Tuesday, 15 August 2017

ചാമ്പമരം

വീഥികളിൽ പുതിയ ഒരു തരം കച്ചവടക്കാർ രംഗപ്രവേശനം ചെയ്തിരിക്കുന്നു. പണ്ടുകാലങ്ങളില്‍ നാട്ടിന്‍ പുറങ്ങളിലെ തൊടികളിൽ സുലഭമായി ലഭിച്ചിരുന്ന കായ്കനികൾ, പ്രത്യേകിച്ച് ഞാവൽ, ചാമ്പക്ക തുടങ്ങിയ വിഭവങ്ങളെല്ലാം വയനാട് പോലുള്ള പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ ഇറക്കുമതി ചെയത് വിപണനം നടത്തുന്നവർ. വാഹനത്തിന് വെളിയില്‍ ടാര്‍പോളിന്‍ ഷീറ്റിനുള്ളിൽ കുന്നുകൂട്ടിയ നിലയില്‍ കൊണ്ടുവരുന്ന അവക്ക് കനത്ത വിലയാണ് അവരീടാക്കാറെന്ന് തോന്നുന്നു. ചില ഉപഭോക്താക്കള്‍ റോഡിലേക്കിറങ്ങി പലപ്പോഴും അതിനെ ചോദ്യം ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

"അമേരിക്കൻ ഭൂഖണ്ഡം കടന്ന്, അറ്റ്ലാന്റിക് സമുദ്രവും, പിന്നെ യൂറോപ്പും കവച്ച് വെച്ച് നമ്മുടെ നാട്ടിലെത്തുന്ന ആപ്പിളിനു പോലും ഇല്ലല്ലോ മാഷേ ഇത്രക്ക് വില" എന്നവർ അവരോട് പരിദഭിക്കുന്നത് കേൾക്കാം. പക്ഷേ, അവ്യക്തമായ ഉത്തരം നല്‍കി കൊണ്ടാണ്‌ അവരാ ചോദ്യത്തെ നേരിടാറ് എന്നാണ്‌ എന്റെ ഓര്‍മ്മ.

മനുഷ്യരുടെ ഗൃഹാതുരത്വ ചിന്തകളെ ഉപയോഗപ്പെടുത്തി വിപണി കണ്ടെത്തുന്നവരാണ് ആ കച്ചവടക്കാരെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവരുടെ അടുത്ത് ചെന്ന് ആ പഴങ്ങളെ കുറിച്ച് ചോദിച്ചാൽ നമുക്കത് ബോധ്യമാകും.

"പഴയ കാലത്ത്‌ നമ്മുടെ തൊടികളിലുണ്ടായിരുന്ന സംഗതികളാണിതൊക്കെ... അതേ പരിശുദ്ധിയിൽ ഒരു മായവും ചേര്‍ക്കാതെ തന്നെയാണ് ഇന്നും ഞങ്ങളിത് ഉല്പാദിപ്പിക്കുന്നത്" എന്നിങ്ങനെ അവരതിനെ പുകഴ്ത്തുന്നത് കാണാം.

ആ പഴങ്ങള്‍ എത്രത്തോളം നല്ലതാണെന്നോ? അവയില്‍ എത്ര കണ്ട് പോഷക മൂല്യമടങ്ങിയിട്ടുണ്ടെന്നോ ഒരുപക്ഷേ, അത് വാങ്ങിക്കുന്നവർക്കോ, കഴിക്കുന്നവർക്കോ, അറിഞ്ഞോളണമെന്നില്ല. കൂടാതെ, സുലഭമായി കടകളില്‍ നിന്നും ലഭിക്കുന്ന മറ്റുപഴങ്ങളുടെ അത്ര രുചിയുള്ളതും ആയിക്കൊള്ളണമെന്നില്ല. എങ്കിലും പക്ഷേ, ജനങ്ങളത് വലിയ വില നല്‍കി വാങ്ങിച്ച് കൂട്ടുന്നു. എന്നിട്ട്, മണ്ണിട്ടുമൂടിയ അവരുടെ പഴയ തറവാട് മുറ്റത്തെ ഞാവൽ മരത്തേയും, അവരുടെ പിതാമഹർ പണ്ടെങ്ങുനിന്നോ കൊണ്ടുവന്ന് നട്ടുവളര്‍ത്തിയ ചാമ്പക്ക മരത്തേയും സ്വപ്നം കണ്ട്... അക്കാലത്തെ അകക്കണ്ണിൽ കിനാവ് കണ്ട് അവരങ്ങനെ ഓരോ പഴവും വായയിലിടും. ചവച്ചരച്ച് തിന്നും.

