Saturday, 26 January 2019

ജീവിതസമരം

മുല്ലപ്പൂ വിപ്ലവം...

അറേബ്യൻ തെരുവുകളിൽ ജനാതിപത്യം പുഷ്പ്പിക്കാനുറച്ച ധീര വിപ്ലവ സുദിനങ്ങൾ. യുവാക്കള്‍, കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരും ജനാധിപത്യ പുനഃസ്ഥാപനത്തിന്നായി റോഡില്‍ രാത്രികളെ പകലാക്കി മാറ്റിയ ദിവസങ്ങൾ... അവര്‍ക്ക് ചുറ്റും പ്രാർത്ഥന നിര്‍ഭരമായ മനസ്സോടെ ദൈവത്തിലേക്ക് കൈ ഉയർത്തിയ ലോകം.

ഞാനും പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഏറെ കുറേ നന്നായി തന്നെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിയിലെ ഇമാമിന്റെ കണ്ണീര്‍ പൊഴിച്ചുള്ള പ്രാർത്ഥന ശ്രവിച്ച് ദുഃഖം വമിക്കുന്ന മനസ്സോടെ എത്രയോ പ്രാവശ്യം കൂനൂത്തോതിയിട്ടുണ്ട് ഞാന്‍.

ലോകം വളരെ വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ... ഒരിറ്റ് ആശ്വാസം പ്രതീക്ഷിച്ച് പരമ ശക്തനായ ദൈവത്തിലേക്ക് നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥന രൂപത്തെയാകുന്നു കൂനൂത്ത് എന്ന് പറയുന്നത്. നമസ്കാരത്തിനിടയിൽ നിര്‍വ്വഹിക്കുന്ന അസാധാരണമായൊരു പ്രാർത്ഥന എന്നുള്ളതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

അങ്ങനെയൊക്കെ ആണങ്കിലും... ജനതയുടെ പ്രാർത്ഥനകൾ ഫലം കണ്ടില്ല. മുല്ലപ്പൂ വിപ്ലവ സമരങ്ങൾ അതി ദയനീയമായി നിഷ്കരുണം അടിച്ചമർത്തപ്പെട്ടു. ഈജിപ്തിലേയും യമനിലേയും ടുണീഷ്യയിലേയും തെരുവുകളിൽ രക്തം പരന്നൊഴുകി. പട്ടാള ഭരണകൂടം സമരപന്തലുകൾ കത്തി ചാമ്പലാക്കികൊണ്ട് പൗരന്മാരുടെ ജനാതിപത്യ സ്വപ്നങ്ങൾക്ക് മേല്‍ നിത്യ സ്മാരകമൊരുക്കി.

അണയാത്ത കറുത്ത കാർമേഘ സ്മാരകങ്ങള്‍. 

'ഹസ്ബുനള്ളാഉ വ നിഅമൽ വക്കീൽ...
ഞങ്ങൾക്ക് പര്യാപ്തനായി പടച്ച തമ്പുരാൻ തന്നെ ധാരാളം'...

മുല്ലപ്പൂ വിപ്ലവ ചക്രങ്ങള്‍ അറേബ്യൻ തെരുവുകളിൽ അലയടിച്ചു നീങ്ങുന്ന കാലത്ത് എന്റെ ഗ്രാമത്തിലും ഒരു അതിജീവന സമരം നടന്നിരുന്നു. മതമോ ജാതിയോ കൊടിയോ കോടിയോ വേര്‍തിരിവില്ലാതെ നാട്ടിലെ സകല മനുഷ്യരും തോളോട് തോൾ ചേര്‍ന്ന് നിന്ന് പോരാടിയ സമര രണാങ്കണം.

തെക്കന്‍മല സമരം...

ചുങ്കം എന്ന അതിപുരാതനമായ ഞങ്ങളുടെ നാടിന്റെ തെക്ക് വശത്ത് നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയൽ പാടങ്ങൾക്കപ്പുറം മഴക്കാലത്ത് മാത്രം നീരൊഴുക്കുള്ളൊരു തോട് നീണ്ടു പരന്നൊഴുകുന്നുണ്ട്. അതിന്റെ അങ്ങേ കര മുതലങ്ങോട്ടാണ് തെക്കന്‍ മലക്ക് തുടക്കം കുറിക്കുന്നത്. ആദ്യം.... ചെറിയ ചെറിയ ഉയര്‍ച്ച. പിന്നെയത് ഉയർന്നുയർന്ന് പൊങ്ങി... കുത്തനെയുള്ള കയറ്റം കയറി പാറകളും റബ്ബർ തോട്ടങ്ങളും നിഭിഢ വനങ്ങളും പിന്നിലാക്കി പര്‍വ്വതാഗ്രം സ്പര്‍ശിക്കുന്നു. അവിടെയാണ് പുള്ളിച്ചി കല്ല് എന്ന അതി ഭീകരനായൊരു പാറ സ്ഥിതിചെയ്യുന്നത്.

