Tuesday, 21 April 2020

കഅബ കണ്ട ദിനം

ഭൂമിയിൽ പടുത്തുയർത്തിയ ആദ്യ ആരാധനാലയമായ കഅബ ലക്ഷ്യമാക്കിയാണ് ലോകത്തെമ്പാടുമുള്ള ലക്ഷോപലക്ഷം വിശ്വാസികൾ മക്കയിലേക്ക് പുറപ്പെടുന്നത്. ആദം നബി നിർമ്മിച്ച് പിന്നീട് ഇബ്രാഹിം നബി പുതുക്കി പണിത പരിശുദ്ധ കഅബാലയത്തിലേക്ക് മനുഷ്യരെ മുഴുവന്‍ ദൈവം ക്ഷണിക്കുകയായിരുന്നു. നിങ്ങളില്‍ യാത്രക്കാവശ്യമായ സമ്പത്തും ആരോഗ്യവുമുളളവർ തീര്‍ത്ഥയാത്രക്ക് തയ്യാറാവുക എന്നവൻ കൽപ്പിച്ചു. എന്തായിരിക്കാം ആ കല്‍പ്പനയുടെ പൊരുള്‍...

അഖില ലോക പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന് മാത്രമറിവുളള മഹാരഹസ്യങ്ങളിലൊന്ന്.

ധനികനും ദരിദ്രനും ഭരണാധികാരിയും സാധാരണക്കാരനും കറുത്തവനും വെളുത്തവനുമായ സകലരും ഒരേ വേഷത്തിലും ഒരേ മന്ത്രത്തിലുമവിടെ എത്തുന്നു. ഇബ്രാഹീം നബിയുടെ പ്രത്ത്യേക പ്രാര്‍ത്ഥനക്ക് പത്രമായ പട്ടണം. പ്രവാചകന്മാരുടെ കാൽപാതമൂന്നിയ... മക്ക വിജയത്തിന്റെ അലയൊലികൾ വാനിലുയർന്ന... നാല് ഖലീഫമാരുടെയും അനേകമായിരം സ്വഹാബത്തിന്റെയും ദൃഷ്ടികള്‍ പതിഞ്ഞ മഹാപട്ടണമായ മക്ക. ഒരിക്കല്‍ എനിക്കുമവിടെ സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

വാതുറന്നൊരു നീളമുള്ള തുരങ്കത്തിനപ്പുറം, വലിയ ഗിരിനിരകള്‍ക്ക് നടുവിലെന്നോണമാണ് മക്ക നഗരം സ്ഥിതിചെയ്യുന്നത്. ഹോട്ടൽ കെട്ടിടത്തിന് മുന്നിലന്ന് ഞാനെത്തിയപ്പോഴേക്കും നേരം പരപരാ പുലർന്നിരുന്നു. വെളുപ്പിന് നാല് മണി. ഉറക്കചടവോടെയാണങ്കിലും അത്യധികം ബഹുമാനത്തോടെയും അതിനപ്പുറമുള്ള കൗതുകവുമായി ഞാനാ പുണ്യഭൂമിയിലേക്ക് കാലൂന്നി. ബസ്സിറങ്ങിയ ഉടനെ ഏതോ ഒരു വീഥിയിലൂടെ ഇരുട്ടിനെ വകഞ്ഞുമാറ്റികൊണ്ട് ഉപ്പ ദാ എന്റെ അരികിലേക്ക് കടന്ന് വരുന്നു. ഞാനദ്ഭുതപ്പെട്ടു. ഞാനീ ഹോട്ടൽ മുറ്റത്താണ് എത്തിചേര്‍ന്നിരിക്കുന്നതെന്ന് എങ്ങനെയാണാവോ അദ്ദേഹം കൃത്യമായി മനസ്സിലാക്കിയത്. അദ്ദേഹമക്കാലത്ത് മക്കക്ക് സമീപമുള്ള തീരനഗരമായ ജിദ്ദയിൽ ജോലി ചെയ്ത് വരികയാണ്. ഒരു തൂവെള്ള ഒറ്റമുണ്ടെടുത്തും മറ്റൊന്ന് പുതച്ചുമാണദ്ദേഹത്തിന്റെ വേഷം. ഇഹ്റാം... ഇഹ്റാം എന്നാണാ വേഷത്തിനെ വിളിക്കുക. മക്കയിലെ കര്‍മ്മങ്ങളനുഷ്ഠിക്കാൻ ഈ വേഷവിധാനം നിര്‍ബന്ധമാണ്. ഉപ്പയുമായി ഇത്രയും പെട്ടന്നൊരു സമാഗമം പ്രതീക്ഷിക്കാത്ത ഞാന്‍ പെട്ടന്നദ്ദേഹത്തെ കണ്ടപ്പോൾ അന്തംവിട്ടു നിന്നു പോയി.

ഹോട്ടൽ നടപടി ക്രമങ്ങള്‍ക്ക് ശേഷം റൂം ലഭ്യമായപ്പോഴേക്കും നേരം പുലരാൻ തുടങ്ങിയിരുന്നു. അങ്ങകലെ എവിടെ നിന്നോ മധുര മനോഹര ശബ്ദത്തിലപ്പോൾ സുബഹി ബാങ്ക് കേട്ടു. ഒരുപക്ഷേ, ഹറമിൽ നിന്നായിരിക്കാമത്... കഅബാലയത്തിനു സമീപത്തെ ഉയർന്ന് നില്‍ക്കുന്ന മിനാരങ്ങളിൽ നിന്ന്. ഒരിക്കല്‍, ബിലാലിന്റെ മനോഹരമായ ശബ്ദത്തിൽ ബാങ്കൊലികളുയർന്ന അതേ ഭാഗത്ത് നിന്നും.