എനിക്കും ചാമ്പക്ക ഒരു മധുരിക്കുന്ന ഓര്‍മ്മയാണ്. ഒരു സ്നേഹോശ്മളതയുടെ ജീവിക്കുന്ന ഓര്‍മ്മ. ഒരു വലിയ നല്ല ഗുണം എനിക്ക് പരിചയപ്പെടുത്തി നല്‍കിയ... ഞാനുള്ള കലാമെന്നിൽ നിലനില്‍ക്കുന്നൊരോർമ്മ. ചെറുതാണങ്കിൽ പോലും സഹജീവികളെ സഹായിക്കുവാനുള്ള മനസ്സിന്റെ ആഗ്രഹത്തെ എന്നിൽ നിലനിർത്തുവാൻ പ്രേരണ നൽകിയ നല്ലൊരനുഭവം. വാഴയിലകുമ്പിളിൽ ചുവന്ന് തുടുത്ത ചാമ്പക്കയും പെറുക്കികൂട്ടി പാടവരമ്പിലൂടെ കുട്ടികൾ ആർത്തുല്ലസിക്കുന്ന കാലമാണോ ഇത്? ഇളം തണുപ്പിൽ ചെറു ചാറ്റൽ മഴ ഉറ്റി വീഴുന്ന ഒരു കാലത്താണ് ചാമ്പക്ക വിടരുന്നത് എന്നാണ് എന്റെ ഓർമ്മ. പാത്തുമ്മയുടെ ആടിൽ വൈക്കം മുഹമ്മദ് ബഷീര്‍ രേഖപ്പെടുത്തിയ പോലെ...

'തൊടിയില്‍ ഇളം ചുവപ്പാർന്ന മഞ്ഞു തുള്ളികളെ പോലെ ഇലകള്‍ക്കിടയിൽ തലയിട്ടു നില്‍ക്കുന്ന ചാമ്പങ്ങകൾ'. 

എനിക്കും ഒരു ചാമ്പക്ക കഴിക്കണമെന്ന ആഗ്രഹം വല്ലാതുണ്ട്. അതിന്റെ അറ്റത്തെ പച്ച തണ്ട് കടിച്ചുമാറ്റി... നെഞ്ചിനെ പിളർത്തി... കെെപ്പു രസമുള്ള വിത്തുകളെ ഞരടി മാറ്റി... ആ ചെറു മധുരത്തിൽ ചാലിച്ച പുളി രസം ഒന്നാസ്വദിക്കണം. പക്ഷേ, അത് തെരുവില്‍ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് കവറുകളിൽ നിന്നല്ല. മറിച്ച്, ചാമ്പമരത്തിന്റെ ചില്ലകളെ താഴ്ത്തി അതിൽ നിന്നും പറിച്ച് കഴിക്കണം. കുറെ എണ്ണം പോക്കറ്റിലിട്ടു വെക്കുകയും വേണം. ആഗ്രഹങ്ങള്‍ അറ്റമില്ലാത്തതാണ്...

മദ്റയിൽ പഠിക്കുന്ന കാലം ഇളം തണുപ്പുള്ള പ്രഭാതങ്ങൾ പ്രഥമ ഖുർആൻ സൂക്തമായ ഫാത്തിഹയിൽ തുടങ്ങുന്ന നാളുകളുടേതാണ്. ഉസ്താദ് ഓതി തരുന്ന ഖുർആൻ വാക്യങ്ങൾ സുഹൃത്തുക്കളോടൊപ്പം അത്യുച്ചത്തിൽ ഈണത്തോടെ ചൊല്ലുമ്പോഴും ഞങ്ങൾ മിക്കവരുടേയും ശ്രദ്ധ അയൽപ്പക്കത്തെ മതിലിനപ്പുറമുള്ള ചാമ്പക്ക മരത്തിലായിയിരിക്കും. നിറയെ ചാമ്പക്ക കുലകൾ വിളഞ്ഞു നിൽക്കുന്ന അതിലെ പഴങ്ങളെ മറ്റുള്ളവരേക്കാൾ കൂടുതൽ സ്വന്തമാക്കാനുള്ള ആഗ്രഹത്തിന്റെ ചിന്തകളിൽ പലപ്പോഴും ഖുർആൻ പാരായണം വെറും 'പാരായണമായി' അവശേഷിക്കാറാണ് പതിവ്. മദ്റസ സമയത്തിന്റെ ഒത്ത പാതി പിന്നിടുമ്പോൾ ഒരു ചെറിയ ഇന്റർബെല്ലുണ്ട്. അത്ത്യാവശ്യം മൂത്രമൊഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുളള  ഒരു കുറഞ്ഞ സമയം. ആ സമയം പെട്ടന്നുതന്നെ ചാമ്പക്ക സ്വന്തമാക്കാനുള്ള ഓട്ടത്തിലേക്ക് ഞങ്ങൾ നീങ്ങും. മതിലെടുത്ത് ചാടിയും ഗെയിറ്റുവഴി 'മാന്യമായി' നടന്നു ചെന്നും നിറയെ പൂക്കൾ വിടർന്ന് നിൽക്കുന്ന ഒരു പൂന്തോട്ടത്തിനപ്പുറമുള്ള ചാമ്പക്ക മരത്തിനടുത്തേക്ക് ഞങ്ങൾ ഓടിക്കൂടും. അതികം ഉയരമില്ലാത്തതുകൊണ്ട് കെെ എത്തും ദൂരത്തുള്ളവയും താഴെ കിടക്കുന്നവയുമൊക്കെ പെറുക്കി കീശയിൽ നിറക്കുന്ന വ്യഗ്രതയിൽ അടുക്കള ഭാഗത്തെ ഇരുമ്പ് ജനാലകൾക്കപ്പുറം വീട്ടുകാരെ കാണുന്ന ഒരു സമയമുണ്ട്. അപ്പോൾ, കലപില ശബ്ദമൊക്കെ താഴ്ത്തി, അച്ചടക്കത്തോടെ, ബഹുമാന പുരസരം... പെറുക്കി കൂട്ടിയ ചാമ്പക്ക പരസ്പരം കെെമാറികൊണ്ടും, പങ്കുവെച്ചുകൊണ്ടും ഞങ്ങൾ മാന്യന്മാരാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും. ആ ഭാഗത്തുനിന്നുള്ള ഒരു ആട്ടിപ്പായിക്കൽ മദ്രസാ കാലഘട്ടത്തിലുടനീളം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നുവേണം കരുതാന്‍. അതിനാല്‍ തന്നെ, ചെറുവറ്റുകൾ കൊത്തിപ്പെറുക്കുന്ന കാക്കകളെപ്പോലെ അടുക്കള ഭാഗത്തെ ആൾ പെരുമാറ്റത്തിലേക്ക് ഞങ്ങൾ കണ്ണ് പായിക്കും. പക്ഷേ, സ്വാഭാവികമായ എന്തൊക്കെയോ സംസാരത്തോടൊപ്പം, 'ആരാണവിടെ ഈ കാലത്തുതന്നെ പുറത്ത്‌' എന്ന ഒരന്വേഷണ നോട്ടത്തിനപ്പുറം അവിടെയൊന്നും തന്നെ സംഭവിക്കാറില്ല. ആ വീട്ടുകാരിൽ നിന്നും മദ്രസ കാലത്തെ 7 വർഷങ്ങൾക്കിടയിൽ ഒരു വിരട്ടൽ പോലും ഞങ്ങളനുഭവിച്ചിട്ടില്ല എന്നാണ്‌ എന്റെ ഓര്‍മ്മ.

