Tuesday, 18 October 2022

അസാധാരണ ദിനം

അസാധാരണങ്ങളായ പല അനുഭവങ്ങളുമെന്നെ തഴുകി നീങ്ങിയിട്ടുണ്ട്. സുദീര്‍ഘമായ യാത്രകളുടെ മടിയിലെ ദിവസങ്ങൾ. വീട്ടില്‍ നിന്നും ഇറങ്ങുന്നത് വരെ ചുറ്റുമുള്ള സാഹചര്യങ്ങളെന്നെ അതിൽ നിന്നും പിന്നോട്ട് നയിച്ചുകൊണ്ടിരിക്കും. അവിടെ പോയിട്ടെന്ത് കാര്യം...? സമയം നഷ്ടങ്ങളുടെ കൂമ്പാരങ്ങളല്ലാതെ അവിടെ നിന്നും മറ്റെന്ത് ലഭിക്കാൻ... എന്നിങ്ങനെയെന്റെ മനസ്സെന്നോട് മന്ത്രിക്കും. പക്ഷേ, അവയിലെ ഏതോ ഒരു മുഹൂര്‍ത്തത്തില്‍ യാത്രകള്‍ തുടരാൻ ഞാൻ തീരുമാനിക്കുന്നതോടു കൂടിയാണ്‌ അസാധാരണങ്ങളായ അനുഭവങ്ങളിലേക്ക് ഞാൻ കൺമിഴി തുറക്കുന്നത്. നിമിഷങ്ങളാകുന്ന വാഹനത്തിൽ കാലങ്ങളാകുന്ന ഇടങ്ങളിലൂടെയുള്ള നിരന്തര യാത്രകളാകുന്നു ജീവിതം. അനുഭവങ്ങളുടെ സ്വര്‍ഗ്ഗ രാജ്യങ്ങളെ കണ്ട് മിഴി തുറന്നിരിക്കുമ്പോൾ ഞാനോർക്കും... ഞാനീ വഴി വന്നില്ലായിരുന്നുവെങ്കിൽ എനിക്ക് എത്ര നഷ്ടമാകുമായിരുന്നതെന്ന്.

ഈ അസാധാരണമായ ദിനത്തെ കുറിച്ച് എന്തെഴുതണം എന്തിനെഴുതണമെന്ന് ഞാന്‍ കുറേ ചിന്തിച്ചു. ഒടുവില്‍, എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ച് മനസ്സിന്റെ ദാഹം ശമിപ്പിക്കാനുറച്ച് കാട്ടുകുളം വീടിന്റെ വെളിയിലേക്ക് തുറന്ന വരാന്തയില്‍ ഇരിക്കുകയാണ് ഞാൻ. പണ്ട്‌ വളരെ നീളത്തിലുണ്ടായിരുന്ന മനോഹരമായി കാവി മെഴുകിയൊരു കൊലായിയായിരുന്നു ഈ ഭാഗം. അതിന്റെ അരികിലുണ്ടായിരുന്ന അരച്ചുമരിലിരുന്ന് എനിക്കെന്റെ മാതാവ് കുറേ ചോറുരുളകൾ വാരി നല്‍കിയിട്ടുണ്ട്. ആപ്പ കൊണ്ടുവരുന്ന ചുവന്ന മുന്തിരി വളരെ ശ്രദ്ധയോടെ തൊലി പൊളിച്ച് ഞാനിവിടിരുന്ന് സുന്ദരമായി കഴിച്ചിരുന്നതും ഞാനോര്‍ക്കുന്നു. പിന്നീട്, എന്തോ അവ്യക്തമായൊരു ആവശ്യം പ്രമാണിച്ചാണ് ഈ ഭാഗം മൊത്തമായി പൊളിച്ച് അവിടെ അടുക്കള ഭാഗത്ത് നിന്നും തുറക്കുന്ന വരാന്ത, ഭക്ഷണ മുറി പിന്നെ, സ്വീകരണ മുറിയില്‍ നിന്നും തുറക്കുന്ന മറ്റൊരു ചെറിയ വരാന്ത എന്നിവ നിര്‍മ്മിക്കുന്നത്. അതിലെ സ്വീകരണ മുറിക്ക് വേളയിലാണ് ഞാനിപ്പോൾ ഇരിക്കുന്നത്.

