൂപ്പന്റെ സ്വന്തക്കാരെയും കാത്ത് ബീഡിയും വലിച്ച് മരണത്തെക്കുറിച്ച് ചിന്തിരിക്കുന്ന ആ മുഹൂര്‍ത്തം ഞാന്‍ വെറുതെ മനസ്സിലേക്കാവാഹിച്ചു. അന്ന് സംഭവസ്ഥലത്തെത്തിയൊരു യുവാവിനെ കുറിച്ച് ബഷീർ വർണ്ണിക്കുന്നതിങ്ങനെയാണ്.

"ഒരു ചീഞ്ഞു നാറിയ മണം വന്നു. നോക്കുമ്പോൾ അത്യാധുനികനായാ ഒരു യുവാവ്. നീട്ടി അലങ്കോലം പെടുത്തിയ മുടി, റ മീശ, നെഞ്ച് തുറന്ന ചെറിയ ബ്ലൗസ് ഷർട്ട്, ചൂൽ പാന്റ്, ഷൂസുകൾ, പാന്റ് നിലത്തു കിടന്നിഴയുന്നു. വഴിലുള്ള കഫം, തുപ്പൽ, മൂത്രം, തീട്ടം, ചെളി, ചാണകം എല്ലാം ഭദ്രമായി തൂത്തെടുത്ത് കെങ്കേമനായി നിന്നുകൊണ്ടവൻ എന്നോട് ചോദിച്ചു. ഇവനാര്" എന്ന്. കാലത്തെ അതിജീവിക്കുന്ന, ഇന്നും പ്രസക്തമായ വാക്കുകൾ. ഏത് കാലത്തെയും മോസ്റ്റ് മോഡേണുകളായ യുവതകളെ തേച്ചെടുത്ത് ചുമരിൽ പരത്തിയെടുത്തൊരവസ്ഥ.

വിജനമായ വഴികൾ, വീടുകൾ. നേരം നാല് മണിയായിട്ടു കൂടി ഒരു കുഞ്ഞും പുറത്തില്ല. മാനും മനുഷ്യനുമില്ല. എല്ലാവരും അവരവരുടെ വീടുകളിലെ സുഖ ശീതളിമയിൽ ലയിച്ചിരിപ്പായിരിക്കാം. ഞാൻ വൈലാലിൽ വീടിനു മുന്നില്‍ വന്നു നിന്നു. അവിടെ നിന്നും ആ വഴി വലതുവശത്തേക്ക് തിരിഞ്ഞ് നീണ്ടു പോവുകയാണ്. റോഡില്‍ നിന്നും വീടൽപ്പം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടേക്ക് സിമെന്റ് കൊണ്ടൊരു പാത ഉണ്ടാക്കിയിരിക്കുന്നു. ഗേറ്റിന് സമീപമുള്ള മതിലിൽ വീട്ടു നമ്പറും പിന്നെ മറ്റെന്തോ ഒരു വാക്യവും എഴുതിയിരിക്കുന്നതായി ഞാന്‍ കണ്ടു. ആ ഇരുമ്പ് ഗേറ്റിനപ്പുറമാണ് 1962 മുതൽ ബഷീര്‍ താമസം തുടങ്ങിയ വായിലാലിൽ വീട് സ്ഥിതിചെയ്യുന്നത്. അതുവരെ തലയോലപ്പറമ്പിലായിരുന്നു ഭാര്യ ഫാബിയോടൊപ്പം അദ്ദേഹം താമസിച്ചിവന്നിരുന്നത്.

ഞാനൽപ്പനേരം അവിടെ തന്നെ നിന്ന് ചിന്തിച്ചു. വീട്ടില്‍ കയറിയിട്ട് ആ വീട്ടുകാരോടെന്ത് ചോദിക്കണം എന്ത് പറയണമെന്നൊരു പിടിയുമില്ല. എങ്കിലും, രണ്ടും കൽപ്പിച്ച ഗേറ്റ് തുറന്ന് ഞാനകത്തേക്ക് പ്രവേശിച്ചു. ബഷീറിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ...  രണ്ടേക്കർ പറമ്പാണത്. പറമ്പിന്റെ പശ്ചിമ ഭാഗത്ത് ഭംഗിയായി കെട്ടിച്ച ഗേറ്റിനടുത്ത് വീടും.

ഇലകളും പൂക്കളും സ്റ്റൈലായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ആ വീട്ടിലേക്ക് ഞാന്‍ നടക്കുമ്പോൾ ഇടതുവശത്ത് പച്ചില പടര്‍പ്പുകൾ നിറഞ്ഞ ബഷീറിന്റെ തൊടിക കാണാം. പത്തിരുപത് കാക്കകളും, മറ്റനേകം ജന്തു ജാലകങ്ങളും വാണിരുന്ന ബഷീറിന്റെ സ്വന്തം കാവാണത്. അവിടെയായിരുന്നു ഒരു ചെറിയ മേശക്കും, അതിലുള്ള എഴുത്തുപകരണങ്ങൾക്കും, പേപ്പർ-മാസികകൾക്കും, പിന്നെ വലിയൊരു ജപ്പാൻ നിര്‍മ്മിത തെർമൽ ഫ്ലാസ്കിനും നടുവിൽ ചാരുകസേരയിലിരുന്ന് സുമുഖനായി ബഷീർ ഈ ലോകത്തെ നോക്കി കണ്ടിരുന്നത്. ഞാനാഭാഗത്തേക്ക് നോക്കി അക്കാലത്തെ മനസ്സിലേക്കാവാഹിച്ച് മുന്നോട്ട് നടന്നു.

അരചുമർ കെട്ടിയ വീടിന്റെ കോലായിലെ ചുമരില്‍ തന്റെ കശണ്ടി തലയിൽ കൈവച്ച് നിർവികാരനായി നില്‍ക്കുന്ന ബഷീറിന്റെ  വലിയൊരു ചിത്രം കാണാം. താഴെ, പുതിയതാരം കസേരകളും, ട്ടീപോയിയും ചെടിച്ചട്ടികളും.

ഞാൻ ബെല്ലടിച്ചു,

വാതിൽ തുറന്നാൽ അവരോടെന്ത് ചോദിക്കണം എന്ന കാര്യത്തിനപ്പോഴും ഒരു തീരുമാനമായിട്ടുണ്ടായിരുന്നില്ല. ബഷീറിന്റെ വല്ല പുസ്തകങ്ങളും ചോദിച്ചാലോ. അല്ലെങ്കിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന വല്ല ഉപകരണമോ, വസ്തുക്കളോ ആവശ്യപ്പെട്ടാലോ എന്ന് ഞാൻ ചിന്തിച്ചു. ആ കവാടങ്ങളെനിക്ക് മുന്നിൽ തുറക്കപ്പെടാതിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായി ഞാനപ്പോഴും ആഗ്രഹിക്കുന്നുണ്ടായിരുന്നു. വീട്ടിലാരുമില്ലങ്കിൽ ആ സ്വാതന്ത്രത്തിൽ ബഷീറിന്റെ തൊടിയിലേക്കിറങ്ങി അവിടെയാകെ ഉലാത്തണമെന്നും ഞാനുറപ്പിച്ചു. അവിടെ ആ മാങ്കോസ്റ്റീൻ മരത്തണലിനു താഴെ ബഷീറിന്റെ കഥാപാത്രങ്ങളിന്നും ജീവിക്കുന്നുണ്ടായിരിക്കാം. അദ്ദേഹത്തിന്റെ കൃതികളിൽ പരാമര്‍ശിക്കപ്പെട്ട അനേകം ജന്തുജാലകങ്ങളുടെ താവളം കൂടിയാണവിടെ. കാക്കത്തൊള്ളായിരം കാക്കകള്‍, പലേതരം പക്ഷികൾ, പൂമ്പാറ്റകൾ, മൂർഖൻ പാമ്പ്, ചേര, കരിന്തേൾ, കുറുക്കൻ, പനമേരുക് എന്ന മരപ്പട്ടി, എലി, കീരി, പിശാചുക്കള്‍, അന്യഗ്രഹ ജീവികൾ, ജിന്ന്, ശൈത്താൻ, ഇഫ്രീത്ത്... അങ്ങനെ അനേകം അനേകം ചെങ്ങായിമാർ.

