Sunday, 30 June 2024

ഒരു യുദ്ധം നിര്‍മ്മിച്ചത്

ഗസ്സയിൽ യുദ്ധം തുടർന്ന് കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ ഇസ്മായില്‍ ഹനിയ്യയുടെ ഒരു കുടുംബാംഗത്തെ കൂടി ബോംബ് വിഴുങ്ങി എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ഞാനിന്ന് ഉറക്കമുണര്‍ന്നത്. പലതും എന്റെ മനസ്സിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നു. സമരമുന്നണിയില്‍ സ്വത്തും ജീവിതവും സന്താനങ്ങളേയും ത്യജിച്ച അനേകം മനുഷ്യരുടെ ത്യാഗോജ്ജ്വലവുമായ കഥകൾ. ചരിത്ര പുസ്തകങ്ങളിലല്ലാതെ ഇത്തരം വാർത്തകൾ കേട്ടതായി നമുക്കറിവില്ല. ധർമ്മ സമരത്തിന്റെ പാതയില്‍ സ്വത്തും സന്താനങ്ങളേയും ത്യജിച്ച വീരോചിത കഥകൾ. അവരെ ചരിത്ര പുരുഷന്മാർ എന്നാണ് ലോകം വിശേഷിപ്പിച്ചു വരുന്നത്. കണ്ണു തുറന്ന് നോക്കിയാല്‍ ഈ പുതിയ കാലത്തും അത്തരം മഹത്തുക്കളെ കാണാൻ കഴിയും.

യുദ്ധം മനുഷ്യനെ നിഗ്രഹിക്കുന്നൊരു ഏർപ്പാട് മാത്രമല്ല എന്നും, അത് മനുഷ്യരെ നിർമ്മിക്കുക കൂടി ചെയ്യുന്നുണ്ട് എന്നെനിക്ക് തോന്നിതുടങ്ങിയ ദിനരാത്രങ്ങളിലൂടെയാണ് ഞാന്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. യുദ്ധങ്ങൾ മനസ്സുകളെ വാര്‍ത്തെടുക്കുന്നു. ഏതൊരു കഠിന ഹൃദയനേയും നിര്‍മ്മല ഹൃദയനായും, ലോല ഹൃദയനെ കരിങ്കല്ലുമാക്കി മാറ്റുന്നു എന്ന് ചുരുക്കം.

നീട്ടി വെക്കുന്ന കാലുകളൊന്ന് അന്യന്റെ ശരീരത്തിൽ സ്പര്‍ശിച്ചാൽ പോലും അസ്വസ്ഥമാകുന്ന സാധാരണ മനസ്സുകള്‍ക്ക് മുന്നിലാണ് മനുഷ്യന്‍ മനുഷ്യനെ കൊന്ന് തീര്‍ക്കുന്ന ഹീനവും ക്രൂരവുമായ യുദ്ധം എന്ന താണ്ഡവം പലപ്പോഴും നടന്ന് വരുന്നത് എന്നുള്ളത് എത്ര വേദനാജനകമാണ്. മനസ്സിന് വല്ലാത്ത മരവിപ്പ് തോന്നുന്നു. മുന്നില്‍ പ്രതീക്ഷയുടെ ഒരു തുരുമ്പുപോലുമില്ലാത്ത അവസ്ഥ. എവിടെ നോക്കിയാലും ഇരുട്ട് തളം കെട്ടി നില്‍ക്കുന്ന നീണ്ട ഇടനാഴികൾ മാത്രം.

ഇടക്കിടെ വന്ന് കൊണ്ടിരിക്കുന്ന ശുഭവാർത്തകൾ മനസ്സിന്‌ വല്ലാത്ത അളവില്‍ സന്തോഷവും നല്‍കുന്നുണ്ട് എന്നുള്ളത് നേരു തന്നെയാണ്. എതാനും വാക്കുകളിൽ മാത്രം ഒതുങ്ങി നില്‍കുന്ന ഒരു തുണ്ട് ശുഭ വാര്‍ത്തയില്‍ പോലും ഒരായിരം സമാധാന കിരണങ്ങൾ... അപ്പോൾ, കനപ്പെട്ടൊരു സമ്മാനം ലഭിച്ചൊരു മനുഷ്യനും ഞാനും തുല്ല്യാഹ്ലാദം പങ്കുവെക്കുന്നവരാണന്ന് തോന്നിപ്പോകുന്നു. എങ്കിലും, അടുത്തൊരു മോശം വാർത്ത വരെ മാത്രമേ ആ ആവേശത്തിന് ആയുസ്സൊള്ളൂ എന്നുള്ളതാണ് സത്യം. തുടരെ തുടരെയുള്ള ഭാവമാറ്റം. മനസ്സിനോട് വല്ലതും പറഞ്ഞ് സമാധാനപ്പെടാൻ ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മനസ്സത് കണ്ട ഭാവമേ നടിക്കുന്നില്ല.