പുറത്ത്‌ ആകാശത്ത് ഇടക്കിടെ ഇടിമിന്നല്‍ മിന്നുന്നു. അന്തരീക്ഷം ഒരു മഴക്കായി കാത്തിരിക്കയാണന്ന് തോന്നുന്നു. ചെറിയ ചെറിയ പുൽനാമ്പുകള്‍ വിടര്‍ന്ന മുറ്റത്തിന്റെ അരികിലെ സിമന്റ് പടവിനപ്പുറം തല മൊട്ട അടിച്ചത് പോലുള്ള തൊടിയാണ്. അവിടെ നിറയെ സമൃദ്ധമായി വാഴകൾ വളർന്ന് നില്‍ക്കുന്നു. ഇന്നലെയോ മിനിഞ്ഞാന്നോ ആയിരിക്കണം അവിടെ കാട് വെട്ടി തെളിച്ചത്. കാർ മേഘങ്ങൾ പരന്ന ആകാശം തീര്‍ത്ത ചെറിയ ഇരുട്ടും, സമവൃത്തിയായി തല തകർന്നിരിക്കുന്ന പുൽനാമ്പുകൾ തീര്‍ത്ത മനോഹാരിതയും എന്നെ തൊടിയിലേക്ക് നയിക്കുന്നുണ്ട്. ഇരിക്കുന്ന ഈ പ്ലാസ്റ്റിക് കസേര അവിടേക്ക് വലിച്ചിട്ട് അന്തസ്സായി ഇരുന്ന് എഴുതിയാലോ... ഞാൻ വെറുതെ ചിന്തിച്ചു. ഇടിമിന്നലിന്റെ ചെറിയ ഇരമ്പൽ അകലെ നിന്നും കേള്‍ക്കാം. കാക്ക, കുയില്‍, മയില്‍, പട്ടി തുടങ്ങി ചീവിട് വരെയുള്ളവരുടെ ആര്‍ത്തു കരച്ചിലുകൾ വേറെയും. ആ ശബ്ദ കോലാഹലങ്ങൾ എന്നെ ഈ വരാന്തയില്‍ തന്നെ പിടിച്ചിരുത്തുന്നു എന്നുള്ളതാണ് സത്യം.

യാഥാര്‍ത്ഥത്തിൽ അവർ ആർത്ത് കരയുക തന്നെയാണോ...? അതോ, മഴ വരുന്നതും കാത്ത് ആനന്ദിക്കുകയോ...

വെള്ള പേപ്പറില്‍ നിന്നും കുറച്ച് സമയം എന്റെ ചിന്തകൾ എങ്ങോ അലഞ്ഞു നടന്നു. കഴിഞ്ഞ ദിനം ഞാൻ കണ്ടൊരു കഥാപാത്രത്തിന്റെ ഓര്‍മ്മയിലേക്ക് അദ്യം. പിന്നെ, ഇന്ന്‌ കാലത്ത്‌ ഷാർജയിലേക്ക് വിമാനം കയറിയ എന്റെ പിതാവിനെ കുറിച്ചും ഞാനല്‍പ്പം എന്തെല്ലാമോ ചിന്തിച്ചു.

അദ്ദേഹം ഷാർജയില്‍ വിമാനമിറങ്ങി കാണുമോ...? അവിടെ മുറിയില്‍ എത്തി കാണുമോ...? എല്ലാം പ്രയാസ രഹിതമായി വേഗത്തിൽ നടന്ന് കാണുമോ എന്നൊക്കെ.

അത് കുറേശെയായി എന്നെ അസ്വസ്ഥമാക്കുന്നുണ്ട്. പക്ഷേ, എന്തിനാണീ അസ്വസ്ഥത. 'ലീവിറ്റ്'... ഞാനെന്നോട് തന്നെ പറഞ്ഞു. ഏർപ്പാടുകളില്ലാത്ത മനുഷ്യർ വേഗത്തിൽ വയോധികനാവുമെന്ന 'ആപ്തവാക്യത്തിൽ' തല്‍കാലം ഞാനെന്റെയാ ദുഖം മൂടിവെച്ചാശ്വസിച്ചു.

ശ്രദ്ധ വീണ്ടും തൊടിയിലേക്ക് തന്നെ നീങ്ങി. അവിടെ വാഴയില്‍ അള്ളിപ്പിടിച്ച് കയറിയും താഴേക്ക് ഉതിര്‍ന്നും കളിച്ച് രസിക്കുന്ന ഏതാനും അണ്ണാൻമാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാഴയിലയെ ഒന്ന് കുലുക്കി ഇളക്കി അവകൾ താഴേക്ക് ഉതിര്‍ന്നു വീഴുന്നത് കാണുമ്പോള്‍ രസമാണ്. പിന്നെ വീണ്ടും അള്ളി പിടിച്ച് അതിലേക്ക് ബത്തപ്പെട്ട് കയറുന്നത് കാണുമ്പോൾ എല്ലാ ചിന്തകളും മറന്ന് മനസ്സ് സമ്പൂര്‍ണ്ണമായതിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അണ്ണന്മരുടെ ഈ കളി കണ്ടെന്നോണം ഏതാനും ചെമ്പോത്തുകളും മൈനകളും അവയുടെ അടുത്തേക്ക് കുതിച്ച് ചെന്നെന്തോ പറയുന്നത് ഞാന്‍ കേട്ടു. പടച്ച തമ്പുരാന് മാത്രറിയുന്ന ഭാഷയിൽ... പക്ഷിമൃഗാദികളുടെ ഭാഷ. അവരെങ്ങനെയാകും സംഭാഷണത്തിൽ മുഴുകുന്നുണ്ടായിരിക്കുക...? അവരുടെ ഭാഷക്ക് ലിപിയുണ്ടാകുമോ... അക്ഷരങ്ങള്‍ കൊണ്ട്‌ മാത്രമല്ല. ആംഗ്യം കൊണ്ടോ മറ്റെന്തെങ്കിലും മാധ്യമം കൊണ്ട്... അറിയില്ല. സകലമാന രഹസ്യങ്ങളുടേയും താക്കോൽ സൂക്ഷിപ്പുകാരനായ പടച്ച തമ്പുരാന് മാത്രമറിയുന്ന പരമ മഹാരഹസ്യങ്ങളാണതൊക്കെ.