"ടപ്പേ..."

പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തൊടിയിൽ നിന്നും മുഖം ഞാനങ്ങോട്ടേക്ക് തിരിച്ചു.

"ആരാ... എന്ത് വേണം". ഒരു വെളുത്ത പയ്യൻ മുഖം മാത്രം വെളിയിലേക്കിട്ടെന്നോട് ചോദിച്ചു.

കിരീടാവകാശി പയ്യൻ. ബഷീർ സുല്‍ത്താന്റെ പേരമകനായിരിക്കാം.

"ഉപ്പയില്ലേ" ഞാൻ ചോദിച്ചു.

അനീസ് ബഷീർ വൈക്കം മുഹമ്മദ് ബഷീറിന്റെ അരുമ സന്താനമാണ്. പണ്ട്‌, ബഷീർ എഴുതി കൊണ്ടിരിക്കേ, മാങ്കോസ്റ്റീൻ മരത്തിന്റെ തണലിലേക്ക് മരചില്ലകളിലിരുന്ന് തൂറൽ യഞ്ജം നടത്തിയിരുന്ന കാക്കളെ വീഴ്ത്താൻ റബ്ബർ തെറ്റാലികൊണ്ട് കല്ലുകളെയ്തു വിട്ടിരുന്ന ബഷീറിന്റെ സ്വന്തം മോനോ...

"ഉപ്പ കോയമ്പത്തൂരാ...". അവൻ പറഞ്ഞുനിർത്തി.

ഭാഗ്യം...

"ഉപ്പ തിരിച്ച് വരുമ്പോൾ ഒരങ്കിളന്വേഷിച്ച് വന്നിരുന്നു എന്ന് പറഞ്ഞേക്ക്" ആശ്വാസത്തോടെ ഞാനവനോടതും പറഞ്ഞ്‌ തിരിച്ചു നടന്നു.

ഗേറ്റിലേക്ക് നടക്കുമ്പോൾ ഒരിക്കൽ കൂടി ഞാനാ ഭാഗത്തേക്ക് കണ്ണോടിച്ചു. ആ മാങ്കോസ്റ്റീൻ മരത്തിന്റെ തണലിന്ന് ശൂന്യമാണ്. ബേപ്പൂരിന്റെ സുൽത്താൻ ഇവിടിയിരുന്നാണീ ദേശം വാണിരുന്നത്. ഈ ലോകമായ ലോകം മുഴുക്കെയും അദ്ദേഹത്തിന് ചുറ്റിലും നിന്ന് കറങ്ങിയതവിടെ വെച്ചാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ, ഓരോരോ ജീവിതങ്ങൾ, ഭൂമിയുടെ സ്പന്ദനങ്ങൾ, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍, കളിയാക്കലിന്റെ ചിരികൾ അങ്ങനെ അനേകം കവിതകളവിടെ വിരിഞ്ഞു. 'സ്റ്റൈൻലെസ്സ് സ്റ്റീലിലിൽ പണിത ജപ്പാൻ നിർമിത' ഫ്ലാസ്കിൽ  നിറച്ച പാലു ചേർക്കാത്ത ചായയുമായി ഈ പ്രപഞ്ചത്തെ മുഴുവനയാൾ നോക്കി കണ്ടത് ആ ആകാശ തണലിന് താഴെയുള്ള ഭൂമികയുടെ പൊട്ടിലിരുന്നാണ്. ജീവിതത്തെ തന്നെ അദ്ദേഹമൊരു തമാശയായി കണ്ടു. അലഞ്ഞു തിരിഞ്ഞപ്പോഴും, പട്ടിണി കിടന്നപ്പോഴും, ജീവിക്കാനായി പലേപലേ ജോലികൾ ചെയ്തപ്പോഴും, സ്വന്തം പുസ്തകങ്ങൾ കൊണ്ടുപോയി ഇരന്ന് വിറ്റപ്പോഴും, അത് ആട് തിന്നുന്നത് നോക്കിനിൽക്കേണ്ടി വന്നപ്പോഴും, കൈനോട്ടക്കാരനും, പത്ര വില്‍പനക്കാരനുമായി ജീവിച്ചപ്പോഴും ആ മനുഷ്യനതിനെയൊക്കെ രസകരമായിട്ടാണ് കാണാൻ ശ്രമിച്ചത്‌. തന്നെ കാണാൻ, അഥവാ 'ശല്ല്യം ചെയ്യാൻ' വരുന്ന അതിഥികളെ വരൂ നമുക്കകത്തിരിക്കാം എന്നായിരുന്നില്ല. മറിച്ച്, നമുക്ക് പ്രകൃതിയാകുന്ന ഈ ഭൂമിയുടെ മടിത്തട്ടിൽ സകലമാന ജന്തുജാലകങ്ങൾക്കും നടുവിലിരിക്കാം എന്നു പറഞ്ഞ് പുറത്തേക്ക് നയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ആ മരത്തിന് ചുറ്റുമായിരുന്നു ബഷീറിന്റെ ലോകം. ഒരുപക്ഷേ, ബഷീറിന്റ വീട്ടിൽ വന്ന ഞാനും ആകര്‍ഷിക്കപ്പെടുന്നത് ആ തൊടിയിലേക്കാണെന്നുള്ളത് യാതൃശ്ചികമാകാൻ വഴിയില്ല.

ഞാൻ ഗേറ്റടച്ച് വെളിയിലേക്ക് നടന്നു. ആ സിമന്റ് തറയിൽ നിന്ന് ആ വീടിന്റെയൊരു ഫോട്ടോയെടുക്കാൻ ഞാന്‍ മറന്നില്ല. പിന്നെ ആ വീടിനെ പശ്ചാത്തലമാക്കിയൊരു സെൽഫിയും. എന്തോ അതിഭയങ്കരമായ ആവശ്യത്തിനു വേണ്ടി വികൃതമായി കുഴിച്ച ആ മൺവഴിയും കടന്ന് ഞാന്‍ മുന്നോട്ട് നീങ്ങുമ്പോമ്പോൾ എന്റെ ചിന്താമണ്ഡലത്തിലേക്ക് വീണ്ടും കേശുമൂപ്പൻ കടന്നു വന്നു. കേശുമൂപ്പന്റെ നിശ്ചലമായ ശരീരമെടുക്കാൻ വന്ന മകൾ മാളുവിന് ശവമടക്ക് ചടങ്ങുകൾക്കും മറ്റുമായി ഇരുപതഞ്ച് രൂപ ബഷീറന്ന് നൽകുകയുണ്ടായി. എന്നിട്ടവളോട് പറഞ്ഞു.

"അച്ഛനെ മൃദുവായി മറമാടുക. ജീവിതത്തിൽ വളരെ വളരെ ബുദ്ധിമുട്ടുകൾ തോന്നുമ്പോൾ എന്റെ വീട്ടിൽ വരണം. ഞാൻ ഉടനെ മരിക്കുകയാണങ്കിൽ എന്റെ ഭാര്യയോടും ചോദിക്കാം" എന്ന്.

അതു കേട്ട മാളു പറഞ്ഞുവത്രെ. "സാറിപ്പോഴൊന്നും മരിക്കുകയില്ല" എന്ന്.