എല്ലാ കൊല്ലവും ഇളം തണുപ്പിൽ ആ ചാറ്റൽ മഴ വരും. ഇടതൂർന്ന് വളരുന്ന പച്ചിലകൾക്കിടയിൽ പൂ വിതറിയ പോലെ ചാമ്പക്കകൾ പുഷ്പ്പിക്കും. അത് പഴുത്ത് ഇളം ചുവപ്പ് നിറമണിഞ്ഞ് കഴിക്കാൻ പാകമാകും. ഞങ്ങൾ കൊത്തിയെടുത്ത് പറക്കും. അതിനപ്പുറം ഒന്നുമവിടെ സംഭവിച്ചില്ല. അദ്ഭുതം തോന്നാറുണ്ട് അക്കാര്യം ഓർക്കുമ്പോൾ... അന്യന്റെ പഴം മോഷ്ടിച്ച് കഴിക്കുന്നതിന്റെ പേരിൽ വഴക്കും വക്കാണവും കേട്ടു വന്നിരുന്ന ആ കാലത്തെ വ്യത്ത്യസ്തമായൊരു അനുഭവമായിരുന്നു ആ ചാമ്പക്കയെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍. വിളവെടുപ്പ് കാലത്ത്‌ ഏതാനും വാഴകളിലെ കുലകൾ വെട്ടാതെ വിടുന്ന നാട്ടിലെ ഒരാളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. സഹാനുഭൂതിയുടെ ഭാഗമായി പക്ഷികള്‍ ഉള്‍പ്പടെയുള്ള ജന്തുജാലകങ്ങള്‍ക്ക് ഭക്ഷിക്കാനാണത്രെ അതങ്ങനെ അവിടെ തന്നെ നിലനിര്‍ത്തുന്നത്. മതപരമായി അതും ദാനധര്‍മത്തിന്റെ പരിധിയിലാണ് വരിക എന്ന് അവർ മനസ്സിലാക്കുന്നു. ജന്തുജാലങ്ങള്‍ അത് വന്ന് കഴിക്കുമ്പോൾ അതൊരു മഹത്തായ പുണ്യ പ്രവര്‍ത്തനമായി രൂപാന്തരപ്പെടുന്ന മനോഹരമായ ദൃശ്യം അവിടെ പ്രകടമാകും. ഒരുപക്ഷേ, അന്നാ വീട്ടുകാർ അവരുടെ ആ ചാമ്പക്ക മാത്രമായിരുന്നില്ല ഞങ്ങൾക്കായി പകുത്ത് തന്നിരുന്നത്. ആവശ്യക്കാരനെ സഹായിക്കാനുള്ള മനുഷ്യരുടെ ഉത്തമ ഗുണത്തെക്കുറിച്ചുള്ള ഗൃഹ പാഠങ്ങൾക്കൂടിയായിരുന്നു. ഒരുപക്ഷേ, പക്ഷികൾക്കും കുഞ്ഞുമക്കൾക്കുമായി ഇന്നും ആ ചാമ്പക്ക ചില്ലകൾ യഥേഷ്ടമവിടെ തുറന്നിരിപ്പുണ്ടാകും.

No comments:

Post a Comment