"ബിലാല്‍... മക്ക വിജയത്തിന്റെ ഈ സുദിനത്തിൽ കഅബാലയത്തിന്റെ ഉച്ചിയില്‍ കയറി മനുഷ്യരെ നമസ്കാരത്തിന് ക്ഷണിക്കാൻ നീ തന്നെ ഉത്തമന്‍" പ്രവാചകന്റെ ആ വാക്കുകളെനിക്കപ്പോൾ ഓര്‍മ്മ വന്നത്.

മക്കയിലെത്തിയതിന്റെ ആദ്യ ദിവസം തന്നെ ഹറമിലെ ജമാഅത്ത് നമസ്കാരം നഷ്ടപ്പെട്ടതിന്റെയൊരു വിഷമം മനസ്സിലുണ്ടായിരുന്നെങ്കിലും... ആദ്യ ദിവസമല്ലെ സാരമില്ല എന്നാശ്വസിച്ച് മുറിയിലേക്ക് ഞങ്ങൾ നടന്നു. ഹോട്ടലിനകത്തെ ആഢ്യത്വത്തിന്റെ അടയാളങ്ങള്‍ ഏവരേയും അത്ഭുദപ്പെടുത്തുന്നതായിരുന്നു. എനിക്കപ്പോളോർമ്മ വന്നത് റൂബാത്തുകളെന്നറിയപ്പെട്ടിരുന്ന മക്കയിലെ പഴയകാല അതിഥി മന്ദിരങ്ങളെ കുറിച്ചായിരുന്നു. അതിപുരാതനകാലം മുതൽ തുടങ്ങിയ ഈ തീര്‍ത്ഥ യാത്രയുടെ ഫലമായി എത്ര എത്ര സത്രങ്ങളാണ് മക്കയിലുടനീളം പണികഴിക്കപ്പെട്ടിട്ടുള്ളത്. മക്കയിലേയും മക്കയുടെ സമീപ പ്രദേശങ്ങളിലെ ധനാഢ്യരേയും കൂടാതെ ലോകത്തെമ്പാടുമുള്ള രാജാക്കന്മാര്‍, സുല്‍ത്താന്മാർ, കച്ചവടക്കാർ തുടങ്ങിയ അനേകമാളുകൾ ഇപ്രകാരം മക്കയിൽ റൂബാത്തുകൾ പണികയുണ്ടായിട്ടുണ്ട്. എന്നാൽ, അനിവാര്യമായ ഹറമിന്റെ വികസന പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ഇന്നതെല്ലാം പൊളിച്ചു മാറ്റപ്പെട്ടിരിക്കുന്നു.

കുലീനത്തം തോന്നുന്ന ഒരൊറ്റ മുറിയായിരുന്നു ഞങ്ങളുടേത്. മൂലയില്‍ ഒരു ചെറിയ ബാത്ത്റൂം. കൂടാതെ, വെള്ള പുതപ്പ് വിരിച്ച മൂന്ന്‌ പഞ്ഞി കിടക്കകളും... കൂട്ടിന് എസിയുടെ ഇളം തണുപ്പും. മക്കയിലെ ആദ്യ പ്രഭാതം ഞങ്ങളുറങ്ങാതെ കാത്തിരുന്നു. ജനല്‍ കര്‍ട്ടണപ്പുറത്ത് രാത്രി പകലിന് വഴിമാറുന്ന മനോഹരമായ ദൃശ്യമപ്പോൾ കാണുന്നുണ്ടായിരുന്നു.

വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം ശേഷം ഉറക്ക ചടവോടെയാണങ്കിലും അത്യധികം ആകാംക്ഷയോടേയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ ഒരുതരം വികാരവുമായി ഞങ്ങൾ ഹറമിലേക്ക് നടന്നു. ഹൃദയം വല്ലാതെ സ്തംഭിച്ചു കൊണ്ടിരിക്കുന്നു. കഅബാലയത്തെ ആദ്യമായി കാണുമ്പോൾ എന്ത് ചെയ്യണം എന്നതിനെ ചൊല്ലി മനസ്സാകെ ആശങ്കപ്പെടുന്നുണ്ടായിരുന്നു. പ്രവാചകന്റെ തിരുദൃഷ്ടി പതിഞ്ഞ... ആ കാല്‍പാദം മുട്ടിയ തറയിലൂടെ... ഹറമിലേക്ക് തുറക്കുന്ന നീണ്ട ഇടനാഴിയുടെ മുന്നിൽ ഞങ്ങളെത്തിചേർന്നു.

റോഡില്‍ നിന്നും പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പ് ചെറിയ ഒരു ടാറിട്ട സ്ഥലമുണ്ട്. ഒരു തരം തിട്ട. അവിടെ നിറയെ പ്രാവിൻ കൂട്ടങ്ങളെ കാണാം. ചുറ്റും അവക്കുള്ള ഭക്ഷണം വില്‍പ്പനക്കാരും. ആളുകൾ അവരില്‍ നിന്നും ധാന്യമണികൾ വിലകൊടുത്ത് വാങ്ങിച്ച് പ്രാവുകള്‍ക്ക് പരത്തി എറിഞ്ഞു കൊടുക്കുന്നു. അത് കാണാന്‍ നല്ല ചന്തമാണ്. ഗോതമ്പിൻ മണികൾ കൂടാതെ ഖുബ്ബൂസിന്റെ കഷണങ്ങളും അവര്‍ക്കെഥേഷ്ടം ലഭിക്കുന്നുണ്ട്. ആരാധനാലയങ്ങൾക്ക് മുന്നില്‍ കാണുന്ന ഇത്തരം പക്ഷി കൂട്ടങ്ങള്‍ വല്ലാത്ത സന്തോഷവും മനസ്സിന്‌ കുളിര്‍മ്മയും നല്‍കുന്ന കാഴ്ച്ചയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു യാഥാര്‍ത്ഥ ഭക്തന്‍ മനുഷ്യരുള്‍പ്പടെയുള്ള സകല ജന്തുജാലകങ്ങളോടും അങ്ങേയറ്റത്തെ കരുണയുള്ളവനായിരിക്കണം എന്നുള്ള പാഠത്തിന്റെ പ്രായോഗികതയാണ് ഒരു വിശ്വാസിയുടെ മുന്നിലെ ഈ പക്ഷികൂട്ടങ്ങളെന്നെനിക്ക് തോന്നുന്നു.