അതേ... ആ പെരുത്ത വാക്കുകളെ ഇന്ന്‌ നാം ചിന്തിക്കുമ്പോഴും അതെത്രയോ ശരിയാണെന്ന് നമുക്ക് ബോധ്യമാകുന്നു. ബഷീർ ഇന്നും ജീവിക്കുന്നു... അദ്ദേഹം വരഞ്ഞിട്ട കഥാപാത്രങ്ങളിലൂടേയും, കഥാ സന്ദര്‍ഭങ്ങളിലൂടേയും. അദ്ദേഹത്തിന്റെ ഖബറിടം പടച്ചവന്‍ പ്രകാശമുള്ളതാക്കി തീര്‍ക്കട്ടെ. ഞാൻ മെയിൻ റോഡിലേക്ക് കയറി മറ്റൊരു ഓട്ടോക്കായി അവിടെ കാത്തിരുന്നു.

Sunday, 5 July 2020

ചില ലോക്ക്ഡൗൺ അപാരതകൾ

സിസിഫസ്
ട്രയാങ്കൾ എന്നൊരു സിനിമയുണ്ട്. ഒരു ഗ്രീക്ക് ഇതിഹാസ കഥയുടെ നവരൂപാന്തരത്തിന്റെ ചലചിത്രാവിഷ്കാരം. എഓലസ് എന്ന കാറ്റ് ദേവന്റെ മകന്‍ സിസിഫസ് എന്തോ കാരണത്തിന്റെ പേരില്‍ ദൈവത്താൽ ശിക്ഷിക്കപ്പെടുന്നു. ശിക്ഷ ഇങ്ങനെ... ഒരു വലിയ കുന്നിന്റെ മുകളിലേക്ക് നിരന്തരം വലിയൊരു പാറകഷ്ണം ഉന്തി തള്ളി കയറ്റിക്കൊണ്ടു പോവുക. മുകളിലെത്തി കഴിഞ്ഞാൽ ആ കല്ലിനെ താഴേക്ക് തള്ളി വിട്ട് വീണ്ടും ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുക. ഇത് നിരന്തരം തുടരുക എന്നുള്ളതാണ് സിസിഫസ് ദേവന് ദൈവം നല്‍കിയ ശിക്ഷ. കേരളത്തിൽ പരിചിതമായ നാറാണത്ത് ഭ്രാന്തന്റെ കല്ലൂരുട്ടലുമായി ഈ സംഭവത്തിന് വലിയ സാമ്യത കാണുന്നു എന്ന വസ്തുത മുന്നോട്ട് വെച്ചാല്‍ വിശ്വാസങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയാണത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ലോകന്ത്യം വരെ തുടരുന്നു എന്ന് വിശ്വസിക്കുന്ന ആ കയറ്റിറക്ക് പ്രക്രിയയുടെ ചുവട് പിടിച്ചാണ് ട്രയാങ്കൾ എന്ന സിനിമ മുന്നോട്ട് പോകുന്നത്.

സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിത്തില്‍ സംഭവിക്കുന്ന ചില അസാധാരണ മുഹൂര്‍ത്തങ്ങള്‍ മൂലം നിരന്തരം ആവര്‍ത്തിക്കപ്പടുന്ന സംഭവങ്ങളും സാഹചര്യങ്ങളും അവര്‍ക്കിടയിൽ ഉണ്ടായി തീരുന്നു. അതിൽ നിന്നും കര കയറാൻ ഒരു സ്ത്രീ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ട്രയാങ്ക്ൾ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ത്രികോണം എന്നാണല്ലോ. അഥവാ, പരസ്പരം ബന്ധിപ്പിക്കപ്പെട്ട അറ്റമില്ലാത്ത മൂന്ന് മൂലകൾ.

ഞാനിതിവിടെ പറയാനൊരു കാരണമുണ്ട്...

കാലം 2020 ആണ്. കൊറോണ എന്ന അതിസൂക്ഷ്മനായൊരു കീടം മനുഷ്യന്റെ സകല സമാധാനവും നശിപ്പിച്ചു കൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് ലോകം കടന്ന് പോയി കൊണ്ടിരിക്കുന്നത്. അവന്റെ സൗകര്യങ്ങള്‍, സ്വതന്ത്രം, കച്ചവടം, ആരാധന, പഠനം, യാത്ര, സ്നേഹം, സംവാദം, പ്രേമം, ചുംബനം... തുടങ്ങി എല്ലാം എല്ലാം മേല്‍ കീടം അപഹരിച്ചിരിക്കുന്നു. സംഗതി മനുഷ്യ നിര്‍മ്മിതമാണന്ന് ചില കോണില്‍ നിന്നൊക്കെ പറയുന്നുണ്ടെങ്കിലും... ചിലരങ്ങനെയല്ല പ്രകൃതിദത്തമായി രൂപം കൊള്ളുന്ന തികച്ചും സ്വാഭാവികനാണവൻ എന്നും പറഞ്ഞ് തള്ളുന്നു. എങ്കിലും, ഒരു കാര്യം പറയാതെ വയ്യ. മാറിയ കാലത്തെ ഏറ്റവും നൂതനമായ വജ്രായുധമാണ് ജൈവായുധങ്ങളെന്ന്. ആയിരം ആറ്റം ബോംബുകള്‍കൊണ്ട് നേടാൻ കഴിയാത്തത് ഒരൊറ്റ വൈറസുകൊണ്ട് നേടാൻ കഴിയുന്നു. നഗര ഗ്രാമങ്ങളുടെ ഉള്ളറകളിലേക്കവൻ എത്തിപ്പെടുന്നു. രാജ്യങ്ങളുടെ നടുവൊടിക്കുന്നു. അതിനാല്‍, അവരവരുടെ കൂട്ടില്‍ പരിമിതമായ സൗകര്യങ്ങളുമായി കഴിഞ്ഞു കൂടുക എന്നുള്ളത് മാത്രമാണ് കീടത്തിനെതിരെയുള്ള താല്‍ക്കാലിക പോംവഴി എന്നാണ്‌ ലോകം നിരീക്ഷിക്കുന്നത്. അതിനാല്‍, ലോക്ക്ഡൗൺ എന്ന ഒറ്റപ്പെടലനുശ്ഠിച്ച് വരികയാണ് ഞങ്ങൾ. ഈ ദിവസങ്ങളെ അനുഭവിക്കുമ്പോൾ ഞാൻ നേരത്തെ പറഞ്ഞ ആ സിനിമയാണെന്റെ മനസ്സിലേക്ക് കടന്നു വരുന്നത്. അതിലെ കഥപോലെ... അല്ലെങ്കിൽ, സിസിഫസ് ദേവന്റെ പ്രയത്നം പോലെ... നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കുറേ ദിവസങ്ങളുടെ കൂട്ടമാണ് പലര്‍ക്കുമീ ലോക്ക്ഡൗൺ ദിവസങ്ങൾ. അസാധാരണമായ മന്ദഗതിയാണവക്ക്. നേരം വെളുത്താല്‍ ഉച്ചയാകാനും... പിന്നെ, വൈകുന്നേരവും, രാത്രിയുമാകാനും ദിവസങ്ങളോളം സമയമെടുക്കുന്നതുപോലെ.

ചരിത്രത്തിലെ ഒരു കഥ കേൾക്കാം...

