ഇത് മലപ്പുറം ജില്ലാ മ്യൂസിയം. ബ്രിട്ടീഷ് ഭരണകാലത്ത് ഹുജൂർ കച്ചേരിയായും സ്വതന്ത്ര സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം തിരൂരങ്ങാടി ബ്ലോക്കോഫീസായും പ്രവർത്തിച്ചിരുന്ന ഈ കെട്ടിട മുറ്റത്തിന് എന്റെ ജീവിതവുമായി അഭേദ്യമായൊരു ബന്ധം നിലനില്‍ക്കുന്നു.
ആ കഥക്ക് നൂറ് വർഷങ്ങൾ പഴക്കമുണ്ട്.
കൃത്യമായി പറഞ്ഞാൽ... 1921 ആഗസ്റ്റ് 20
വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സര്‍ക്കാരിനെതിരിൽ സംഘടിച്ച വിപ്ലവകാരികളെ അടിച്ചമര്‍ത്തുന്നതിന്നായി കളക്ടർ ഇ എഫ് തോമസ് തിരൂരങ്ങാടിയിൽ എത്തിച്ചേർന്ന ദിവസമാണ് രംഗം. മമ്പുറം കിഴക്കേ പള്ളിയും ഖിലാഫത്ത് ഓഫീസും ശോധനം ചെയ്തുകൊണ്ട് മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെയാണ് അയാൾ സര്‍ക്കാര്‍ ആസ്ഥാനമായ തിരൂരങ്ങാടി കച്ചേരിയിൽ എത്തിച്ചേരുന്നത്.
എന്നാൽ, ഈ വാർത്ത പുറംലോകത്ത് പടര്‍ന്നത് മമ്പുറം പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തിയെന്നും അത് നിശ്ശേഷം തകര്‍ക്കപ്പെട്ടന്ന പേരിലുമാണ്. വാർത്ത കാട്ടുതീ പോലെ പരന്നു. നിമിഷ നേരം കൊണ്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2000ത്തോളം മുസ്ലിംകൾ തിരൂരങ്ങാടിയിൽ തടിച്ചുകൂടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരിൽ മുദ്രാവാക്യങ്ങൾ മുഴക്കി. നിരോധനാജ്ഞയുടെ തുടര്‍ച്ചയായുള്ള ലംഘനമെന്ന പേരില്‍ അവര്‍ക്കു നേരെ വെടിവെച്ചുകൊണ്ടാണ് വെള്ള പട്ടാളം ഇതിനെതിരെ പ്രതികരിച്ചത്. 300 ഓളം പേർ അവിടെ കൊല്ലപ്പെട്ടന്ന് ഔദ്യോഗിക കണക്ക്. കുറെ പേരെ അറസ്റ്റും ചെയ്ത് കച്ചേരിയിലേക്ക് കൊണ്ടുപോയി.
മേല്‍ സംഭവങ്ങളെ ചോദ്യം ചെയ്യാൻ വേണ്ടിയാണ് ആലി മുസ്ല്യാരും സംഗവും കച്ചേരിയിലേക്ക് പുറപ്പെടുന്നത്. അപായ സാഹചര്യം കണക്കാക്കി സെക്കൻഡ് ലെഫ്റ്റനന്റ് ജോൺസൺ, ഡി വൈ എസ് പി റൌലി എന്നീ മേലുദ്യോഗസ്ഥരും കുറച്ചു കോൺസ്റ്റബിൾമാരും, അവര്‍ക്ക് മുന്നിലായി സായുധരായ ഏതാനും പട്ടാളക്കാരും കച്ചേരി മുറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കളക്ടര്‍ തോമസ് അകത്തും.
