Saturday, 14 September 2024

നബിദിനാഘോഷം കൊണ്ടാടുന്നവരോട് 10 കാര്യങ്ങൾ

1- പ്രവാചകന്റെ ജീവിതകാലം അഥവാ 62 വര്‍ഷക്കാലം പ്രവാചക ജീവിതത്തിൽ അവിടുത്തെ ജന്മദിനം കടന്ന് പോയിട്ടുണ്ടെങ്കിലും അവിടുന്നത് ആചരിക്കുകയോ കൊണ്ടാടുകയോ അതിനായി നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല, ജന്മദിനവുമായി ബന്ധപ്പെടുത്തി ആ ദിനത്തെ സംബന്ധിച്ച് ഖുർആനിലോ ഹദീസിലോ ഒന്നും തന്നെ പറഞ്ഞിട്ടില്ല.

"നബി (സ) പറഞ്ഞു, ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടും തന്നിരിക്കുന്നു" 

എന്നാൽ, ക്രൈസ്തവ മതത്തിന്റെ അനുഷ്ഠാനങ്ങളെ മുഴത്തിന് മുഴമായി നിങ്ങൾ ആചരിച്ചു പോകരുത് എന്ന് അവിടുന്ന് ശക്തമായി താക്കീത് നല്‍കിയത് ക്രൈസ്തവ സഹോദരങ്ങളുടെ ക്രിസ്തുമസ് ആഘോഷവുമായി കൂടി ബന്ധപ്പെട്ടായിരിക്കാം.

2- പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ കൂടി പ്രവാചകന്‍ ജനിച്ചത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ചയാണന്നാണ് പറഞ്ഞു വരുന്നത് (ആനക്കലഹ വർഷത്തിലെ ഒരു തിങ്കളാഴ്ച്ച ദിവസമാണ് നബി തങ്ങൾ ജനിച്ചത് എന്നു മാത്രമാണ് നബിയുടെ ജനനതീയതിയുമായി ബന്ധപ്പെട്ട് പറയാൻ കഴിയുന്ന കാര്യം). തിങ്കളാഴ്ച്ചകൾ തോറും സുന്നത്ത് നോമ്പ് നിര്‍ദേശിച്ച റസൂല്‍ കരീം ആ ദിവസം എന്റെ ജന്മദിനം കടന്നു വന്നാൽ നിങ്ങൾ നോമ്പ് എടുക്കേണ്ടതില്ല എന്ന് പറഞ്ഞതായി വല്ല തെളിവുമുണ്ടോ. അഥവാ, നബിദിനം ആചരിക്കുന്നവരുടെ മുന്നില്‍ തിങ്കളാഴ്ച്ചയാണ് ആ ദിനവുമായി കടന്നു വരുന്നതെങ്കിൽ നിങ്ങൾ നോമ്പെടുക്കുമോ അതോ ഭക്ഷണം കഴിച്ച് നബിദിനം കൊണ്ടാടുമോ?

3- ഞാന്‍ മുന്നേ പറഞ്ഞത് പോലെ നബി തങ്ങളുടെ ജനന ദിവസവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ കൂടി അവിടുത്തെ വഫാത്ത് ദിവസം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അത് റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ചയായിരുന്നു. അഥവാ, പ്രവാചക വഫാത്തിന്റെ ആദ്യ നാളുകളിലെങ്കിലും റബീഉൽ അവ്വൽ 12നെ നടുക്കത്തോടെയല്ലാതെ അക്കാലത്തെ ജനത ഓര്‍ത്തു കാണില്ല എന്ന് ചുരുക്കം. ഒരുപക്ഷേ, അതുകൊണ്ട്‌ കൂടിയായിരിക്കാം ആദ്യ നാല് ഖലീഫമാർ ഉള്‍പ്പടെയുള്ളവർ അത്തരമൊരു ആഘോഷത്തെ കുറിച്ച് ചിന്തിക്കപോലും ചെയ്യാതിരുന്നത്.

"ഇമാം അബൂ അംറ് ഇബ്നുല്‍ അലാഅ് (റ) പറഞ്ഞു, നബി ജനിച്ച റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് അവിടുന്ന് വഫാത്തായതും. എങ്കില്‍, ആ മാസത്തില്‍ ദുഖിക്കുന്നതിനേക്കാള്‍ യോജിച്ചതല്ല സന്തോഷം"

4- പ്രവാചകന്റെ കൂടെ ഹിജ്‌റ ചെയ്തവർ, ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തവർ, ഖുലഫാഉ റാഷിദീങ്ങൾ, മറ്റു സ്വഹാബി വാര്യര്‍, താബിഉകൾ, താബിഉതാബിഉകൾ, ഇമാമുമാർ തുടങ്ങി പ്രവാചക ജീവിതത്തിലെ നിര്‍ണായക സംഭവങ്ങള്‍ക്കെല്ലാം സാക്ഷികളായവരുടെ ഹൃദയാന്തരാളങ്ങളില്‍ പ്രവാചകരൊരു മധുരമൂറുന്ന സ്മരണയാണെങ്കിൽ കൂടി അവരൊന്നും അവിടുത്തെ ജന്മദിവസത്തെ ആഘോഷത്തിനുള്ള അവസരമാക്കിയില്ലെന്നത് ശ്രദ്ധേയമാണ്.

"നബി (സ) പറഞ്ഞു, ഏറ്റവും ഉത്തമരായ ആളുകൾ എന്റെ കൂടെ ജീവിച്ചവരാണ് പിന്നെ അടുത്ത നൂറ്റാണ്ട് പിന്നെ അതിനടുത്ത നൂറ്റാണ്ട്..."

5- ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം ഷിയാ രീതികള്‍ പിന്തുടരുന്ന ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍ മുല്ലയാണ് ആദ്യമായി പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തെ പിന്‍പറ്റിയാണ് ഇർബിൽ ഭരിച്ചു വന്നിരുന്ന മുളഫറുദ്ദീൻ കുക്ബൂരി അടക്കമുള്ള ഇത് ചെയ്ത് പോന്നത്. അതിനെ സംബന്ധിച്ച് ഖല്‍ഖഷന്ദി അദ്ദേഹത്തിന്റെ ‘സുബുഹുല്‍ അശാ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

"ഇമാം സഖാവി പറയുന്നു, നിശ്ചയമായും ഈ മൗലിദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം പുതുതായിട്ടുണ്ടായതാണ് (സയ്യിദുല്‍ ബഖരിയുടെ ഇആനത്തുത്വാലിബീന്‍)"

ക്രൈസ്തവ മത അനുയായികള്‍ ഈസ നബിയുടെ ജന്മദിനം കൊണ്ടാടുന്നത് കണ്ട് കൊണ്ടായിരിക്കാം അവരിലും അത്തരമൊരു ചിന്ത രൂപപ്പെട്ടത് എന്ന് സ്വാഭാവികമായും അനുമാനിക്കാൻ കഴിയും. അതുകൊണ്ട്‌ തന്നെ, ആഘോഷം പ്രവാചകന്റെ ജന്മദിനത്തില്‍ മാത്രമായി അവർ ഒതുക്കിയിരുന്നില്ല. പ്രവാചകന്റെ മറ്റു കുടുംബാംഗങ്ങള്‍, ഈസാ നബി തുടങ്ങിയവരുടേയും ജന്മദിനങ്ങളും ഫാത്തിമികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചിരുന്നു.

6- ബിദ്അത്തുകളെ കുറിച്ച് ശക്തമായ താക്കീതുകൾ നല്‍കിയ ഇസ്ലാമിൽ എന്തിന്റെ പേരിലായാലും പുത്തൻ ആചാരങ്ങള്‍ കൊണ്ടുവരുന്നവർ ഇമാം മാലിക്‌ (റ) വിന്റെ ഈ വാക്കുകൾ എപ്പോഴും ഓര്‍ത്തു വെക്കുക

"ആരെങ്കിലും ദീനിൽ പുതുതായി ഒരു ബിദ്അത്ത് ഉണ്ടാക്കി എന്നിട്ടത് നല്ലതാണന്ന് വാദിച്ചാൽ മുഹമ്മദ് നബി (സ) തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നു പറയുന്നതിനത് തുല്യമാണത്"

കൂടാതെ, മാലികി മദ്ഹബിലെ പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനായ താജുദ്ദീന്‍, ഇമാം സുയൂത്വി, ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ഇബ്‌നു ഹജര്‍ ഹൈതമി, ഉമറുബ്‌നു ലഖ്മി തുടങ്ങിയവര്‍ ഇത്തരത്തില്‍ നബിദിനാഘോഷത്തെ നേര്‍ക്കുനേര്‍ എതിര്‍ത്തു രംഗത്തു വന്നവരാണ്. അതു സംബന്ധിയായി ഉമറുബ്‌നു ലഖ്മി രചിച്ച ഗ്രന്ഥമാണ് 'അല്‍ മൗരിദ് ഫില്‍ കലാം അലാ ഔലീദ്'.

7- ഇരു പെരുന്നാളുകൾ, നോമ്പ് തുടങ്ങിയ പ്രവാചക നിര്‍ദ്ദേശത്തിൽ മുസ്ലീങ്ങള്‍ അനുഷ്ഠിച്ച് വരുന്ന കര്‍മ്മങ്ങള്‍ ഒരു ചട്ടക്കൂടിനുള്ളിലെന്ന പോലെ കൃത്യമാണ്. എന്നാൽ, ആ ഒരു കൃത്യത നബിദിനാഘോഷത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് കാണാൻ സാധിക്കാത്തത്. ഓരോ നാട്ടിലും ഓരോ പോലെയാണത് ആഘോഷിച്ചു വരുന്നത്. കേവലം നബി കീര്‍ത്തന ആലാപനം മുതൽ പ്രവാചക വേഷം കെട്ടിച്ച് കുതിരപ്പുറത്ത് എഴുന്നള്ളിപ്പ് വരെ അതിന്റെ ഭാഗമായി നടന്നു വരുന്നു. എന്റെ ചോദ്യം ഇതാണ്... എന്താണ്‌ നബിദിനാഘോഷത്തിന്റെ പരിധി. എങ്ങനെ അത് തുടങ്ങണം, എങ്ങനെ അവസാനിപ്പിക്കണം.

8- കേവലം മനുഷ്യർ രചിക്കുന്ന കവിത വാചകങ്ങൾ എന്നതിനപ്പുറം നബി കീര്‍ത്തനങ്ങൾക്ക് അനുഷ്ഠാന സ്വഭാവം കൈവരുന്നതോ അതിൽ അമിതമായ പുകഴ്ത്തൽ, അല്ലാഹുവിന്റെ കഴിവിനോട് പങ്കുചേര്‍ക്കല്‍ തുടങ്ങി ഖുര്‍ആന്‍/ഹദീസ് അധ്യാപനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ കടന്ന് വരുന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ച് ഭൂഷണമാണോ.

മൻകൂസ് മൗലൂദ് മാത്രം നോക്കുക. അതിൽ പറയുന്നു. സര്‍വ ലോകങ്ങളും അല്ലാഹു സൃഷ്ടിക്കുന്നതിനു മുമ്പായി നബിയുടെ പ്രകാശമാണ് സൃഷ്ടിച്ചതെന്നും അതിന് മുഹമ്മദ് എന്ന് അല്ലാഹു തന്നെ നാമകരണവും ചെയ്തു എന്നുമാണ്. ഈ വാദം ഖുർആനിലോ സുന്നത്തിലോ കാണാൻ സാധ്യമല്ല. ഇതുപോലുള്ള അവിവേകമായ അനേകം വാക്കുകൾ കവിതാ രൂപത്തിൽ അതിൽ പാടി പറഞ്ഞു വരുന്നുണ്ട്.

9- നബിദിനത്തെ സാധൂകരിക്കാൻ അത് ആഘോഷിക്കുന്നവർ പറയുന്ന ചില വാചകങ്ങള്‍ കാണുക,

"ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠം പ്രവാചക ജന്‍മദിനത്തിനാണെന്ന്"
(മീലാദുന്നബി പൈതൃകം. പേജ് 24)

"അബ്ദുല്ലയുടെ വിധവ ആമിന ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന വാർത്ത അബൂലഹബിനെ അറിയിച്ചു. സുവൈബത്തുല്‍ അസ്ലമി എന്ന അടിമയെ മോചിപ്പിച്ചുകൊണ്ട് തല്‍സമയം തന്നെ അദ്ദേഹം ജന്മദിനാഘോഷത്തിന് തുടക്കം കുറിച്ചു"
(സുന്നത്ത് മാസിക. 1985 ഡിസംബർ. എഡിറ്റർ വി.പി.എം. ഫൈസി വില്ല്യാപ്പള്ളി)