അധികാര തര്‍ക്കത്തിന്റെ പേരില്‍ ഔറംഗസേബ് പിതാവായ ഷാജഹാന്‍ ചക്രവര്‍ത്തിയെ ആഗ്ര കോട്ടയിലെ ഒരു ഇരുട്ട് മുറിയില്‍ തടവറയിലിട്ടു. കോട്ടമുറിയിലെ തന്റെ കിടക്കയുടെ സമീപത്തെ കുഞ്ഞു ജനാലയിലൂടെ മെഹ്താബ് ബാഗ് പൂന്തോട്ടത്തിനുമപ്പുറത്തെ താജ്മഹലിലേക്ക് ഷാജഹാന്‍ ദിനവും പ്രതീക്ഷയോടെ ഉറ്റുനോക്കുമായിരുന്നത്രെ. കാരണം, ആ വെള്ളകൊട്ടാരത്തിലായിരുന്നു തന്റെ പ്രിയതമ മുംതാസിനെ ഷാജഹാന്‍ മറമാടിയിരുന്നത്. ഇവിടെ ഞങ്ങളും ഞങ്ങളുടെ മുറിയുടെ ചെറിയ ചില്ലു ജാലകത്തിലൂടെ വെളിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ഈ പ്രയാസങ്ങളൊക്കെയൊന്ന് തീർന്ന് എല്ലാവരും പുറത്തിറങ്ങിയിട്ടുണ്ടോ എന്ന്... പാകിസ്താനികൾ പാരമ്പര്യ ഖട്ടക് നൃത്തവുമായി അവരുടെ കടകള്‍ക്ക് പുറത്ത് സജീവമാണോ എന്ന്. ശര്‍ക്കരയും മധുരമില്ലാത്ത കടും കറുപ്പാർന്ന കട്ടനുയുമായി നീട്ടി വിരിച്ച ശീലയിലിരുന്ന് അഫ്ഗാനികൾ വെടിവെട്ടം തുടങ്ങിയിട്ടുണ്ടോ എന്ന്. ആകര്‍ഷകമായ ഗന്ധമുള്ള നല്ല മുരിഞ്ഞ കോഴിക്ക് ചുറ്റിലും ചാരുകസേരയിലിരുന്ന് ഫിലിപ്പീനോ പെണ്ണുങ്ങള്‍ ഉറക്കെ അട്ടഹസിച്ച് ചിരിക്കുന്നുണ്ടോ എന്ന്. അവർ കോഴികുഞ്ഞുങ്ങളുടെ ശബ്ദത്തിൽ ഏത് നേരവും കലപില കൂട്ടികൊണ്ടിരിക്കുന്നവരായിരുന്നു.

മുറിയിലെ ചില്ലു ജാലകത്തിലൂടെ ഒരു പര്‍വ്വതത്തിന്റെ ഉച്ചിയിൽ നിന്നെന്നപോലെ ലോക് ഡൗൺ ദിനത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നു. പക്ഷേ, തെരുവ് ശൂന്യമാണ്... അർത്ഥശൂന്യമായ കാത്തിരിപ്പിൽ. അപൂര്‍വ്വമായി മാത്രം ചില മനുഷ്യരെ അവിടവിടെയായി കാണുന്നെങ്കിലും അവർ ധ്യാനത്തിലാണന്ന് തോന്നിപ്പോകും. അവരുടെ കണ്ണുകൾ മാത്രമാണ് വെളിയില്‍ കാണുന്നത്. മാസ്കിനുളളിൽ അവർ ചിരിക്കുകയായിരിക്കുമോ അതോ കരയുകയോ. തിങ്ങി നിറഞ്ഞ ജനക്കൂട്ടം പരന്നൊഴുകിയിരുന്ന ഫൂട്ട് പാത്തും, വാഹനങ്ങൾ കുതിച്ച് നീങ്ങിയിരുന്ന പാതകളും ആളും ആരവങ്ങളുമില്ലാതെ കാലിയായി കിടപ്പാണ്. പേരിനു മാത്രം അവിടവിടെയായി ചിലരെ കാണാമെങ്കിലും അവരാ തെരുവിന്റെ വിജനത കണ്ട് എന്തൊക്കെയോ ചിന്തിച്ചു നിൽക്കുന്നു. സിഗരറ്റ് പുകക്കുന്നു.

അവിടെ ആ പാതയോരത്തൊരു വലിയ അഗ്നിശമന കേന്ദ്രം കാണാം. അങ്ങനെയൊരു സംഗതിയവിടെ തുടങ്ങാൻ ചില കാരണങ്ങളുണ്ട്. അതിങ്ങനെ...

ഞങ്ങളുടെ ഈ പ്രദേശം വിപുലമായൊരു വ്യാവസായിക മേഖലയുടെ ഭാഗമാണ്. ഒരു വലിയ തൊഴിൽ ശാലയുടെ ചുറ്റുവട്ടം. പിന്നീട്, ആ തൊഴിൽ ശാലക്കനുബന്ധമായി ധാരാള കണക്കിന്‌ കെട്ടിടങ്ങളുമിവിടെ മുളച്ച് പൊന്തുകയുണ്ടായി. അപ്പാർട്ടുമെന്റുകൾ, കടകള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി അനേകം കെട്ടിടങ്ങള്‍. ഉമ്മുനൂർ എന്ന പേരിലറിയപ്പെടുന്ന അറേബ്യയിൽ തന്നെ അതിപുരാതനമായൊരു ജനപഥം വാണിരുന്ന 'മലീഹ' എന്ന പ്രദേശം ഞങ്ങളുടെ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. മലീഹ എന്ന വാക്കിനോട് സാദൃശ്യമുള്ള മുവൈല എന്ന പേരിലാണ് ഞങ്ങളുടെ ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. ഏകദേശം, മേല്‍ മലീഹ വരേയും ആ വ്യവസായ ശാലകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ, ഏതു സമയത്തും തീഭയം വളരെ കൂടുതലാണിവിടെ. കൂടാതെ, വേനല്‍ കാലത്ത്‌ വസ്തുക്കള്‍ ചുട്ടു പൊള്ളി നില്‍ക്കുമെന്നതിനാൽ തീ പടർന്ന് പിടിക്കാനും വേഗമുണ്ട്.

ഇതൊക്കെ കൊണ്ടായിരിക്കാം ഇവിടെ ഇങ്ങനെയൊരു അഗ്നി രക്ഷാ കേന്ദ്രം തുറക്കാനിടയായത്.

അഗ്നിശമന കേന്ദ്രം
ഞങ്ങൾ ബാൽക്കണിയിൽ വെറുതെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അകലത്തെവിടെയെങ്കിലും വെളുത്ത ആകാശത്തേക്കുയരുന്ന കറുത്ത ധൂളികകൾ കാണാറുണ്ട്. ആളിപ്പടർന്ന് കത്തുന്ന തീക്കു മുകളിലെ കറുത്ത പുകയാണത്. ഒരുപക്ഷേ, മനുഷ്യന്റെ അധ്വാനവും ജീവനുമവിടെ ഹോമിക്കപ്പെടുന്നുണ്ടായിരിക്കാം. അപ്പോൾ, ഞങ്ങൾക്ക് മുന്നിലൂടെ വലിയ ശബ്ദത്തിലാ അഗ്നിശമന സേന വാഹനങ്ങൾ പായുന്നത് കാണാം. കൊറോണ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാൽ രാവും പകലുമവിടെ തിരക്കാണ്... തിരക്കെന്ന് പറഞ്ഞാൽ തിരക്കോട് തിരക്ക്. ചില അവസരങ്ങളിൽ അതിന്റെ മുറ്റത്ത്‌ ധാരാള കണക്കിന് ആംബുലന്‍സുകളും ഞങ്ങൾ കാണാറുണ്ട്. അതിന്റെ ബാഹുല്യം കാണുമ്പോള്‍ റൂമിലെ ചിലര്‍ പറയുന്നത് കേൾക്കാം...