ഈ വീടിന്റെ തൊട്ടപ്പുറത്ത് സ്ഥിതിചെയ്യുന്ന, കാക്കുപ്പായെന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന തെക്കന്‍ മമ്മുകാക്കാന്റെ വീട്ടിലെ പ്രാവുകളുടെ ദുര്യോഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഉമ്മ പറയുന്നത് ഞാൻ കേട്ടിരുന്നു. ഈ വീട്ടിലെ അറക്ക് മുകളില്‍ അനധികൃതമായി താമസിച്ച് വരുന്ന എതാനും പൂച്ചകള്‍ അവയെ പിടിച്ച് ഭക്ഷിച്ച് കളഞ്ഞുവത്രെ. അതിൽ ക്ഷുഭിതയായ ഉമ്മ അവറ്റകളെ പിടിച്ച് പുറത്താക്കിയതും ഒരു നായ വന്ന് ആ പൂച്ചകളെ കടിച്ചെടുത്ത് കൊണ്ടുപോയി എന്നുമാണാ കഥ. കേട്ടപ്പോൾ ചെറിയ വിഷമം തോന്നി. എന്റെ മുന്നില്‍ ആര്‍ത്തുല്ലസിച്ച് കളിക്കുന്ന ഈ അണ്ണാന്മാരെ പോലെയുള്ള... മൈനകളേയും കാക്കകളേയും പോലുള്ള ഏതാനും പ്രാവുകള്‍, പൂച്ചകള്‍... അവരിന്നില്ല. ജന്തു ഭക്ഷ്യ ചംക്രമണ വ്യവസ്ഥയിൽ പങ്കാളിത്തം വഹിച്ചുകൊണ്ടവർ ധീരമായി മരണപ്പെട്ടിരിക്കുന്നു. വേട്ടയാടി ഭക്ഷിച്ച് കൊൾകാൻ ദൈവം അവറ്റകൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങൾ എന്നല്ലാതെ അതിനെ സംബന്ധിച്ച് മറ്റെന്ത് പറയാനാണ്‌. എങ്കിലും, ആ പ്രാവുകളുടെ, പൂച്ചകളുടെ സംരക്ഷണത്തിൽ കഴിയുന്ന അവരുടെ മക്കളുടെ തുടർന്നുള്ള ജീവിതം എപ്രകാരം ആയിരിക്കും. അച്ഛനേയും അമ്മയേയും കാണാതെ ദുഖത്തിന്റെ പടുകുഴിയിലേക്ക് വഴുതി വീണ് തുടര്‍ന്നുള്ള ജീവിതമവർ നയിക്കുമോ... അതോ, ഭാവിയിലേക്ക് സ്വയമേവ ചിറകടിച്ച് പറന്നു കാണുമോ അവർ. അറിയില്ല. എങ്കിലും, അല്ലാഹു അവര്‍ക്ക് തുണയുണ്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഇനി, ആ അസാധാരണമായ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മയിലേക്ക് നീങ്ങിയേക്കാമെന്ന് നിനച്ചിരിക്കുമ്പോഴാണ്‌ ഇരട്ട മൂങ്ങൻ കുന്നിന്റെ ഉച്ചിയില്‍ നിന്നുമൊരാൾ നൃത്തം ചവിട്ടി എന്നോണം ഓടിച്ചാടി കളിച്ചുല്ലസിച്ച് രസിച്ചു കടന്ന് വന്നത്. ഒന്ന് തൊട്ടാലോ പിടിച്ചാലോ കനത്ത പിഴ കൈപ്പറ്റിയേക്കാവുന്ന പീകോക്ക് അഥവാ മയിലുകളായിരുന്നു അത്. സംരക്ഷണം കേന്ദ്രം വകയാണ്‌. ഡല്‍ഹിയിലെ ദേശിയ സര്‍ക്കാര്‍ വക ദേശിയപക്ഷി. അതിനാൽ തന്നെ ഒരല്‍പ്പം അകല്‍ച്ച നിലനിര്‍ത്തി കൊണ്ട്‌ ഞാനവളെ നിരീക്ഷിച്ചു. കളഞ്ഞ് പോയതെന്തോ തിരഞ്ഞ് നടക്കും പോലെ തന്റെ പാമ്പ് പോലുള്ള തല ചലിപ്പിച്ച് കൊണ്ടവൾ നടന്ന് നീങ്ങുന്നു. ആദ്യമേ പറയാം... നിർബന്ധിച്ചോ ബലമായോ ഞാൻ പിടിച്ച് കൊണ്ട്‌ വരാത്ത തരത്തിൽ സ്വന്തം ഇഷ്ടപ്രകാരം മാത്രം എന്റെ അരികിലേക്ക് കടന്ന് വന്ന അവളുടെ ഒരു ചിത്രം ഞാനെന്റെ മൊബൈൽ ഫോണില്‍ എടുത്തിട്ടുണ്ട്. വെറുതെ ഒരു രസത്തിന്.