നബി തങ്ങള്‍ ജനിച്ചതറിഞ്ഞ് അബൂലഹബ് അടിമയെ മോചിപ്പിച്ചാല്‍ അതെങ്ങനെ ഇസ്ലാമിലെ ഒരാചാരമാകും. അബൂലഹബ് കാഫിറായി ജീവിച്ച് മരിച്ചു പോയ ആളാണ്. അയാള്‍ ജീവിത കാലത്ത് ചെയ്തിട്ടുള്ള കാര്യങ്ങള്‍ നോക്കി ഇസ്ലാമില്‍ തെളിവ് പിടിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍, താന്‍ ജനിച്ചതറിഞ്ഞ് അബൂലഹബ് അടിമയെ മോചിപ്പിച്ചുവെന്നും അത് പുണ്യകരമായ കാര്യമായിരുന്നുവെന്നും നബി നമുക്ക് അറിയിച്ച് തന്നിരുന്നുവെങ്കില്‍ നമുക്കത് സ്വീകരിക്കാമായിരുന്നു.

10- ഖുർആൻ സുന്നത്തിനെതിരാവാത്ത നബി പ്രകീര്‍ത്തനങ്ങൾ ചൊല്ലുന്നതും, അവിടുത്തെ അനുസ്മരിച്ച് സംസാരിക്കുന്നതും പുണ്യമേറിയതും അനിവാര്യവുമായ കാര്യമാണെങ്കിൽ കൂടി അതിന്‌ പ്രത്യേകം ദിനം നിശ്ചയിക്കുന്നത് ശരിയല്ല. സഅദ് ബിനു അബിവഖാസ് പറയുന്നു, "സ്വഹാബികള്‍ തങ്ങളുടെ മക്കള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുന്നതില്‍ കാണിച്ചിരുന്ന താല്‍പര്യം പ്രവാചക ജീവിതത്തിലെ പോരാട്ടത്തിന്റെ ചരിത്രം വിവരിച്ചു കൊടുക്കുന്നതിലും കാണിച്ചിരുന്നു".

Sunday, 18 August 2024

വിസ്മയ ഭൂമി


കാടും മലകളും കയറട്ടെ മക്കള്‍,
മരങ്ങളിലള്ളി പിടിക്കട്ടെ.

വീണു വീണു കാലുകൾ പൊട്ടട്ടെ
രക്തമൊലിച്ച് മണ്ണില്‍ ലയിക്കട്ടെ.

തറയിൽ കിടന്നുരുളട്ടെയവർ,
മഴമഞ്ഞു കൊണ്ട് കുളിരട്ടെ.

ചൂടിനാൽ വിയർത്ത് കുളിക്കട്ടെ,
ഓടി ഓടി തളരട്ടെ.
 
മൊബൈൽ ഫോൺ ചിത്രങ്ങൾക്കപ്പുറം,
ബാറ്ററി തീർന്നാലസ്തമിക്കാത്തൊരു,
ഭൂമിയുണ്ട് വെളിയിൽ, നിത്യവും വിസ്മയം.

വാര്‍ദ്ധക്യം മുന്നിലുണ്ട്


പണ്ടെനിക്ക് ചില കുപ്പായങ്ങളുണ്ടായിരുന്നു.
ശരീര വളർച്ചൊക്കൊപ്പം നിന്ന് പോരാടാന്‍ കഴിയാത്ത അവറ്റകളെ,
ചെറുതായി പോയ കുപ്പായങ്ങളെന്നായിരുന്നു അന്ന് വിശേഷിപ്പിച്ചിരുന്നത്...

സത്യത്തിലവകൾ ചെറുതായതാണോ അതോ,
ഞാന്‍ വലുതായിപ്പോയതോ...?

ഇന്ന്‌ ശരീര തളർച്ചൊക്കൊപ്പം നിൽക്കാൻ പ്രയാസപ്പെടുന്ന,
എന്റെ വസ്ത്രങ്ങളെ കാണുമ്പോൾ ചെറുതായി ചെറുതായി,
നിങ്ങളൊത്തിരി വലുതായി പോയല്ലോ എന്ന് തോന്നിപ്പികുന്നു...

സത്യത്തിലവകൾ വലുതായതാണോ
അതോ,ഞാന്‍ ശുഷ്കിച്ചുപ്പോയതോ...?

Sunday, 30 June 2024

ഓര്‍മ്മകളുടെ അറകൾ

വീണ്ടും ഉമ്മ വീട്ടിൽ എത്തി ചേർന്നിരിക്കുകയാണ്. വിശ്രമം, ഭക്ഷണം, യാത്ര എന്നിത്യാദികളാണ് ഉമ്മ വീട്ടിലെ പ്രധാന പരിപാടികൾ. പക്ഷെ, കാർമേഘം മൂടിയ ആകാശം കാണുമ്പോൾ ഒന്നിനും താല്‍പര്യമില്ലാതായിരിക്കുന്നു. പോരാത്തതിന് നല്ല വിശപ്പും. അതിനാല്‍, മടിയന്മാരുടെ കച്ചവട സ്ഥലമായ കട്ടിലില്‍ മലര്‍ന്നു കിടന്ന് സ്വപനം കാണാനാണ് ഇന്നത്തെ എന്റെ പരുപാടി.

പുറത്തു തകർത്തു പെയ്യുന്ന നല്ല മഴയാണ്. കാലം മഴക്കാലമാണല്ലോ. ചവിട്ടടികളുടെ കുറവ് കാരണം മുറ്റത്തെ വളർന്ന് വലുതായ പുൽതകിടിക്കു താഴെ മാടമ്പി എന്ന വയൽ പരപ്പ് പച്ചയണിഞ്ഞ് പുതുനാരിയായി നില്‍ക്കുന്നുണ്ട്. നിറപുഞ്ച എന്നാണ് അതിനെ സര്‍ക്കാര്‍ രേഖകളിൽ വിശേഷിപ്പിച്ചു കാണുന്നത്. മാടമ്പിയിൽ നിന്ന് താളത്തിൽ ഉയരുന്ന തവളകളുടേയും ചീവിട് കുടുബത്തിന്റേയും ശബ്ദം ശ്രവിച്ചു കൊണ്ട്‌ ശരീരത്തിലേക്കനാവശ്യമായി തലോടിയെത്തുന്ന ചെറിയ തണുപ്പിന്റെ അസ്വസ്ഥതയുമായി പൂമുഖത്തെ മരകട്ടിലിൽ മലർന്ന് കിടന്നെന്തൊക്കെയോ ചിന്തിക്കുകയാണ് ഞാന്‍. ചെറിയ തോതില്‍ തുമ്മൽ, ചീരാപ് തുടങ്ങിയവ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ... കാലം മഴക്കാലമാണ്. ഇതൊക്കെ പതിവാണ്.