"ഇന്ന്‌ കൊറോണ രോഗികള്‍ അല്‍പ്പം കൂടുതലാണെന്ന് തോന്നുന്നു. കണ്ടില്ലേ... നിരനിരയായി ആംബുലന്‍സുകൾ" എന്ന്.

മേല്‍ അഗ്നിശമന കേന്ദ്രത്തിലെവിടെയോ ധാരാള കണക്കിന്‌ കോഴികളെ വളര്‍ത്തുന്നുണ്ട് എന്ന് കുറച്ച് നാളുകളായി ഞങ്ങളുടെയൊരു സംശയമാണ്... നല്ല പൂവന്‍ കോഴികൾ. ഈ സന്ദേഹം ഞങ്ങൾക്ക് മാത്രമല്ല... സ്ഥലത്തെ പ്രധാന പൂച്ചകള്‍ക്കുമുണ്ട്. കാരണം, അവിടെ നിന്നും നല്ല നീട്ടിയുള്ള കൂവലുയരുമ്പോൾ കാമുകിയെ കാണാൻ വെമ്പുന്ന കാമുകനെപോലെ ആ പൂച്ചകള്‍ അഗ്നിശമന കേന്ദ്രത്തിന്റെ വലിയ മതിലില്‍ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നത് ഞാൻ കാണാറുണ്ട്. സുബഹി നമസ്കരിച്ച് ഖുർആന്‍ പാരായണം ചെയത് കൊണ്ടിരിക്കുമ്പോഴാണ് നല്ല സ്റ്റൈലായുള്ള ആ നീണ്ട കൂവൽ ഞങ്ങൾ കേൾക്കാറ്. പൂച്ചകളപ്പോൾ ഉറക്കിൽ നിന്നുമുണർന്ന് അവിടേക്കോടി പോകുന്നത് കാണാം. പക്ഷേ, ഞാനാ കൂവൽ നല്‍കിയ ഗൃഹാതുരത്വ ഓര്‍മ്മകളുമായി നാടിനെയും നാടിന്റെ സ്പന്ദനങ്ങളേയും ഓര്‍ത്തുകൊണ്ട് കസേരയിലങ്ങനെ കാലും നീട്ടിയിരിക്കും. വല്ലാത്തൊരു അനുഭവമാണത്. വീട്ടിലെ മരകട്ടിലില്‍ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ നമ്മെ പുറത്തെ ഇളം തണുപ്പിലേക്കുണര്‍ത്തി കൊണ്ട് പോയിരുന്ന ആ ശല്ല്യക്കാരായ കോഴികളുടെ അതേ ശബ്ദം. ഈ സമയം സേന കേന്ദ്രത്തിൽ തലേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ നില്‍ക്കുന്നവരുടേയും, അന്നത്തെ ഡ്യൂട്ടിക്ക് തുടക്കം കുറിക്കുന്നവരുടേയും 'ഗാര്‍ഡ് ഓഫ് ചേഞ്ച്' പരേഡ് നടക്കുന്ന സമയം കൂടിയാണ്. ഒരുപക്ഷേ, അവരെ അക്കാര്യം ഓര്‍മ്മിപ്പിക്കാൻ കൂടിയായിരിക്കാം ആ പൂവൻ കോഴികള്‍ അവിടെയങ്ങനെ അപ്പോൾ നീട്ടി പരത്തി കൂവുന്നതെന്ന് തോന്നുന്നു. പുതിയ ഷിഫ്റ്റിലെ ജോലിക്കാരെല്ലാം ജോലിയില്‍ ഹാജരായി കഴിഞ്ഞാൽ കോഴികളവരുടെ കൂവൽ നിർത്തുകയായി. പിന്നെ, അബീമെഹ്ത്തൂറ പള്ളിയുടെ മിനാരങ്ങൾക്കപ്പുറം മഞ്ഞ വര്‍ണ്ണത്തിൽ കുളിച്ച സൂര്യൻ ആകാശത്തേക്കുയരും. അതോടു കൂടി ഞങ്ങളുടെ ഒരു ലോക്ക്ഡൗൺ ദിവസത്തിനവിടെ ഔദ്യോഗികമായവിടെ തുടക്കം കുറിക്കും.

ഞങ്ങളുടെ മുറിയുടെ നേരെ മുന്‍വശത്ത് ഒരു അഫ്ഗാനിയുടെ കിടക്ക കടയാണ്. പള്ളികളും നിരത്തുകളുമൊക്കെ സജീവമായിരുന്ന കാലത്ത്‌ ഒരു വയസ്സനായിരുന്നു ആ കടയുടെ ഉടമസ്ഥൻ. ആമത്തോടു പോലുള്ള ഒരുതരം തൊപ്പിയാണയാൾ ധരിക്കാറ്. ഒരു സാധാരണ മാതിരിയുള്ള തൊപ്പിയും, അതിന്‌ മുകളില്‍ പാറയിൽ തുണിയുണങ്ങാനിട്ടത് മാതിരിയുള്ള ഒരു തുണി കഷ്ണവും. എന്നാലിപ്പോൾ ആ വയസ്സനെ തീരെ അവിടെ കാണാറില്ല. പകരം മക്കളാണ്. തടിമാടന്മാരായ കുറേ ആജാനബാഹുക്കൾ. എന്നിരുന്നാലും വളരെ നല്ല രീതിയില്‍, അച്ചടക്കത്തോടെയാണ് ആ വൃദ്ധന്‍ ആ മക്കളെയൊക്കെ വളർത്തുന്നതെന്ന് തോന്നിപ്പോകുന്നു. കാരണം, പള്ളിയിലെ കൂട്ട നമസ്കാരങ്ങൾക്ക് ശേഷം സ്വലാത്ത് ദിക്റുകളുമായി കുറേ സമയം പള്ളിയില്‍ തന്നെ ചിലവിടുന്നവരാണവർ. അത്യധികം ഭയഭക്തി ബഹുമാനത്തോടെയല്ലാതെ വിശുദ്ധ ഗ്രന്ഥങ്ങളവർ പാരായണം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എങ്കിലും, പിതാവിന്റെ അസാന്നിധ്യത്തിൽ കൈവന്ന സ്വാതന്ത്ര്യമവർ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് അവരെ സംബന്ധിച്ച ലോക്ക്ഡൗൺ ദിന കാഴ്ചകള്‍. കാരണം, ഏത് നേരവും കടയില്‍ സംസാരത്തിലാണവർ. നിരന്തരം ചർച്ചകളിലും അട്ടഹാസങ്ങളും തന്നെ.

പണ്ടൊരിക്കൽ മരുഭൂമിയിലൊരു വലിയ മഴ പെയ്തതിനെ തുടർന്ന് തെരുവ് മുഴുവന്‍ വെള്ളത്തിൽ മുങ്ങുകയുണ്ടായി. കാലിന്റെ മുട്ട് വരേയും വെള്ളം ഉയര്‍ന്ന് നിന്ന് തെരുവൊരു ആറുപോലെ തോന്നിപ്പിച്ച ആ ദിവസങ്ങളിൽ ആ കടയുടെ ഉള്ളിലേക്കും വെള്ളം ഇരച്ചുകയറിയിരുന്നു. എന്നാൽ, കടക്കകത്ത് ഉയർന്ന് നില്‍ക്കുന്ന ജല നിരപ്പിനെ സാക്ഷി നിർത്തികൊണ്ടവർ സ്റ്റൂളുകളിൽ വട്ടം കൂടിയിരുന്ന് സംസാരിക്കുന്നത് തന്നെയായിരുന്നു അപ്പോഴവിടുത്തെ കാഴ്ച്ച. നിലക്കാത്ത ചർച്ചകൾക്കെന്ത് വെള്ളപാച്ചില്‍...

