Thursday, 25 July 2019

സൈറൺ

ആയിരത്തി നാഞ്ഞൂറ്റി തൊണ്ണൂറ്റി എട്ട്...

അന്നാണ് ഗാമയും കൂട്ടരും കോഴിക്കോട്‌ കപ്പലിറങ്ങിയത്. മൊറോക്കൻ തീരം മുതൽ കോഴിക്കോട്ടെ ഉള്‍ നാടുകള്‍ വരെ നീളുന്ന ക്രൂരതയും വഞ്ചനയും മനുഷ്യത്വമില്ലായ്മയുമായിരുന്നു അന്ന് പറങ്കികളുടെ ആകെ കൈമുതല്‍. ഗോവയും കൊച്ചിയുമവർക്ക് വലിയ സ്വീകരണം നൽകി സ്വയം കീഴടങ്ങിയപ്പോൾ... മലബാറിന്റെ മണ്ണ് ആ അധിനിവേശ കൂശ്മാണ്ടങ്ങൾക്കിരിക്കപ്പൊറുതി നല്‍കിയിട്ടില്ലെന്ന ചരിത്രം നിങ്ങള്‍ക്കറിയുമോ?

മരക്കാര്‍മാർ...

മരക്കാര്‍മാരുടെ കൂടെ അണിയണിയായി ചേര്‍ന്നു നിന്നാ അധിനിവേശ ഉടായിപ്പുകൾക്കെതിരെ മലബാറിന്റെ മക്കള്‍ നിരന്തരം പോരാടി.

കോഴിക്കോട് തളി ക്ഷേത്രത്തിൽ ദിനവും ചെന്ന് തൊഴുന്ന സാമൂതിരി രാജാവിന്റെ കൂടെ തോളോട് തോൾ ചേര്‍ന്ന് നിന്ന് സ്വരാജ്യത്തിനായി പോരാടേണ്ടത് ഓരോ മുസ്ലിമിന്റെയും കേവല ബാധ്യതയാണന്നല്ല. നിര്‍ബന്ധ ബാധ്യതയാണന്നാണ് പണ്ഡിതരവവർക്കന്ന് ഫതുവ നല്‍കിയത്. തെളിവ് തുഹ്ഫത്തുൽ മുജാഹിദീനിലെ തങ്ക താളുകളിലിന്നും കാണാം. കുറേയേറെ ജീവനുകളന്നവിടെ മലബാറിന് നഷ്ടമായെങ്കിലും അന്നവർക്കാദ്യമായൊരു പട്ടം ലഭിച്ചു.

തീവ്രവാദി പട്ടം.

പിന്നെ, ഡെച്ചുകാരും, ഫ്രഞ്ചുകാരും വന്നപ്പോഴും ഇതു തന്നെയായിരുന്നു കഥ. 1857ലെ ഒന്നാം സ്വാതന്ത്രസമര കാലത്ത് ഉത്തരേന്ത്യയില്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ നിന്ന് പോരാടിയിരുന്ന ധീര ദേശാഭിമാനികൾക്കായി ഐക്യദാർഡ്യമർപ്പിച്ച് പ്രകടനം നയിക്കപ്പെട്ടത് കേരളത്തിലെ മലബാറിൽ മാത്രമായിരുന്നെന്ന കാര്യം നിങ്ങള്‍ക്കറിയുമോ. 

തലശ്ശേരിയിലും, പൊൻമലയിലുമായിരുന്നാ പ്രകടനം. കൂടാതെ, മലപ്പുറം പള്ളിയിലെ മിമ്പറിൽ നിന്നും ഖത്തീബ് ഉറക്കെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു...

"ദൈവമേ... ഞങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ആ ധീര ദേശാഭിമാനികൾക്ക് നീ അന്തസ്സുള്ള വിജയവും സകലതിൽ നിന്നാശ്വാസവും നല്‍കേണമേ നാഥാ" എന്ന്.

ഇന്ത്യയിലെ ഏതോ ഒരു കോണില്‍ ബ്രിട്ടീഷ് കമ്പനിക്കു നേരെ ചില താന്തോന്നികളുടെ ലഹളകള്‍ നടത്തുന്നു എന്നതിനപ്പുറം മറ്റൊന്നുമറിയാത്ത 'നല്ലവരായിരുന്നു' അന്ന് മറ്റു ദേശക്കാർ. ഒരു പക്ഷേ, സാമ്രാജ്യത്വ താൽപ്പര്യങ്ങളുടെ വക്താക്കളായ 'മഹാരാജാക്കന്മാര്‍' ആ രീതിയിലവരെ ശഠ്ഡീകരിച്ചു എന്നു വേണങ്കിൽ കരുതാം.