എന്നിരുന്നാലും, അപ്പോഴാണ് കുറെ പഴങ്കഥകളൂമായി ഉമ്മു എന്റെ അരികിലേക്ക് കടന്നു വരുന്നത്. അത്യന്തം ആവേശകരമായ കഥകള്‍... ചെറുപ്പം മുതലേ എനിക്കതൊക്കെ കേള്‍ക്കുന്നത് വലിയ താല്‍പര്യമുള്ള കാര്യമായിരുന്നു. അവര്‍ക്കത് പറയാനും. ഒരായുസ്സ് മുഴുവന്‍ ജീവിച്ചു കടന്ന് വന്ന അവരുടെ മനസ്സിനുള്ളിലെ പൊടിപിടിക്കാതെ കിടക്കുന്ന ഒരുപിടി ഓർമ്മകളാണ് ആ കഥകൾ എന്ന് പറയാം. ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ. ഒരു വീടും അതിനുള്ളിലെ കുറേ മനുഷ്യരും അവർക്ക് ചുറ്റുമുള്ള ഒരു സമൂഹവും. അവരെങ്ങനെയാണ് ഈ മണ്ണിലൂടെ കടന്ന് പോയത് എന്ന് ആ കഥകൾ നമുക്ക് പറഞ്ഞു തരുന്നു. നടന്ന് നീങ്ങുന്ന ചരിത്ര പുസ്തകങ്ങൾ അല്ലെങ്കിൽ, കനപ്പെട്ടൊരു നോവല്‍ എന്നൊക്കെ ആ മനുഷ്യരെ നമുക്ക് വിശേഷിപ്പിക്കാം. പ്രകൃതിനിയമം പാലിക്കാൻ ജീവിതത്തില്‍ നിന്നും അടര്‍ന്ന് പോയികൊണ്ടിരിക്കുന്ന അവരില്‍ നിന്നും അതൊക്കെ പകര്‍ത്തിയെടുക്കാൻ കഴിഞ്ഞില്ല എങ്കിൽ തികഞ്ഞ നഷ്ടക്കാരായി നമ്മൾ മാറുമെന്നെനിക്കുറപ്പുണ്ട്.

എന്നാൽ, പുതിയ സമയമില്ല കൗമിനെവിടെയാണതിനൊക്കെ സമയം. 

ചെറിയ വീട്, നെല്ല്, പത്തായം, മഴ, അത്രയൊന്നും വൃത്തിയില്ലാത്ത ചുറ്റുപാടുകൾ, ചിമ്മിണി വിളക്ക്, ദാരിദ്ര്യം, സ്നേഹം പങ്കുവെപ്പ്, ബഹുമാനം, കരുണ, സഹജീവി സ്നേഹം തുടങ്ങി... ആ കഥകളിലെ ആ ഓരോ ഉരുപ്പടികളും  കൺമുന്നിലൂടെയങ്ങനെ നൃത്തം ചെയ്ത് നീങ്ങികൊണ്ടിരിക്കുന്നു...

"എത്ര എത്ര കല്യാണങ്ങൾ കഴിഞ്ഞ വീടാണിതെന്നറിയുമോ ആസിപ്പ് മോനെ അണക്ക്...?"

ഇടക്കവർ ഇരുകൈകൾ കൊണ്ടും തന്റെ തലമുടി കഴുത്തിൽ നിന്നും എടുത്തുയർത്തി ചോദിച്ചു.

കഴിഞ്ഞ കാല കല്യാണങ്ങൾ... അതെങ്ങനെ ആയിരിക്കാം ആഘോഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെ വിവാഹ പാർട്ടികളിൽ നിന്നും എന്തൊക്കെ മാറ്റങ്ങളാണ് അതിനുണ്ടായിരിക്കുക. എന്തായാലും, ഒരു കാര്യമുറപ്പാണ്. കാലാന്തരത്തിൽ കടന്ന് വന്ന അനേകം കൂട്ടിചേർക്കലുകളുമായി നിരന്തരം മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന ഒരു കർമ്മമാണ് ഈ വിവാഹമെന്ന സംഗതി. കൂടാതെ, ലോകത്തിന്റെ ഓരോ മൂലയിലും ഓരോ കോലത്തിലത് ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യത്യസ്തകളുടെ പൂരം.

"ഇന്നത്തെ പോലൊന്ന്വല്ല. ചുറ്റോറം ലൈറ്റും കത്തിച്ചു വെക്കുന്ന പെട്രോമാസ് വെളക്കിനെ കാണാൻ തന്നെ ഒരു ശേലാണ്..." അവരെന്നോട് പറഞ്ഞു നിർത്തി.

വലിയ മരത്തുണുകളിൽ കെട്ടി ഉയർത്തപ്പെട്ട കാഹളങ്ങളിൽ നിന്നും പൊഴിയുന്ന പാട്ട്. പൂക്കള്‍കൊണ്ടലങ്കരിക്കപ്പെട്ട പട്ടപന്തൽ. അതിൽ ലങ്കുന്ന തുണികൊണ്ട് മേല്‍ഭാഗം കെട്ടിവെച്ചിരിക്കുന്ന പുതിയാപ്പിള ഉപവിശ്ഠനാകുന്ന ഭാഗം. അതിനു മുന്നില്‍ താമ്പാള കസേരകളുടെ നിരകള്‍. വീടിനകത്തെ സ്വീകരണ മുറികള്‍ പുല്‍പ്പായ വിരിച്ച സ്വീകരണ സ്ഥലങ്ങളായി മാറിയിരിക്കും. അതിൽ വെറ്റില, പുകല, നൂറ് തുടങ്ങിയവ പാത്തുവെച്ച മുറുക്കാന്‍ ചെല്ലങ്ങളുടെ സ്വർണ്ണ വര്‍ണ്ണ തിളക്കം.