അവരിലൊരാളെ എനിക്ക് ചെറിയ പരിചയമുണ്ട്. പലപ്പോഴും പ്രഭാത ഭക്ഷണം കഴിക്കാൻ ഞാന്‍ ഹോട്ടലിൽ ചെല്ലുന്ന അതേ സമയത്തു തന്നെയാണ് അയാളുമവിടെ എത്താറ്. ഒരു മലയാളിയെപ്പോലെ ദോശയും സാമ്പാറും അയാൾ ഓർഡർ ചെയ്യും. ഭക്ഷണമെത്തിയാല്‍ അതെല്ലാംകൂടി സമം ചേര്‍ത്ത് കുഴച്ച് വലിയ ഉരുളകളാക്കി ആസ്വാദനത്തോടെ അയാളത് കഴിക്കുന്നത് കാണുമ്പോൾ... എനിക്കയാളുടെ അരികില്‍ പോയി അതു സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചറിയണമെന്ന ആഗ്രഹമുണ്ടാകാറുണ്ട്... മലയാള നാടിന്റെ സ്വന്തം വിഭവങ്ങളായ ഈ ദോഷ, സാമ്പാർ, ചട്ട്നി, ചമ്മന്തി ഇന്നിത്യാദികളെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണന്ന്. എന്നാൽ, ആ ഭീകര രൂപം കാണുമ്പോള്‍ അതിന്‌ തീരെ ധൈര്യം വരാറില്ല. എങ്കിലും, ഞാനൂഹിച്ചൊരു കാര്യം പറയാം... ഒരുപക്ഷേ, അവരുടെ നാട്ടിലുള്ള ഏതെങ്കിലും വിഭവത്തിന്റെ വകഭേദമായിരിക്കാം മേല്‍ വിഖ്യാതമായ ദോശ. അല്ലെങ്കിൽ, ഏതെങ്കിലുമൊരു മലയാളി പുങ്കവൻ അഭിമാന പുരസരം അയാള്‍ക്കത് പരിചയപ്പെടുത്തി നല്‍കിയതാകാനും മതി.

എന്നാൽ, ഒരു കാര്യം സങ്കടത്തോടെ പറയട്ടെ... ആ ഹോട്ടലുകളെല്ലാം ഇന്ന്‌ അടവാണ്. അനിശ്ചിതമായി നീളുന്ന ഈ ദിനങ്ങളില്‍ അയാളെപ്പോലെയുള്ള അനേകം ബ്രേക്ക് ഫാസ്റ്റ് മേറ്റ്സുകളെ ഞാന്‍ മിസ്സ് ചെയത് വരുന്നു...

ആ കിടക്ക കടയുടെ സമീപത്തെ മണി എക്സ്ചേഞ്ചിലെ നീണ്ട ക്യൂ... ലോക്ക്ഡൗൺ ദിവസത്തിന്റെ മറ്റൊരു സൃഷ്ടിയാണ്. പണ്ടതിനുളളിൽ എത്രപേരെയും ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നത്ര വിശാലമായിരുന്നു. എന്നാൽ, ഇന്ന് എണ്ണപ്പെട്ടവരെ മാത്രമാണ്‌ അതിനകത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. അതിനായി ജീവനക്കാർ സദാ കാവലാണവിടെ. അവര്‍ക്കവിടെ പിടിപ്പതു പണിയുമുണ്ട്. ഒന്നിനും സമയമില്ല. കൊറോണ കാലത്തിന്റെ പുതിയ രീതിയനുരിച്ച് അല്‍പ്പാൽപ്പമായി മാത്രമാണ് എക്സചേഞ്ചിനകത്തേക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതിനാല്‍, ഇടപാട് തീര്‍ത്തിറങ്ങുന്ന ഓരോരുത്തര്‍ക്കും പകരം, തന്റെ തല മാത്രം വെളിയിലേക്ക് നീട്ടി... പുറത്ത്‌ കാത്തിരിക്കുന്നവരിൽ നിന്നും ഒരാളെ അവർ അകത്തേക്ക് വിളിച്ച് കയറ്റുന്നു. ആ കയറുന്നവർക്ക് പനി ലക്ഷണമുണ്ടോ എന്ന പരിശോധന, അണുനാശിനി കൈകളിലേക്കൊഴിച്ച് നല്‍കൽ, മുഖാവരണം കൃത്യമായി ധരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ തുടങ്ങിയവയും അവരുടെ ജോലിതന്നെ.

അതിനാല്‍, തിരക്കു തന്നെ... നിരന്തര തിരക്കാണവിടെ.

ആ എക്സചേഞ്ചിനപ്പുറത്തെ കഫെറ്റേരിയയുടെ മുറ്റം ധാരാളകണക്കിന് പൂച്ചകളുടെ വിഹാര കേന്ദ്രമാണ്. ഞാന്‍ മുന്നേ പറഞ്ഞ ആ പൂവൻകോഴികളുടെ കൂവൽ കേട്ടാല്‍ അവറ്റകൾ ഇവിടെ നിന്നുമാണ് അഗ്നിശമന കേന്ദ്രത്തിന്റെ ആ മതിലിനു സമീപത്തേക്കോടി പോകാറ്. ഈയിടെയായി പക്ഷേ, ആ പൂച്ചകള്‍ വലിയ ദുഃഖിതരാണന്ന് തോന്നുന്നു. കാരണം, അവര്‍ക്കാ കഫെറ്റേരിയയുടെ പരിസരത്ത് നിന്നും ധാരാളമായി ലഭിച്ചിരുന്ന എല്ലിൻ കഷ്ണങ്ങൾ തീരെ ഇപ്പോൾ കിട്ടാതായിരിക്കുന്നു. അവർ ചിന്തിക്കുന്നുണ്ടായിരിക്കാം...

"പണ്ട് ഇവിടെയിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ആ മനുഷ്യരൊക്കെ ഇതെവിടെപോയന്ന്..."

നിരത്തിയിട്ടിരുന്ന മേശകൾ, അതിന്‌ ചുറ്റിലുമുണ്ടായിരുന്ന കസേരകൾ, അവക്കിടയില്‍ പാറി നടന്നിരുന്ന ജീവനക്കാർ... അങ്ങനെ സജീവമായിരുന്ന ആ തിരക്കിന്റെ കാലത്തെ അനുസ്മരിച്ചുകൊണ്ടാണ് ആ പൂച്ചകളവിടെ ഇരുകാലുകളും നീട്ടിവെച്ച് അതിനു മുകളില്‍ തലയും വെച്ച് അര്‍ത്ഥ മയക്കത്തിലെന്നോണം കിടക്കുന്നത്. കുശാലായി ഭക്ഷണം ലഭിച്ചിരുന്ന ആ കഴിഞ്ഞ കാലങ്ങളവർക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരിക്കാം.