ആ അസാധാരണമായ ദിനം...

അന്നാ മരണ വാര്‍ത്ത അറിഞ്ഞ ദിവസം മുതൽ ഞാൻ അസ്വസ്ഥനായിരുന്നു. എങ്ങനെയായിരിക്കും ആ മക്കളുടെ തുടർന്നുള്ള ജീവിതമെന്ന് ഞാന്‍ ആലോചിച്ചു. ഉപ്പയും ഉമ്മയുമില്ലാതെ അവരെങ്ങനെ മുന്നോട്ട് പോകും. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റും... കൊച്ചു കൊച്ചു വാശികൾ... പിണക്കങ്ങൾ. എനിക്ക് കരയാന്‍ തോന്നി. ദൈവമേ... ഉപ്പയും ഉമ്മയും നഷ്ടമായാൽ എന്താകും സ്ഥിതി. നിര്‍വ്വചിക്കാന്‍ കഴിയാത്ത സ്നേഹ പരിലാളനകളുടെ വേദപുസ്തകം.

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങൾ കടലോളം ജീവിക്കുക... അമ്മയുടേയും അച്ഛന്റേയും സ്നേഹ വാത്സല്യങ്ങൾ ലഭിക്കാതെ അനാഥമായി നടന്നു നീങ്ങുന്ന ഒരു കുഞ്ഞിനെ കാണുവാനുള്ള ശക്തി ഞങ്ങള്‍ക്കില്ല. അതിനാൽ സകലര്‍ക്കു വേണ്ടിയും നിങ്ങൾ കാലിതീതരായി ജീവിച്ചുകൊൾക.

ഇവിടുന്നല്‍പ്പം അകലത്തായി സ്ഥിതിചെയ്യുന്ന അയ്യപ്പൻ കാവിലെ വിഷ്ണു ക്ഷേത്രത്തിൽ നിന്നുയരുന്ന സായാഹ്ന സംഗീതം ഒരു ഇളം തെന്നല്‍ പോലെ ഞാന്‍ കേള്‍ക്കുന്നുണ്ട്. സംഗീതത്തിന്റെ ചില ഉയര്‍ച്ച താഴ്ച്ചകൾ തിരമാല പോലെ വന്നെന്റെ ചെവിയിലടിച്ചെന്റെ ശ്രദ്ധയെ കവരുന്നു. പിടിവിട്ട് പോകുന്ന ശ്രദ്ധകളെ പിടിച്ച് കെട്ടി എന്റെ ചിന്താ വിഷയത്തിലേക്ക് തിരിച്ച് നടക്കാൻ ഞാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