അങ്ങകലെ കഅബ കാണാം. ജനം നിറഞ്ഞൊഴുകുകയാണവിടെ. സൗദി രാജകുടുംബത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിൽ പണിത മക്ക ക്ലോക്ക് ടവറിനെ വലതു വശത്താക്കി അബ്ദുൽ അസീസ് രാജാവിന്റെ നാമധേയത്തിലുള്ള വലിയ ഭീമാകാരമായ വാതിലിലൂടെ ഞങ്ങൾ ഹറം പള്ളിക്കകത്ത് പ്രവേശിച്ചു. കഅബക്ക് ചുറ്റുമുള്ള അതിവിശാലമായ കെട്ടിട നിരകളുടെ ഒരു ഭാഗത്ത് എത്തിചേർന്നിരിക്കുകയാണ് ഞങ്ങളപ്പോൾ. ആദ്യം ആധുനികമായ കെട്ടിട ഭാഗം. പിന്നെ, സൗദികൾ അവരുടെ ആദ്യ കാലത്ത്‌ പണിത ഭാഗങ്ങൾ. ഒടുക്കം, ഓട്ടോമൻ തുര്‍ക്കികൾ പണിത അതിമനോഹരമായ പുരാതന എടുപ്പുകൾ. അതെല്ലാം അവസാനിക്കുന്നത് മത്താഫെന്ന കഅബക്ക് ചുറ്റുമുള്ള മാര്‍ബിള്‍ വിരിച്ച മൈതാനത്തും. അതിന്റെ ഒത്ത നടുക്കാണ് വിശ്വമുസ്ലിങ്ങൾ അഞ്ച് നേരവും തങ്ങളുടെ മുഖം തിരിച്ച് നമസ്കാരിക്കുന്ന... അഖിലലോക സ്രഷ്ടാവിന്റെ ഭൂമിയിലെ ആദ്യ ആരാധനാലയം നിലകൊള്ളുന്ന കഅബ സ്ഥിതിചെയ്യുന്നത്.

അവിടെ ഹറം സേവകരായ പച്ചവസ്ത്രധാരികൾ നിരന്തര ജോലിയിലായിരുന്നു. അവർ കൊണ്ടുവക്കുന്ന സംസം വെളളത്തിന്റെ വലിയ പാത്രങ്ങളിൽ നിന്നും വെള്ളം മൊത്തികുടിക്കുന്നവരെ ധാരാള കണക്കിനവിടെ കാണാൻ സാധിക്കും. എന്നാൽ, ഞങ്ങൾക്കതിപ്പോളത് പാടില്ലന്ന് ഞങ്ങളുടെ ഇമാം വിളിച്ച് പറയുന്നത് കേട്ടു. ഹറം സന്ദര്‍ശിക്കുന്നവർ ആദ്യമായി ചെയ്യേണ്ടത് കഅബക്ക് ചുറ്റും ഏഴു തവണ വലം വെക്കലാണ്. അതിനെ 'ത്വവാഫ്' എന്നാണ് പറയുക. അതിനു ശേഷമെ ഹറമിനകത്ത് മറ്റെന്ത് 'വ്യപാരവും' അനുവദിക്കുകയുള്ളൂ. പള്ളിക്കകത്തെ തണുപ്പില്‍ നിന്നും ഞങ്ങൾ അങ്ങകലെയുള്ള പരിശുദ്ധ കഅബാലയം കൺകുളിർക്കെ കണ്ടു. സ്വര്‍ണ്ണ നൂലിഴകൾകൊണ്ട് മനോഹരമാക്കിയ കറുത്ത പട്ട് പുതച്ച ലോകത്തെ ഏറ്റവും പഴക്കം ചെന്ന ആ മഹാമന്ദിരം പ്രഭാത വെയിലിന്റെ തിളക്കത്തിൽ തലയെടുപ്പോടെയങ്ങനെ നില്‍ക്കുന്നു. ഓരോ മുസ്ലിമും അവന്റെ ദൈനംദിന ജീവിതത്തിനിടയില്‍ നിര്‍ബന്ധമായും ദിവസത്തില്‍ അഞ്ച് തവണയെങ്കിലും എതിരിടുന്ന മഹാസൗധം. ആ കറുത്ത കൽകെട്ട് അപ്രകാരം പടുത്തുയര്‍ത്തുന്നതിന് കൊഴിഞ്ഞ് വീണത് ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും വിയര്‍പ്പും ഊര്‍ജവുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ ആവേശഭരിതമികുന്നുണ്ട്.