അന്ന് ചില്ലു കൂട്ടിലെ തീയില്‍ മുരിഞ്ഞു കൊണ്ടിരിക്കുന്ന കോഴിയിറച്ചിയുടെ ഗന്ധത്തിൽ ആകൃഷ്ടരായി വഴിയെ പോകുന്ന ആരെങ്കിലും ആ കസേരയിൽ വന്നിരുന്നാൽ, പരിചാരകന്റെ കൂടെ ആ പൂച്ചകളുമവിടെ ഹാജരാകും. പിന്നെ, അയാൾ ഓര്‍ഡര്‍ ചെയ്യുന്നത് എന്താണെന്നും ശ്രദ്ധിച്ച് അയാളുടെ മുഖത്തേക്കും ഉറ്റുനോക്കി അവരവിടെ തന്നെ കാത്തുനിൽക്കുന്നത് കാണാം. ഒരുപക്ഷേ, ഷവർമ്മയാണയാൾ ഓര്‍ഡര്‍ ചെയ്യുന്നതെങ്കിൽ പൂച്ചകൾ തിരികെ പഴയ സ്ഥാനത്തേക്കു തന്നെ മടങ്ങും. ചില്ലുകൂട്ടിനകത്തെ മുരിഞ്ഞ് കറങ്ങുന്ന സ്വാദുള്ള കോഴിയാണയാൾ ഓര്‍ഡര്‍ ചെയ്യുന്നതെങ്കിലോ... അവറ്റകളൊക്കെയും ആ കസേരക്ക് സമീപം തന്നെയിരിക്കും. കാരണം, അപ്പവും പച്ചക്കറിയുമടങ്ങിയ ഷവർമ്മയേക്കാള്‍ അവര്‍ക്കിഷ്ടം കോഴിക്കുള്ളില്‍ നിന്നെടുത്ത് അവര്‍ക്കെറിഞ്ഞ് കൊടുക്കുന്ന എല്ലിൻ കഷ്ണങ്ങളാണ്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ കഴിയുന്ന കഴിയുന്ന മുറക്ക് എല്ലുകളവർക്ക് എറിഞ്ഞു നൽകാനെങ്ങാൻ മറന്നു പോയാല്‍... പൂച്ചകളാ കസേരക്കരികില്‍ വന്ന് ഊര നിവര്‍ത്തി ഇരു കൈകളും ആ മനുഷ്യരുടെ മടിയിലേക്ക് കയറ്റി വെച്ച് പതുക്കെയൊന്ന് തോണ്ടും.

"സുഹൃത്തേ, ഞങ്ങളിവിടെ തന്നെയുണ്ട് കെട്ടോ" എന്ന് പറയും പോലെ...

ചില ഫിലിപ്പിനോ പെണ്‍കൊടികള്‍ക്കത് വലിയ പേടിയാണ്. കോഴി കുഞ്ഞുങ്ങളെ പോലെ അവരപ്പോൾ പേടിച്ചു നിലവിളക്കുന്നത് കാണാം. അതോടെ, പൂച്ചകളവിടെ നിന്നും ജീവനും കൊണ്ടോടി മറയും. ഞാൻ പറഞ്ഞല്ലോ... ഇന്നാ പൂച്ചകളൊക്കെയും വലിയ ചിന്തകന്മാരാണ്. മാസ്ക് ധരിച്ച് കണ്ണുകൾ മാത്രം വെളിയില്‍ കാണിച്ച ഏതെങ്കിലും മനുഷ്യരവരുടെ സമീപത്തുകൂടി വരുമ്പോൾ താല്‍പര്യമില്ലായ്മയോടെ പതുക്കെയവർ തല ഉയർത്തിയൊന്ന് നോക്കും. വിശേഷിച്ചൊന്നുമില്ലന്ന് ബോധ്യമാകുമ്പോൾ അവിടെ തന്നെ കിടക്കും... ചിന്തകൾ തുടരും.

പള്ളികളൊക്കെ സജീവമായിരുന്ന കാലത്ത്‌ എല്ലാ നമസ്കാരത്തിനും നേരത്തെ പള്ളിയിലെത്തുന്ന വലിയ നീളമുള്ള ഒരു വൃദ്ധനുണ്ടായിരുന്നു അന്നവിടെ. ചിലയവസരങ്ങളിൽ നീണ്ട താടിയുള്ള മകനേയും, അറബ് പാരമ്പര്യ വസ്ത്രമായ കന്തൂറ ധരിച്ച മകന്റെ മക്കളേയും അയാളുടെ കൂടെ കാണാറുണ്ട്. എങ്കിലും, ഏറിയ കൂറും ആ പേരക്കുട്ടികളെ മാത്രമാണ് ഞാനയാളുടെ കൂടെ കണ്ടിട്ടുള്ളത്. മുംബൈ സ്വദേശികളായ അവർ സ്വദവേ വലിയ നാണക്കാരാണ്. എന്നെ സംബന്ധിച്ച് അങ്ങേയറ്റം അത്ഭുദം തോന്നിപ്പോകുന്ന ആ ഭക്ത കുടുംബത്തിനെ സംബന്ധിച്ച് കൂടുതൽ അറിയാനുദ്ദേശിച്ച് ഒന്നില്‍ കൂടുതൽ തവണ ഞാനവരോട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, സലാം, സുഖം തന്നെയോ, എന്തൊക്കെ വർത്തമാനം, എങ്ങനെയുണ്ട് ഇന്നത്തെ ദിനം എന്നിത്യാദി ചോദ്യങ്ങൾക്ക് കൃത്യവും ശുഷ്ക്കവുമായ ഉത്തരം നല്‍കിയവർ പിന്‍വാങ്ങുന്നതോ, നിശബ്ദമായിരിക്കുന്നതോ ആണ്‌ ഞാന്‍ കണ്ടിട്ടുള്ളത്. അതിനാല്‍ തന്നെ, കൂടുതലൊന്നും അവരോട് ചോദിക്കാൻ ഞാന്‍ നില്‍ക്കാറില്ല.

അബീമെഹ്ത്തൂറ പള്ളി
ഇരു കൈകളും പിന്നിലേക്ക് കൂട്ടി പിടിച്ച് അജാന ബാഹുക്കളായ ആ നാലുപേരുമന്ന് തെരുവിലൂടെ പള്ളിയിലേക്ക് പോകുന്നത് കാണുമ്പോള്‍ ആ വൃദ്ധനെ കുറിച്ച് വെറുതെ ഞാനോരോന്ന് ചിന്തിക്കാറുണ്ട്... എത്ര ശ്രദ്ധയോടു കൂടിയാണയാൾ തന്റെ തലമുറകളെ പരിപാലിക്കുന്നതെന്ന്. ഒരേ വഴിയില്‍ സഞ്ചാരിക്കുന്ന അച്ചടക്കമുള്ള രണ്ട് തലമുറകളെ അയാൾ രൂപപ്പെടുത്തിയിരിക്കുന്നു. ഒരുപക്ഷേ, അത് കൊണ്ടു കൂടിയായിരിക്കാം എന്റെ ചോദ്യങ്ങള്‍ക്ക് അറുത്ത് മറിച്ചുള്ള ഉത്തരങ്ങള്‍ക്കു ശേഷം വിനയാന്വിതരായി, നിശബ്ദതരായി അവർ അന്നിരുന്നത് പോലും. പള്ളിയുടെ അകത്ത് പ്രവേശിച്ചാല്‍ അതിനകത്തെ ഏറ്റവും പുണ്യമുള്ള ആദ്യവരി തന്നെ അയാൾ തിരഞ്ഞെടുക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അതിനായി ആളുകൾ ചേര്‍ന്നിരിക്കുന്ന തിരക്കുള്ള ഓരോ വരികളുമയാൾ കവച്ച് മുന്നോട്ട് നീങ്ങും. ഒടുക്കം, ഇടതൂർന്ന തിരക്കാണവിടെ ഉള്ളതെങ്കിൽ പോലും ഏറ്റവും ആദ്യത്തെ വരിയില്‍ തന്നെ അയാൾ ഇരിപ്പുറപ്പിക്കും.

ഈ ലോക്ഡൗൺ ദിനത്തിലും ആ വൃദ്ധന്‍ അയാളുടെ സ്ഥിരം വഴിയെ പള്ളിയുടെ ഭാഗത്തേക്ക് പോകുന്നത് ഞാന്‍ പലപ്പോഴും ജനൽ വഴി കണ്ടിട്ടുണ്ട്. പക്ഷേ, മകനോ പേരക്കുട്ടികളോ അയാളുടെ കൂടെ കാണാറില്ല. കൈകൾ പിന്നിലേക്ക് കൂട്ടി പിടിച്ച്, നല്ല നീളമുള്ള വെളുത്ത കന്തൂറയും, മാസ്കും ധരിച്ച് അയാളാവഴി നടന്ന് പോകുന്നത് കാണുമ്പോള്‍  എന്തിനായിരിക്കാം ദിനവും വൈകുന്നേരം അയാളവിടെ പോയി മടങ്ങുന്നതെന്ന് ഞാന്‍ ചിന്തിക്കാതിരുന്നിട്ടില്ല.