നാട്ടിലെത്തിയ ശേഷമുള്ള ആദ്യ പരുപാടികളൊന്ന് ആ മക്കളെ കാണാൻ ചെല്ലുക എന്നായിരുന്നു. പറ്റിയ സന്ദര്‍ഭം നോക്കി ഞങ്ങളിറങ്ങി. ഉപ്പയും ഉമ്മയും പിന്നെ ഞാനും. ഒരു മനോഹരമായ വൈകുന്നേര സമയമായിരുന്ന് അത്. സൂര്യൻ താഴ്ന്ന് തുടങ്ങിയിരുന്നു. വലിയ വീട്. ഇരുനില മാളിക. ഭൂമിയെ വലയം ചെയത് വരുന്ന ഇരുട്ടില്‍ ആ വെള്ള വര്‍ണ്ണ ഗൃഹം തെളിമയോടെ നിന്ന് മന്ദഹസിക്കുന്നു. രണ്ട് വലിയ നഷ്ടങ്ങൾ സംഭവിച്ച വീടാണ് അതെന്ന് തോന്നിയതേ ഇല്ല. എല്ലാ ദുഃഖങ്ങളേയും മറവി എന്ന മഹാ അനുഗ്രഹത്തിലൂടെ പരിഹരിക്കുന്നവനല്ലെയോ ദൈവം. ഞാനപ്പോൾ ഉമ്മയില്ലാത്ത വീടകങ്ങളെ കുറിച്ച് ചിന്തിച്ചു. അടുക്കളയിലെ പൂയി പിടിച്ച പാത്രങ്ങളെ കുറിച്ചും, ഉണങ്ങി വരണ്ട തിണ്ണകളുടേയും, ജലാംശം പുരളാത്ത കൊട്ടത്തളങ്ങളേയും കുറിച്ച് ചിന്തിച്ചു. സജീവമായ അടുക്കള ഇല്ലാത്ത വീട്ടകങ്ങൾ നിര്‍ജ്ജീവതയുടെ അടയാളമാണ്‌. ഉണങ്ങി വരണ്ട തിണ്ണകൾ അമ്മമാരുടെ അഭാവങ്ങളേയാണ് സൂചിപ്പിക്കുന്നത്.

ദൈവം നമ്മുടെ മാതാപിതാക്കൾക്ക് കരുണ ചെയ്യുമാറാകട്ടെ.

അകത്ത് ആളനക്കമുണ്ട്. ബെല്ലടിച്ചു. ഞങ്ങളെ പ്രതീക്ഷിച്ചത് മാതിരി വാതിലുകൾ തുറക്കപ്പെട്ടു. ഉള്ളില്‍ നിയോൺ വെളിച്ചം മാതിരിയൊരു ഓറഞ്ച് പ്രകാശം. അവിടെ നിശബ്ദത തളം കെട്ടി നില്‍ക്കുന്നു. അല്‍പ്പം അപരിചിതരായ ഞങ്ങളെ കണ്ടപ്പോളുണ്ടായ സ്വാഭാവിക നിശബ്ദതയാണോ അതോ, മരണാനന്തര വീടുകൾക്കുള്ളിലെ സര്‍വ്വസാധാരണമായ മൂകതയോ... അറിയില്ല. അവിടെയുള്ള എല്ലാ വസ്തുക്കളിലും ഒരു തരം ദുഃഖം നിഴലിക്കുന്നുണ്ടെന്നെനിക്ക് തോന്നി. കണ്ണാടി ചില്ലിനുള്ളിലെ ട്രോഫികളിലും മറ്റലങ്കാര വസ്തുക്കളിലും മറ്റെല്ലാം. ഞാനവിടെ കണ്ടൊരു പതുപതുത്ത സോഫയിൽ പോയിരുന്നു. ഉമ്മയും ഉപ്പയും നേരെ അകത്തേക്ക് ചെന്നു. ഞാൻ തനിച്ചിരുന്നെന്തെല്ലാമോ ചിന്തിച്ചു. ഇടക്ക് ഇരുട്ടിലൂടെ ആ കുഞ്ഞവിടേക്ക് കടന്ന് വരുന്നത് കണ്ടു. വെളുത്ത് മെലിഞ്ഞ ശരീരം. ദൃഢത നിഴലിക്കുന്ന കണ്ണുകൾ. അവളെ കാണാൻ ഒരു കൊച്ചു മാലാഖയെപ്പോലെ തോന്നി.

അവളെ തിരിച്ചറിഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു പോയി. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. ശ്രദ്ധ മുഴുവന്‍ ആ കൊച്ചു പെണ്‍ കുട്ടിയിലേക്ക് മാത്രം നീണ്ടു. അവളുടെ അംഗവിക്ഷേപണത്തിലേക്ക് മാത്രമായി ഞാൻ മിഴിയൂന്നി നിന്നു. ഞാൻ ചോദ്യ ദാരിദ്ര്യത്തോടെ അവളോട് ചോദിച്ചു

"കാക്കു എവിടെ"

"ഓൻ പൊറത്ത്ക്ക് പോയി" അവൾ നാണത്തോടെ പറഞ്ഞു.

"ഞാൻ അണക്കൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്... കാണണോ"

അവൾ ചുമരില്‍ ചാരി നിന്ന് നാണത്തോടെ ചെരിഞ്ഞൊന്നെന്നെ നോക്കി. എന്റെ കൈയിലെ കവറില്‍ എന്താണെന്ന ആകാംക്ഷയിൽ അവൾ എന്നെ തന്നെ നോക്കി നിന്നു.