കച്ചേരി മുറ്റത്തെത്തിയ നിവേദക സംഗവുമായുള്ള സംഭാഷണം എളുപ്പമാക്കാൻ ദ്വിഭാഷിയാകാൻ നിയോഗിക്കപ്പെട്ടത് കോൺസ്റ്റബിൾമാർക്കിടയിൽ നിന്നും അവരുടെ ഹെഡ്ഡിനെയായിരുന്നു. ആയിടെ പിറന്നു വീണ തന്റെ മകനെ ഒരു നോക്കു കണ്ട് ജോലിക്കായി തിരക്കിട്ടിറങ്ങിയ ഒരു പൊലീസുകാരൻ. തുക്ക്ടി കളക്ടറും പരിവാരങ്ങളും തിരൂരങ്ങാടിയെ ശോധനം ചെയ്യാൻ കോഴിക്കോട്ടു നിന്നെത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് നേരെ കിഴക്കേ പള്ളിയിലേക്കാണ് അദ്ദേഹം പോകുന്നത്. അവിടെ നിന്നും ഏതാനും പോരാളികളെ അറസ്റ്റ് ചെയ്ത ശേഷം നേരെ കച്ചേരിയിലേക്ക് കൂട്ടി കൊണ്ടുവന്ന് അല്‍പ്പം കഴിഞ്ഞാണ് മേല്‍ വെടിവെപ്പ് നടക്കുന്നതും ആലി മുസ്ലിയാരും സഖാക്കളും കച്ചേരിയിലെത്തുന്നതും.
അകാരണമായി അറസ്റ്റ് ചെയ്ത തങ്ങളുടെ സഹോദരങ്ങളെ വിട്ടുകിട്ടണമെന്നാണവർ ആവശ്യപ്പെടുന്നത്... അയാൾ തന്റെ മേലുദ്യോഗസ്ഥരോട് കാര്യം ധരിപ്പിച്ചു. സംഭാഷണം തുടർന്നു. വാഗ്വാദങ്ങൾ പരസ്പരം വെല്ലുവിളികളിലേക്കും കടുത്ത പദപ്രയോഗങ്ങളിലേക്കും നീങ്ങി. ശബ്ദമുയർന്നു. തക്ബീർ മുഴങ്ങി...
"ഫയർ..."
അപ്പോഴാണ് കച്ചേരിക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്ന സായുധ സൈന്യത്തിന് വെടിവെക്കാനുള്ള ഉത്തരവ് പിന്നിൽ നിന്നും കളക്ടര്‍ സായിപ്പ് നല്‍കുന്നത്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വലിയൊരു അവിവേകമായിട്ട് ചരിത്രം ആ നടപടിയെ വിലയിരുത്തുന്നു.
പ്രതിഷേധക്കാരുടെ മുന്നില്‍ നിലയുറപ്പിച്ച് നില്‍ക്കുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ വകവെക്കാതെ സൈന്യം വെടിവെപ്പ് തുടങ്ങി. മറുവശത്ത് നിന്നും പ്രത്യാക്രമണങ്ങളുണ്ടായി... കടുത്ത യുദ്ധം. വെടിയൊച്ചയും ആര്‍പ്പുവിളിയും. എല്ലാം കെട്ടടങ്ങുമ്പോൾ കച്ചേരിക്ക് മുന്നിലെ റോഡുവക്കത്ത് ചോരയിൽ കുളിച്ച നിലയിൽ അനേകം മനുഷ്യരെ കാണാൻ കഴിഞ്ഞു. അവര്‍ക്കിടയില്‍ റൗളിക്കും ജോൺസണും കൂടെ ആ പോലീസുകാരനും. കച്ചേരിക്കു മുന്നിലെ പാതയോരത്തെ പീടിക വാരാന്തയിലാണ് അയാളുടെ മൃതശരീരം കണ്ടെടുക്കുന്നതെന്ന് പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് രേഖപ്പെടുത്തി. അയാളുടെ പേര് ആലിക്കല്‍ മൊയ്തീന്‍ സാഹിബ് എന്നായിരുന്നു... എന്റെ പ്രിയ പ്രപിതാമഹൻ. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം സമാധാനം നല്‍കട്ടെ.
ആ യുദ്ധം സുദീര്‍ഘവും ത്യാഗോജ്ജ്വലവുമായ മലബാര്‍ സ്വതന്ത്ര സമരത്തിലെ അവസാനത്തെ അധ്യായത്തിലേക്കുള്ള അദ്യ വെടിയൊച്ചയും.

No comments:
Post a Comment