ബാങ്കുയർന്നാൽ പള്ളിയിലേക്ക് പുറപ്പെട്ട് പോകൽ തന്റെ കടമയാണെന്നും... എന്നാൽ, ആ പള്ളിയുടെ കവാടം തനിക്ക് മുന്നില്‍ തുറക്കേണ്ട ഇത്തരവാദിത്തം സര്‍വ്വശക്തനായ ദൈവത്തിൽ നിക്ഷിപ്തമാണന്നും അയാൾ ചിന്തിക്കുന്നുണ്ടായിരിക്കുമോ... അറിയില്ല. എങ്കിലും, ഇരു കൈകളും പിന്നിലേക്ക് കൂട്ടി പിടിച്ച് മണല്‍ പാതയിലൂടെ അയാൾ പള്ളിയിലേക്ക് പോകും... പിന്നെ, അല്‍പ്പനേരമവിടെ ചിലവഴിച്ച ശേഷം തന്റെ മുറിയിലേക്ക് തന്നെ അയാൾ മടങ്ങും.

ഇപ്പോൾ പഴയത് പോലെയല്ല. പള്ളിയിൽ ഓരോ ബാങ്കുയരുമ്പോഴും ചെവികൂർപ്പിച്ച്, നിശബ്ദമായാണ് ഞങ്ങളതിനെ വരവേൽക്കാറ്. പ്രത്യേകിച്ച് ബാങ്കിന്റെ അവസാന ഭാഗത്തെ. കാലം പുതിയൊരു മാറ്റം ആ ബാങ്കിന്റെ തുമ്പത്ത് വരുത്തിയിരിക്കുന്നു. അധികാര പ്രതിധ്വനിയോടെ ഉയരുന്ന ആ നമസ്കാര ക്ഷണത്തിന്റെയൊടുക്കം മുഅദ്ദിൻ ഇങ്ങനെ പറയുന്നത് കേൾക്കാം.

"സ്വല്ലൂ ഫീ ബുയൂത്തിക്കും... സ്വല്ലൂ ഫീ ബുയൂത്തിക്കും" എന്ന്.

നിങ്ങൾ നമസ്കാരം വീട്ടില്‍ നിര്‍വ്വഹിക്കു എന്നാണാ വാക്കിനര്‍ത്ഥം. ചിലപ്പോൾ ശൈഖത് ഉച്ചരിക്കാൻ മറക്കുമ്പോൾ പ്രതീക്ഷയോടെ ഞങ്ങൾ ഉറ്റുനോക്കും... ഈ കെട്ട കാലമെങ്ങാൻ കഴിഞ്ഞോ എന്ന്. അപ്പോൾ പെട്ടന്നദ്ദേഹം ഓര്‍മ്മ വന്നത് മാതിരി അതൊറ്റശ്വാസത്തിൽ ചെല്ലി തീര്‍ക്കും... സ്വല്ലൂ ഫീ ബുയൂത്തിക്കും... സ്വല്ലൂ ഫീ ബുയൂത്തിക്കും. തന്റെ ജീവിതത്തിൽ ആദ്യമായി ഉപയോഗിക്കുന്ന ആ വാക്യത്തിന്റെ പ്രയോഗം ഒരുപക്ഷേ, അദ്ദേഹത്തെ ഏറെ ദുഃഖിപ്പിക്കുന്നുണ്ടാകാം.

ഞങ്ങളിവിടെ ആ പുതുവാക്യമില്ലാത്ത ബാങ്കിനെ കാത്തിരിക്കുകയാണ്. പത്ര താളുകളിലോ, സോഷ്യൽ മീഡിയകളിലോ, പള്ളി ചുമരുകളിലോ വിളംബരം ചെയ്യാതെ ആശ്ചര്യപ്പെടുത്തികൊണ്ടാ പള്ളി കവാടമെങ്ങാനും തുറക്കുന്നുണ്ടോ എന്ന്. ബാങ്ക് വിളിക്കാൻ മാത്രം തന്റെ മകനെയും കൂട്ടി പള്ളിക്കകത്തേക്ക് കയറി പോകുന്ന ആദരണീയനായ ഞങ്ങളുടെ ശൈഖ് പള്ളിക്കുള്ളിലേക്ക് ഞങ്ങളെ മാടി വിളിക്കുന്നുണ്ടോ എന്ന്... പക്ഷേ, പ്രതീക്ഷകള്‍ നിരന്തരം ആസ്ഥാനത്ത് തന്നെ.

നമസ്കാരത്തിനുള്ള വിളികളുയർന്നാലും അവരവരുടെ ജോലികളിൽ തന്നെ മുഴുകിയിരിക്കുന്ന ജനങ്ങളെ തെരുവില്‍ നിറയെ കാണാൻ കഴിയും. സാധാരണ, നമസ്കാരത്തിനുള്ള ബാങ്കുയർന്നാൽ പ്രാർത്ഥന നിര്‍വ്വഹിക്കുന്നതിനായി കടകളടച്ച് പള്ളിയിലേക്ക് പോകുന്നവരാണവർ. എന്നാൽ, ബാങ്കിന്റെ ശേഷവും എല്ലാവരും തങ്ങളുടെ വെടിവട്ടം തുടർന്ന് കൊണ്ടേയിരിക്കുന്നു, മാസ്ക്ക് ധാരികളായ സാധാരണക്കാർ തിരക്കിട്ടെന്നോണം എവിടേക്കോ പോകുന്നതും വരുന്നതും കാണാം.

"നമസ്കാരത്തിലേക്ക് വരൂ... വിജയത്തിലേക്ക് വരൂ..." എന്ന ബാങ്കു വിളിക്കാരന്റെ ചങ്കുപൊട്ടിയുള്ള വിളിയെ കണ്ടില്ലെന്ന് നടിച്ചതിന്റെ പഴിയാവാം നമ്മളിന്നീ അനുഭവിക്കുന്ന ഒറ്റപ്പെടൽ എന്നെനിക്ക് തോന്നുന്നു. എന്റെ സ്വകാര്യമായൊരു ദുഖമാണിത്. രാത്രിയുടെ ഒടുവില്‍ പ്രഭാതം പൊട്ടിവിടരുന്ന സമയം "ഉറക്കത്തേക്കാൾ നിങ്ങള്‍ക്കുത്തമം നമസ്കാരമാകുന്നു" എന്നെത്രയോ പ്രാവശ്യം മുഅദ്ദിൻ നമ്മെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ, പുതപ്പിന്റെ സുഖ ലഹരിയിലായിരുന്നുവല്ലോ നമ്മൾ. ലോകത്തിലെ സകല ജന്തു ജാലകങ്ങളും പുതിയൊരു ദിനത്തിലേക്ക് കണ്‍മിഴി തുറക്കുന്ന ആ സമയം മനുഷ്യന്‍ മാത്രം സുഖനിദ്രയുടെ ശീതളിമയിൽ കിടന്ന് വിഹരിച്ചു... ഒരുപക്ഷേ, ഇനിയും നമ്മൾ കാത്തിരിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്താപിച്ച് മടങ്ങാന്‍ ദൈവം നമുക്ക് സമയം നീട്ടി നല്‍കുന്നതാകാം...