ഒരുപാട് നിഗൂഢതകളൊളിഞ്ഞ് കിടക്കുന്ന ഒരു സംഗതിയാണീ പുള്ളിച്ചി കല്ല് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ജനങ്ങൾ വസിക്കുന്ന മലയുടെ താഴ്‌വരയിൽ നിന്നും ആകാശത്തെ തൊട്ടെന്നോണമുള്ളൊരു മലയുടെ നെറുകയില്‍ സ്ഥിതി ചെയ്യുന്ന ഭീമാകാരന്‍ കല്ലെന്ന നിലയില്‍ ദൈവികമായ ഒരു ആരാധനയോ സങ്കല്‍പ്പമോ പുള്ളിച്ചി പാറയെ കുറിച്ച് പറയുമ്പോൾ വരുന്നുണ്ടോ എന്ന് നാട്ടിലെ ചില കാരണവന്മാരുടെ സംസാരം കേൾക്കുമ്പോഴെനിക്ക് തോന്നാറുണ്ട്.

"പുള്ളിച്ചി കല്ലിളകിയിൽ അതോടു കൂടി നാട് കുട്ടിച്ചോറികും"
അവര്‍ വിഷമത്തോടെ ചില അവസരങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

അല്ലാഹു അഅലം...

എന്നിരുന്നാലും ആ തെക്കന്‍ മലയുടെ ഉച്ചിയിലാണ് എതോ സ്കൂളോ മറ്റോ തുടങ്ങാനെന്നും പറഞ്ഞ്‌ ഒരു മുതലാളി കുറേ സ്ഥലം അന്തവും കുന്തവുമില്ലാതെ വാങ്ങി കൂട്ടിയത്. മെഡിക്കല്‍ വിദ്യാർത്ഥികള്‍ക്കുള്ള താമസ കേന്ദ്രമാണ് താന്‍ നിർമ്മിക്കാൻ പോകുന്നതെന്നും അയാൾ ചിലരോട് പറഞ്ഞിരുന്നത്രെ.

എന്തായാലും വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാനല്ലേ... നാളത്തെ പൗരന്മാർ... മന്ത്രിമാര്‍... ഉദ്യോഗസ്ഥര്‍... പണ്ഡിതര്‍...

അതിനാല്‍, തങ്ങളുടെ പേരിൽ തെക്കന്‍ മലക്ക് മുകളിലുള്ള തെങ്ങിൻ തോപ്പ്, റബ്ബർ തോട്ടം, പറങ്കി തോട്ടം, പാറകൂട്ടം, വെളിമ്പറമ്പ്‌ തുടങ്ങിയ സ്ഥലങ്ങൾ സന്തോഷത്തോടു കൂടി മുതലാളിക്ക് തീറെഴുതി കൊടുത്തു. മുതലാളി മലയഗ്രത്തേക്കൊരു വീഥിയുള്ള മൺപാത നിര്‍മ്മിച്ചു. വലിയ വാഹനങ്ങള്‍ വരിവരിയായി ഇടക്കിടെ ആ വഴി മുകളിലേക്ക് പോയിയും വന്നുകൊണ്ടുമിരുന്നു.

അങ്ങനെ ദിവസങ്ങളനേകം കടന്ന് പോയി. ശാന്തമായ ദിനങ്ങൾ. ഒരു വലിയ പ്രക്ഷോഭ തിരമാല അലയടിച്ചുയർന്ന് പൊങ്ങുന്നതിന് മുമ്പത്തെ അസാധാരണമായ ദിനങ്ങള്‍.

ആയിടക്കാണ് ഒരു ദിവസം വലിയ വലിയ അനേകം ഉരുക്ക് തൂണുകൾ മലക്ക് മുകളിലങ്ങനെ ഉയർന്ന് പോങ്ങുന്നത് പ്രദേശവാസികൾ കാണാനിടയായത്. ഭീമാകാരമായ കുറേ യന്ത്രങ്ങളവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പാറകൾ തുറക്കുന്ന, കല്ലിനെ പൊടിക്കുന്ന, മണ്ണിനെ കുഴക്കുന്ന അത്യാധുനികമായ ധാരാള കണക്കിന്‌ ഉപകരണങ്ങൾ. അതങ്ങനെ ദിവസവും രാവും പകലുമില്ലാതെയവിടെ കിടന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനാൽ ഒരു തരം വെള്ള ധൂളികകൾ മഞ്ഞിൻ കണം പോലെ താഴ്വരയിലെ മരങ്ങൾക്കും വീടുകൾക്കും മുകളിലങ്ങനെ പെയ്തിറങ്ങുന്നു.