തറവാടിൽ നടന്ന പഴയ ഏതോ കല്യാണത്തിന് നടന്ന ഒരു കൊൽക്കളിയെ കുറിച്ചവർ പറഞ്ഞു നിർത്തി. കത്തിച്ചു വെക്കുന്ന പെട്രോമാസിന് ചുറ്റിലുമിരുന്ന് പുരുഷന്മാരാൽ നടത്തപ്പെടുന്ന വട്ടപ്പാട്ട്... പിന്നെ, തീപ്പെട്ടി പോലുള്ള എന്തോ ഒരു സാധനം ചുണ്ടില്‍ വെച്ച് താളമിട്ട് പാടുന്ന പാണൻ പാട്ടുകൾ...

പാണന്മാർ...

കഴിഞ്ഞ കാല ജീവിതങ്ങള്‍ തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം കൈമാറി ഇഴുകി ചേര്‍ന്നെങ്ങനെയാണ് കഴിഞ്ഞു വന്നിരുന്നത് എന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് പാണന്മാർ ഉള്‍പ്പടെയുള്ള അധഃസ്ഥിത ജനതയുടെ മാപ്പിള സൗഹൃദങ്ങൾ എന്ന് കാണാൻ കഴിയും. തലേന്നു തന്നെ അവർ കല്യാണ വീടുകളില്‍ എച്ചേരുമെത്രെ. പിന്നെ, വീട്ടുകാര്യങ്ങളിൽ വീട്ടുകാരോടൊപ്പമവർ സജീവമാവുകയായി. ഭക്ഷണം പാകം ചെയ്യൽ, പാത്രം കഴുകൽ, തീന്‍ മേശ വൃത്തിയാക്കൽ അങ്ങനെ അങ്ങനെ ആ സേവനങ്ങൾ നീളുന്നു. പരിപാടികളുടെ എല്ലാം ഒടുക്കം ചേമ്പും കലങ്ങളും പരിസരവുമെല്ലാം വെടിപ്പാക്കി വൃത്തിയാക്കി മാത്രമാണ്‌ അവർ അവിടം വിട്ടു പോവുക.

അതിഥികള്‍ ഇലയിൽ ബാക്കിവെച്ച ഭക്ഷണം തങ്ങളുടെ കൈവശമുള്ള ഓല കൊട്ടകളിലേക്ക് പകർത്തി വീട്ടിലേക്ക് കൊണ്ടുപോകുന്ന കഴിഞ്ഞകാല സാഹചര്യങ്ങൾ അക്കാലത്തെ വറുതിയുടെ അടയാളമായി മനസ്സിലാക്കാം. വലിയ അശുദ്ധ സംഗതിയായി ഇന്ന്‌ കണക്കാക്കി വരുന്ന ആ ഭക്ഷണ ബാക്കി ഒരു കാലത്ത് കുറേ മനുഷ്യരുടെ ഭോജ്യമായിരുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ വലിയ ദുഃഖം തോന്നി.

പുറത്ത്‌ മഴ തുടരുന്നു. ഉമ്മുവിന്റെ കഥകളും

ഒരു യുദ്ധം നിര്‍മ്മിച്ചത്

ഗസ്സയിൽ യുദ്ധം തുടർന്ന് കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഇസ്മായില്‍ ഹനിയ്യയുടെ ഒരു കുടുംബാംഗത്തെ കൂടി ബോംബ് വിഴുങ്ങി എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ഞാനിന്ന് ഉറക്കമുണര്‍ന്നത്. പലതും എന്റെ മനസ്സിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നു. സമരമുന്നണിയില്‍ സ്വത്തും ജീവിതവും സന്താനങ്ങളേയും ത്യജിച്ച അനേകം മനുഷ്യരുടെ ത്യാഗോജ്ജ്വലവുമായ കഥകൾ. ചരിത്ര പുസ്തകങ്ങളിലല്ലാതെ ഇത്തരം വാർത്തകൾ കേട്ടതായി നമുക്കറിവില്ല. ധർമ്മ സമരത്തിന്റെ പാതയില്‍ സ്വത്തും സന്താനങ്ങളേയും ത്യജിച്ച വീരോചിത കഥകൾ. അവരെ ചരിത്ര പുരുഷന്മാർ എന്നാണ് ലോകം വിശേഷിപ്പിച്ചു വരുന്നത്. കണ്ണു തുറന്ന് നോക്കിയാല്‍ ഈ പുതിയ കാലത്തും അത്തരം മഹത്തുക്കളെ കാണാൻ കഴിയും.

യുദ്ധം മനുഷ്യനെ നിഗ്രഹിക്കുന്നൊരു ഏർപ്പാട് മാത്രമല്ല എന്നും, അത് മനുഷ്യരെ നിർമ്മിക്കുക കൂടി ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നിതുടങ്ങിയ ദിനരാത്രങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. യുദ്ധങ്ങൾ മനസ്സുകളെ വാര്‍ത്തെടുക്കുന്നു. ഏതൊരു കഠിന ഹൃദയനേയും നിര്‍മ്മല ഹൃദയനായും, ലോല ഹൃദയനെ കരിങ്കല്ലുമാക്കി മാറ്റുന്നു എന്ന് ചുരുക്കം.

നീട്ടി വെക്കുന്ന കാലുകളൊന്ന് അന്യന്റെ ശരീരത്തിൽ സ്പര്‍ശിച്ചാൽ പോലും അസ്വസ്ഥമാകുന്ന സാധാരണ മനസ്സുകള്‍ക്ക് മുന്നിലാണ് മനുഷ്യന്‍ മനുഷ്യനെ കൊന്ന് തീര്‍ക്കുന്ന ഹീനവും ക്രൂരവുമായ യുദ്ധം എന്ന താണ്ഡവം പലപ്പോഴും നടന്ന് വരുന്നത് എന്നുള്ളത് എത്ര വേദനാജനകമാണ്. മനസ്സിന് വല്ലാത്ത മരവിപ്പ് തോന്നുന്നു. മുന്നില്‍ പ്രതീക്ഷയുടെ ഒരു തുരുമ്പുപോലുമില്ലാത്ത അവസ്ഥ. എവിടെ നോക്കിയാലും ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന നീണ്ട ഇടനാഴികൾ മാത്രം.