ഗസ്സയെ സംബന്ധിക്കുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോൾ കരച്ചില്‍ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ പലപ്പോഴും വല്ലാതെ പ്രയാസപ്പെടാറുണ്ട്. പ്രഭാഷകന്‍ അവിടെ മരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം പറയാതിരുന്നെങ്കിലന്ന് ഞാനഗ്രഹിക്കും. എന്നാൽ, വിറക്കുന്ന ചുണ്ടുമായി അയാളത് പറയുന്നതോടെ ഞാന്‍ തളര്‍ന്നു പോവുകയായി. അയാളുടെ വാക്കുകൾ ഇടറും. വിദൂരതയിലേക്ക് അയാളൊരൽപ്പ നേരം നിശബ്ദമായി നോക്കി നില്‍ക്കും. എനിക്കും കരച്ചില്‍ വരും. എന്റെ സമീപത്തുള്ളവരും ഒരുപക്ഷേ കരയുന്നുണ്ടായിരിക്കാം. ഞാന്‍ തിരിഞ്ഞു നോക്കാറില്ല. എല്ലാവരും അവരവരുടെ കുഞ്ഞുമക്കളെ ഓര്‍ക്കുന്ന സ്വകാര്യ നിമിഷമാണത്. അവരുടെ കൂടെ ചിലവഴിച്ച സുന്ദര മുഹൂര്‍ത്തങ്ങൾ. അവരുടെ കളി ചിരികള്‍, സന്തോഷങ്ങൾ. ഒരുപക്ഷേ, കരളിന്റെ കഷണങ്ങളായ നമ്മുടെ ആ കുഞ്ഞുങ്ങള്‍ ആയിരുന്നു ആ മരിച്ചു കിടക്കുന്ന കുട്ടികളെങ്കിൽ... എല്ലാവരുടെയും മനസ്സിലൂടെ ചോര വാർന്നനക്കമില്ലാതെ കിടക്കുന്ന ആ കുഞ്ഞു മക്കളുടെ ചിത്രങ്ങൾ കടന്നു പോയികാണുമെന്നെനിക്ക് ഉറപ്പുണ്ട്.

ഒരിക്കല്‍, ഒരു പ്രഭാഷകന്‍ അദ്ദേഹത്തിന് വരുന്ന ചില ഫോൺ കോളുകളെ സംബന്ധിച്ച് പറയുകയുണ്ടായി. മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തുറങ്ങാൻ കഴിയാത്ത കുറെ മനുഷ്യരുടെ ഫോൺ കോളുകള്‍. "ഉറങ്ങാൻ കഴിയുന്നില്ല സുഹൃത്തേ" എന്നവര്‍ അദ്ദേഹത്തോട് പറയുമെത്രെ. കണ്ണുകളടയമ്പോൾ കാതുകളിൽ കുറെ കുഞ്ഞുങ്ങളുടെ കൂട്ട നിലവിളികൾ മുഴങ്ങി കേള്‍ക്കുന്നു എന്നവര്‍ പരിഭവമറിയിച്ചു. എന്തെങ്കിലും സമാധാന വാക്കുകൾ അദ്ദേഹത്തില്‍ നിന്നും കേൾക്കാൻ കഴിഞ്ഞെങ്കിലെന്നവർ ആഗ്രഹിച്ചു കാണണം. ഒരുപക്ഷേ, അതിജീവനങ്ങളുടെ, ശുഭപ്രതീക്ഷകളുടെ സ്നേഹഭാഷണങ്ങൾ പല വേദികളിലും പങ്കിടുന്നരാകാം ആ ഉറങ്ങാൻ കഴിയാത്ത മനുഷ്യരെന്നെനിക്കുറപ്പുണ്ട്. അവരുടെ ആ വാക്ക്... "എനിക്കുറങ്ങാൻ സാധിക്കുന്നില്ല..." എന്ന ആ വാക്ക് എന്റെ ഹൃദയത്തിൽ പെരുമ്പറ കൊട്ടുന്നു.

സ്വതവേ യാത്രപ്രിയനായ എനിക്ക് യാത്രകളോട് തീരെ ആകര്‍ഷണം തോന്നുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. എങ്കിലും, കഴിഞ്ഞ ദിവസം ഞാനൊരു യാത്രക്കിറങ്ങി. എന്റെ പ്രിയപ്പെട്ട ആ പുരാതന നഗരിയിലേക്ക്. ഞാനോര്‍ക്കുന്നു... എനിക്കെത്രത്തോളം മാനസികോല്ലാസം നല്‍കിയിരുന്ന സ്ഥലമായിരുന്നു അതെന്ന്. എന്റെ ഓരോ സന്ദര്‍ശനത്തിനും എന്തെങ്കിലും ഒരു പുതിയ കാഴ്ച്ച എനിക്കായി പാത്തുവെക്കുന്ന നഗരം. അതിന്റെ കഴിഞ്ഞകാല ചരിത്രത്തെ സംബന്ധിച്ച് ചിന്തിച്ചു കൊണ്ട്‌ എത്രയോ തവണ ഞാനാ വീഥിയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, യുദ്ധം പരിവര്‍ത്തിച്ച മനസ്സുമായി ഞാനതിലൂടെ വഴിനടക്കുമ്പോൾ മനസ്സിൽ ഒന്നും തന്നെ ചിന്തിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് നേര്‌. ആ നഗരത്തിന്റെ ചരിത്രത്തെ ഓര്‍ത്ത് ആവേശം കൊള്ളാറുള്ള എന്റെ മനസ്സ് മരവിച്ചൊരു അസ്ഥികൂടം കണക്കെ നിശബ്ദമായി നടന്നു നീങ്ങി.