ഠോ... ഠോ...

ഇടക്കിടെ അസംഖ്യം സ്ഫോടന ശബ്ദങ്ങൾ അവിടെ നിന്നുമയർന്നതോടെ നാട് നടുങ്ങി. ജനങ്ങൾ കാര്യമറിയാതെ പുള്ളിച്ചിയുടെ നെറുകയിലേക്ക് നോക്കി വിലപിച്ചു.

എന്താണ് മലമുകളില്‍ നടക്കുന്നത്?

ജനം കൂട്ടമായി മല കയറി മുതലാളിയോട് കാര്യമന്വേഷിച്ചു. അയാൾ നിര്‍വികാരമായി ഉത്തരം നല്‍കി.

"ക്രഷർ..."

നല്ല ഒന്നാം തരം ക്രഷർ തന്നെ!

അങ്ങനെയാണ് സമരം തുടങ്ങുന്നത്. തെക്കന്‍ മലക്കു മുകളില്‍ കുടി വെച്ച് പാര്‍ക്കുന്ന ഭൂതത്തെ പുറത്ത്‌ ചാടിക്കാൻ ജനങ്ങൾ സംഖടിച്ച് പോരാട്ടം തുടങ്ങി. അനേകമനേകം യോഗങ്ങള്‍... സമരങ്ങള്‍... ജാഥ, പ്രകടനം, കുടിവെച്ച് സമരം, നിരാഹാര സമരം, ഒപ്പ് ശേഖരണം, സ്ത്രീ സമരം, വഴി തടയല്‍, സര്‍ഗ്ഗ സമരങ്ങള്‍ തുടങ്ങി ഗറില്ല പോരാട്ട ഗണത്തിൽപ്പെടുന്ന അക്രമണ പ്രവര്‍ത്തനങ്ങള്‍ വരെ....

എന്നാൽ, ചരിത്രത്തിന്റെ എല്ലാ ദശാസന്ധികളിലും രംഗ പ്രവേശനം ചെയ്യുന്ന അതിനീച വര്‍ഗ്ഗമായ ചാരന്മാർ ഇവിടെയും പ്രത്യക്ഷമായി. അവരുടെ പല വിധ പ്രതിലോമ പ്രവര്‍ത്തനങ്ങളും സമാന്തരമായി നടന്നു കൊണ്ടിരുന്നു. അവർ സമര സംബന്ധമായ രഹസ്യ തീരുമാനങ്ങളെ നാല്‍പത് വെള്ളി കാശിന് വേണ്ടി മുതലാളിക്ക് ചോർത്തി നല്‍കി. ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചു. പരസ്പരം ചെളി വാരിയെറിയൽ, ആരോപണങ്ങൾ, പ്രത്ത്യാരോപണങ്ങൾ. പിന്നെ, പോലീസ്, അറസ്റ്റ്, കേസ്, കോടതി, വക്കീല്‍, വിധി... നഷ്ട പരിഹാരം... അതങ്ങനെ നീളുന്നു.

കാലക്രമത്തില്‍ ജനങ്ങൾ വിഘടിച്ച് രണ്ട് ചേരികളിലായി നിന്ന് പോരാടിച്ചു. അങ്ങനെ, മുല്ലപ്പൂ വിപ്ലവം പോലെ തെക്കന്‍ മല സമര പ്രവര്‍ത്തനങ്ങളും ലക്ഷ്യം കാണാതെ മണ്ണില്‍ മൃദിയടഞ്ഞു പോയി.

മേല്‍ ക്രഷറിനു തൊട്ട് താഴെ പുള്ളിച്ചി കല്ലിന്റെയരികിൽ ഒറ്റപ്പെട്ടന്നോണമൊരു വീട് നിര്‍മ്മിച്ച് സാഹസിക ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയുണ്ടിയിരുന്നു ഞങ്ങളുടെ നാട്ടിൽ. ഒരു സരസനായിരുന്ന അയാളെ വളരെ അപൂര്‍വ്വമായി മാത്രമാണ്‌ ഞാൻ നേരില്‍ കാണ്ടിട്ടുള്ളത്. ചളി പുരണ്ടൊരു നേര്‍ത്ത മുണ്ടുടുത്ത് വലിയ കറുത്ത കാള കൂറ്റന്മാരേയോ പോത്തിൻ കൂട്ടത്തേയോ തെളിച്ച് കൊണ്ടദ്ദേഹം വരുന്നത് കാണുമ്പോൾ കൂടെയുള്ള മാടുകളെ കണ്ട് പേടിച്ച് ബഹുമാന പുരസരം ഞങ്ങൾ റോഡിനോരം ചേര്‍ന്ന് നില്‍ക്കുമായിരുന്നു. അപ്പോൾ, മനോഹരമായി പുഞ്ചിരിച്ചുകൊണ്ടയാൾ ഞങ്ങളെ കടന്ന് പോകും.