ഇടക്കിടെ വന്ന് കൊണ്ടിരിക്കുന്ന ശുഭവാർത്തകൾ മനസ്സിന്‌ വല്ലാത്ത അളവില്‍ സന്തോഷവും നല്‍കുന്നുണ്ട് എന്നുള്ളത് നേരു തന്നെയാണ്. എതാനും വാക്കുകളിൽ മാത്രം ഒതുങ്ങി നില്‍കുന്ന ഒരു തുണ്ട് ശുഭ വാര്‍ത്തയില്‍ പോലും ഒരായിരം സമാധാന കിരണങ്ങൾ... അപ്പോൾ, കനപ്പെട്ടൊരു സമ്മാനം ലഭിച്ചൊരു മനുഷ്യനും ഞാനും തുല്ല്യാഹ്ലാദം പങ്കുവെക്കുന്നവരാണന്ന് തോന്നിപ്പോകുന്നു. എങ്കിലും, അടുത്തൊരു മോശം വാർത്ത വരെ മാത്രമേ ആ ആവേശത്തിന് ആയുസ്സൊള്ളൂ എന്നുള്ളതാണ് സത്യം. തുടരെ തുടരെയുള്ള ഭാവമാറ്റം. മനസ്സിനോട് വല്ലതും പറഞ്ഞ് സമാധാനപ്പെടാൻ ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മനസ്സത് കണ്ട ഭാവമേ നടിക്കുന്നില്ല.

ഗസ്സയെ സംബന്ധിക്കുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോൾ കരച്ചില്‍ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ പലപ്പോഴും വല്ലാതെ പ്രയാസപ്പെടാറുണ്ട്. പ്രഭാഷകന്‍ അവിടെ മരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം പറയാതിരുന്നെങ്കിലന്ന് ഞാനഗ്രഹിക്കും. എന്നാൽ, വിറക്കുന്ന ചുണ്ടുമായി അയാളത് പറയുന്നതോടെ ഞാന്‍ തളര്‍ന്നു പോവുകയായി. അയാളുടെ വാക്കുകൾ ഇടറും. വിദൂരതയിലേക്ക് അയാളൊരൽപ്പ നേരം നിശബ്ദമായി നോക്കി നില്‍ക്കും. എനിക്കും കരച്ചില്‍ വരും. എന്റെ സമീപത്തുള്ളവരും ഒരുപക്ഷേ കരയുന്നുണ്ടായിരിക്കാം. ഞാന്‍ തിരിഞ്ഞു നോക്കാറില്ല. എല്ലാവരും അവരവരുടെ കുഞ്ഞുമക്കളെ ഓര്‍ക്കുന്ന സ്വകാര്യ നിമിഷമാണത്. അവരുടെ കൂടെ ചിലവഴിച്ച സുന്ദര മുഹൂര്‍ത്തങ്ങൾ. അവരുടെ കളി ചിരികള്‍, സന്തോഷങ്ങൾ. ഒരുപക്ഷേ, കരളിന്റെ കഷണങ്ങളായ നമ്മുടെ ആ കുഞ്ഞുങ്ങള്‍ ആയിരുന്നു ആ മരിച്ചു കിടക്കുന്ന കുട്ടികളെങ്കിൽ... എല്ലാവരുടെയും മനസ്സിലൂടെ ചോര വാർന്നനക്കമില്ലാതെ കിടക്കുന്ന ആ കുഞ്ഞു മക്കളുടെ ചിത്രങ്ങൾ കടന്നു പോയികാണുമെന്നെനിക്ക് ഉറപ്പുണ്ട്.

ഒരിക്കല്‍, ഒരു പ്രഭാഷകന്‍ അദ്ദേഹത്തിന് വരുന്ന ചില ഫോൺ കോളുകളെ സംബന്ധിച്ച് പറയുകയുണ്ടായി. മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തുറങ്ങാൻ കഴിയാത്ത കുറെ മനുഷ്യരുടെ ഫോൺ കോളുകള്‍. "ഉറങ്ങാൻ കഴിയുന്നില്ല സുഹൃത്തേ" എന്നവര്‍ അദ്ദേഹത്തോട് പറയുമെത്രെ. കണ്ണുകളടയമ്പോൾ കാതുകളിൽ കുറെ കുഞ്ഞുങ്ങളുടെ കൂട്ട നിലവിളികൾ മുഴങ്ങി കേള്‍ക്കുന്നു എന്നവര്‍ പരിഭവമറിയിച്ചു. എന്തെങ്കിലും സമാധാന വാക്കുകൾ അദ്ദേഹത്തില്‍ നിന്നും കേൾക്കാൻ കഴിഞ്ഞെങ്കിലെന്നവർ ആഗ്രഹിച്ചു കാണണം. ഒരുപക്ഷേ, അതിജീവനങ്ങളുടെ, ശുഭപ്രതീക്ഷകളുടെ സ്നേഹഭാഷണങ്ങൾ പല വേദികളിലും പങ്കിടുന്നരാകാം ആ ഉറങ്ങാൻ കഴിയാത്ത മനുഷ്യരെന്നെനിക്കുറപ്പുണ്ട്. അവരുടെ ആ വാക്ക്... "എനിക്കുറങ്ങാൻ സാധിക്കുന്നില്ല..." എന്ന ആ വാക്ക് എന്റെ ഹൃദയത്തിൽ പെരുമ്പറ കൊട്ടുന്നു.

സ്വതവേ യാത്രപ്രിയനായ എനിക്ക് യാത്രകളോട് തീരെ ആകര്‍ഷണം തോന്നുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. എങ്കിലും, കഴിഞ്ഞ ദിവസം ഞാനൊരു യാത്രക്കിറങ്ങി. എന്റെ പ്രിയപ്പെട്ട ആ പുരാതന നഗരിയിലേക്ക്. ഞാനോര്‍ക്കുന്നു... എനിക്കെത്രത്തോളം മാനസികോല്ലാസം നല്‍കിയിരുന്ന സ്ഥലമായിരുന്നു അതെന്ന്. എന്റെ ഓരോ സന്ദര്‍ശനത്തിനും എന്തെങ്കിലും ഒരു പുതിയ കാഴ്ച്ച എനിക്കായി പാത്തുവെക്കുന്ന നഗരം. അതിന്റെ കഴിഞ്ഞകാല ചരിത്രത്തെ സംബന്ധിച്ച് ചിന്തിച്ചു കൊണ്ട്‌ എത്രയോ തവണ ഞാനാ വീഥിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, യുദ്ധം പരിവര്‍ത്തിച്ച മനസ്സുമായി ഞാനതിലൂടെ വഴിനടക്കുമ്പോൾ മനസ്സിൽ ഒന്നും തന്നെ ചിന്തിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് നേര്‌. ആ നഗരത്തിന്റെ ചരിത്രത്തെ ഓര്‍ത്ത് ആവേശം കൊള്ളാറുള്ള എന്റെ മനസ്സ് മരവിച്ചൊരു അസ്ഥികൂടം കണക്കെ നിശബ്ദമായി നടന്നു നീങ്ങി.