ഖന ചതുരാകൃതിയിലുള്ള ഒരു കെട്ടിടമാണ്‌ കഅബ. 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവും. തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് എന്ന കറുത്ത ശില സ്ഥിതിചെയ്യുന്നത്. ഇസ്ലാമികമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅബയും അതിന്റെ ചുറ്റുഭാഗങ്ങളും. മക്കയിലെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള ഗ്രാനൈറ്റ് ഉപയോഗിച്ച് നിർമ്മിച്ച കഅബയുടെ തറ പുർണ്ണമായും മാർബിളിലാണ് പണിതിരിക്കുന്നത്. തറനിരപ്പിൽ നിന്നും 2.2 മീറ്റർ ഉയരത്തിലാണ് പ്രവേശന കവാടം നിലകൊള്ളുന്നത്. മേൽക്കുരയും സീലിങ്ങും നിർമ്മിച്ചതാകട്ടെ സ്റ്റൈൻലെസ് സ്റ്റീലും തേക്കും ഉപയോഗിച്ചും. 1200 വര്‍ഷത്തെ പഴക്കവുമായി നിലകൊണ്ടിരുന്ന ആ മരഉരുപ്പടികൾ സൗദി ഭരിച്ച ഫഹദ് രാജാവിന്റെ കാലത്താണ്‌ മാറ്റിസ്ഥാപിച്ച് പകരം മ്യാന്‍മറിൽ നിന്നുള്ള ഗുണമേന്മയേറിയ തേക്ക് കൊണ്ട്‌ നിര്‍മ്മിക്കുന്നത്. എന്നാൽ, അതുവരെ കഅബക്കുള്ളിലുണ്ടായിരുന്നത് മലബാറിൽ നിന്ന് കൊണ്ടുവന്ന തേക്കുകളായിരുന്നെന്ന് ഞങ്ങളുടെ കൂട്ടത്തിലെ ആരോ പറയുന്നത് ഞാൻ കേട്ടു. എന്തായാലും, അതിൽ ചരിത്രപരമായി വസ്തുതാംശം തീരെയില്ല എന്ന് പറയാൻ കഴിയില്ല. കാരണം, സുലൈമാന്‍ അഥവാ സോളമന്‍ പ്രവാചകന്റെ കാലത്തോളം പഴക്കം ചെന്ന ചരിത്രമാണ് മലബാർ എന്നറിയപ്പെട്ടിരുന്ന കേരള തീരത്തിനും അറബ് നാടിനും പറയാനുണ്ടായിരിക്കുക. പ്രവാചകന്റെ കാലത്ത് ജീവിച്ച ജനങ്ങൾക്ക് ഏറ്റവും നല്ല വാൾ ഇന്ത്യയിൽ കാച്ചി നിർമ്മിക്കുന്നതാണെന്നൊരു ധാരണ പണ്ടേ ഉണ്ടായിരുന്നതായി ഞാനെവിടെയോ വായിച്ചതോർക്കുന്നു. അഥവാ, സവിശേഷമായ ഒരു സ്ഥാനമാണ് മലബാര്‍ ദേശത്തിന് അറബികൾക്കിടയിൽ ഉണ്ടായിരുന്നതെന്ന് സാരം. അതെത്രത്തോളമെന്നാൽ... തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും അവർ ഹിന്ദ് അഥവാ ഇന്ത്യ എന്ന് പേരിട്ടു വിളിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ സാധിക്കും. ഏറ്റവും നല്ലത്... ഏറ്റവും ഗുണമേന്മയുളളത്... ഭംഗിയുള്ളത് തുടങ്ങിയവയുടെ അവസാന വാക്കായിരുന്നു ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍... പ്രത്യേകിച്ചും മലബാര്‍ ഉത്പന്നങ്ങള്‍. അതിനാല്‍ തന്നെ, ലോകത്തന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും മുന്തിയ വസ്തു എന്ന നിലയില്‍ തേക്കുമരം കൊണ്ട് തന്നെ കഅബയയുടെ മേല്‍ക്കൂര നിർമ്മിച്ചെടുക്കാനുള്ള സാധ്യത ഏറേയാണ്.

മത്താഫിൽ ബ്രൗണ്‍ കളർ മാർബിൾ പതിച്ച ഭാഗത്തിന്‌ നേരെ മുന്നിലായി കഅബയുടെ ഒരു മൂലയിലെ ഭിത്തികള്‍ക്കുള്ളിൽ ഹജറുൽ അസ്‌വദ് കാണാം. അവിടെ പതിവ് പോലെ തിങ്ങി നിറഞ്ഞ ജനക്കൂട്ടമാണ്. അതിനപ്പുറം സ്വര്‍ണ്ണ മകുടത്തോട് കൂടിയ ചില്ല്‌ കൂട്ടിനകത്ത് സൂക്ഷിച്ച ഇബ്രാഹിം നബിയുടെ കാല്‍പാദം പതിഞ്ഞ കല്ലാണുള്ളത്. അത് കഅബയിൽ നിന്നും അല്‍പമകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഞാനത് അടുത്ത് ചെന്ന് കണ്ടു. കേവലമൊരു അടയാളത്തിന് മാത്രമായി സ്ഥാപിച്ച ഇബ്രാഹീം മക്കാമിനെ വലിയ ഭയഭക്തി ബഹുമാനത്തോടെ തൊട്ടു മുത്തുന്നവരെ ധാരാള കണക്കിനവിടെ കാണാം. അവരെ അത്തരം പ്രവര്‍ത്തികളിൽ നിന്നും വിലക്കുന്ന ഹറം ഉദ്യോഗസ്ഥർ അവരോടായി 'ഇത് നിഷിദ്ധം... ഇത് നിഷിദ്ധം' എന്ന് അറബിയിൽ പറയുന്നുണ്ടെങ്കിലും അവരത് കേള്‍ക്കുന്ന ഭാവവമേ ഉണ്ടായിരുന്നില്ല... അവർ തങ്ങളുടെ തട്ടം കൊണ്ടും കൈകൾ കൊണ്ടും നിര്‍ഭാധമത് മുത്തി തുടച്ച് 'പുണ്യം' നേടികൊണ്ടേയിരിക്കുന്നു. കൃത്യമായൊരു മാര്‍ഗ്ഗദര്‍ശനമില്ലാതായാൽ വിശ്വസം എത്ര ബുദ്ധിശൂന്യമായി മാറുമെന്ന് ഇത്തരം കാഴ്ചകള്‍ കണ്ടാല്‍ നമുക്ക് ബോധ്യമാകും.