"വ്ഹോ... വ്ഹോ... അങ്ങട്ട് നടക്ക് കാളേ...." മുടിങ്കോല്‍ വീശി അയാൾ അവറ്റകളെ നയിക്കും.

റോഡിനു വശത്തെ ഇടുങ്ങിയ വഴി കേറി വലിയ ഉരുളൻ കല്ലുകൾ വിരിച്ച കുത്തനെയുള്ള ഇടുങ്ങിയ കാട്ടുപാതയിലൂടെ മാടുകളുമായി അനായാസമയാൾ കയറി പോകുന്നത് കാണുമ്പോള്‍ വല്ലാത്ത ആശ്ചര്യമെനിക്ക് തോന്നാറുണ്ട്. ആ നടവഴിക്കപ്പുറത്തുള്ള ഉതിരംപാറക്കുമപ്പുറമാണ് അയാളുടെ വീട്. ഉതിരം പാറയിൽ നിന്നും മുകളിലേക്ക് നോക്കിയാൽ കാണുന്ന ഉയരത്തിൽ വളർന്ന് പന്തലിച്ചു നില്‍ക്കുന്ന ചെങ്ങണ ചെടികള്‍ നിറഞ്ഞ തെങ്ങിൻ വളപ്പിനപ്പുറത്താണത് സ്ഥിതിചെയ്യുന്നത്. അവിടെ, നിറയെ മരങ്ങളും കുറ്റി ചെടികളും വളരുന്നൊരു തോട്ടത്തിനു നടുവിലെ ഒരു ചെറിയ ഓട് മേഞ്ഞ വീട്. ആ വീട്ടില്‍ തന്റെ ഭാര്യയും 4 മക്കളുമായി ആ മനുഷ്യന്‍ സസുഖം വാണുവരുന്നു. അടുത്ത കാലത്തോ മറ്റോ ആണ് ആ വീട് ഓട് മേഞ്ഞതെന്ന് തോന്നുന്നു.

ഒരിക്കല്‍ ഒരോണ കാലത്ത് ഞാനാ വീട്ടിലേക്ക് സദ്യക്കായി പോയിരുന്നു. ശരീരത്തിന് തീരെ പരിചയമില്ലാത്ത താളത്തിൽ ശക്തമായി നെഞ്ചിടിച്ചുകൊണ്ടാണ് തെക്കന്‍ മല കയറി ഞാനന്നവിടെ എത്തിപ്പെട്ടത്. അത്രക്ക് ആയാസകരമായിരുന്നു ആ യാത്ര. സ്നേഹോശ്മളമായ സ്വീകരണവും തിരുവോണ നാളിന്റെ സദ്യവട്ടങ്ങളുടെ ഭ്രശ്ടാന ഭോജനവും ശേഷം കൈ കഴുകി ഒരു ഗ്ലാസ്സ് പായസവുമായി കൊലായിൽ നിന്നും പുറത്തേക്ക്‌ വെറുതെ കണ്ണ് പായിച്ചപ്പോൾ മലയിറങ്ങി പോകുന്ന വഴിയിലെ പറങ്കി തോട്ടത്തിനിടയിൽ അവിടവിടെയായി നീളത്തില്‍ കുറേ മണ്ണ് കൂനേ കൂട്ടിയിട്ട ഒരു സ്ഥലം ഞാന്‍ കണ്ടൂ.

എന്താണത്? ഞാനവരോട് ചോദിച്ചു.

"ചുടലപ്പറമ്പ്...!" അവരുത്തരം നല്‍കി.

അവരുടെ പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന പരമ നിശബ്ദ ശ്മശാനം. അതിനു തൊട്ട് മുകളിലതിന്റെ കാവൽക്കാരെപ്പോലെ ഈ ചെറിയ ഭവനവും അവിടുത്തെ മനുഷ്യരും.