ഞാനപ്പോൾ ചിന്തിച്ചത് ആ കുഞ്ഞിന്റെ ഇളം മനസ്സിനെ കുറിച്ചാണ്. അവളെങ്ങനെ ആയിരുന്നിരിക്കാം ആ ദിവസത്തെ കടന്ന് പോയിട്ടുണ്ടായിരിക്കുക. ആ മനസ്സിലെ ദുഃഖത്തിനന്ന് കര കാണാ ബഹറിനേക്കാൾ ദൂരമുണ്ടായിരുന്നിരിക്കണം. എങ്കിലും, പുഞ്ചിരി തൂകുന്ന മുഖവുമായി ഭൂതകാലത്തിന്റെ വർത്തമാന കാലമെന്ന തുമ്പത്തവൾ വന്നിങ്ങനെ നില്‍ക്കുന്നത് കാണുമ്പോൾ മനസ്സിന്‌ വല്ലാത്ത സന്തോഷം തോന്നുന്നു. മാലോകർക്ക് മുന്നില്‍ വലിയ ഉത്തരവാദിത്തമാണ് അവൾ. അവള്‍ക്ക് മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാന്‍ പാടില്ല... അമ്മയെ പുണരാൻ പാടില്ല. അവരുടെ അവകാശമായ സ്വത്തിൽ നിന്നും ഒരു ചില്ലി കാശിൽ സ്പര്‍ശിക്കാൻ പാടില്ല. അത് ദൈവീക മുതലുപോലെ പവിത്രമായി അവര്‍ക്കായി സൂക്ഷിക്കേണ്ടതുണ്ട്... അങ്ങനെ അനേകം കാര്യങ്ങൾ. ഞാൻ ഭവ്യതയോടെ അവളുടെ തലയില്‍ തലോടി. അവളുടെ തലയില്‍ തലോടുന്നത് പോലും പുണ്യമേറിയ കാര്യമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത്...

ഒരു കുഞ്ഞുടുപ്പും ഏതാനും മിഠായികളും നിറച്ച ആ കവർ ഞാനവൾക്ക് നേരെ നീട്ടി. അവൾ സന്തോഷത്തോടെ അത് വാങ്ങി അകത്തേക്ക് ഓടിപ്പോയി.

സൂര്യൻ കടലിലേക്ക് മറഞ്ഞ ശേഷം ചക്രവാളത്തിൽ അവശേഷിക്കുന്ന സൂര്യന്റെ ചുവന്ന ശോഭ ഇരുട്ടിലേക്ക് ലയിക്കും വരേക്കുമാണ് മഗ്രിബ് നമസ്കാരത്തിന്റെ സമയം. സമയം തെറ്റി തുടങ്ങിയത്‌ ഓര്‍മ്മ വന്നപ്പോൾ നമസ്കാരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു. വുളു എടുത്ത് വന്നപ്പോഴേക്കും മുസല്ല വിരി തയ്യാര്‍. സാധാരണയായി ഉപ്പയാണ് പ്രാര്‍ത്ഥനയുടെ നേതൃത്വം നിര്‍വ്വഹിക്കാറ്. ഇസ്ലാമിക നിയമ പ്രകാരം പ്രായവും പക്വതയും ഉയർന്നവരാണ് അതിനർഹർ. എന്നാൽ, മുസല്ല വിരിപ്പിൽ കയറി നിന്ന ശേഷം എന്തോ ചിന്തിച്ചെന്നോണം അസ്വസ്ഥനായികൊണ്ട് അദ്ദേഹം പിറകിലേക്ക് മാറി നിന്നെന്നോട് മുന്നില്‍ നിന്നുകൊള്ളാൻ ആംഗ്യം കാണിച്ചു. കൈ മുട്ടുകളുയർത്തി ചെവിയില്‍ തലോടി ഇരുകൈകളും വയറിലെ സ്ഥാപിച്ച് ഞാൻ നമസ്കാരത്തിന് തുടക്കം കുറിച്ചു.

അല്ലാഹു അക്ബര്‍...

ആദ്യം അല്‍ ഫാത്തിഹയിണ്. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന പടച്ച തമ്പുരാന്റെ സവിതത്തിലേക്ക് നീട്ടിയ പ്രാർത്ഥന വരികളാണ്‌ അല്‍ ഫാത്തിഹ. സ്വിറാത്തൽ മുസ്തഖീമായ വഴിയിലേക്ക് നീ അനുഗ്രഹിച്ചവരായി കൊണ്ട്‌ നിന്റെ കോപത്തിന് ഇരയായവരുടെ മാര്‍ഗ്ഗത്തിലൂടെയല്ലാതെ ഞങ്ങളെ നീ നയിച്ചേക്കണമേ എന്നതിൽ നാം അല്ലാഹുവോട് അപേക്ഷിക്കുന്നു.

ശേഷം, വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലുമൊരു അധ്യായം പാരായണം ചെയ്യണമെന്നാണ് നിയമം. പതിഞ്ഞ ശബ്ദത്തില്‍ ഞാനതും നിര്‍വ്വഹിച്ചു.