എന്നിരുന്നാലും, അന്നും ആ പട്ടം മലബാറുകാർ അഭിമാനത്തോടെ തന്നെ നിലനിർത്തി.

തീവ്രവാദി പട്ടം.

1921ൽ കൊച്ചിയും തിരുവിതാംകൂറും വെള്ളക്കാർകൊപ്പം നിന്ന് സമാദാന വാദികളും വികസന പൂങ്കവന്മാരുമായപ്പോൾ ഇന്ത്യയിലൊരിടത്തും നേരിടാത്ത പ്രതിരോധമാണ് മലബാറിന്റെ മണ്ണില്‍ ബ്രിട്ടീഷുകാർ നേരിട്ടത്. 

ഡോർസെറ്റ് റെജിമെന്റ് എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?

വെള്ളക്കാരുടെ അവസാന കൈ പ്രയോഗം എന്ന് വേണമെങ്കിലതിനെ സൂചിപ്പിക്കാം. എന്തെങ്കിലുമൊരു നാട്ടില്‍ ബ്രിട്ടീഷ് മേധാവിത്വം ചോദ്യം ചെയ്യപ്പെടുകയോ അത് അസ്തമിക്കാനുള്ള സാധ്യത മുന്നില്‍ കാണുകയോ ചെയ്യുമ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്വം സിവിലിയൻ മേഖലയിലേക്ക് അറ്റകൈക്കിറക്കുന്ന സൈനിക ദളമാണ് ഡോർസെറ്റ് റെജിമെന്റ്. ഇതിൽ നിന്നും ബ്രിട്ടീഷുകാർ മലബാറില്‍ നേരിട്ട പ്രതിരോധത്തിന്റെ ആഴം എത്രയാണെന്ന് ഊഹിക്കാൻ കഴിയും. എന്നിരുന്നാലും, അന്നും മലബാറുകാർക്ക് മുകളിലാ പദവി നിലനിന്നു.

തീവ്രവാദി...

നൂറ്റാണ്ട് കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവിൽ ഇന്ത്യ സ്വാതന്ത്രമാകുമ്പോൾ അധികാര മേൽക്കോയ്മ നശ്ടപ്പെട്ട് പോയ വ്യസനത്താൽ ഇന്ത്യയില്‍ ലയിക്കണോ അതോ 'ബ്രിട്ടനില്‍ ലയിക്കണോ' എന്നാലോചിച്ചന്താളിച്ചു നിന്ന തിരുകൊച്ചിക്കു ബദലായി സര്‍വ്വസുന്ദരമായ സ്വാതന്ത്ര ദിനാഹ്ലാദത്തിന്റെ ചൂടും ചൂരും അനുഭവേദ്യമായത് മലബാറിന്റെ മണ്ണിലല്ലാതെ മറ്റെവിടെയാണ് കുട്ടരെ?

ഇന്ന് വികസനത്തിന്റെ പേരും പറഞ്ഞ് പൗരന്റെ ഭൂമി ചുളുവിലക്ക് തട്ടിയെടുക്കാൻ കച്ചകെട്ടിയിറങ്ങിയ കള്ള ഖദര്‍ ധാരികളായ തൊഴിലാളി വർഗ്ഗ പാർട്ടി മുതലാളിമാർക്കെതിരെ പ്രതിഷേധമുയരുന്നത് കേരളത്തിലെ മലബാറിൽ മാത്രമാണങ്കിൽ ഒരദ്ഭുതവും വേണ്ട... അവരങ്ങനാ... ആ തീവ്രവാദ പട്ടം അവിടെ തന്നെ നിൽക്കട്ടെ. കാരണം, അതൊരു പൊൻതൂവലുകൂടിയാണ്. അനീതിക്കെതിരെ ശബ്ദമുയരുന്നു എന്നറിയിച്ചുകൊണ്ടുള്ള ഉച്ചത്തിലുള്ള സൈറൺ...

No comments:

Post a Comment