ഇബ്രാഹീം മക്കാമിന്റെ നേരെ മുന്നിലാണ് കഅബയുടെ സ്വര്‍ണ്ണ വാതില്‍ സ്ഥിതി ചെയ്യുന്നത്. പ്രാമാണികമായി അത് സ്വര്‍ണ്ണം കൊണ്ട്‌ തന്നെ വേണമെന്നൊന്നുമല്ല. പണ്ടു കാലങ്ങളില്‍ മരവാതിലുകള്‍ തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ, സൗദികളുടെ കാലത്താണത് സ്വര്‍ണ്ണം പൂശുന്നത്. 230 കിലോ സ്വര്‍ണ്ണവുമായി രണ്ടാൾ പൊക്കത്തിലതവിടെ സ്ഥിതി ചെയ്യുന്നു. മക്കയിൽ തന്നെയുളള ഏതോ ഒരു മ്യൂസിയത്തിൽ കഅബയുടെ പഴയ വാതിലുകളുടെ അവശിഷ്ടങ്ങളൊക്കെ പ്രദര്‍ശനത്തിനുണ്ടന്ന് ഞാനെവിടെയോ കേട്ടിട്ടുണ്ട്. അവസരം കിട്ടുകയാണങ്കിൽ അതൊന്ന് പോയി കാണണമെന്ന് ഞാൻ കരുതി.

അവിടെ നിന്നും കഅബയുടെ കില്ലയില്‍ തലോടി വലത്തോട്ട് നീങ്ങിയാൽ കഅബയുടെ ഇറാഖി മൂലയിലെത്തി ചേരാം. അതിനപ്പുറമാണ് ഹിജ്ർ ഇസ്മായിലെന്ന കഅബയുടെ തന്നെ ഭാഗമായൊരു എടുപ്പുള്ളത്. അര്‍ത്ഥ വൃത്താകൃതിയിൽ ഒരു തറ പോലെ ഉയർത്തി കെട്ടിയ ആ ഭാഗത്തിന്റെ മുകളിലുള്ള പുരാതനത്വം തുളുമ്പുന്ന ഇലക്ട്രിക് വിളക്ക് ആകര്‍ഷണീയമാണ്. ഞാൻ ഹിജ്ർ ഇസ്മായിലിൽ കയറി രണ്ട് റകഅത്ത് നമസ്കരിച്ചു. അവിടെയും ധാരാളകണക്കിനാളുകളുണ്ടായിരുന്നു. ചിലര്‍ കരയുന്നു... ചിലര്‍ ഇരു കൈയും മുകളിലേക്കുയർത്തി പ്രാര്‍ത്ഥിക്കുന്നു... ചിലര്‍ കഅബയിൽ കൈ ചേര്‍ത്തുവെച്ച് പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നു. കഅബയുടെ ആ ഭാഗത്തിന്റെ നേരെ മുകളിലാണ് കഅബക്ക് മുകളില്‍ പെയ്യുന്ന മഴവെള്ളം പുറം തള്ളുവാനുള്ള സ്വര്‍ണ്ണ പാത്തി സ്ഥിതിചെയ്യുന്നത്. അറേബ്യൻ പാരമ്പര്യ വാസ്തു പ്രകാരം മുകൾ ഭാഗമെടുത്ത് കളഞ്ഞ രൂപത്തിലുള്ളൊരു നീണ്ട ചതുരാകൃതിയിലുള്ള കുഴലാണത്. അതിന്റെ ഒടുക്കം താഴേക്ക് ഞാഞ് നില്‍ക്കുന്ന മനോഹരമായ തൊങ്ങലോടുകൂടിയ ഭാഗവും. അതിലൂടെ മഴവെള്ളം നീണ്ടൊഴുകാതെ കൃത്യമായി താഴേക്ക് പതിക്കുന്നു. കഅബയുടെ ആ ഭാഗത്തിന്റെ ഒടുവിലാണ് സിറിയൻ മൂല സ്ഥിതിചെയ്യുന്നത്. പിന്നെ, സ്വര്‍ണ്ണ വാതിൽ നില്‍ക്കുന്ന ഭാഗത്തിന്റെ നേരെ പിൻഭാഗവും. അതിന്റെ മറ്റേ മൂലയുടെ പേര്‌ 'യമനി മൂല' എന്നാണ്‌. ഒരുപക്ഷേ, ആ ഭാഗം യമന് മുഖം തിരഞ്ഞ് നില്‍ക്കുന്നത് കൊണ്ടായിരിക്കാം അതിനെ അങ്ങനെ വിളിക്കുന്നത്. അപ്രകാരം മറ്റു മൂലകളും.

കഅബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ അഥവാ കില്ല എന്നറിയപ്പെടുന്നത്. കട്ടിയുള്ള ഒരുതരം പുതപ്പാണത്. അത് വലിയ വടങ്ങളില്‍ കഅബയുടെ മാര്‍ബിള്‍ തറയില്‍ കെട്ടിവച്ചിരിക്കുന്നത് കാണാം. ഓരോ വർഷവും അറഫദിനത്തിലാണ് കഅബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത്. പ്രത്യേക പട്ടിൽ സ്വര്‍ണ്ണ നൂലിഴകളാൽ തയ്യാറാക്കുന്ന കിസ്‌വ ഹറമിനു സമീപത്തെ ഉമ്മുൽ ജൂദിലെ ഫാക്ടറിയിലാണ് നെയ്‌തെടുക്കുന്നത്. ഒട്ടോമൻ ഭരണ കാലത്ത്‌ ഒട്ടകപുറത്തേറ്റിയ 'മഹ്മല്‍' എന്ന അലങ്കാര പെട്ടിയില്‍ വലിയ ആഘോഷമായാണത് മക്കയിലേക്ക് കൊണ്ട് വന്നിരുന്നത് (അതിനെ കുറിച്ച് 'മഹ്മല്‍' എന്ന ലേഖനത്തില്‍ വിശദമായി ഞാനെഴുതിയിട്ടുണ്ട്).

കഅബയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ചടങ്ങാണ് കഅബ കഴുകൽ ചടങ്ങ്. മക്ക വിജയ ദിവസം പ്രവാചകൻ വിശ്വാസികളുമൊത്ത് കഅബ കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് പിന്നീടുള്ള വർഷങ്ങളിലും വിശ്വാസികളീ ചടങ്ങ് നിർവ്വഹിച്ചു പോരുന്നത്. ഇപ്പോൾ ഓരോ വർഷവും ശഅബാൻ, മുഹറം മാസങ്ങളിലായി രണ്ടുതവണ സംസം പാനീയവും റോസും കലർത്തിയ മിശ്രിതം ഉപയോഗിച്ച് കഅബയുടെ ഉൾഭാഗവും ചുമരും കഴുകി വൃത്തിയാക്കുന്നുണ്ട്. അതിനായി സൗദിയുടെ ഭരണാധികാരി തന്നെ നേരിട്ടെത്തുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കൂടാതെ ഹറം കാര്യാലയ മേധാവികൾ, മന്ത്രിമാർ, പണ്ഡിതൻമാർ, വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, നേതാക്കൾ, നയതന്ത്രജ്ഞർ തുടങ്ങിയവരെല്ലാം അതിന്റെ ഭാഗമാകുന്നു.

മത്താഫിൽ നിന്നും ചുറ്റും നോക്കിയാല്‍ ഹറം കെട്ടിടങ്ങൾക്ക് മുകളിൽ നിലക്കാത്ത വികസന പ്രവര്‍ത്തനങ്ങളുടെ അടയാളം പോൽ ഉയർന്ന് നില്‍ക്കുന്ന ധാരാള കണക്കിന്‌ ക്രൈനുകൾ കാണാം. ഇവിടെ ഏത് സമയത്തും മരാമത്ത് പണികളാണ്. ഓരോ ഭരണകൂടങ്ങളും കാലാന്തരത്തില്‍ ഇവിടെ ചെയ്ത അനേകം വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഇന്നിവിടെ നമുക്കിങ്ങനെ സൗകര്യപ്രഥമായി നിൽക്കാൻ സാധിക്കുന്നത് എന്നുള്ളത് വാസ്തവമാണ്. ഞങ്ങളിങ്ങോട്ട് കടന്ന് വന്ന അബ്ദുൽ അസീസ് കവാടത്തിന് മുന്നിലെ നീണ്ട പാതയോരത്തിന്റെ ഇരു വശങ്ങളിലും നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുന്നത് ഞാൻ കണ്ടിരുന്നു. തുര്‍ക്കിയുമായുള്ള ഏതോ കരാറിന്റെ ഫലമാണ്‌ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ഈ വികസന പ്രവര്‍ത്തനങ്ങളെന്ന് ഞാൻ മുന്നേ കേട്ടിട്ടുണ്ട്. ഹറമിലെ പണി തീരുന്ന മുറക്ക് ഹറം തുര്‍ക്കിക്ക് തിരിച്ച് നല്‍കണമെന്നാണത്രേ ആ കരാര്‍. അതിനാൽ, തങ്ങൾക്ക് ഹറം നഷ്ടപ്പെടാതിരിക്കാൻ കാലാകാലങ്ങളിൽ വികസനമെന്ന പേരില്‍ മരാമത്ത് പണികൾ നിലനിര്‍ത്തികൊണ്ട്‌ പോവുകയാണത്രെ സൗദി സര്‍ക്കാര്‍.

അത് ശരിയാണോ എന്തോ...

എന്നിരുന്നാലും, ഹറമിൽ നിരന്തരം പണിയാണ് എന്നുള്ളത് വാസ്തവമാണ്. നിലവിലെ ഹറമിന്റെ വാസ്തുശിൽപ ചാരുതക്ക് കോട്ടം തട്ടാത്ത രീതിയിലാണ് പുതിയ വികസന പദ്ധതികൾ മിക്കതും നടപ്പിലാക്കിവരുന്നത്. തീർഥാടകർക്ക് വെള്ളം കുടിക്കാനുള്ള ടാപ്പുകൾ, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നൂതന സംവിധാനങ്ങൾ, ഇലക്ട്രിക് ലിഫ്റ്റുകൾ, കോണികൾ, മികച്ച എയർ കണ്ടീഷനിങ് സംവിധാനങ്ങൾ, സുരക്ഷ നിരീക്ഷണത്തിനാവശ്യമായ സംവിധാനങ്ങൾ തുടങ്ങി തീർഥാടകർക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന തരത്തിലാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ ഹറം വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ 15 ലക്ഷം പേർക്ക് കൂടി ഇവിടെ നമസ്കാരം നിർവ്വഹിക്കാനുള്ള സൗകര്യമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി നിലവില്‍ 40 ലക്ഷത്തോളം പേർക്ക് പ്രാർത്ഥന നിർവഹിക്കാനുള്ള സൗകര്യമാണുള്ളത്.