'പരമദയാലുവും കരുണ നിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. മരണാനന്തര ശിക്ഷകളെ തള്ളി പറയുന്നവനെ നീ കണ്ടിട്ടുണ്ടോ. അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനും... അഗതിയുടെ ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കാത്തവനുമാണത്രെ'... ഞാനത് അറിയാതെ ചൊല്ലുകയായിരുന്നു. മനസ്സും ചുണ്ടും വിറങ്ങലിച്ചു. മനസ്സിന്റെ ഉള്ളിലേക്കൊരു വേദന പടർന്നു കയറി. നെഞ്ചിലൊരു വേദന. കണ്ണുകളില്‍ ഒരു നനവ്. ഞാൻ വേഗത്തിൽ തന്നെ റുകൂഇലേക്ക് നീങ്ങി. നമസ്കാരം വേഗത്തിൽ അവസാനിപ്പിക്കാൻ ശ്രമിച്ചു.

ഉടനെ രണ്ടാം റക്അത്തിലേക്ക് പ്രവേശിച്ചു. ഖുർആനിലെ സ്വതവേ ചെറിയ ചെറിയ അധ്യയങ്ങൾ സ്ഥിതിചെയ്യുന്നത് അതിന്റെ ഒടുവിലത്തെ ഭാഗങ്ങളിലാണ്. അവയില്‍ തന്നെ അര്‍ത്ഥമറിയുന്നവയും വേഗത്തിലും എളുപ്പത്തിലും പാരായണം ചെയ്യാൻ കഴിയുന്നവയുമായ അധ്യായങ്ങളിലൂടെ എന്റെ മനസ്സ് സഞ്ചരിച്ച് കൊണ്ടിരുന്നു. മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ വാക്കുകൾ തെറ്റിപ്പോയി നാണംകെട്ട് പോകുമോ എന്ന സന്ദേഹമായിരുന്നു സുഗമമായൊരു തിരഞ്ഞെടുപ്പിനുള്ള എന്റെ മുന്നിലെ തടസ്സം. എങ്കിലും, സൂറത്ത് ദുഖാനിൽ എന്റെ മനസ്സ് ഉടഞ്ഞ് നിന്നു. ദിവ്യ പ്രബോധനം നിന്ന് പോയതിനാൽ തിരുമേനിക്കുണ്ടായ ഉത്കണ്ഠ ദുരീകരിക്കുന്നതുമായി ബന്ധപ്പെട്ടാണതിന്റെ ഇതിവൃത്തം. പകല്‍ വെളിച്ചത്തേയും രാത്രിയുടെ പ്രശാന്തിയേയും സത്യം ചെയത് കൊണ്ട്‌ നബി തിരുമേനിയോട് ഖുർആൻ അരുളുന്നു... 'നിന്റെ നാഥൻ ഒരിക്കലും നിന്നെ കൈവെടിഞ്ഞിട്ടില്ല. നിന്നോട് അതൃപ്തനായിട്ടുമില്ല. പോയ കാലത്തേക്കാൾ നിനക്ക് ഗുണകരം വരും കാലം തന്നെയാകുന്നു. നിനക്ക് തൃപ്തി ആകും വണ്ണം അടുത്ത് തന്നെ നിനക്ക് നാം നല്‍കുന്നുണ്ട്. ഒരു അനാഥനായി അവന്‍ നിന്നെ കണ്ടിട്ടും അവന്‍ നിനക്ക് അഭയം നല്‍കിയില്ലയോ...' എന്ന്.