കുന്നിന്റെ താഴ്വാരത്തുള്ള സര്‍ക്കാര്‍ കിണറ്റിൽ നിന്നും മുക്കിയെടുത്ത കുടിവെള്ള കുടങ്ങൾ തലയില്‍ ചുമന്ന് കുത്തനെയുള്ള പരുക്കന്‍ പാതയിലൂടെ കയറി വേണമവര്‍ക്ക്‌ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍. ആ വെള്ളമൊരു ഗ്ലാസിലൊഴിച്ച് ഞാൻ കുടിക്കുമ്പോൾ എന്തന്നില്ലാത്ത ഒരു രുചി അതിനുണ്ടെന്നെനിക്ക് തോന്നി. ആ മനുഷ്യരുടെ വലിയ അദ്ധ്വാനത്തിന്റെ ചെറിയൊരംശം.

ശ്മശാനോൽക്കണ്ഠയുടെ തീരത്ത്... വന്യ മൃഗളുടെ സാന്നിധ്യത്തെ ഭയപ്പെട്ട്... വെെദ്യുതിയില്ലിതെ, വെള്ളമോ നേർ വഴിയോ ഇല്ലാതെ... സഹജീവികളുടെ സാന്നിദ്ധ്യമില്ലാതെ ആ കുടുംബം എങ്ങനെയാണവിടെ കഴിഞ്ഞ് വരുന്നെന്നോർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ടെനിക്ക്.

ഒരു ദിവസം ക്രഷർ മുതലാളി ഇവരോട് ചോദിച്ചുവത്രെ...

"നിങ്ങളീ സ്ഥലവും വീടും ഞങ്ങള്‍ക്ക് നൽകുമോ? പകരമായി താഴ്‌വരയിലൊരിടത്ത് മനോഹരമായൊരു വീടും പുരയിടവും ഞങ്ങൾ നല്‍കാം".

നടന്നു കയറാൻ ചെത്തി മിനുക്കിയ നട വഴിയുള്ള... ധാരാള കണക്കിന്‌ വെള്ളമുള്ള... വൈദ്യുതിയുടെ വെളിച്ചവും, സുരക്ഷയുമുള്ള, ഭീതിപ്പെടുത്തുന്ന ശവപ്പറമ്പിന്റെ നിശബ്ദതയില്ലാത്ത... അയല്‍വാസികളെമ്പാടുമുള്ള ഒരു പുതു ജീവിതം നല്‍കാമെന്നാണവർ വാഗ്ദാനം ചെയതത്.

എന്നാൽ, ആ വീട്ടുകാരന്നേ അവര്‍ക്കുത്തരം നല്‍കി.

"സാധ്യമല്ല...."

മലക്കുമുകളില്‍ രാക്ഷസന്മാർക്ക് രാപ്പാർക്കാൻ കോട്ട പണിയുന്ന ക്രഷർ മുതലാളിക്ക് സകലതും വില്‍പ്പന ചെരക്കാണ്. നാടും, വീടും, മലകളും, കുന്നുകളും, മരങ്ങളും എല്ലാം വില്‍പ്പന വസ്തുക്കൾ തന്നെ. ഇനിയും ഈ നാടിനെ അവർക്ക് മുന്നില്‍ കാഴ്ച്ച വെക്കുന്നതിനേക്കാൾ നല്ലത് തുടര്‍ന്നും ഈ കുന്നു കയറി ഈ മണ്ണില്‍ തന്നെ ജീവിച്ച് മരിക്കുന്നത് തന്നെയാണന്നവർ തീരുമാനിച്ചു കാണും...

ആ വീട്ടുകാരുടെ കഠിന ജീവിതസമരം കൊണ്ട്‌ തെക്കന്‍ മല വിജയിച്ച് കൊണ്ടേയിരിക്കുന്നു. മുതലാളിയുടെ കോട്ടക്ക് താഴെ അവരുടെ മൂക്കിൻ തുമ്പത്തവർ ജീവിക്കുന്ന ഓരോ നിമിഷങ്ങളും നാട് വിജയിച്ച് കൊണ്ടിരിക്കുന്നതല്ലാതെ മറ്റെന്താണ്. ലോകത്തെ ഏത് കോണിലെ ഏത് സമരങ്ങളും ഇത് പോലെതന്നെയല്ലേ... താല്‍ക്കാലികമായി പരാജയപ്പെടുന്നുണ്ടങ്കിൽ കൂടി ഇച്ഛാശക്തിയുള്ള ജനത മുന്നിൽ നിന്നും നയിക്കാനുണ്ടെങ്കിൽ എല്ലാ അതിജീവന സമരങ്ങളും വിജയിക്കാനുള്ളത് തന്നെ.

No comments:

Post a Comment