അതാതു കാലത്തെ വിശ്വാസികളുടെ എണ്ണക്കൂടുതലിനനുസരിച്ചും പുതുപുത്തന്‍ സൗകര്യങ്ങളുടെ കടന്നുവരവിനനുസരിച്ചും ഹറം പ്രദേശം കാലാകാലങ്ങളിൽ വിപുലീകരിച്ച് വന്നിട്ടുണ്ട്. എങ്കിലും, ഒരു വലിയ മാറ്റമിവിടെ ആദ്യമായി നടപ്പിലാക്കുന്നത് എഡി 638 രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബാണ്. പിന്നീട്, എഡി 692ൽ പള്ളിയുടെ മറ്റൊരു പ്രധാന പുനർനിർമ്മാണം നടന്നു. ചുറ്റുഭാഗത്തെ ചുമരുകൾ കൂടുതൽ ഉയർത്തി. എട്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ഹറം പള്ളിയുടെ മരത്തൂണുകൾ മാറ്റി മാർബിൾ തൂണുകളാക്കി. പ്രദക്ഷിണ മുറ്റം വിശാലമാക്കി. കൂടുതൽ മിനാരങ്ങൾ നിർമ്മിച്ചു. 1399ലുണ്ടായ തീപ്പിടുത്തവും പ്രളയവും മൂലം പള്ളിക്ക് ചെറിയ കേടുപാടുകളുണ്ടായെങ്കിലും പിന്നീട്, ആറു വർഷത്തോളം സമയമെടുത്താണ് പള്ളി പുതുക്കി പണിതത്.

ഞാൻ കഅബയുടെ അരികില്‍നിന്നും അല്‍പ്പം ദൂരേക്ക് മാറി നിന്നുകൊണ്ട് രംഗം വീക്ഷിച്ചു. 3000 വര്‍ഷത്തോളമായി തുടരുന്ന ത്വവാഫ് കര്‍മ്മമവിടെ ഇന്നും നടന്ന് കൊണ്ടേയിരിക്കുന്നു. എത്ര എത്ര മനുഷ്യരാണതിന്റെ ഭാഗമായി നമ്മെ പിരിഞ്ഞ് പോയിരിക്കുന്നത്. അറ്റവും അന്തവുമില്ലാത്ത ആലോചന വിഷയം. ലോകത്തെ ഏതോ ഒരു കോണില്‍... ഗംഭീരമല്ലാത്തതോ അയതോ ആയ ഏതെങ്കിലുമൊരു ചരിത്ര സംഭവത്തിന്റെ ഭാഗമായ ഏതൊരു വ്യക്തിയും കുറഞ്ഞത് ഏഴ് തവണയെങ്കിലും ഭക്തി നിര്‍മ്മല മനസ്സുമായതിലൂടെ നടന്ന് നീങ്ങിയിട്ടുണ്ടാകാം... അവർ തലോടിയിട്ടുള്ള വിശുദ്ധ കഅബയുടെ ചുമര്‍ ഭാഗം വെയിലേറ്റ് തിളങ്ങി നില്‍ക്കുന്നു. അവർ സന്തോഷത്തിന്റെ കണ്ണുനീര്‍ പൊഴിച്ചുമ്മവെച്ച ഹജറുൽ അസ്വദ് എന്ന കറുത്ത കല്ലിനെ കഅബയുടെ ഒരു മൂലയിലെ വെള്ളി കൂട്ടില്‍ കാണാം. മനുഷ്യനവന്റെ സൃഷ്ടാവിനെ ആരാധിക്കുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ച ആദ്യ മന്ദിരത്തിൽ അതിന്റെ ആരംഭം മുതല്‍ക്കേ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായൊരു കല്ലാണ് ഹജറുൽ അസ്വദ്. ഏകദൈവാരാധനയുടെ നിശബ്ദ സാക്ഷിയായി അതിന്നുമവിടെ നിലകൊള്ളുന്നു. ഒരചേതന വസ്തു മാത്രമായ ഈ കല്ലിന് ഇത്രമേൽ ശ്രേഷ്ഠത കൈവരാൻ കാരണമെന്താണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. കല്ലിൽ കൊത്തിയെടുത്ത ബിംബങ്ങളെ പൂജിക്കുന്നത് തെറ്റായി കാണുന്ന ഇസ്‌ലാം എന്തുകൊണ്ടാണ് ഹജറുൽ അസ്വദിനെ ചുംബിക്കുന്നതിനും അതിനെ വന്ദിക്കുന്നതിനും വലിയ പ്രാധാന്യം കൽപ്പിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് പ്രവാചകൻ കാണിച്ച് നല്‍കിയ ഒരു അടയാളം മാത്രമാണന്നാണ് ഉത്തരം. മുഹമ്മദ് നബി കഅബ പ്രദക്ഷിണ ചെയ്യാൻ ആരംഭം കുറിക്കാനുള്ള അടയാളമായി ഹജറുൽ അസ്വദിനെ നിശ്ചയിച്ചിരുന്നു. അതിനെ ചുംബിച്ചോ തൊട്ടുമുത്തിയോ... കഴിഞ്ഞില്ലെങ്കിൽ കൈകൊണ്ടൊരു ആംഗ്യമെങ്കിലും കാണിച്ചായിരിക്കണം കഅബ പ്രദക്ഷിണത്തിനാരംഭം കുറിക്കേണ്ടതെന്നവിടുന്ന് കല്‍പ്പിച്ചു. അതിൽ കവിഞ്ഞൊരു പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാ എന്നും അവിടുന്നരുൾ ചെയതു.

എത്ര എത്ര മനുഷ്യരാണാ ശിലയിൽ മുത്തം വെച്ചിട്ടുള്ളത്. അതിന്റെയരികിലെ ജനബാഹുല്യം കാരണം അതിനരികിൽ പോലുമെന്നെത്താന്‍ കഴിയാത്ത അനേകം ആളുകളെ ഞാനവിടെ കണ്ടു. ഞാനുമതിൽ പെട്ട ഒരാളാണ്. കാരണം, എല്ലായിപ്പോഴും വലിയ തിരക്കാണവിടെ. വലിയ വലിയ ഭീമാകാരന്മാരായ മനുഷ്യരതിനെയൊന്ന് സ്പര്‍ശിക്കാൻ തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ നിസ്സാരന്മായ നമുക്കെങ്ങനെയവിടെ എത്താൻ കഴിയുന്നു.