ഖുർആനിലാകെ 114 അധ്യായങ്ങളുണ്ട്. അതിൽ മുപ്പത്തി രണ്ടോളം സൂറകൾ ഈ ഉള്ളവൻ കുത്തിയിരുന്ന് മനഃപ്പാടമാക്കിയിട്ടുണ്ട്. അതിൽ തന്നെ ചിലത് അര്‍ത്ഥ സഹിതവും ചിലവ വിശദീകരണ സഹിതവും പഠിച്ച് വച്ചിരിക്കുന്നു. എന്നാൽ, അതിൽ അനാഥകളെ കുറിച്ച് വാചാലമാകുന്ന ഈ സൂക്തങ്ങള്‍ തന്നെ ഈ ഉള്ളവൻ പ്രത്യേകം പാരായണം ചെയ്തത് എന്തുകൊണ്ടായിരിക്കും. അറിഞ്ഞു കൊണ്ടായിരുന്നില്ല അതെന്നെനിക്കുറപ്പുണ്ട്. എല്ലാം സ്വാഭാവികമായൊരു തോന്നൽ മാത്രം. തോന്നിപ്പിച്ചത് ആരായിരിക്കും. അഖില ലോക സ്രഷ്ടാവായ ദൈവമല്ലാതെ മറ്റാരാണത്. സകലതുമറിയുന്നവനും നിയന്ത്രിക്കുന്നവനും അവനല്ലാതെ മറ്റാര്. ആ കുഞ്ഞുങ്ങളുടെ ഹൃദയത്തിലുള്ളതും എന്റെ ഹൃദയത്തിലുള്ളതും അവന്‍ അറിയുന്നു. ആനന്ദത്തിന്റെ ഉന്നതിയും ദുഃഖത്തിന്റെ ആഴങ്ങളും അവൻ തൊട്ടറിയുന്നു. മനുഷ്യ മനസ്സുകളുടെ ഉള്ളറകളിലുള്ളതവന്‍ കാണുന്നുണ്ടന്ന് ചുരുക്കം. അതിനാല്‍ തന്നെ, എന്റെ ആ വേദനയിലേക്കുള്ളൊരു തെളിനീരായിരുന്നു ആ സൂക്തങ്ങള്‍. അനാഥകൾക്ക് മാത്രമായി ദൈവം അരുള്‍ ചെയ്ത വാക്കുകൾ. അവര്‍ക്ക് തണലും രക്ഷയുമായി സദാ അവനുണ്ടാകുമെന്ന തോന്നലുകളത് സൃഷ്ടിക്കുന്നു. ആശ്വാസത്തോടെ ഞാനെന്റെ നമസ്കാരം അവസാനിപ്പിച്ച് മുസല്ല മടക്കി വെച്ചു. ആ കുഞ്ഞുങ്ങള്‍ എന്റെ പിറകില്‍ തന്നെ നിൽക്കുന്നുണ്ട്. ഞാനവരെ ഒന്ന് തലയുയർത്തി നോക്കി. അവരെന്നേയും. ഇപ്പോൾ എനിക്ക് വേദന ഒട്ടുമേ ഇല്ല. ഞാന്‍ സംതൃപതനാണ്. കാരണം, അല്ലാഹു അവര്‍ക്കൊപ്പമുണ്ടല്ലോ... പിന്നെന്തിന് ഞാൻ ദുഃഖിക്കുന്നു.

ഈ അസാധാരണമായ ദിനത്തെ കുറിച്ചാണ് എന്തെങ്കിലും എഴുതണമോ വേണ്ടയോ എന്ന് ഞാനിതുവരേയും ചിന്തിച്ചിരുന്നത്. എന്നെ ഒരു പേപ്പറും പേനയുമായി ഈ വരാന്തയില്‍ ഇരുത്തിയത് ആ ദിനത്തിന്റെ അസാധാരണത്വമായിരുന്നു എന്ന് ചുരുക്കം. പുറത്ത് മഴ ചെറുതായി ചാറി തുടങ്ങിയിരിക്കുന്നു. മുണ്ടത്ത് പള്ളിയില്‍ നിന്നും മധുര മനോഹര ശബ്ദത്തില്‍ മഗ്രിബ് ബാങ്കുയരുന്നത് കേള്‍ക്കുന്നുണ്ട്. ആ ശബ്ദത്തിനുടമ ഈ ഉള്ളവന്റെ പഴയൊരു ഇഷ്ടക്കാരനായിരുന്നു. എന്റെ മുന്നിൽ കാണുന്ന ഈ ഇരട്ട മൂങ്ങൻ കുന്നിന്റെ പള്ളയിലാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്നത്. 'ഒരുവണ്ടി' സൈക്കിളിന്റെ ഹാന്‍ഡിലിലൊരു പുസ്തകവും ചോറ്റ് പാത്രവും സ്ഥാപിച്ച് അവിടെ നിന്നും വേഗതയില്‍ സൈക്കളോടിച്ച് വരുന്ന അദ്ദേഹത്തിന്റെയൊരു പഴയ ചിത്രം എന്റെ മനസ്സിലുണ്ട്.

അണ്ണാറകണ്ണന്മാർ, മൈനകൾ, കാക്കകൾ, പീകോക്ക് എല്ലാവരും അവരവരുടെ ഗൃഹങ്ങളിലേക്ക് പിന്‍വാങ്ങിയിട്ടുണ്ട്. പകരം തൊടിയിൽ ചീവിടുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അവർ ആര്‍ത്താർത്ത് കരയുന്നു. ആകാശത്ത് ചക്രവാള ചുവപ്പ്... മഞ്ഞില്‍ വീണു പടർന്ന രക്തം പോലെ പതിയെ വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ഇരുട്ടിനെ പുണരാൻ വെമ്പല്‍ പൂണ്ട മുറ്റം മങ്ങി മങ്ങി തുടങ്ങിയതോടെ ഞാനകത്തേക്ക് നടന്നു.

ഇനി മഗ്രിബ് നമസ്കരിക്കണം...

ശുഭം... സുന്ദരം.

No comments:

Post a Comment