ഞാനിപ്പോൾ പള്ളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എങ്കിലും വെറുതെ ഓരോ കാര്യങ്ങൾ ചിന്തിക്കുന്നു. ചിലപ്പോഴൊക്കെ ഖുറാന്‍ പാരായണം ചെയ്യാൻ തോന്നും. എന്നാൽ, മനസ്സിനെ ഏകീകരിക്കുക എന്നുള്ളത് ഒരു വലിയ പ്രയാസകരമായ കാര്യം തന്നെയാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു ദിവസത്തെ അഞ്ച് പ്രാവശ്യ നമസ്കാരം ഒരു വിശ്വാസിക്ക് എത്രത്തോളമാണ് ആശ്വാസം പ്രധാനം ചെയ്യുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിയ സന്ദര്‍ഭങ്ങളായിരുന്നു അത്. ഒരു നമസ്കാരം കഴിഞ്ഞ് അടുത്തതിലേക്കുള്ള യാത്രക്കിടെ പലതരം വേദനകളും പ്രയാസങ്ങളും മനസ്സിലേക്ക് മെല്ലെ മെല്ലെ കടന്ന് വരും. കുട്ടികളെ ഓര്‍മ്മ വരും. അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങൾ ഓര്‍മ്മ വരും. മനസ്സ് വല്ലാതെ അസ്വസ്ഥമാകും. അപ്പോഴതാ അടുത്ത നമസ്കാരത്തിന്റെ ബാങ്കൊലി കേള്‍ക്കയായി. അതോടെ അതിലേക്ക് തിരിയും. മനസ്സ് തെല്ലൊന്ന് ശാന്തമാകും.

ആ ഇടക്കാണ് ഞാനൊരിക്കൽ എന്റെ ഒരു സുഹൃത്തിന് ഫോൺ വിളിച്ചത്. പല വിധ കാര്യങ്ങളും സംസാരിക്കുന്നതിനിടക്ക് ഞാനവനോട് പലസ്തീനുമായി ബന്ധപ്പെട്ട എന്തോ ഒരു കാര്യത്തെ കുറിച്ച് സൂചിപ്പിച്ചു. എന്നാൽ, എന്തോ ഒരു പുതിയ കാര്യം കേട്ടത് മാതിരി അവനെന്നെ നോക്കി ചോദിച്ചു...

"സത്യത്തിൽ എന്താണ്‌ അവിടെ പ്രശ്‌നം. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല... " എന്ന്.

ഭാഗ്യവാൻ... ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ...! 

അവനൊന്നും അറിയുന്നില്ല. കത്തി തീര്‍ന്നു കൊണ്ടിരിക്കുന്ന ആ ജനതയെ കാണുന്നില്ല. അവരുടെ തലക്കു മുകളില്‍ നിന്നും വീഴുന്ന ബോംബുകളെ കുറിച്ചറിയുന്നില്ല. രക്തം വാർന്ന് മരിക്കുന്ന ആ മനുഷ്യരെ നിലവിളികൾ കേള്‍ക്കുന്നില്ല. അവരുടെ വേദനകളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. അധ്വാനിക്കുന്നു... തിന്നുന്നു, ഉറങ്ങുന്നു.

ഹാ... സുഖം... സുന്ദരം... മനോഹരം.

ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ളതാണെങ്കിലും യുദ്ധ വാർത്തകൾ പലപ്പോഴും അസഹ്യം തന്നെയാണ്‌. അത് കേവലം അതിന്റെ അക്രമോത്സുകത കൊണ്ട്‌ മാത്രമല്ല. യുദ്ധം സാഹചര്യങ്ങളിൽ പിച്ചിചീന്തപ്പെടുന്ന മനുഷ്യന്റെ സ്വൈര്യജീവിതം... റദ്ദു ചെയ്യപ്പെടുന്ന മനുഷ്യാവകാശങ്ങള്‍... അവന്റെ എല്ലാ കേവല സൗകര്യങ്ങളും തടയപ്പെടുന്ന അതിദാരുണമായ അവസ്ഥ. ഒരുപക്ഷേ, അതിനെ വാക്കുകള്‍ കൊണ്ട്‌ പറയുക പ്രയാസകരമാണ്. ഒരു സഹജീവി എന്ന നിലയില്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളല്ലാതെ.

എല്ലാം ശുഭകരമായി പര്യവസാനിക്കട്ടെ,

Monday, 24 June 2024

ഒരു കുടുംബം പിറന്നയിടം

ഇത് മലപ്പുറം ജില്ലാ മ്യൂസിയം. ബ്രിട്ടീഷ് ഭരണകാലത്ത്‌ ഹുജൂർ കച്ചേരിയായും സ്വതന്ത്ര സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം തിരൂരങ്ങാടി ബ്ലോക്കോഫീസായും പ്രവർത്തിച്ചിരുന്ന ഈ കെട്ടിട മുറ്റത്തിന് എന്റെ ജീവിതവുമായി അഭേദ്യമായൊരു ബന്ധം നിലനില്‍ക്കുന്നു.

ആ കഥക്ക് നൂറ് വർഷങ്ങൾ പഴക്കമുണ്ട്.
കൃത്യമായി പറഞ്ഞാൽ... 1921 ആഗസ്റ്റ് 20

വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സര്‍ക്കാരിനെതിരിൽ സംഘടിച്ച വിപ്ലവകാരികളെ അടിച്ചമര്‍ത്തുന്നതിന്നായി കളക്ടർ ഇ എഫ് തോമസ് തിരൂരങ്ങാടിയിൽ എത്തിച്ചേർന്ന ദിവസമാണ് രംഗം. മമ്പുറം കിഴക്കേ പള്ളിയും ഖിലാഫത്ത് ഓഫീസും ശോധനം ചെയ്തുകൊണ്ട് മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെയാണ് അയാൾ സര്‍ക്കാര്‍ ആസ്ഥാനമായ തിരൂരങ്ങാടി കച്ചേരിയിൽ എത്തിച്ചേരുന്നത്.