ഉംറ കര്‍മ്മങ്ങളായ ത്വവാഫ്, സംസം പാനം, സഅയ്, തലമുടി മുറിക്കല്‍, നമസ്കാരം, പ്രാർത്ഥന, ഖുർആൻ പാരായണം തുടങ്ങിയവയൊക്കെ സൗകര്യം പോലെ നിര്‍വ്വഹിച്ച് പതുപതുത്ത മുസല്ലയിൽ അൽപ്പനേരം ഞാനാലോചിച്ചു മലര്‍ന്നു കിടന്നു. എത്ര എത്ര മനുഷ്യരാണിവിടെ ഇങ്ങനെ മലര്‍ന്നു കിടന്നിട്ടുണ്ടായിരിക്കുക... ഇന്ത്യൻ സ്വതന്ത്ര സമരത്തില്‍ പങ്കെടുത്ത അനേകം ദേശാഭിമാനികൾ ഒരുകാലത്ത് ഈ പള്ളിയിലെ അന്തേവാസികളായിരുന്നു. ഇവിടെ വിദ്യഭ്യാസം ചെയതവർ... അധ്യാത്മിക ജീവിതം നയിച്ചവർ... ഒളിവു കാലമനുഷ്ഠിച്ചവർ... അബ്ദുൽ കലാമിനെ പോലെ ഇവിടെ ജനിച്ച് വളര്‍ന്നവർ... അങ്ങനെ... അങ്ങനെ എത്ര മനുഷ്യര്‍. ബ്രിട്ടീഷുകാരുടെ കോളനി പ്രദേശങ്ങളില്‍ നിന്നും പീഢനങ്ങൾ സഹിക്കാതെ വരുമ്പോൾ ഓട്ടോമൻ സുല്‍ത്താന്മാർ ഭരിക്കുന്ന പ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്ന പ്രവണത അന്ന് വളരെ കൂടുതലായിരുന്നു. പിന്നീട്, ഇവിടുത്തെ സംസര്‍ഗ്ഗത്തിൽ നിന്നും ലഭിച്ച ആത്മീയ വിശുദ്ധിയുമായി കത്തിയാളുന്ന സമര സന്നദ്ധതയുമായാണ് അവരവരുടെ നാടുകളിലേക്ക് മടങ്ങുക. സ്വതന്ത്രത്തിന്റെ പൊൻപുലരികൾ കിനാവ് കണ്ട് അവരാ നാടുകളിൽ പോരാട്ട ചരിതങ്ങൾ രചിക്കുകയായിരുന്നു.

നിലക്കാത്ത പോരാട്ടങ്ങള്‍... സ്വതന്ത്ര സമരങ്ങൾ...

എന്നാൽ,  നിലവിൽ ഹറം ലോകത്തിന് എന്താണ്‌ നല്‍കുന്നത്? അതൊരു ചോദ്യമായി എന്റെ മനസ്സിലിന്നും അവശേഷിക്കുന്നു. ആത്മീയതയിൽ മാത്രം അഭിരമിക്കുന്ന നിര്‍ജ്ജീവമായ ഇസ്ലാമിനേയാണ് ഹറം ലോകത്തിന് സംഭാവനയായി നല്‍കുന്നത് എന്നുള്ളത് ദുഖാർത്ഥമായൊരു സംഗതി തന്നെയാണന്ന് പറയാതിരിക്കാൻ കഴിയില്ല.

മദ്ധ്യാഹ്ന നമസ്കാര ശേഷം റൂമിലേക്ക് മടങ്ങുമ്പോൾ ഹറമിലെ പോലീസുകാരുടെ 'ഹാജി' വിളി എങ്ങും കേൾക്കാം.

"യാ ഹജ്ജിത്തരീഖ്... തആൽ..." എന്നിങ്ങനെയവർ ഒച്ചയിടുന്നു.

എനിക്കാഭിസംബോധന രീതി ഏറെ ഇഷ്ടമാണ്. ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ദൈവത്തിന്റെ അതിഥികളായി ഹജ്ജിനെത്തുന്നവരെ സ്നേഹത്തോടെ ഹാജി എന്ന പേര്‌ വിളിച്ച് ശീലിച്ചതിനാലാവാം അവർ ഹജ്ജ് കര്‍മ്മത്തിനല്ലാതെ ഹറമിലെത്തിച്ചേരുവരേയും അങ്ങനെ വിളിക്കുന്നത്. അവരെ പിന്നിലാക്കി വേഗത്തിൽ തന്നെ ഞാനെന്റെ താമസ സ്ഥലം ലക്ഷ്യമാക്കി നടന്നു. ഹറമിനു പുറത്തെ തെരുവിന്റെ കാഴ്ച്ചയപ്പോൾ രസകരമായിരുന്നു. ആളുകളെ ഉന്തു വണ്ടിയില്‍ കഅബാലയത്തിലെത്തിച്ച് ഉംറ ചെയ്യിപ്പിക്കുന്ന സൗദിയുടെ യുവമിഥുനങ്ങൾ ഉച്ചവെയിലിന്റെ ഒഴിവുസമയം റോഡിന്റെ വശങ്ങളിലിരുന്ന് സിഗരറ്റ് പുകക്കുകയാണ്. അവരെ കണ്ടാല്‍ അറബികളിലെ കടുത്ത ദരിദ്ര്യരെപ്പോലെയാണ് തോന്നിപ്പിക്കുക. നീണ്ട തലമുടിയുടെ മുകൾ ഭാഗം കഫിയകൊണ്ട് ചുറ്റി അതിന്റെ താഴെ ഭാഗം പുറത്തേക്ക്‌ തള്ളിയെന്നോണമാണ് അവരുടെ ശിരോ വസ്ത്രമുള്ളത്. ഒരുപക്ഷേ, അവർക്കിടയിലെ ഒരു പുതിയ ഫാഷനായിരിക്കാമത്.

No comments:

Post a Comment