ഞാനിപ്പോൾ പള്ളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എങ്കിലും വെറുതെ ഓരോ കാര്യങ്ങൾ ചിന്തിക്കുന്നു. ചിലപ്പോഴൊക്കെ ഖുറാന്‍ പാരായണം ചെയ്യാൻ തോന്നും. എന്നാൽ, മനസ്സിനെ ഏകീകരിക്കുക എന്നുള്ളത് ഒരു വലിയ പ്രയാസകരമായ കാര്യം തന്നെയാണന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു ദിവസത്തെ അഞ്ച് പ്രാവശ്യ നമസ്കാരം ഒരു വിശ്വാസിക്ക് എത്രത്തോളമാണ് ആശ്വാസം പ്രധാനം ചെയ്യുന്നത് എന്ന് ഞാന്‍ മനസ്സിലാക്കിയ സന്ദര്‍ഭങ്ങളായിരുന്നു അത്. ഒരു നമസ്കാരം കഴിഞ്ഞ് അടുത്തതിലേക്കുള്ള യാത്രക്കിടെ പലതരം വേദനകളും പ്രയാസങ്ങളും മനസ്സിലേക്ക് മെല്ലെ മെല്ലെ കടന്ന് വരും. കുട്ടികളെ ഓര്‍മ്മ വരും. അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങൾ ഓര്‍മ്മ വരും. മനസ്സ് വല്ലാതെ അസ്വസ്ഥമാകും. അപ്പോഴതാ അടുത്ത നമസ്കാരത്തിന്റെ ബാങ്കൊലി കേള്‍ക്കയായി. അതോടെ അതിലേക്ക് തിരിയും. മനസ്സ് തെല്ലൊന്ന് ശാന്തമാകും.

ആ ഇടക്കാണ് ഞാനൊരിക്കൽ എന്റെ ഒരു സുഹൃത്തിന് ഫോൺ വിളിച്ചത്. പല വിധ കാര്യങ്ങളും സംസാരിക്കുന്നതിനിടക്ക് ഞാനവനോട് പലസ്തീനുമായി ബന്ധപ്പെട്ട എന്തോ ഒരു കാര്യത്തെ കുറിച്ച് സൂചിപ്പിച്ചു. എന്നാൽ, എന്തോ ഒരു പുതിയ കാര്യം കേട്ടത് മാതിരി അവനെന്നെ നോക്കി ചോദിച്ചു...

"സത്യത്തിൽ എന്താണ്‌ അവിടെ പ്രശ്‌നം. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല... " എന്ന്.

ഭാഗ്യവാൻ... ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ...! 

അവനൊന്നും അറിയുന്നില്ല. കത്തി തീര്‍ന്നു കൊണ്ടിരിക്കുന്ന ആ ജനതയെ കാണുന്നില്ല. അവരുടെ തലക്കു മുകളില്‍ നിന്നും വീഴുന്ന ബോംബുകളെ കുറിച്ചറിയുന്നില്ല. രക്തം വാർന്ന് മരിക്കുന്ന ആ മനുഷ്യരെ നിലവിളികൾ കേള്‍ക്കുന്നില്ല. അവരുടെ വേദനകളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. അധ്വാനിക്കുന്നു... തിന്നുന്നു, ഉറങ്ങുന്നു.

ഹാ... സുഖം... സുന്ദരം... മനോഹരം.

ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ളതാണെങ്കിലും യുദ്ധ വാർത്തകൾ പലപ്പോഴും അസഹ്യം തന്നെയാണ്‌. അത് കേവലം അതിന്റെ അക്രമോത്സുകത കൊണ്ട്‌ മാത്രമല്ല. യുദ്ധം സാഹചര്യങ്ങളിൽ പിച്ചിചീന്തപ്പെടുന്ന മനുഷ്യന്റെ സ്വൈര്യജീവിതം... റദ്ദു ചെയ്യപ്പെടുന്ന മനുഷ്യാവകാശങ്ങള്‍... അവന്റെ എല്ലാ കേവല സൗകര്യങ്ങളും തടയപ്പെടുന്ന അതിദാരുണമായ അവസ്ഥ. ഒരുപക്ഷേ, അതിനെ വാക്കുകള്‍ കൊണ്ട്‌ പറയുക പ്രയാസകരമാണ്. ഒരു സഹജീവി എന്ന നിലയില്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളല്ലാതെ.

എല്ലാം ശുഭകരമായി പര്യവസാനിക്കട്ടെ,

No comments:

Post a Comment