എന്നാൽ, ഈ വാർത്ത പുറംലോകത്ത് പടര്‍ന്നത് മമ്പുറം പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തിയെന്നും അത് നിശ്ശേഷം തകര്‍ക്കപ്പെട്ടന്ന പേരിലുമാണ്. വാർത്ത കാട്ടുതീ പോലെ പരന്നു. നിമിഷ നേരം കൊണ്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2000ത്തോളം മുസ്ലിംകൾ തിരൂരങ്ങാടിയിൽ തടിച്ചുകൂടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരിൽ മുദ്രാവാക്യങ്ങൾ മുഴക്കി. നിരോധനാജ്ഞയുടെ തുടര്‍ച്ചയായുള്ള ലംഘനമെന്ന പേരില്‍ അവര്‍ക്കു നേരെ വെടിവെച്ചുകൊണ്ടാണ് വെള്ള പട്ടാളം ഇതിനെതിരെ പ്രതികരിച്ചത്. 300 ഓളം പേർ അവിടെ കൊല്ലപ്പെട്ടന്ന് ഔദ്യോഗിക കണക്ക്. കുറെ പേരെ അറസ്റ്റും ചെയ്ത് കച്ചേരിയിലേക്ക് കൊണ്ടുപോയി.

മേല്‍ സംഭവങ്ങളെ ചോദ്യം ചെയ്യാൻ വേണ്ടിയാണ് ആലി മുസ്ല്യാരും സംഗവും കച്ചേരിയിലേക്ക് പുറപ്പെടുന്നത്. അപായ സാഹചര്യം കണക്കാക്കി സെക്കൻഡ് ലെഫ്റ്റനന്റ് ജോൺസൺ, ഡി വൈ എസ് പി റൌലി എന്നീ മേലുദ്യോഗസ്ഥരും കുറച്ചു കോൺസ്റ്റബിൾമാരും, അവര്‍ക്ക് മുന്നിലായി സായുധരായ ഏതാനും പട്ടാളക്കാരും കച്ചേരി മുറ്റത്ത്‌ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കളക്ടര്‍ തോമസ് അകത്തും.

കച്ചേരി മുറ്റത്തെത്തിയ നിവേദക സംഗവുമായുള്ള സംഭാഷണം എളുപ്പമാക്കാൻ ദ്വിഭാഷിയാകാൻ നിയോഗിക്കപ്പെട്ടത് കോൺസ്റ്റബിൾമാർക്കിടയിൽ നിന്നും അവരുടെ ഹെഡ്ഡിനെയായിരുന്നു. ആയിടെ പിറന്നു വീണ തന്റെ മകനെ ഒരു നോക്കു കണ്ട് ജോലിക്കായി തിരക്കിട്ടിറങ്ങിയ ഒരു പൊലീസുകാരൻ. തുക്ക്ടി കളക്ടറും പരിവാരങ്ങളും തിരൂരങ്ങാടിയെ ശോധനം ചെയ്യാൻ കോഴിക്കോട്ടു നിന്നെത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് നേരെ കിഴക്കേ പള്ളിയിലേക്കാണ് അദ്ദേഹം പോകുന്നത്. അവിടെ നിന്നും ഏതാനും പോരാളികളെ അറസ്റ്റ് ചെയ്ത ശേഷം നേരെ കച്ചേരിയിലേക്ക് കൂട്ടി കൊണ്ടുവന്ന് അല്‍പ്പം കഴിഞ്ഞാണ് മേല്‍ വെടിവെപ്പ് നടക്കുന്നതും ആലി മുസ്ലിയാരും സഖാക്കളും കച്ചേരിയിലെത്തുന്നതും.

അകാരണമായി അറസ്റ്റ് ചെയ്ത തങ്ങളുടെ സഹോദരങ്ങളെ വിട്ടുകിട്ടണമെന്നാണവർ ആവശ്യപ്പെടുന്നത്... അയാൾ തന്റെ മേലുദ്യോഗസ്ഥരോട് കാര്യം ധരിപ്പിച്ചു. സംഭാഷണം തുടർന്നു. വാഗ്വാദങ്ങൾ പരസ്പരം വെല്ലുവിളികളിലേക്കും കടുത്ത പദപ്രയോഗങ്ങളിലേക്കും നീങ്ങി. ശബ്ദമുയർന്നു. തക്ബീർ മുഴങ്ങി...

"ഫയർ..."

അപ്പോഴാണ് കച്ചേരിക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്ന സായുധ സൈന്യത്തിന് വെടിവെക്കാനുള്ള ഉത്തരവ് പിന്നിൽ നിന്നും കളക്ടര്‍ സായിപ്പ് നല്‍കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വലിയൊരു അവിവേകമായിട്ട് ചരിത്രം ആ നടപടിയെ വിലയിരുത്തുന്നു.

പ്രതിഷേധക്കാരുടെ മുന്നില്‍ നിലയുറപ്പിച്ച് നില്‍ക്കുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ വകവെക്കാതെ സൈന്യം വെടിവെപ്പ് തുടങ്ങി. മറുവശത്ത് നിന്നും പ്രത്യാക്രമണങ്ങളുണ്ടായി... കടുത്ത യുദ്ധം. വെടിയൊച്ചയും ആര്‍പ്പുവിളിയും. എല്ലാം കെട്ടടങ്ങുമ്പോൾ കച്ചേരിക്ക് മുന്നിലെ റോഡുവക്കത്ത് ചോരയിൽ കുളിച്ച നിലയിൽ അനേകം മനുഷ്യരെ കാണാൻ കഴിഞ്ഞു. അവര്‍ക്കിടയില്‍ റൗളിക്കും ജോൺസണും കൂടെ ആ പോലീസുകാരനും. കച്ചേരിക്കു മുന്നിലെ പാതയോരത്തെ പീടിക വാരാന്തയിലാണ് അയാളുടെ മൃതശരീരം കണ്ടെടുക്കുന്നതെന്ന് പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് രേഖപ്പെടുത്തി. അയാളുടെ പേര് ആലിക്കല്‍ മൊയ്തീന്‍ സാഹിബ് എന്നായിരുന്നു... എന്റെ പ്രിയ പ്രപിതാമഹൻ. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം സമാധാനം നല്‍കട്ടെ.

ആ യുദ്ധം സുദീര്‍ഘവും ത്യാഗോജ്ജ്വലവുമായ മലബാര്‍ സ്വതന്ത്ര സമരത്തിലെ അവസാനത്തെ അധ്യായത്തിലേക്കുള്ള അദ്യ വെടിയൊച്ചയും.